kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, January 31, 2013

7:37 PM

ഡ്രാക്കുള

ഡ്രാക്കുള 

എല്ലാം കഴിഞ്ഞതിനു 
ശേഷം 
ഹൃദയം പറിച്ചെടുത്ത് 
തിന്നാനായി
കൈ നഖം നീട്ടിയതായിരുന്നു ഞാന്‍
അവിടം ശൂന്യമായിരുന്നു
എനിക്ക് മുമ്പേ ആരോ ?

സംശയം തീര്‍ത്തത്
അവള്‍ തന്നെയായിരുന്നു
ഇടക്കെപ്പോഴോ
വല്ലാതെ വിശന്നപ്പോള്‍
അവള്‍ തന്നെ
അത് പറിച്ചെടുത്ത്
തിന്നുകയായിരുന്നെത്രേ .
.
7:33 PM

കുറുമൊഴികള്‍


കുറുമൊഴികള്‍ 1
കാത്തിരുന്നു
മടുത്തുറങ്ങിപ്പോയി
വിനാഴിക

2
ശ്രീലകത്ത്
പ്രണയപത്മമിട്ട്
പൂജാരിണി

3
ജപപ്പാറ,
രുദ്രാക്ഷമെണ്ണി
ജരാനരകള്‍.
4
മരപ്പൊത്തില്‍
പിളര്‍ന്ന നാവിന്റെ 
ലാസ്യ നടനം
5
സരസ്വതി യാമത്തില്‍ ,
രാക്കിളിയുടെ 
നിലാവഭ്യാസം
6 സ്വപ്നം നെയ്ത്
പുളിയുറുമ്പുകളുടെ 
ഇലകൊട്ടാരം
7:05 PM

അഞ്ചാം മലയിലെ ജല ചിന്തകള്‍


അഞ്ചാം മലയിലെ ജല

 ചിന്തകള്‍


                (പാവ്ലോ കൊയ്ലോവിന്റെ ഫിഫ്ത് മൌണ്ടന്‍ എന്ന നോവലിന്റെ ഒരു ജലവായന )

പാവ്ലോ കൊയ്ലോവിന്റെ ഫിഫ്ത് മൌണ്ടന്‍ എന്ന പ്രശസ്ത നോവല്‍ ജലം പ്രമേയം ആക്കിയ രചനകളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല .പക്ഷെ മറ്റേതൊരു എഴുത്തുകാരനെക്കാളുമധികം ജല സംബന്ധിയായ പ്രവചനങ്ങള്‍ ,വെളിപാടുകള്‍ എന്നിവ കൃതിയില്‍ ഉടനീളം കടന്നു വരുന്നു. അങ്ങിനെ വരികള്‍ക്കിടയിലുള്ള വായനയില്‍ ,ജലം നോവലിന്റെ ഭൂമികയില്‍ നിറയുന്നു. അഥവാ അനുവാചകന് മുന്‍പില്‍ പ്രവചനാത്മകമായ ഒരു ജലവായനക്ക് നോവല്‍ വേദി ഒരുക്കുന്നു.ലോകത്തിലെ ഏറ്റവും വായിക്കപ്പെടുന്ന ഈ ബ്രസീലിയന്‍ നോവലിസ്റ്റ് പറയാതെ പറയുന്നിടത്താണ് വെള്ളം സംബംന്ധിച്ചു ആഗോളതലത്തില്‍ തന്നെയുള്ള വ്യാകുലതകള്‍ ഉള്ളത്.വേറൊരു തരത്തില്‍ വ്യാകുലതകള്‍ക്കും വെള്ളത്തിനും ലോകത്ത്‌ എല്ലായിടത്തും ഒരേ ഭാഷ തന്നെ .

നോവലിന്റെ കേന്ദ്ര കഥാപാത്രമായ ഏലിയാ നടത്തുന്ന പലായനത്തിന്റെ ആദ്യഘട്ടത്തില്‍ അയാള്‍ക്ക്‌ മുമ്പേ കാണുന്ന ദൃശ്യങ്ങളിലൂടെ തന്റെ ആദ്യ ആശങ്ക പാവ്ലോ ഇങ്ങനെ പറഞ്ഞു വക്കുന്നു.
"കണ്‍ മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ അയാള്‍ കണ്ടു.താമസിയാതെ കഠിനം ആയൊരു വരള്‍ച്ചയുടെ പിടിയില്‍ അമരാന്‍ പോകുന്ന ഭൂമി.ഇപ്പോള്‍ മണ്ണില്‍ നാണവും കുളിരും ഉണ്ട്. ഇത്രയും കാലം പെയ്തു കൂട്ടിയ മഴയുടെ കാരുണ്യം.ചെരിത്ത് നദിയില്‍ തെളിനീര്‍ നിറഞ്ഞൊഴുകുന്നു .അധികം കഴിയും മുമ്പേ ഈ ഒഴുക്ക് നിലക്കും.പുഴ പാടെ വറ്റി വരണ്ടു പോകും." കാലദേശങ്ങള്‍ക്കപ്പുറം കേരളീയ പശ്ചാത്തലത്തിലും ഏതൊരാള്‍ക്കും തോന്നി പോകാവുന്ന അത്യാശങ്കകളില്‍ ഒന്നാണ് ഇവിടെ പങ്കു വയ്ക്കപ്പെടുന്നത്.അടുത്ത അധ്യായത്തില്‍ തന്നെ ഒരു പുഴയെ പറ്റി പറയാവുന്നതില്‍ ഏറ്റവും അധികം പറഞ്ഞു പോവുകയാണ് നോവലിസ്റ്റ്.

