kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, January 30, 2012

7:24 AM

ദിനാന്ത്യം

ദിനാന്ത്യം 



നിലാവും സ്വപ്നവും 
കൂട്ടിക്കുഴച്ചു അത്താഴം,
ഒറ്റപ്പെട്ട ഏതോ രാപ്പക്ഷിയുടെ
 
പാട്ട് കുടിച്ചു തീര്‍ത്ത്,
കാത്തിരുന്നിട്ടും വരാതിരുന്ന
കൂട്ടിനു പഴിപറഞ്ഞു ,
ആശകളുടെ
തിരി താഴ്ത്തി വച്ച് ,
മൂളുന്ന പേടികളില്‍
പുതപ്പ് മൂടി ,
ഉറക്കത്തില്‍ , കണ്ണുചിമ്മുന്ന
നക്ഷത്രക്കുട്ടികള്‍ വന്നു
പറയുന്ന കഥകള്‍ കേട്ട്,
നിശാഗന്ധി പൂക്കുന്ന
യാമത്തിനെ ചേര്‍ത്ത് പിടിച്ചു ,
ജീവിതത്തിന്റെ വിരസമായ
വിഷം കുടിച്ചു ഇന്നും
ഞാന്‍ മരിക്കട്ടെ ,
നാളെ നിനക്കായി
പുനര്‍ജനിക്കാന്‍ ..

Sunday, January 29, 2012

1:42 AM

പ്രേമിക്കുന്നവരുടെ ശ്രദ്ധക്ക് =====

പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക്
=====

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
വര്‍ണക്കുപ്പായം കണ്ടു
ഭ്രമിക്കരുത്,

ഉടലളവു കണ്ടു
കാമമരുത് ,
ചായം പൂശിയ മുഖം കണ്ടു
ആരാധനയരുത് ,
ഞാന്‍ വരും വഴിയില്‍
കാത്തു നില്‍ക്കരുത് ,
പൂച്ചെണ്ട് നീട്ടരുത്

മുടി നോക്കരുത്,
മുലകള്‍ കാണരുത് ,
അധരം കൊതിക്കരുത്‌ ,
ഹൃദയത്തിനു
വിശപ്പരുത്,
കണ്ണുകളുടെആഴങ്ങള്‍
ഇറങ്ങി നോക്കരുത് ,
ശബ്ദത്തിനു
ദാഹിക്കരുത് ,

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
ഇവക്കുള്ളില്‍ ഞാനെന്നേ
മരിച്ചിരിക്കുന്നു ,
അലങ്കാരക്കൂട്ടിനുള്ളിലെ
ചിരിക്കും ശവം ..

Saturday, January 28, 2012

7:11 PM

ആശംസ


ആശംസ
ഹരിത സുന്ദരമായ
സ്വപ്നത്തില്‍ നിന്നാണ്
അവളെന്നെ വിളിച്ചുണര്‍ത്തിയത് ,

ഒരു മരുഭൂമിയില്‍
പിടിച്ചിരുത്തി
അവളൊരു
നരച്ച കടലാസു നല്‍കി

അതില്‍
നല്ല നട്ടുച്ച ആശംസിക്കുന്നു
എന്നെഴുതിയിരുന്നു

7:07 PM

മരണമൊഴി

മരണമൊഴി 


അറവുകാരാ കൊലക്കത്തിയാഴ്ത്തു-
ന്നതിന്‍ മുന്‍പൊന്നെന്നെ-
യമര്‍ത്തിചുംബിക്കുക ..

ഒരു കുമ്പിള്‍ വെള്ളം
കൊണ്ടെന്റെ ദാഹം
തീര്‍ത്തെക്കുക,

നിനക്കുമെനിക്കും മാത്ര _
മറിയുന്ന മൂര്‍ച്ചകള്‍,
നമുക്ക് മാത്രം
തീര്‍ക്കാവുന്ന വിശപ്പുകള്‍ ,

അറവുകാരാ
സമയമില്ലോട്ടും,
നമുക്കിനി തിരക്കുകള്‍ ,
മൌനമാണ് എന്റെ നിലവിളി

പിടഞ്ഞോടുങ്ങുംമുന്‍പേ,
എന്റെ ശ്വാസം നീയിനി
പുല്ലാങ്കുഴലുകളോട്
ചേര്‍ത്ത് വയ്ക്കണം

പുല്‍ത്തുമ്പുകളോട്
വര്‍ത്തമാനം പറഞ്ഞു
അതിനിയും മേഞ്ഞു നടക്കട്ടെ
.

