kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, November 2, 2014

1:16 AM

ശാസ്ത്ര പരീക്ഷണങ്ങള്‍

ശാസ്ത്ര പരീക്ഷണങ്ങള്‍ 
പ്രശ്നം :ദ്രാവകങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ ഉള്ള വ്യതാസം 

ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് കുപ്പികള്‍ ,മണ്ണെണ്ണ ,വെള്ളം ,വെളിച്ചെണ്ണ ,  പാഴായ ഗ്ലൂക്കോസ് ബോട്ടിലിന്റെ ലോക്ക് ,
പൈപ്പ്, എം സീല്‍ പ്രവര്‍ത്തനം :ഒരു പ്ലാസ്റിക് കുപ്പിയുടെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഇടുക .രണ്ടിലൂടെയും പൈപ്പ് കടത്തുക.ചോര്‍ച്ച വരാതിരിക്കാന്‍ എം സീല്‍ ഇട്ടു ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രങ്ങള്‍ മറ്റു രണ്ടു കുപ്പികളുടെ അടിവശത്ത് ദ്വാരം ഇട്ടു അതിലൂടെ കയറ്റി ഉറപ്പിക്കുക .ഇവയില്‍ ലോക്ക് പിടിപ്പിക്കുക .ഒന്നാമത്തെ കുപ്പിയില്‍ വെള്ളം എടുക്കുക .രണ്ടാമത്തെ കുപ്പിയില്‍ വെളിച്ചെണ്ണ എടുക്കുക ..ലോക്ക് തുറക്കുക .അപ്പോള്‍ വെളിച്ചെണ്ണ കുഴലിലൂടെ വന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെള്ളത്തിലൂടെ കടന്നു മുകളില്‍ എത്തുന്നു .മൂന്നാമത്തെ കുപ്പിയില്‍ മണ്ണെണ്ണ എടുക്കുക . ലോക്ക് തുറക്കുക .അപ്പോള്‍ മണ്ണെണ്ണ കുഴലിലൂടെ കടന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെളിച്ചെണ്ണയുടെയും മുകളില്‍ എത്തുന്നു .
നിഗമനം :വെള്ളത്തിനു സാന്ദ്രത കൂടുതല്‍ ആണ് .അത് കൊണ്ടാണ് അത് ഏറ്റവും അടിയില്‍ നില്‍ക്കുന്നത് .വെളിച്ചെണ്ണ ക്ക് വെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ് .അത് കൊണ്ട് അത് വെള്ളത്തിനു മുകളില്‍ നില്‍ക്കുന്നു .മണ്ണെണ്ണ ക്ക് വെള്ളം വെളിച്ചെണ്ണ എന്നിവയെക്കാള്‍ സാന്ദ്രത കുറവാണ് അത് കൊണ്ട് അത് ഏറ്റവും മുകളില്‍ നില്‍ക്കുന്നു .ഒരേ വ്യാപ്തം ആണെങ്കിലും ഓരോന്നിലും അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവ് അഥവാ സാന്ദ്രതയില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്‌ .