"അടുത്ത ദിവസം എലിയ ഉറക്കം ഉണര്‍ന്നു ചെരിത്ത് നദിയിലേക്ക് നോക്കി.നാളെ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം അത് പൊടിമണ്ണിന്റെയും മിനുത്ത കല്ലുകളുടെയും ഒരു ഷ്യ മാത്രം ആകും.വറ്റി വരണ്ടുകിടക്കുന്ന അരുവിയിലെ പൊടിമണ്ണും ഉരുളന്‍ കല്ലുകളും കണ്ടു അവര്‍ സ്വയം പറയും ..പണ്ട് ഇതിലെ ഒരു പുഴ ഒഴുകിയിരുന്നു എന്ന് തോന്നുന്നു.ഒരു പുഴയെ സംബന്ധിച്ചിടത്തോളം അതിലെ നീരൊഴുക്ക് ആണല്ലോ സര്‍വ പ്രധാനം.അവരുടെ ദാഹം തീര്‍ക്കാന്‍ അതുമാത്രം അവിടെ ഉണ്ടാവില്ല "

നദികള്‍ക്കും ചെടികള്‍ക്കുമെന്നപോലെ, ആത്മാക്കള്‍ക്കും വ്യത്യസ്തമായ ഒരു മഴ ആവശ്യം ആയിരുന്നു .ഇത് കിട്ടാതെ വന്നാല്‍ ആത്മാവിനകത്തെ സര്‍വ്വവും കെട്ട് പോകും .അത് ചൂണ്ടി ജനങ്ങള്‍ പറയും ഈ ശരീരത്തില്‍ പണ്ടെപ്പോഴോ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.വെള്ളവും മനുഷ്യനും തമ്മിലുള്ള താരതമ്യപ്പെടുത്തലിലൂടെ അവയുടെ പരസ്പര പൂരകത്വം വെളിവാക്കുക ആണിവിടെ .പല നദികളും അമിത ചൂഷണത്തിനു വിധേയമായി മരണശയ്യയില്‍ ആണെന്ന തിരിച്ചറിവിന്റെ നടുവില്‍ ആണ് ഫിഫ്ത് മൌണ്ടന്‍ എന്ന നോവലിന്റെ ജലവായനക്ക് പ്രസക്തി ഏറുന്നത്.

തികച്ചും പ്രവചന സ്വഭാവത്തില്‍ ഉള്ള അടുത്ത ഭാഗം ഇങ്ങിനെ ആണ്.:ജലത്തിന്റെതായ ഒരു അധിദേവത ഉണ്ടെങ്കില്‍ വിളിച്ചു പറഞ്ഞേനെ "അരുവീ ഒഴുകാന്‍ കുറേക്കൂടി നല്ല ഒരു സ്ഥലം വേഗം കണ്ടുപിടിച്ചോളൂ. സൂര്യന്റെ ശോഭയാര്‍ന്ന പ്രതിബിംബവും വഹിച്ചു കൊണ്ട് നിനക്കിനിയും ഒഴുകണ്ടേ ? ഈ മരുഭൂമി ഒരു നാള്‍ നിന്നെ വറ്റിച്ചു കളയാന്‍ പോവുകയാണ്. ചെടികളെ നിങ്ങളുടെ വിത്തുകള്‍ വളരെ അകലെ എങ്ങോട്ടെങ്കിലും പരത്തി വിടൂ. അവിടെ നനവാര്‍ന്ന പശിമയാര്‍ന്ന മണ്ണില്‍ നിങ്ങള്‍ക്ക് ഭംഗിയില്‍ വളരാം." ഇവിടെ പാല്വോ ചൂണ്ടിക്കാണിക്കുന്ന മരുഭൂമി ലോക മനുഷ്യന്റെ മനസ്സെന്ന മരുഭൂമി തന്നെ. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും ഭൂമിയിലെ അവസാന തുള്ളി വെള്ളത്തെയും വറ്റിക്കുന്ന ആത്മഹത്യാപരമായ മനസ്സെന്ന മരുഭൂമി തന്നെ.