Friday, January 27, 2012

12:56 AM
ആശംസ
=========
ഹരിത സുന്ദരമായ സ്വപ്നത്തില്‍ നിന്നാണ് അവളെന്നെ വിളിച്ചുണര്‍ത്തിയത്

ഒരു മരുഭൂമിയില്‍പിടിച്ചിരുത്തി അവളൊരു നരച്ച കടലാസു നല്‍കി

അതില്‍ നല്ല നട്ടുച്ച ആശംസിക്കുന്നു

എന്നെഴുതിയിരുന്നു

Sunday, January 22, 2012

10:12 AM

അടുക്കള

അടുക്കള


വെച്ച് വിളമ്പി തന്നവള്‍
പെറ്റുകിടക്കാന്‍ പോയപ്പോഴാണ് 
അടുക്കള കണ്ടു പിടിച്ചത് ..

കണ്ണീരു കുറുക്കിയാണ്
അവള്‍ ഉപ്പുണ്ടാക്കിയിരുന്നത്
വല്ലപ്പോഴും ഞാന്‍ നല്‍കിയ
മധുരം മുഴുവന്‍
അവള്‍ ഉറുമ്പുകള്‍ക്ക്
കൊടുത്തും കാണണം ,
എരിവിനും കയ്പിനും
വീട്ടില്‍ പഞ്ഞമുണ്ടായിട്ടില്ല ..

അടുക്കളയുടെ ഭൂപടം
ചിതറി കിടപ്പാണ്
അന്ധനായ ഒരു കൂറ
പാത്രങ്ങല്‍ക്കിടയില്‍ ,

അടുപ്പെന്നാല്‍
ഊതിയാലും ഊതിയാലും
ഉയിര്‍ക്കാത്ത ചിതയാണ്

വാതില്‍ പടിയില്‍
അവള്‍ മൂക്ക് ചീറ്റി
തുടച്ച പാടുകള്‍ ,
ചുവരില്‍ ഒട്ടിച്ചു വച്ച
നിന്റെ കുങ്കുമം,
അടുപ്പിറക്കാനെടുത്ത
പാഴ്ത്തുണിക്കു പോലും
അവളുടെ ചൂര് ,
കറിക്കരിയുന്ന കത്തിയില്‍
കല്ലച്ച് കിടന്ന പെണ്ചോര.,

അടുക്കളയിലെ അവളുടെ
ഘടികാരം ,
എന്റെതിനേക്കാള്‍
ബഹുദൂരം മുന്നില്‍ ..

അടുപ്പില്‍ വച്ച
പാത്രത്തില്‍ നിന്നിതാ
ജീവിതം കരിഞ്ഞ മണം,
പുക ചൂരുള്ളതെങ്കിലും
ആത്മ രതിക്ക്
രുചി കൂടും,

അടുക്കള കണ്ടു പിടിച്ച
ലഹരിയില്‍ ഞാനിത്
മോന്തി ദഹിക്കട്ടെ..
.

Saturday, January 21, 2012

6:58 PM

കുറുങ്കവിതകൾ

അഭയം 

ഉറ്റവര്‍ മുന്നോട്ടും 

ഉടയവര്‍ പിന്നോട്ടും
വലിച്ചിട്ടൊടുവില്‍
വിപ്ലവത്തിന്റെ
കീറമുണ്ട്
നടുകീറി,
അവിടെയാണ് പിന്നെ
ആലു മുളച്ചത്
ആ തണലിലാണ്
ഞാനും നീയും



നാളെ


ഒരു ദിവസം
മേല്‍ക്കൂരയിലെ
ചിലന്തികള്‍ എല്ലാം കൂടെ
വലിയൊരു വല കെട്ടും,
അന്നതില്‍ ഒട്ടിപ്പിടയുന്നത്
ഞാനോ നീയോ ?
നാം കെട്ടിയുണ്ടാക്കിയ
ചീട്ടു കൊട്ടാരമോ
?
6:48 PM

പടവുകൾ

പടവുകള്‍ 

പാട്ട് നിര്‍ത്തി കിളി
കൂട്ടിലേക്ക് പാറിപ്പോയി ,

വീണപൂക്കള്‍
ശാപമോക്ഷം കാത്തു
കിടപ്പായി

മലരണിക്കാടുകള്‍
വിങ്ങിപ്പൊട്ടി ,
പൊതു നിരത്തിലൂടെ
ഓടിപ്പോയി

പൂതത്തിനു
കൊണ്ടുപോകാനും
മാമ്പൂകൊഴിക്കാനും
ഉണ്ണികളില്ലാതായി ..