പ്രശ്നം .ന്യൂട്ടന്റെ മൂന്നാം ചലന നിയമം
ആവശ്യമുള്ള സാധനങ്ങള്‍ :പ്ലാസ്റിക് ട്രേ,വെള്ളം ,പ്ലാസ്റിക് ജാര്‍ ,സ്ട്രോ ,പശ ,പ്ലാസ്റിക് പാത്രം ,വിനാഗിരി ,അപ്പസോഡ.
പ്രവര്‍ത്തനം :പ്ലാസ്റിക് ട്രെയില്‍ വെള്ളം നിറക്കുക .പ്ലാസ്റിക് പാത്രത്തിന്റെ നടുവിലായി ഒരു ചെറിയ പ്ലാസ്റിക് ജാര്‍ വക്കുക. ഈ ജാരിന്റെ വശത്ത് ഒരു ദ്വാരം ഇട്ടു സ്ട്രോ ഘടിപ്പിക്കുക .ഈ സ്ട്രോ പ്ലാസ്റിക് പാത്രത്തിന്റെ വശത്ത് കൂടെ ട്രെയിലെ വെള്ളത്തില്‍ എത്തുന്ന തരത്തില്‍ ഉറപ്പിക്കുക .പ്ലാസ്റിക് ജാറില്‍ വിനാഗിരി എടുക്കുക.,ഇതിലേക്ക് അപ്പ സോഡ ഇട്ടു മൂടി കൊണ്ട് അടക്കുക .
നിരീക്ഷണം :കുപ്പിയില്‍ നുരയും പതയും ഉണ്ടാകുന്നു .പൈപ്പിലൂടെ ഉണ്ടാകുന്ന വായു ട്രെയിലെ വെള്ളത്തില്‍ കുമിളകള്‍ ആയി ഉയരുന്നതിന് അനുസരിച്ച് പ്ലാസ്റിക് പാത്രം ഒരു ബോട്ട് പോലെ നീങ്ങുന്നു .\
നിഗമനം :വിനാഗിരിയും അപ്പസോഡയും പ്രവര്‍ത്തിക്കുമ്പോള്‍ കാര്ബോന്‍ ഡയോക്സൈഡ് ഉണ്ടാകുന്നു .ഇത് കുഴളില്ലൂടെ വെള്ളത്തില്‍ എത്തുന്നു .ഇത് വെള്ളത്തില്‍ ബലം പ്രയോഗിക്കുന്നു .അപ്പോള്‍ അതിന്റെ വിപരീത ദിശയില്‍ പാത്രം നീങ്ങുന്നു.ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന് ഇതിലൂടെ മനസ്സിലാക്കാം 


പ്രശ്നം:മണല്‍ വാരല്‍ ജലാശയങ്ങളിലെ 
                     ജല നിരപ്പിനെ എങ്ങിനെ ബാധിക്കുന്നു ?
ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് പാത്രങ്ങള്‍ ,പൈപ്പ് കഷണങ്ങള്‍ ,പശ ,വെള്ളം മണല്‍
പ്രവര്‍ത്തനം : ഒരു പ്ലാസ്റിക് പാത്രത്തിന്റെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഒരേ നിരപ്പില്‍ ഉണ്ടാക്കുക.ഇവയില്‍ പൈപ്പ് കഷണങ്ങള്‍ കയറ്റി ചോര്‍ച്ച ഇല്ലാതെ ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രം മറ്റു രണ്ടു പാത്രങ്ങളുടെ അടി വശത്ത് ദ്വാരം ഇട്ടു അതില്ലൂടെ കയറ്റി ഉറപ്പിക്കുക .നടുവിലെ പാത്രത്തില്‍ മണല്‍ നിറക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കുക .അതിനു ശേഷം മണല്‍ വാരി എടുക്കുക
നിരീക്ഷണം :നടുവിലെ പാത്രത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ വെള്ളം മണലില്‍ സംഭരിക്കപ്പെടുന്നു .ഇതില്‍ വെള്ളം നിറയുമ്പോള്‍ അടുത്ത രണ്ടു പാത്രത്തിലും നിരപ്പ് ഉയരുന്നു .മണല്‍ വാരി എടുക്കുമ്പോള്‍ അടുത്ത പാത്രങ്ങളിലെ ജല നിരപ്പ് കുറയുകയും ചെയ്യുന്നു .
നിഗമനം :പുഴകള്‍ക്ക് അടിയിലെ മണല്‍ പാളിയാണ് വെള്ളത്തെ മണ്ണിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നത്.അപ്പോള്‍ തൊട്ടടുത്ത ജലാശയങ്ങളില്‍ ഒക്കെ വെള്ളം ഉണ്ടാകും. എന്നാല്‍ മണല്‍ വാരുന്നതോടെ ജല സംഭരണ ശേഷി കുറയുകയും ജലാശയങ്ങളിലെ വെള്ളം കുറയുകയും ചെയ്യുന്നു .