സരാഫത്ത്തില്‍ കണ്ടു മുട്ടുന്ന സ്ത്രീയോട് എലിയായുടെ ദൈവ സഹായത്തോടെ ഉള്ള അഭ്യര്‍ത്ഥന ഇപ്രകാരം ദൈവം ഭൂമിയില്‍ മഴ പെയ്യിക്കുന്നത് വരെ കാലത്തിലെ മാവും ഭരണിയിലെ എണ്ണയും തീരുന്നില്ല ...
നോവലിന്റെ രണ്ടാം ഭാഗത്ത് അക്ബര്‍ എന്ന പട്ടണം ശത്രുസേന ആക്രമിക്കാന്‍ ഒരുങ്ങുന്ന രംഗമുണ്ട്. അക്ബറിലെ ഗവര്‍ണറുടെ ആധി ഇപ്രകാരം ആണ്. ഇത്രയും വലിയ ഒരു സൈന്യത്തിനു വേണ്ടത്ര വെള്ളം കൊടുക്കേണ്ടിവന്നാല്‍ നാട് മുടിഞ്ഞത് തന്നെ ..ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടി ആകും എന്ന ആഗോള വ്യാകുലത നോവലില്‍ ഉണ്ട്. വെള്ളത്തിനു വേണ്ടി വരുന്ന യുദ്ധത്തെ നോവലിസ്റ്റ് മുന്‍കൂട്ടി കാണുന്നു .പട്ടണാതിര്‍ത്തിക്കകത്ത് ധാരാളം വെള്ളം ഉള്ള ഒരു കിണര്‍ ഉണ്ട്.അതിന്മേലാണ് ശത്രുവിന്റെ കണ്ണ്. സമീപ പ്രദേശത്തൊന്നും വേറെ കിണര്‍ ഇല്ല. ദിവസങ്ങളോളം നടന്നാലെ അടുത്ത കിണര്‍ കാണാന്‍ കഴിയൂ എന്നിങ്ങനെ ഉള്ള വാക്കുകള്‍ വരാന്‍ പോകുന്ന ജലയുദ്ധത്തിന്റെ കൊടിയടയാളങ്ങള്‍ മാത്രം .ലോകത്തിലെ ഏതു അധിനിവേശപ്രദേശത്തും ചൂഷിതര്‍ മര്‍ദ്ദകരോടു ചോദിക്കുന്ന ഒരു ചോദ്യം നോവലില്‍ ജലശബ്ദമായി ഉയരുന്നു. അവര്‍ നമ്മുടെവെള്ളം എന്ത് അടിസ്ഥാനത്തിലാണ് ആവശ്യപ്പെടുന്നത് ? നിലനില്‍പ്പിന് വേണ്ടി ഓരോ ഭൂപ്രദേശത്തെയും വെള്ളം അവനവന്റെ സ്വത്തായി നെഞ്ചില്‍ ഏറ്റെടുക്കേണ്ടതുണ്ട്. ജല മുദ്രാവാക്യമാണ് ഈ വാക്കുകള്‍. ഇവിടെയാണ്‌ ഉള്ളു തുറക്കുന്ന മറൊരു ആത്മഗതം .എന്തെല്ലാം ഉണ്ടായാലും വെള്ളം ഇല്ലാതെ പറ്റുമോ ? ഭൂമിയെ മൊത്തം ജയിച്ചു നില്‍ക്കുന്ന മനുഷ്യന് മുമ്പില്‍ തന്റെ എല്ലാ പാപ്പരത്തവും വെളിപ്പെടുത്തുന്ന ചോദ്യം ആണിത്.