കളിയച്ചനു
പിടിതരാതെ
ഒഴുകുന്ന പുഴ
ചരമഗീതം
ഉരുക്കഴിച്ചു ഭൂമി ,
നിലച്ച മാതൃ ഹൃദയം

അച്ഛനും മകളും പിരിഞ്ഞു
തോളത്ത് കനംതൂങ്ങി
ഒടുങ്ങി കാളകള്‍ ,

തമസ്സും വെളിച്ചവും
ഒരു പോലെ ദുഖമായി ,

നിര്‍ത്തുന്നു പായാരം
പറയാന്‍ ഞാന്‍ ബാക്കിവച്ചത്
ചുണ്ടിലേ വന്നു
മൌനമാകുന്നു 

Thursday, January 19, 2012

3:46 AM

അഴികള്‍

അഴികള്‍


മൃഗശാലയിലുണ്ടായിരുന്നു
ഇന്നലെപ്പോലും കോഴിയെ
കട്ട കുറുക്കന്‍,

അമാവാസിക്ക്
മൂളി പേടിപ്പിച്ച മൂങ്ങകള്‍ ,
പാലും പഴവും നല്‍കിയിട്ടും
എന്റെ കൂട്ടില്‍ നിന്നും
പറന്നു പോയ തത്ത ,

സ്വന്തം പേരറിയാത്ത കിളികള്‍
ഇടറിയ പാട്ടുകൊണ്ട്
കാണികളോടത്
കരഞ്ഞു ചോദിക്കുന്നു ,

മാഞ്ഞുപോയ പേരില്‍ നക്കി
പുലിയും,സിംഹവും
ചാവിറച്ചിയില്‍ വേട്ടയാടുന്നു

പ്രേമം മുതല്‍ പ്രസവം വരെ
വിരഹം മുതല്‍ മരണം വരെ
അഴിക്കൂട്ടില്‍ ഇളിച്ചു കാട്ടി
കുരങ്ങന്മാര്‍ ,

ചുരുണ്ടേ കിടത്തം
നിവര്‍ത്തില്ല ഫണം
ദംശനം മറന്നു പാമ്പുകള്‍ ,

മനസ്സിലെ കാട്ടില്‍
ഇണ ചേരുന്നു
വിശന്ന മാനുകള്‍,

മൃഗശാല കണ്ടിറങ്ങിയ കുട്ടികള്‍
സിംഹരാജാവിന്റെയും
കൌശലകുരുക്കന്റെയും
ചിത്രകഥകള്‍ ,
ചീന്തിയെറിഞ്ഞു,
തെരുവ് പട്ടിയോട്
സ്വാതന്ത്ര്യം കടം ചോദിച്ചു 
3:44 AM

പുറം കാഴ്ചകള്‍

പുറം കാഴ്ചകള്‍ 




കാഴ്ച ബംഗ്ലാവിലെ
അഴിക്കൂട്ടിനുള്ളിലിരുന്നു
കുരങ്ങന്‍ കാമുകിയോട്പറഞ്ഞു.. 
.
ഈ വരുന്നനവനാണ് കവി
വസന്തത്തിലും
ഇലകൊഴിഞ്ഞ മരം
പേറി നടക്കുന്നവന്‍ ,

ഈ വരുന്നത് കാമുകന്‍
കണ്ടോ,ചോര്‍ന്നുപോയ ഹൃദയം
തിരഞ്ഞു നടക്കുന്നവന്‍ ,

ആ വരുന്നത് ഭ്രാന്തന്‍
അവനൊരു കെട്ടുപാടുമില്ല
ചീഞ്ഞ ചിന്തകളുടെ
നാറ്റമില്ലാത്തവന്‍ ,
കണ്ടില്ലേ ഉന്നമില്ലാത്ത
അവന്റെ നോട്ടം ,