Tuesday, October 7, 2014

9:17 AM

നില്‍പ്പ്

നില്‍പ്പ്


നില്‍ക്കുകയാണവര്‍ 
പൊള്ളുന്ന കാലുകള്‍
നിറമറ്റ ഭൂമിയിലാഴ്ത്തി
ചൊല്ലുകയാണവര്‍ വേദനകള്‍
കാര്ന്നിട്ട കവിതകള്‍
ലിപിയില്ല താളപ്പെരുക്കമില്ല 

ഉശിരുണ്ട് ഉള്ളില്‍ കനക്കുന്ന 
വിധിയുടെ പോരാട്ട വീര്യമുണ്ട്
കരുത്തുണ്ട് കരിമ്പാറ
പൊട്ടിചെടുക്കും തഴമ്പുണ്ട്

നില്‍ക്കുകയാണവര്‍
പൊള്ളുന്ന കാലുകള്‍
നെഞ്ചിലിലുയരുന്ന
പ്രതിഷേധലാവയും പേറി

കൊടിവച്ച കാറുകള്‍ പറക്കുന്ന
നഗരമാഹാമരുത്തിന്നോരത്തു
നില്‍ക്കുകയാനവര്‍
വിശക്കാത്ത കാലുകള്‍
ഒരു തുടം പാഴ് നീതിക്കായി

പെരുവിരലുകളെന്നോ
ഗുരുദക്ഷിണക്കായി
പിഴുതെടുത്തെ പോയ്‌ കാലം
കിനാവുകളോക്കെയും കണ്ണുപൊട്ടി
ചോരപൊടിയുന്ന നെറ്റിയായ്
അലയുകാണാത്മാവുകള്‍
ഗതി കിട്ടാതേതോ യുഗാന്തരങ്ങള്‍

ഇവരുടെ തളിരിളം മേനി
ഇവരുടെ പേശിക്കരുത്ത്
ഇവരുടെ താളം ,ഇവരുടെ ചുവടുകള്‍
കട്ടെടുത്തോടി അധികാരം

ഇവര്‍ക്കോണമില്ല
നറും കണിയുടെ വിഷുപ്പൂവില്ല
ഇവര്‍ക്കില്ല ഗാന്ധിപ്പിറപ്പും
ഇവര്‍ക്കില്ല ഗാന്ധി മരിപ്പും

ഉള്ളത് ഒരേ സഹനം മാത്രം
അതിനതിരില്ലണികലുമില്ല
മൌനം മ്ഹാമൌനം മാത്രം
ഇവര്‍ക്കായുയരില്ല ശബ്ദം
എങ്കിലും
എങ്കിലും നില്‍ക്കുകയാണവര്‍
പൊള്ളുന്ന കാലുകള്‍
നിറമറ്റ ഭൂമിയിലാഴ്ത്തി
9:16 AM

എന്ത് കൊണ്ടെന്നറിയില്ല

എന്ത് കൊണ്ടെന്നറിയില്ല 

മുറ്റത്തിന്റെ
തെക്കേ മൂലയില്‍ 
മെല്ലിച്ചു 
ഉണങ്ങാന്‍ വെമ്പുന്ന 
ആ ചെടി 
അവള്‍ നട്ടതാണ് 
എന്ത് കൊണ്ടെന്നറിയില്ല 

അതില്‍ ഒരാഴ്ചയായി
ഒരു പൂവുണ്ട്
എടുത്തു പറയാന്‍
പ്രത്യേകിച്ച് അലങ്കാരങ്ങള്‍
ഒന്നുമില്ലാത്ത
ഒരു പൂവുണ്ട്
അതവള്‍ പറിചിട്ടില്ല
എന്ത് കൊണ്ടെന്നറിയില്ല

ഇന്ന് ഞാന്‍ നോക്കുമ്പോള്‍

ഒരിതളില്‍ ഒരു പുഴു
അരിച്ചു നടക്കുന്നു
മറ്റേ ഇതളില്‍ ഒരു ശലഭം
ഉമ്മ വയ്ക്കുന്നു

ഞാന്‍ ജിബ്രാനില്‍ മുങ്ങി

ഇന്നലെ വൈകുന്നേരം
ദേവാലയത്തിന്റെ
മാർബിൾപ്പടിയിൽ
ഒരു സ്ത്രി
രണ്ടു പുരുഷന്മാരുടെ
ഇടയിൽ ഇരിക്കുന്നത്
ഞാൻ കണ്ടു.
അവളുടെ മുഖത്തിന്റെ
ഒരു വശം വിളറിയിരുന്നു.
മറുവശമാകട്ടെ തുടുത്തും -(ഖലീല്‍ ജിബ്രാന്‍ )