ആസന്നമായ അസ്സീറിയ അക്ബര്‍ യുദ്ധത്തിന്റെ സന്നാഹത്തിനു ഇടയില്‍ എലീയായുടെ സഹായി ആയ വിധവയുടെ മകന്‍ ചോദിക്കുന്നു."അമ്മെ ഇത്തിരി വെള്ളം " കുട്ടി വെള്ളത്തിനായി കൈനീട്ടി. കുടത്തില്‍ ഒരു തുള്ളി പോലും വെള്ളം ഉണ്ടായിരുന്നില്ല .ഇത് പുലര്‍ച്ചെ കാണുന്ന സ്വപ്നം പോലെ ഫലസിദ്ധി ഉള്ള വാക്കുകള്‍ ആണ് .ഊഷരമായ വരുംകാല ചിത്രം.
ഗ്രാമത്തിലെ ഒരു കിണറ്റിന്‍ കര. പരദൂഷണവും നാട്ടു വര്‍ത്തമാനവും നിഷ്കളങ്കത ചൊരിയുന്ന ഗ്രാമീണമായ ഒരിടം നോവലില്‍ ഉണ്ട് ."എലീയായും ,കുട്ടിയും കിണറ്റിന്‍ കരയില്‍ ചെന്ന്. രണ്ടു കുടം വെള്ളം നിറച്ചു. സാധാരണ അവിടെ നല്ല തിരക്ക് പതിവ് ഉണ്ട് .തുണി അലക്കാനും ചായം മുക്കാനും വരുന്ന സ്ത്രീകള്‍ നാട്ടു വര്‍ത്തമാനങ്ങള്‍ കൈമാറുന്നത് ഇവിടെ ആണ്. അവിടെ രഹസ്യങ്ങള്‍ ഒന്നും ഇല്ല .എല്ലാം പരസ്യം തന്നെ .കച്ചവട കാര്യങ്ങള്‍ ,കുടുംബ വര്‍ത്തമാനങ്ങള്‍ അയല്‍ക്കാരുടെ തര്‍ക്കങ്ങള്‍ നാട് വാഴുന്നവരുടെ അരമന രഹസ്യങ്ങള്‍ ,ഒക്കെയും അവിടെ സംസാര വിഷയം ആണ് " ഈ ഭാഗം വായിക്കുമ്പോള്‍ അറിയാതെ കേരളക്കരയിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു കിണറ്റിന്‍കരയിലേക്ക് നമ്മള്‍ എത്തും. കൊതിപ്പിച്ചു ഗൃഹാതുരത്വത്തിലേക്ക് ആഴ്ത്തുന്ന ഓര്‍മകളിലേക്ക് ആകും വായനക്കാരുടെ മനസ്സ് ഊളിയിട്ടു പോകുക .ഇനി ഒരിക്കലും തിരിച്ചു വരാത്ത ജലകാലം.അക്ബറില്‍ നിന്ന് പ്രജാജിതനായ എലീയ ദൈവത്തോട് കേഴുന്നതും ജലീയമായ ഒരു സ്വപനം പോലെ "വസന്തവും ഹേമന്തവും വര്‍ഷവും ഇടിമിന്നലും വന്നെത്തിനോക്കിയതിന്റെ പിന്നാലെ ഒരായിരം രൂപഭേദങ്ങളോടെ മേഘങ്ങള്‍ ഒഴുകി നീങ്ങുന്നു. നദിയിലെ ജലത്തിന്റെ അനസ്യൂതമായ പ്രവാഹം. മരണാസന്നനായ എലിയായുടെ കാമുകി ആയ വിധവയുടെ അന്ത്യ മൊഴി ഇപ്രകാരം ആണ് "നിങ്ങള്‍ കാലുറപ്പിച്ച ഭൂമി ദാഹം തീര്‍ക്കാന്‍ ചെല്ലുന്ന കിണര്‍ എല്ലാറ്റിലും ഞാന്‍ ഉണ്ടാകും..ദുഖിക്കേണ്ട കാര്യം ഇല്ല "ദാഹം തീര്‍ക്കുന്ന വെള്ളത്തില്‍ ചിരം അലിഞ്ഞു നില്‍ക്കുന്ന പ്രണയ ഭാഷ്യം ആണ് ഇവിടെ പുഷ്കലമാകുന്നത് .
അക്ബറിലെ യുദ്ധത്തിന്റെ സൂത്രധാരന്‍ തന്നെ ആയ പുരോഹിതന്‍ കിടക്കുമ്പോള്‍ എലീയയോടു പറയുന്നത് ജലത്തിന്റെ നശ്വരതെയെ പറ്റിമാത്രം ആണ് .ഉല്‍പ്പത്തി മുതല്‍ അന്ത്യം വരെ സകല ചരാചരങ്ങള്‍ക്കും അവകാശപ്പെട്ട വെള്ളത്തിന്റെ നശ്വരതയെ പറ്റി തന്നെ "ഒരു നഗരത്തിനും മരണം ഇല്ല .മരിക്കുന്നത് അവിടത്തെ ജനങ്ങള്‍ ആണ്. അവരില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ആണ് .ഒരു ദിവസം മറ്റൊരു കൂട്ടം ആളുകള്‍ ഈ പട്ടണത്തിലേക്ക് കടന്നു വരും.ഇവിടത്തെ വെള്ളം കുടിക്കും " പ്രത്യാശയുടെ ചില കണങ്ങളും നോവലില്‍ പങ്കു വയ്ക്കുന്നുണ്ട്. വീട്ടിലേക്കു യാചകരെപ്പോലെ കടന്നു വരുന്ന പുരുഷനോടും കുട്ടിയോടും വീട്ടുകാരി പറയുന്നത് ഇങ്ങിനെ "ഇവിടെ കാശൊന്നും ഇരിപ്പില്ല ..വേണമെങ്കില്‍ കുടിക്കാന്‍ വെള്ളം തരാം. കാശ് കൊടുത്താല്‍ പോലും വെള്ളം കിട്ടാത്ത കാലത്ത് ഈ വിപരീത ധ്വനി കറുത്ത ഹാസ്യം ആകുന്നുണ്ട്.പ്രത്യാശയുടെ നന്മ "പ്രകൃതി ഒരു വിത്തിനെ തൈ ആക്കി മാറ്റുന്നു ..ഭൂമി ആ തൈയ്യിനെ വളര്‍ത്തി മരം ആക്കുന്നു ..എന്ന വരികളില്‍ കൂടി പാവ്ലോ വരച്ചു കാട്ടുന്നു. ഫിഫ്ത് മൌണ്ടന്‍ന്‍റെ മുഖ്യ പ്രമേയം ജലം അല്ലെങ്കില്‍ കൂടി മുഖ്യം ആയതിനോപ്പം ഒളിഞ്ഞു കിടന്ന ജല ദര്‍ശനങ്ങള്‍ ആണ് പുനര്‍ വായനക്കു എടുക്കേണ്ടത് .പാവ്ലോയുടെ വാക്കുകളില്‍ "മനുഷ്യന്‍ സ്വന്തം വിധി തന്നെ തിരഞ്ഞെടുക്കുയാണ് വേണ്ടത്.അല്ലാതെ സ്വീകരിക്കുകയല്ല വേണ്ടത് ."ജലത്തിന്റെ കാര്യത്തില്‍ നാം സ്വീകരിച്ചു കാണുന്ന നയങ്ങള്‍ ആണ് തിരഞ്ഞെടുക്കപ്പെടേണ്ടത് .ജലത്തിന്റെ അമിത ചൂഷണം ,മലിനീകരണം എന്നിവയില്‍ കൂടിയും,വന നശീകരണം, ആഗോളതാപനം എന്നിവയില്‍ കൂടിയും "ജലം ഇല്ലാതാകുന്ന ദുര്‍വിധി നാം തിരഞ്ഞെടുക്കുകയാണോ ചെയ്യുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു .അങ്ങിനെ ആണെങ്കില്‍ സര്‍വ്വനാശത്തിനെ അതിനു പിന്നാലെ സ്വീകരിക്കുകയും വേണ്ടി വരും .ഭൂമിയുടെ തന്നെ നാശം.
കലാ സൃഷ്ടികള്‍ക്ക് എല്ലാം തന്നെ പ്രവചന സ്വഭാവങ്ങള്‍ ഉണ്ട്.പലപ്പോഴും അറം പറ്റുന്നവ .എഴുത്തുകാരെല്ലാം തന്നെ താന്താങ്ങളുടെ ലോകത്തെ പറ്റിയുള്ള ആകുലതകള്‍ ; വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വക്കുകയും ചെയ്യുന്നുണ്ട്. രചനകളെ ഒരു പക്ഷെ ഇത്തരം "ഒളിപ്പിക്കലില്‍ ആണ് നാം വായിച്ചെടുക്കേണ്ടതും.ജലീയം ആയ ഒരു പുനര്‍ വായനക്ക് വായനാക്കാരന് മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുക ആണ് പാവ്ലോയുടെ ഫിഫ്ത് മൌണ്ടന്‍ .