കാഴ്ചകള്‍ കാണൂ കുഞ്ഞേ
നമ്മളിവിടെ കാഴ്ചകള്‍
കാണാനെത്തിയവര്‍,

എന്തെന്തു നിറങ്ങള്‍ പൂശിയ
പ്രതിമകള്‍ .
എന്തെന്തു ഭാഷകള്‍ പേശുന്ന
തിരക്കുകള്‍ ,
ജീവിതം ഊതി കയറ്റിയ
വര്‍ണ ബലൂണുകള്‍,
ഭാവങ്ങള്‍ ചുട്ടികുത്തിയ
മുഖംമൂടികള്‍ ,
എവിടെയോയിരുന്നാരോ
ചലിപ്പിക്കും പാവകള്‍ ,
നൂലയയും പട്ടങ്ങള്‍ ,

നിവര്‍ന്നു നടക്കുന്നില്ലിവര്‍
അത്രയുണ്ട് കൂനുകള്‍
മുതുകത്ത് ,
കനം തൂങ്ങും നുകങ്ങള്‍ ..

കരയുകയില്ലിവറ്റകള്‍,
ചിരിക്കുകയില്ലിവറ്റകള്‍,
മുഖത്തെന്നും ,
ആധിയും വ്യാധിയും മാത്രം ..

കണ്ണിവക്കുണ്ട്
കാതിവക്കുണ്ട്
പക്ഷെ കാണില്ല കേള്‍ക്കില്ല ,

മുഷിഞ്ഞോ നിനക്കെന്കില്‍
മടങ്ങാം നമുക്ക് .
നമ്മളിവിടെ കാഴ്ചകള്‍
കാണാനെത്തിയവര്‍,
കൂടുകള്‍ക്കുള്ളിലാനെന്കിലും 

Saturday, January 14, 2012

8:59 AM

ആരാന്റമ്മ



ആരാന്റമ്മ

അവന്റെ അമ്മ
എന്റെയും അമ്മയായിരുന്നു ,
അവന്റെ തൊട്ടിലില്‍ 
എന്നെയും താരാട്ടിയിട്ടുണ്ട് ,
അവന്‍ കുടിച്ച മുലകള്‍
എനിക്കുംചുരത്തിയിട്ടുണ്ട് ,

മുണ്ടിറെ കോന്തല കൊണ്ട്
അവന്റെയും എന്റെയും
മൂക്കള തുടചിട്ടുണ്ട് ,

പേമഴ കൊണ്ട
തലകള്‍ക്ക് ഒരേ തുവര്‍ത്ത്,
പേടിപ്പനിക്ക് ഒരേ കഷായം ..

മുറി ബീഡി കത്തിച്ചതിനും,
മിഠായി കട്ടതിനും ,
ചെവി പൊന്നാക്കിയത്
ഒരേ കൈ തന്നെ..

പടനിലങ്ങളിലേക്ക്
പറഞ്ഞയക്കുമ്പോള്‍,
നീറുന്ന കണ്ണുകള്‍
ഞാനും അവനും
ഒന്നിച്ചാണ് കണ്ടത് ,

അവനെയുമെന്നെയും ചൊല്ലി
പരിഭവക്കുറിപ്പുകള്‍ക്ക്
ഒരേ കൈപ്പട ,

എന്നിട്ടും
ഇന്നലെ അവന്റെയമ്മക്ക്
ഭ്രാന്ത് പിടിച്ചപ്പോള്‍
ആദ്യം പൊങ്ങിയ ചിരി
എന്റേത് തന്നെ
കാണാന്‍ നല്ല ശേലെന്നു
ആദ്യമാര്‍ത്തതും
ഞാന്‍ തന്നെ ...

Thursday, January 12, 2012

7:05 AM

വിരഹ വഴികള്‍

വിരഹ വഴികള്‍ 

കാത്തു നിന്ന ബസ്‌
കിട്ടാതെ പോയിടത്തുനിന്നാണ് 
നമ്മുടെ പ്രണയാരംഭം

ചാറല്‍ മഴയിലെ
കുടക്കൂട്ടിലാണ്
പ്രണയവസന്തം ,

തരാതെ പോയ
ചുംബനതിനും,
അതിര് തെറ്റിയ
ക്ഷമകള്‍ക്കും
വേണ്ടിയാണ്
നമ്മുടെ പിണക്കം ,

വിധിയുടെ ചതുരംഗ_
പ്പലകയില്‍
വഴിതെറ്റിയപ്പോളാണ്
നാം മരുഭൂമിയുടെ
ചിത്രം വരച്ചു
കൈമാറിയത് ,