എന്ത് കൊണ്ടെന്നറിയില്ല
9:11 AM

വളർത്തുമൃഗം



ദൂരെ ഏതോ ചന്തയില്‍ നിന്നും 

അച്ഛന്‍ ചുളുവിലക്ക് വാങ്ങിയതാത്രെ 

അതാണ്‌ ഞങ്ങളെ 
പ്രസവിച്ചതും 
മുലയൂട്ടിയതും
ഉടുപ്പിക്കുന്നതും 
കുളിപ്പിക്കുന്നതും 
ആഹാരം തരുന്നതും
അലക്കുന്നതും എല്ലാം

ഇതിനായി പ്രത്യേകിച്ച്
ആഹാരം ഒന്നും വേണ്ട
നമ്മള്‍ ഒക്കെ കഴിച്ചു
ബാക്കി ഉള്ളത് ഇത് മിണ്ടാതെ
രുചിയോടെ തിന്നും

ഇടയ്ക്കു അപ്പുറത്തെ മിന്നൂന്റെ വീട്ടിലെ
വളര്‍ത്തു മൃഗം
വേലിചാടി ഇപ്പുറത്ത് എത്താറുണ്ട്
തിരിച്ചും ,
അപ്പോള്‍ ഈ രണ്ടു വളര്‍ത്തു മൃഗങ്ങള്‍
എന്തൊക്കെയോ ചെവിയില്‍
പറയുന്നത് കേള്‍ക്കാം
അപൂര്‍വ്വം ചിരിക്കുകയും

രാത്രിയില്‍ ഇരുട്ടത്ത്
ചിലപ്പോള്‍ ഇതിന്റെ
നേര്‍ത്ത തേങ്ങലുകള്‍ കേള്‍ക്കാം

പകലും ഇടയ്ക്ക് ഇതിന്റെ
കണ്ണുകള്‍ക്ക്‌ താഴെ
രണ്ടു നീര്‍ച്ചാലുകള്‍ ഉണ്ടാകും
എന്താന്നു ചോദിച്ചാല്‍
ഒന്നൂല്യ എന്നൊരു വാക്ക് മാത്രമേ
അത് പഠിച്ചിട്ടുള്ളൂ എന്ന് തോന്നും

ഇടയ്ക്ക് ചില വിശേഷങ്ങള്‍ക്ക്
ഞങ്ങള്‍ ഇതിനെ
നെറ്റിയില്‍ കുറി ഒക്കെ തൊടുവിച്ചു
കഴുത്തില്‍ കുറെ മാല ഒക്കെ ഇടീച്ചു
പുറത്തു കൊണ്ട് പോകും ..
വല്ലപ്പോളും പുറത്തു ചാടുന്നത് കൊണ്ടാകാം
വേറെ വളര്‍ത്തു മൃഗങ്ങളുടെ കൂടെ
അത് വല്ലാത്ത മേച്ചിലാണ്
വിളിച്ചാലും വിളിച്ചാലും വരില്ല
പിന്നെ മൂക്കുകയര്‍ ഒക്കെ പിടിച്ചു
ഉന്തി തല്ലി വണ്ടിയില്‍ കയറ്റും
കൊണ്ട് വന്നു വീണ്ടും കെട്ടിയിടും .

ഇനി കെട്ടിയിട്ടില്ലെങ്കിലും
അത് കൂടിയാല്‍ വേലി വരെയേ പോകൂ
മുരിങ്ങയില പൊട്ടിക്കാനോ
ഗേറ്റില്‍ ഇട്ട പത്രം എടുക്കാനോ മറ്റോ
കൃത്യം ആയി തിരിച്ചു വരും

പനിയൊക്കെ വന്നാല്‍
ഇത് ഇങ്ങോട്ട് തന്നെ പറയും
ആശുപത്രിയില്‍ ഒന്നും പോണ്ട എന്ന്
എന്നിട്ട് എന്തൊക്കയോ കുത്തിച്ചതച്ചു
മരുന്നുണ്ടാക്കി കുടിക്കുന്നത് കാണാം

നമ്മള്‍ ചീത്ത പറഞ്ഞാലോ
കളിയാക്കിയാലോ
ഇതിനു അധികം പരാതി
ഒന്നും തന്നെ ഇല്ല
ഭയങ്കര നന്ദിയാ ...