Saturday, January 26, 2013

12:41 AM

റിപ്പബ്ലിക്‌



റിപ്പബ്ലിക്‌



വര്‍ണ്ണകടലാസുകള്‍ 
തൂങ്ങിയാടിയ 
ഭൂപടം കടന്നു 
ഉള്ളിലേക്ക് നോക്കിയപ്പോള്‍
കണ്ടു
ദാരിദ്ര്യ രേഖ കൊണ്ട്
വരച്ച
കണ്ണീരുകൊണ്ട്
നിലവിളികള്‍ കൊണ്ട്
ചായമിട്ട
അവളുടെ സ്വപ്‌നങ്ങള്‍
12:29 AM

പാളങ്ങള്‍




പാളങ്ങള്‍

ഈ പാളത്തിലൂടെ വരുന്ന 
അഞ്ചാം നമ്പര്‍ തീവണ്ടിക്ക് 
ഞാനിന്നു എന്റെ 
കാമുകിയുടെ പേരിടും
മലര്‍ന്നു കിടക്കുന്ന
എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത്
കണ്ണില്‍ കണ്ണില്‍ നോക്കി
അവള്‍ പാഞ്ഞു പോകും
അതിനിടയില്‍
എല്ലാവരുടെയും കണ്ണുവെട്ടിച്ച്
ഞങ്ങള്‍ ഒര്‍ുവേള
ഒന്നായി തീരും ,
പരസ്പരം രുചിക്കും
ഞങ്ങളുടെ പ്രണയസമാഗമത്തിനു
നിങ്ങള്‍ ആത്മഹത്യയെന്ന്
പേരിട്ടു തരം താഴ്ത്തരുത്

Thursday, January 24, 2013

6:12 AM

ഒറ്റ്

ഒറ്റ്

അവര്‍ 
പകര്‍ന്ന ഗ്ലാസ്സില്‍ 
കടുത്തു കിടന്നത് 
നീയാണെന്നറിഞ്ഞത് 
കൊണ്ട് മാത്രം 
സഖേ 
രുചിക്കുവാന്‍ നിന്നില്ല 
നമ്മളെത്ര 
തമ്മില്‍ തമ്മില്‍
രുചിച്ചവര്‍ ,
ഒറ്റയിറക്കിനു
നിന്നെ മോന്തി ഞാന്‍
കണ്ണീരു കൊണ്ട്
ചിറി തുടച്ചു
എനിക്കേറ്റവും
ഇഷ്ടപ്പെട്ട
നിന്റെ വരികള്‍
ഞാനവിടെ
ഒറ്റുകൊടുത്തു
2:02 AM

അരൂപം

അരൂപം 

നീ വരണം 
ചോരയിട്ടു ചുവപ്പിച്ച 
വിരലുകള്‍ കൊണ്ടെന്റെ 
തലമുടിയില്‍ 
ചിത്രം വരയ്ക്കണം 

ഇടിമിന്നലിന് പോലും 
തുളക്കാനാവാത്ത
ഇരുള് കൊണ്ട്
എന്നെ മൂടണം

കാലത്തിനു പോലും
മായ്ക്കാനാവാത്ത
മുറിവുകള്‍ ,
എന്റെ കയ്ക്കുന്ന
ചുണ്ടില്‍ ചുംബനങ്ങള്‍ ആക്കണം

നീ വരണം
പാടിയതില്‍ വച്ചു
ഏറ്റവും കാതരമായ പാട്ട് ,
നോക്കിയതില്‍ വച്ച്
ഏറ്റവും പ്രേമത്തോടെ ഉള്ള നോട്ടം
ചെയ്തതില്‍ വച്ച്
ഏറ്റവും
ആഴമുള്ള പിണക്കം
ഏറ്റവും
കനമുള്ള ആലിംഗനം
വേറിട്ടുകഴിഞ്ഞു
കനമില്ലാതെ നമ്മള്‍
പാറിയകന്ന
താഴ്വരയുടെ തുണ്ടം
അവിടെ എവിടെയോ
നമുക്കായി മാത്രം മിനുസപ്പെട്ട
പാറയില്‍
ഇത് വരെ ആരും തുറക്കാതെ
നമുക്കായി കാത്തിരിക്കുന്ന
ആ പുസ്തകം
അതിന്റെ പേരിടാത്ത താളില്‍
ഏതോ ഗുഹാചിത്രങ്ങളെ
ഓര്‍മപ്പെടുത്തി
കോറിവരച്ചതില്‍
ആദ്യമായും അവസാനമായും
നമ്മുടെ പേരുകള്‍
ചേര്‍ത്ത്‌ എഴുതണം

എന്നിട്ട്
ഞാന്‍ ഒരു
സ്വപ്ന ജീവിയായ
പട്ടം ആകാം
നീ
ഒരു
നൂല്‍
ആകണം
നീ ഒപ്പം ഉണ്ടെന്ന
തോന്നലില്‍ ഞാന്‍
മുകളിലേക്ക്
മുകളിലേക്ക്
പറന്നു പോകും
അപ്പോള്‍
ഒരിക്കലും ഞാന്‍
അറിയാത്ത
ആ നിമിഷത്തില്‍
നീ പൊട്ടി
അകലണം

അതറിയാതെ
അതറിയാതെ
എനിക്ക്
മുകളിലേക്ക്
മുകളിലേക്ക്
പറക്കണം ...