മരീചികകളില്‍
പിരിഞ്ഞിരിക്കുംപോള്‍ ,
മുള്ളുവാക്കുകള്‍ക്കിടയില്‍ നിന്നും
ഇപ്പോള്‍ തുടുത്ത
പൂക്കള്‍ വിരിയുന്നു ,
കലഹത്തിന്റെ തിരമാലകള്‍
കുഞ്ഞോളങ്ങളാകുന്നു,
പിണക്കം വിട്ടു ഹൃദയങ്ങള്‍
മധുരം വിളമ്പുന്നു ,
നാം തീര്‍ത്ത മരുഭൂമി
ഒരു പൂവാടി പോലെ ,
തോളില്‍ തലചായ്ക്കുന്നു

Wednesday, January 11, 2012

7:08 AM

കുറുങ്കവിതകൾ



ദാനം


എന്റേത് ,
പകര്‍പ്പവകാശമില്ലാത്ത
പാഴ് ജീവിതം ,
തുന്നിക്കെട്ടുന്നതിനു മുന്‍പ്
നിനക്ക് വേണ്ടത് ,
നീയെടുത്ത് കൊള്ളുക 





നഷ്ടം 


ഹൃദയത്തിന്റെ താക്കോല്‍
ഇന്നലെ കളഞ്ഞുപോയി
മറവിയുടെ മച്ചകങ്ങളില്‍
ഓര്‍മയുടെ കയങ്ങളില്‍
ഒരുപാടിടത്ത്
തിരഞ്ഞുനോക്കി,
പിന്നെയാണ് മനസ്സിലായത്‌
നീയതു കട്ടെടുത്തതാണെന്ന്



ഗതി 


പോതുദര്‍ശനത്തിനു വച്ച
സ്കൂള്‍ വരാന്തയില്‍,
അനുശോചനയോഗം
നടക്കുന്ന ഹാളിനു പുറത്ത് ,
ചാഞ്ഞും ചരിഞ്ഞും
അലസം കൊത്തി പെറുക്കുന്നു
ഗതി കിട്ടാത്ത ആത്മാവ്




7:04 AM

വിരഹം

വിരഹം 




പിരിഞ്ഞിരിക്കുംപോള്‍
മുള്ളുവാക്കുകള്‍ക്കിടയില്‍ നിന്നും
പൂ വിരിയുന്നു ,
കലഹത്തിന്റെ തിരമാലകള്‍
കുഞ്ഞോളങ്ങളാകുന്നു,
പിണക്കം വിട്ടു ഹൃദയങ്ങള്‍
മധുരം വിളമ്പുന്നു ,
നാം തീര്‍ത്ത മരുഭൂമി
ഒരു പൂവാടി പോലെ ,
തോളില്‍ തലചായ്ക്കുന്നു
6:59 AM

തളര്‍ച്ചകള്‍

തളര്‍ച്ചകള്‍


നടന്നു നടന്നാണ്
കാല്തേഞ്ഞത്,
ഭാരം എടുത്തെടുത്താണ്
മുതുക് കൂനിയത് ,
എത്തിപ്പിടിച്ചാണ്
കൈകള്‍ തളര്‍ന്നത് ,
കണ്ടു കണ്ടാണ്
കണ്ണുതീര്‍ന്നത് ,
കേട്ട് കേട്ടാണ്
ചെവികള്‍ കൊട്ടിയടച്ചത് ,

പാടിപ്പാടി ചുണ്ടും,
ആര്‍ക്കൊക്കെയോ വേണ്ടി
മിടിച്ചു മിടിച്ചു ഹൃദയവും ,
പങ്കിട്ടു കരളും ,
ഒക്കെയൊക്കെ
തളര്ന്നുപോയത് കണ്ടു
മനസ്സ് മടുത്താണ് ,

വീന്ടെടുപ്പില്ലാത്ത
ആഴത്തെക്കും,
മടങ്ങാ വഴിയിലെക്കും ,
അതിരില്ലാത്ത ആകാശത്തേക്കും ,

ജീവിതം ഒറ്റ വാക്കിലൊരു
കുറിപ്പെഴുതി വച്ച്
ഇറങ്ങിപ്പോയത്..


Monday, January 9, 2012

9:46 AM

ഓട്ടൊഗ്രാഫ്

ഓട്ടൊഗ്രാഫ് 
-------------
കുത്തഴിഞ്ഞതായിരുന്നു
ഓര്‍മകള്‍ പോലെ,
പുറംച്ചട്ടയില്ലായിരുന്നു 
ജീവിതം പോലെ ,
തുടര്‍ച്ചയില്ലായിരുന്നു
സ്വപ്നം പോലെ,

പഴയതോക്കെയും
തൂക്കി വിറ്റപ്പോളും
ബാക്കി വച്ചതാണ് ,
പുഴുക്കുത്തെറ്റ്
പൊടിഞ്ഞ പുസ്തകം.