Thursday, October 2, 2014

6:26 AM

ഗാന്ധി ..ലഘു നാടകം

         ഗാന്ധി ..ലഘു നാടകം 
കര്‍ട്ടന്‍ ഉയരുമ്പോള്‍ പിന്നണിയില്‍ നിന്നും സ്കൂള്‍ ബെല്ലിന്റെ മുഴക്കം .പ്രധാനാധ്യാപകന്‍ കടന്നു വരുന്നു ..)

പ്രധാനാധ്യാപകന്‍ : പ്രിയപ്പെട്ട കുട്ടികളെ ..ഇന്ന് ഒക്ടോബര്‍ രണ്ടു .ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ ..എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ,ഭാരതത്തെ നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യത്ത്തില്‍ നിന്നും മോചിപ്പിച്ച മഹാത്മാ ഗാന്ധിയുടെ  ജന്മ ദിനം  .ഈ ദിനത്തില്‍ നമ്മള്‍ നമ്മളുടെ സ്കൂളും പരിസരവും സ്വയം വൃത്തിയാക്കിക്കൊണ്ട് ഗാന്ധി മഹാത്മാവിനെ ആദരിക്കുന്ന പരിപാടി നടക്കുകയാണ് .എല്ലാവരും ഈ വേദിക്ക് മുമ്പില്‍ എത്തി ചേരെണ്ടാതാണ് .
(കുട്ടികള്‍ രംഗത്തേക്ക് വരുന്നു .പ്രധാനാധ്യാപകന്റെ മുമ്പില്‍ നില്‍ക്കുന്നു .)

പ്രധാനാധ്യാപകന്‍.:
ഇന്നത്തെ ദിവസത്തില്‍ നമ്മുടെ മുഖ്യാതിഥിയായി നമ്മുടെ ഈ പരിപാടി ഉത്ഘാടനം ചെയ്യാനായി എത്തിയിരിക്കുന്നത് നമ്മുടെ വാര്‍ഡ്‌ അംഗമായ സരസ്വതി യാണ് .കുട്ടികളോട് രണ്ടു വാക്ക് സംസാരിക്കാന്‍ ഞാന്‍ അവരെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .പ്രാത്ഥന ചോല്ലുന്നതിനായി ഹിമ ,വന്ദന എന്നിവരെ ക്ഷണിക്കുന്നു .

(കുട്ടികള്‍ ഗാന്ധിയെ സ്മരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നു  )


സരസ്വതി:ബഹുമാനപ്പെട്ട  ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,പിടി എ പ്രസിടന്റ്റ് വിജയന്‍ പ്രിയപ്പെട്ട കുട്ടികളെ ..നമ്മുടെ രാഷ്ട പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം നമ്മള്‍ ഗാന്ധിജയന്തി ആയി ആഘോഷിക്കുകയാണ് .വൃത്തിയുള്ള രാജ്യമാണ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ നാം അദ്ദേഹത്തിനു കൊടുക്കേണ്ട സമ്മാനം .ഇന്ന് രാജ്യം ഒന്നാകെ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വച് ഭാരത്‌ യന്ജത്തില്‍ നമുക്കും പങ്കാളികളാകാം .
ഈ സമയത്ത് ഞാന്‍ വലിയ ഒരു പ്രസംഗത്തിനു മുതിരുന്നില്ല .ഗാന്ധി മുന്നോട്ടു വച്ച സഹനത്തിലും അഹിംസയിലും ഊന്നി ഭാവിയിലെ നല്ല പൌരന്മാര്‍ ആകാന്‍ എല്ലാവരെയും ആശംസിച്ചു കൊണ്ട് ഞാന്‍ നിറുത്തട്ടെ .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )

പ്രധാനാധ്യാപകന്‍:
അടുത്തതായി നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ വിദ്യാലയത്തിന്റെ പി ടിഎ പ്രസിടന്റ്റ് ആയ വിജയന്‍ അവര്‍കള്‍ ആണ് .അദ്ദേഹത്തെ സ്നേഹത്തോടെ ക്ഷണിക്കുന്നു .