ഇടിമിന്നലിന് പോലും
തുളക്കാനാവാത്ത
ഇരുള് കൊണ്ട്
എന്നെ മൂടണം
നീ വരണം 
2:01 AM

രാവും പകലും

രാവും പകലും 

പകലുകള്‍ക്ക് മേല്‍ 
രാത്രികള്‍ക്ക് 
ഒട്ടും വിശ്വാസമില്ല ..
അത് കൊണ്ടാണല്ലോ 
എന്നും 
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ 
തലതല്ലി ചോര തൂവി 
പകലുകള്‍ക്ക് 
വിലപിക്കേണ്ടി വരുന്നത്
അത് കൊണ്ടാണല്ലോ
ശയന മുറിയില്‍ നിന്നും
രണ്ടാം യാമത്തിലും
അടക്കിപ്പിടിച്ച
തേങ്ങലുകള്‍ കേള്‍ക്കുന്നത്
അത് കൊണ്ടാണല്ലോ
രാവിലെ പടിയിറങ്ങുമ്പോള്‍
രാത്രിയുടെ മുഖം
പരിഭവം വീര്‍ക്കുന്നത്
കണ്ണുകള്‍ കലങ്ങുന്നത്
ചുണ്ടുകള്‍ വിറയ്ക്കുന്നത്
പകലിനോപ്പം
നിഴലുകളെ
കൂട്ട് വിടുന്നത് ...
ഈ വേദന കൊണ്ടല്ലോ
പകലിന്റെ ഉള്ളുരുകുന്നത്
എന്നിട്ടാണല്ലോ
രാത്രിയുടെ മാറില്‍
തലചായ്ക്കാന്‍
ഇഴഞ്ഞെത്തുന്നത്
എന്നിട്ടും
പകലുകള്‍ക്ക് മേല്‍
രാത്രികള്‍ക്ക്
ഒട്ടും വിശ്വാസമില്ല ..
നിനക്ക് എന്നെയും 

Tuesday, January 22, 2013

6:28 PM

മടുപ്പ്

മടുപ്പ് 


മാതാവേ 
ഈനാമ്പേച്ചികളും 
മരപ്പട്ടികളും 
മൂന്നു കൊമ്പുള്ള 
മുയലുകളും
നിറം മാറുന്ന
ഓന്തുകളും
ഇപ്പോഴും
മുന്തിരി മധുരിക്കാത്ത
കുറുക്കന്മാരും
ആട്ടിന്‍ തോലുകൊണ്ട്
മേലങ്കി തുന്നിയ
ചെന്നായകളും
ഉത്തരം താങ്ങി
വയസായിപ്പോയ
ഗൌളികളും
പട മറന്ന
അരണകളും
കള്ളക്കുയിലുകളും
പല്ലിനു ശൌര്യം പോയ
പാണ്ടന്‍ നായകളും
മാത്രം
വാഴുന്ന കാട്ടില്‍
നിന്റെ
പ്രസവത്തിനു
പ്രസക്തി ഇല്ലാതാവുന്നു