കനത്ത കുരിശുമായി
മുള്‍ക്കിരീടം ചൂടി ,
ഉത്തരായനം കാത്തു
കൂരമ്പു ശയ്യയില്‍ ,
നെറ്റിയില്‍ മാറാമുറിവുമായി
തെരുവുകള്‍ തോറും
പകച്ചു നീങ്ങുമ്പോള്‍ ,

കൂടുമാറിയപ്പോഴും
കൂട്ട് മാറിയപ്പോഴും
ചേര്‍ത്ത് വച്ചതാണ്,
ഇന്നിപ്പോള്‍ കീറിപ്പറിഞ്ഞു
പാഴ് ചരക്കായി കാലം ,

എന്കിലുമിടക്കിടെ
മറിച്ചു നോക്കുമ്പോള്‍,
മഷി പടര്‍ന്നയേടുകള്‍ ,
വിളിച്ചു പറയുമായിരുന്നു
നമ്മുടെ അന്തമില്ലാത്ത
ഹൃദയവേദനകള്‍ ...

Sunday, January 8, 2012

3:04 AM

ഇലജന്മം

ഇലജന്മം 


പച്ചിലയില്‍ നിന്നും
പഴുത്തിലയിലെക്കുള്ള 
ദൂരം അളന്നു തന്നെയാണ്
എന്റെ നില്‍പ്പ്

തളിരിട്ടപ്പോള്‍
തുടങ്ങിയതാണ് ഈ ആധി,
വീണു പോവുന്ന
ഓരോ പഴുത്തിലയും
ഇന്നി ഞാന്‍ നാളെ നീ
എന്നനുഗ്രഹിച്ചു ,
മരണവീട്ടിലെ പുഞ്ചിരി,

കാറ്റിനോട് കലഹിചിട്ടുണ്ട്
മഴക്കൊപ്പം കളിച്ചിട്ടുണ്ട്
പേരറിയാത്ത
ഉറുമ്പുകൂട്ടത്തിനൊപ്പം
ജീവിതം നെയ്തിട്ടുണ്ട് ..

മോട്ടുകള്‍ക്ക് അടയിരുന്നു
വിരിഞ്ഞവക്ക് കാവലിരുന്നു
കനീകള്‍ക്ക് തണലായി ,
വിശന്ന വേനലുകളില്‍
വിത്തുകള്‍ക്ക് താരാട്ടായി

ഇനി കൊഴിയണം
മണ്ണ് വിളിക്കുന്നുണ്ട്
നാളേക്ക് വളമാകാന്‍ ,

ചില്ലയറ്റത്ത്
ചെറു പുഞ്ചിരികള്‍
പൊടിച്ചു വരുന്നുണ്ട്

ഈ ശിശിരം
എനിക്ക് ശ്മശാനം
കരിയിലകല്‍ക്കിടയില്‍
എന്റെ കല്ലറ
മരിച്ച സൌഹൃദങ്ങള്‍
എനിക്ക് വേണ്ടി
പാടുന്നു സ്വാഗതം ,

പച്ചിലയില്‍ നിന്നും
പഴുത്തിലയിലെക്കുള്ള
ദൂരം അളന്നു തന്നെയാണ്
എന്റെ നില്‍പ്പ് 
3:02 AM

പച്ച ജീവിതം

പച്ച ജീവിതം 


പച്ച മനുഷ്യന് മുന്‍പില്‍
പിരിയുന്ന വഴികളനേകം,
അന്തിച്ചു നില്‍പ്പതേ
ദുസ്വഭാവം ..

ഒരു ഭാരം കരിന്കല്ലുപോലും
കുന്നിലുരുട്ടി കയറ്റി
താഴെക്കുരുളുന്നതുംനോക്കി
ചിരിക്കുന്നതെ
തത്വശാസ്ത്രം ,

ഏതുകോടിയുടെ കീഴിലും
ഒരു വേള തണല് തേടുന്നവന്‍ ,
കൊടികള്‍ നിറം വറ്റി
പാഴ്ത്തുണിയാകുംപോള്‍ ,
മൌനം കരഞ്ഞു
വീടെത്തുന്നവന്‍ ..