വിജയന്‍:ബഹുമാനപ്പെട്ട പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,വാര്‍ഡ്‌ അംഗം സരസ്വതി ,പ്രിയപ്പെട്ട കുട്ടികളെ ഭാരതത്തിലെ ഏതൊരു കൊച്ചുകുട്ടിക്ക് പോലും പരിചിതമായ വ്യക്തിത്വമാണ് മഹാത്മാ ഗാന്ധിയുടേത് .സത്യം കൊണ്ടും സമത്വം സഹനം കൊണ്ടും അഹിംസ കൊണ്ടും അദ്ദേഹം നമ്മുടെ രാജ്യത്തെ ബ്രിട്ടീഷുകാരില്‍ നിന്നും മോചിതമാക്കി ..ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുമ്പില്‍ നമസ്കരിച്ചു കൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )

പ്രധാനാധ്യാപകന്‍.:അടുത്തതായി നമ്മുടെ സ്കൂള്‍ ലീഡര്‍ ദീപക് ശശി നിങ്ങളോട് സംസാരിക്കുന്നതായിരിക്കും .
ദീപക് ശശി :ബഹുമാനപ്പെട്ട പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,വാര്‍ഡ്‌ അംഗം സരസ്വതി ,നമ്മുടെ പിടി എ പ്രസിടന്റ്റ് വിജയന്‍ ,പ്രിയപ്പെട്ട കൂട്ടുകാരെ ..ഇന്ന് നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത് ഗാന്ധി ജയന്തി സമുചിതമായി ആഘോഷിക്കാനാണ് .കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം നമ്മള്‍ സ്കൂളും പരിസരവും വൃത്തിയാക്കാന്‍ ആരംഭിക്കും .എല്ലാവരും സജീവമായി പങ്കെടുക്കണം എന്നും മഹാത്മാവിന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നും വിനീതമായി അപേക്ഷിക്കുന്നു .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )

പ്രധാനാധ്യാപകന്‍: പ്രിയപ്പെട്ടവരേ അടുത്തതായി ഈ വേദിയില്‍ നമ്മുടെ വിദ്യാലയത്തിലെ സംസ്കൃതം അധ്യാപിക ധന്യ ടീച്ചര്‍ രചിച്ചു സംവിധാനം ചെയ്ത  നാടകം ഗാന്ധി ദര്‍ശനം അരങ്ങേറുന്നു .എല്ലാവരെയും നാടകം കാണുന്നതിനു ക്ഷണിച്ചുകൊളളുന്നു..

കുട്ടികള്‍ :
ഹായ് നാടകം നാടകം .

(എല്ലാവരും രംഗത്ത് നിന്നും പിറകിലേക്ക് മാറുന്നു .പിന്നണിയില്‍ നിന്നും ഞങ്ങളുടെ നാടകം ഗാന്ധിദര്‍ശനം ഇതാ ആരംഭിക്കുകയായി )

(രംഗത്ത് ഒരു ആശ്രമം .ആചാര്യന്‍ ,മുമ്പിലായി ഇരിക്കുന്ന കുട്ടികള്‍ എന്നിവര്‍ .)


ആചാര്യന്‍ :
പ്രിയപ്പെട്ട കുട്ടികളെ ..നമ്മുടെ ആരാധ്യനായ മഹാത്മാ ഗാന്ധി ഇന്ന് നിങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഇവിടെ എത്തിയിട്ടുണ്ട് .അദ്ദേഹത്തെ നമ്മുടെ ആശ്രമത്തിനു വേണ്ടി ഞാന്‍ സ്വാഗതം ചെയ്യുന്നു .സ്വാഗതം മഹാത്മന്‍ സ്വാഗതം ..
(വേദിയിലേക്ക് ഗാന്ധി കടന്നു വരുന്നു.കുട്ടികളും ആചാര്യനും എഴുനേറ്റു അദ്ദേഹത്തെ വണങ്ങുന്നു  )
എല്ലാവരും :സ്വാഗതം മഹാത്മന്‍ സ്വാഗതം ..