Sunday, January 13, 2013

11:21 PM

ഹൈക്കു കവിതകള്‍


ഹൈക്കു കവിതകള്‍ 

1
ഇതള്‍ കൊണ്ട് 
മുഖം മറച്ചു 
പൂ മനസ്സ്

2

ജാലകപ്പഴുത്,
ഒലിച്ചിറങ്ങി 
നിലാക്കണ്ണീര്‍

3

രാവിലൊറ്റക്ക്
വിതുമ്പി നില്പൂ
ക്രിസ്തുമസ് താരകം

4
രാവേറുന്നു
പൂനിലാവള്ളിയില്‍ 
താരകപ്പൂക്കള്‍
11:09 PM

ഹൈക്കു കവിതകള്‍

ഹൈക്കു കവിതകള്‍ 



1
മഞ്ഞുശീലപ്പിറകില്‍ 

പ്രഭാത സൂര്യന്റെ 
പ്രാവേശികം

2
മഞ്ഞിന്‍ പുടവ
ചുറ്റി ലോലം തൊഴാന്‍ 
പ്രഭാതശ്രീ

3

മൂടല്‍മഞ്ഞ്
അപ്പുറമിപ്പുറം 
ഞാനും നീയും

4

കരിമ്പാറയുടെ
നെഞ്ചില്‍ മുഖം ചേര്‍ത്ത്കാട്ടരുവി

5


ഈരിഴത്തോര്‍ത്ത്
ആണിഴയും പെണ്ണിഴയും 
പിണഞ്ഞു ചേര്‍ന്നു

10:59 PM

ഹൈക്കു കവിതകള്‍

ഹൈക്കു കവിതകള്‍ 




1
മരുക്കിനാവ് ,

ഞെട്ടിയുണര്‍ന്നു 
മഴക്കാട്

2


ഭയത്തിനു മേല്‍ 
അടയിരിക്കുന്നു 
ഹൃദയക്കിളി

3

കണ്ണീര്‍
കുടിച്ചുറങ്ങുന്നു 
ആറടി മണ്ണ്

4

നിലാവേറ്റും
പൊള്ളിപ്പോകുന്നു
വിരഹരാവില്‍
5


വയല്‍ക്കരയില്‍ 
പോക്കുവെയിലിന്റെ 
ഇളകിയാട്ടം
10:48 PM

കുറുങ്കവിതകള്‍

ആധി

ആറ്റുനോറ്റു
വിരിഞ്ഞ 
പെണ്‍പൂവിനെ 
എവിടെയോളിപ്പിക്കും
എന്ന ആധിയില്‍
വാടിപ്പോകുന്നു
വേലിച്ചെടികള്‍


നിയമം 


കണ്ണീര്‍ ദ്രാവകം കൊണ്ട് 
സമരം ചെയ്യുന്നവര്‍ക്കെതിരെ 
കണ്ണീര്‍ വാതകം


ഇന്ത്യ 

തെരുവില്‍ 
ഞാന്‍ ഇന്ത്യയെ കണ്ടു 
ആരൊക്കെയോ ചേര്‍ന്ന് 
കടിച്ചു കീറിയ 
ഒരു പെണ്‍ ഭൂപടം

10:45 PM

കുറുങ്കവിതകള്‍

ഇനി

ഇനി 
പൂവില്ല.. 
പുഷ്പചക്രം മാത്രം ,
അത്
നിനക്ക് ...
ഇനി
പതാകയില്ല
കരിങ്കൊടി മാത്രം
അത്
നിനക്ക്
വേണ്ടി


ഉച്ച 


ഇല കൊഴിഞ്ഞ
മരചുവട്ടിലും
തണല് തേടുന്നു
വ്രണിത മാനസം
10:43 PM

വിട .



വിട ..


അസമയത്തെ 
അശനിപാതം ,
കവിതയുടെ മരത്തിനു 
വാട്ടം....

വെള്ളവും വളവും
ശ്വാസവും കണ്ണീരും
ഭ്രാന്തും സ്വപ്നവും
നല്‍കി പരിപാലിക്കുന്നുണ്ട്
വീണ്ടും തളിര്‍ക്കുമായിരിക്കും
പൂവിടുമായിരിക്കും ..

അര്‍ഥം നഷ്ടപ്പെട്ട
ആശംസകള്‍
മുഖം മൂടികളെ പ്പോലെ
എടുത്തണിയാന്‍
വിട ..
10:42 PM

മൂന്നു കവിതകള്‍

മൂന്നു കവിതകള്‍ 



ശേഷം 


മാങ്ങയുള്ള 
മാവ് തന്നെ ആയിരുന്നു 
അത് കൊണ്ട് തന്നെ 
ഏറുകൊണ്ട് 
പൂ കൊഴിഞ്ഞു 
ഇല കൊഴിഞ്ഞു 
കൊമ്പൊടിഞ്ഞു 
ഇപ്പോള്‍ 
ക്ഷീണിച്ചു
അസുഖക്കാരിയെ പോലെ ..


കഥകളി


ഉള്ളിലുള്ളത് 
കാപട്യത്തിന്റെ കത്തി 
ചുട്ടി കുത്തിയത് 
അലിവിന്റെ പച്ച


ഹോ 
ന്യൂ ഇയറിന്റെ 
കുപ്പികള്‍ പൊട്ടുന്ന
കിലുക്കവും 
വഴുതി പോകുന്ന
ആട്ടവും പാട്ടും
പേക്കൂത്തും
കണ്ടും കേട്ടും
മൂക്കത്ത് വിരല്‍ വച്ച്
ശ്വാസം മുട്ടി
കലണ്ടറില്‍
ഒരു ചിങ്ങമാസം
10:39 PM

ഗ്രഹനില

ഗ്രഹനില 

ഏതു
പ്രതിഷ്ഠയും 
ആ ദിവസത്തെ 
വല്ലാതെ ഭയക്കുന്നുണ്ട്

അവന്‍ വന്നു
ഇടം വലം നോക്കാതെ
കാലു പൊന്തിച്ചു
ധ്യാനനിമീലിതനായി
അനര്‍ഗളം
ശറേ എന്ന
ആ ഒഴിപ്പുണ്ടല്ലോ
പൊടിമണ്ണില്‍
ചുര മാന്തി
ഒരു കൊടിയുടെയും
തണല് വേണ്ടാത്ത
തല ഉയര്‍ത്തിപ്പിടിച്ച
ആ പോക്കുണ്ടല്ലോ

ഏതു
പ്രതിഷ്ഠയുടെ
ജാതകത്തിലും
ആ ദിവസം ഉണ്ട്
10:35 PM

മ്യുട്ടെഷന്‍

മ്യുട്ടെഷന്‍

പണ്ട് 
അതിന്റെ വാലില്‍
പൂവുണ്ടായിരുന്നു

പൂരപ്പറമ്പിലും
ബസ്‌ സ്റൊപ്പിലും
അത് കാതരമായ
നോട്ടത്തോടെ
കുളിക്കടവിലെക്കുള്ള
വഴിയില്‍
നവ രസംങ്ങളോടെ
ഇടവഴികളില്‍
ചൂളം വിളികളോടെ
കാത്തിരിക്കുന്നത് കാണാം
നിരുപദ്രവ കാരിയായിരുന്നു

പൂവാലന്‍
ഒരു രസം പിടിച്ച
ഓര്‍മയാണ്

പിന്നെപ്പോഴാണ്
ഇവറ്റകള്‍ക്ക്
അകാല പരിണാമം
സംഭവിച്ചു

ദംഷ്ട്രയും നഖവും
ആര്‍ത്തിയും കാമവുംമൂത്ത്
പീഡകന്‍ മാരായി മാറിയത് ?