പച്ചമനുഷ്യന്
മുറിവേറ്റ കിളിയും,
വേഗം കൊരുക്കുംപാതയില്‍
ചുടുചോര നീന്തുന്ന
കൂടപ്പിറപ്പുകളും ,
ഉടു ചേലപോലും പറിച്ചു
നട്ടുച്ചക്ക്,
കടും വേനലില്‍ തള്ളിയ
ഇരയുടെ നോവും

കാണാതെ വയ്യ
കാണാതെ വയ്യ ..

ഭയമൊരു മദയാനയായ്‌
പിറകെയോടുമ്പോള്‍ ,
കനംകടുത്ത കാലുകള്‍
പെറുക്കി പായവേ
കൊട്ടിയടച്ച വാതിലുകള്‍
ഓര്‍ക്കാതെ വയ്യ

ഹുണ്ടിക ചില്ലറ
പോലും കടംവാങ്ങി
കണ്ടാല്‍ ചിരിക്കാത്ത
സൗഹൃദം കൈക്കൊള്ളാതെ വയ്യ ,
ചാക്കാല കൂടാതെ വയ്യ,
അന്നത്തെയപ്പം മുടക്കി
സമ്മതി ദാനത്തിന്റെ
പച്ചകുത്തെല്‍ക്കാതെ വയ്യ ,
വാര് പൊട്ടിയ ചെരിപ്പിട്ടു
മുടന്താതെ വയ്യ ,

പച്ചമനുഷ്യന്‍
ഏതു നാടകത്തിനും ,
പറ്റിയ വേഷം
പറ്റിയ കാണി .

പച്ച മണ്ണിലേക്കഴും വരെ
പച്ചമനുഷ്യനായ്‌,
തുടരണമേന്നുണ്ട്
അതുവരേയ്ക്കും നിങ്ങളീ
പച്ചമാംസത്തിനു
വിലയിട്ട് ചിരിചോളൂ...
.

Thursday, January 5, 2012

8:11 AM

വാനപ്രസ്ഥം

വാനപ്രസ്ഥം

എന്റെ ഓര്‍മയില്‍
അച്ഛന് ചെവികള്‍ 
അനേകമായിരുന്നു ,

സ്കൂളിലേക്ക് പോയ ഞാന്‍
മുള്ളുംപഴം
പറിക്കാന്‍ പോയതും ,

പാവാടപ്പെണ്ണിനോട്
ഗൃഹപാഠം പകര്‍ത്തിയതും ,
കോവാലന്റെ സൈക്കിളില്‍
ഭൂമി ഉരുണ്ടതാണെന്ന്
തെളിയിച്ചതും ,

തറട്ടിക്കറ്റില്‍
നിഴലും വെളിച്ചവും
ഓടിക്കളിക്കുന്ന
സ്വപനം കണ്ടതും ,

അച്ഛന്റെ ചെവികള്‍
കിറുകൃത്യമായി
കേട്ടിരുന്നല്ലോ..

എന്റെ ഓര്‍മയില്‍
അമ്മക്ക് നൂറു
കണ്ണുകളുണ്ടായിരുന്നു ,

കട്ടെടുത്ത
അഞ്ചുരൂപാ നോട്ടും,
കീറിപ്പോയ
കണക്ക് പുസ്തകവും ,

അനുജത്തിയുടെ
കൈത്തണ്ടയിലെ
ചോര കല്ലിച്ച പാടും ,

അമ്മയുടെ കണ്ണുകള്‍
അനായാസം
കണ്ടെടുത്തിരുന്നല്ലോ ..

അമ്മയുടെ തീക്കണ്ണില്‍
ദഹിച്ച കവിതകള്‍
ഗതികിട്ടാതെയിപ്പോഴും
എഴുത്തുമേശ വലം വയ്ക്കുന്നുണ്ട് ,

ഇന്ന് അച്ഛനെ
ചെവിരോഗ വിദഗ്ദന്റെ
വരിയില്‍ കുടിയിരുത്തി ,
അമ്മയുടെ
തിമിരശസ്ത്രക്രിയക്ക്‌
കാവലിരിക്കുംപോള്‍
ഒരു കവിത വന്നിങ്ങിനെ
മുടന്തി നില്‍ക്കുന്നു 

Monday, January 2, 2012

9:20 AM

ഒരുക്കം

ഒരുക്കം

മുറ്റമെല്ലാം
ഒന്ന് തൂത്തുവാരണം ,
മറവിയുടെ ചൂലെവിടെ ?