Monday, January 7, 2013

6:57 AM

വേര്

വേര്


അടുത്തിടെ ആയി 
ഞാന്‍ ആരൊക്കെയോ 
ആണെന്നൊരു തോന്നല്‍ 
വേര് പൊട്ടുന്നുണ്ട്

അപ്പോള്‍ ഞാനൊരു കാക്കയാകും
ആരുടോയോക്കെയോ ചിന്തകള്‍
വിരിയിക്കാനടയിരിക്കും

അപ്പോള്‍ ഞാനൊരു ആമയാകും
സിദ്ധാന്തതോടിനുള്ളില്‍ നിന്നും
വല്ലപ്പോഴും വാക്ക് പുറത്തിട്ടു
ചരിത്രത്തില്‍ ഒളിക്കും

അപ്പോള്‍ ഞാനൊരു ഓന്താകും
ഭരണപക്ഷത്തും
സമരപക്ഷത്തും
നിറഭേദങ്ങളുടെ കൊടിയാകും

അപ്പോള്‍ ഞാനൊരു കുറുക്കനാകും
പാതിരാപ്പാറയില്‍
ആത്മഭാഷണം നടത്തും

അപ്പോള്‍ ഞാന്‍
ദിക്ക് നഷ്ടപ്പെട്ട
ട്രേഡ്‌ യൂണിയനിലെ
ഉറുമ്പോ തേനീച്ചയോ ആയി മാറും
കഴുതയാകും
വിഴുപ്പു മറക്കാതെ ചുമക്കും

അപ്പോള്‍ ഞാനൊരു കൂട്ടം
ചെറുകിളികള്‍ ആകും
ഇന്ധന വിലവര്‍ധന
അരിവിലക്കയറ്റം
പീഡന വാര്‍ത്തകള്‍
കലപില കൂട്ടി ,പറന്നു പോവും

അപ്പോള്‍ ഞാനൊരു
ആട്ടിന്‍ കുട്ടി ആകും
ചെന്നായയുടെ കടവിന്റെ
താഴെ കുളിക്കാന്‍ പോകും
അവന്റെ പുഴ കലക്കിയതിന്റെ
യുക്തി മനസ്സിലായില്ല
എന്ന് നടിച്ചു
ഇരയുടെ വിധിയാകും

അപ്പോള്‍ ഞാനൊരു
തെരുവുപട്ടിയാകും
കല്ലുകള്‍ കാത്തിരിക്കുന്ന
ഹൌസിംഗ് കോളനികളിലൂടെ
പലതും കണ്ടു കുരയ്ക്കും
ആസന്നമായ പേടിയില്‍
വാല്‍ തല്‍സ്ഥാനത്ത് തിരുകി
ജീവനും കൊണ്ട് പായും

അപ്പോള്‍ ഞാനൊരു കവിയാകും
എന്നോട് തന്നെ കലഹിച്ചു തുടങ്ങും

ആരെങ്കിലും കാലിലെ
ഈ ചങ്ങലയൊന്നു
മുറുക്കി കെട്ടിക്കൂളൂ

ഞാന്‍ ആരൊക്കെയോ
ആണെന്നൊരു തോന്നല്‍
വേര് പൊട്ടുന്നുണ്ട് 

Saturday, January 5, 2013

8:33 PM

പാചകം

ചത്താപ്പി

ഞായറാഴ്ച അടുക്കളയില്‍ കയറിയതായിരുന്നു ഗൃഹനാഥന്‍ .എന്നാപ്പിന്നെ ചപ്പാത്തി ഉണ്ടാക്കിക്കൊള്ളൂ എന്ന് സ്നേഹപൂര്‍വ്വം ഉള്ള അഭ്യര്‍ത്ഥന .ഒട്ടും മടിക്കാത്തെ തനിക്കൊത്തവണ്ണം പരത്തി , കല്ലില്‍ വച്ച് പൊള്ളിച്ചു ...തിരിച്ചും മറിച്ചും ഇട്ടു. ഉണ്ടാക്കി വീര ശൂര പരാക്രമികള്‍ ആയ അഞ്ചെണ്ണം .അത്രയും ആയപ്പോഴേക്കും വീട്ടുകാരത്തി ഇടപെട്ടു .ബാക്കി ഞാന്‍ തന്നെ ഉണ്ടാക്കാം എന്ന് പിന്നെയും സ്നേഹപൂര്‍വ്വം ഉള്ള അപേക്ഷ .ഗൃഹനാഥന്‍ സ്വയം വിരമിച്ചു ഡൈനിംഗ് ടേബിളില്‍ പ്രാതല്‍ കിട്ടാന്‍ കാത്തിരുന്നു .അപ്പോളാണ് മകള്‍ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയത് .

അമ്മ ഉണ്ടാക്കീതൊക്കെ ചപ്പാത്തി
അച്ഛന്‍ ഉണ്ടാക്കീതൊക്കെ ചത്താപ്പി