പുളിച്ച
പുതുവത്സരാശംസകള്‍
കൂടി കിടപ്പുണ്ട് ,

പരിക്കില്ലാത്തവ
പെറുക്കി വക്കണം
ഓര്‍മ ഭാണ്ഡത്തില്‍ ,

പശയഴിഞ്ഞ
ക്രിസ്തുമസ് നക്ഷത്രം,
കരോളിനിട്ട
മുഖം മൂടി ,

പറ്റുതീയതികള്‍
കുറിച്ചിട്ട
പഴയ കലണ്ടര്‍ ,
കുട്ടികള്‍ക്ക് പുസ്തകം
പൊതിയാന്‍,
പണയച്ചീട്ടുകള്‍
പള്ള നിറച്ച
ഡയറി,
അലമാര മൂലയിലേക്ക് ..

ആശംസാകാര്‍ഡുകള്‍
നിന്റെതുള്‍പ്പെടെ
കല്യാണക്കുറികള്‍ ,
കാമുകിയുടെതുള്‍പ്പെടെ..
ചരമക്കത്തുകള്‍,
വാര്‍ത്തകള്‍ ചത്തുകിടക്കുന്ന
പത്രങ്ങള്‍ ,
പുര നിറഞ്ഞ കുപ്പികള്‍ ,
പൊട്ടിയ പൂപ്പാത്രം ,
പഴയത് ചോദിച്ചെത്തുന്ന
തമിഴത്തിക്ക്..

തുന്നലഴിഞ്ഞു
അഴുക്കുപിടിച്ച തുണികള്‍
അഭയാര്‍ഥികള്‍ക്ക് ,

എടുക്കാത്ത നോട്ടും
നാണയവും ദേവാലയ
ഭണ്ടാരത്തിലേക്ക് ..

മുറ്റമെല്ലാം
ഒന്ന് തൂത്തുവാരണം ,
മറവിയുടെ ചൂലെവിടെ ?

ഇനിയെന്നെത്തന്നെയോന്നു
കഴുകിയയയില്‍
ഉണക്കിയിസ്തിരി ഇടണം
പോയ വര്‍ഷത്തിന്റെ
ചുളിവുകള്‍ അത്രക്കുണ്ട്
നിവര്‍ത്തുവാന്‍ .

Sunday, January 1, 2012

8:47 AM

മറവികള്‍

മറവികള്‍ 

അറിഞ്ഞവരാരും
ആരും കറുത്തബാഡ്ജു 
കുത്തിയില്ല ,

ഒടുങ്ങാതിരിക്കാന്‍
കേഴലില്ല ,
ചത്ത്‌ കിട്ടാന്‍
പ്രാര്‍ത്ഥന ..

ആരാനെ ബോധിപ്പിക്കാന്‍
തെരുവിലെവിടെയും
കരിങ്കോടിയില്ല ,
ഉള്ളത് വര്‍ണക്കൊടികള്‍.

അലമുറകളില്ല ,
അലചിരികള്‍ മാത്രം .
റീത്തില്ല ,
പൂ മാലകള്‍ മാത്രം .

യാത്രാ ഗാനങ്ങളില്ല,
ചുവടിളക്കും മേളങ്ങള്‍ കേള്‍ക്കാം .
കണ്ണീരൊട്ടുമില്ല
മോഹത്തിളക്കം കാണാം

പൊതു ദര്‍ശനമില്ല
സ്വകാര്യ സന്ദര്‍ശനം പോലും

ആചാര വെടിയില്ല
ആഹ്ലാദ വെടി മാത്രം .

വായ്ക്കരിയിട്ടില്ല,
വെള്ളം കൊടുത്തിട്ടില്ല ..
എല്ലാരും നുരവീഞ്ഞില്‍ .

കുഴിവെട്ടി ,മൂടി
മൂകതയില്ല,
വാചാലം മാത്രം .

പുതുവര്‍ഷപ്പിറവിയുടെ
ആശംസകള്‍ക്കിടയില്‍
പോയ വര്‍ഷത്തിന്റെ
ചാക്കാലക്ക്
ഒഴിവുണ്ടായീലാര്‍ക്കും ...

ഇത്ര മറക്കാമോ_
പുതിയതണയുംപോളെക്കും
പഴതിനെ ..?