ഗാന്ധി :
സ്വാഗതം.ഇന്ന് എന്താണ് എല്ലാവരും ആശ്രമത്തില്‍ വൈകി എത്തിയത് ?

കുട്ടി :അയ്യോ മഹാത്മന്‍ ഇന്ന് രാവിലെ ഭയങ്കര മഴ ആയിരുന്നു .അത് കൊണ്ട് പുറപ്പെടാന്‍ വൈകി .ഈ നശിച്ച മഴയെ കൊണ്ട്  ഞങ്ങള്‍ തോറ്റ് പോയി ..

ഗാന്ധി :കുട്ടികളെ നിങ്ങള്‍ ഇങ്ങിനെ മഴയെ കുറ്റം പറയരുത്/മഴ ഒരിക്കലും ഒരു ശല്യം അല്ല.മഴ അതിന്റെ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത് ,മഴ ഇല്ലെങ്കില്‍ ചെടികള്‍ എങ്ങിനെ വളരും ?നദികള്‍ എങ്ങിനെ ഒഴുകും ?കുടിക്കാന്‍ നമുക്ക് എങ്ങിനെ വെള്ളം കിട്ടും ?


കുട്ടികള്‍ :എന്നാലും മഹാത്മന്‍ ..

ഗാന്ധി :നമ്മുടെ തെറ്റുകള്‍ക്ക് നാം ഒരിക്കലും അന്യരെ കുറ്റപ്പെടുത്തരുത് .ഇപ്പോള്‍ മഴയെ കുറ്റപ്പെടുത്തി വൈകി വന്നതിനു ഒഴിവുകഴിവുകള്‍ പറയുകയാണ്‌ നിങ്ങള്‍ ചെയ്തത് .ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ അങ്ങിനെ ആകരുത് .


കുട്ടികള്‍ :മഹാത്മന്‍ ,ഇനി ഒരിക്കലും ഞങ്ങള്‍ അങ്ങിനെ ചെയ്യില്ല,. ഞങ്ങള്‍ ഇനി എന്നും നേരെത്തെ ആശ്രമത്തില്‍ എത്തിക്കോളാം
ഗാന്ധി :ആകട്ടെ ..നല്ല കുട്ടികള്‍ ..ശരി നിങ്ങളില്‍ എപ്പോളും നേര് പറയുന്നവര്‍ ആരൊക്കെയാണ് ?ഒന്ന് കൈ പോക്കാമോ ?
(കുട്ടികളില്‍ ചിലര്‍ കൈ പൊക്കുന്നു )


ഗാന്ധി :ആകട്ടെ വല്ലപ്പോളും കള്ളം പറയുന്നവര്‍ ആരൊക്കെ ഉണ്ട് .ഒന്ന് കൈ പൊക്കാമോ ?
(കുട്ടികളില്‍ ആദ്യം രണ്ടു പേരും പിന്നെ മുഴുവന്‍ ആളുകളും കൈപൊക്കുന്നു )

ആചാര്യന്‍ :മഹാത്മാവേ ..കുട്ടികള്‍ക്ക് തെറ്റ് പറ്റിയതാകും .ഇവരാരും തന്നെ കള്ളം പറയുന്നവര്‍ അല്ല. അങ്ങ് ഞങ്ങളോട് കോപിക്കരുത് ..

ഗാന്ധി :കുട്ടികളെ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു .നിങ്ങള്ക്ക് വേണം എങ്കില്‍ എന്നെ ബോധിപ്പിക്കാന്‍ കൈ പൊക്കാതെ ഇരിക്കാമായിരുന്നു .വല്ലപ്പോളും കള്ളം പറയാറുണ്ട്‌ എന്ന് സമ്മതിച്ചത് തന്നെ വലിയ സത്യസന്ധതയാണ് .ഒരിക്കലും നിങ്ങള്‍ കള്ളം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത് ..എനിക്ക് മറ്റൊരു സ്ഥലത്ത് പോകേണ്ടതുണ്ട് .ഞാന്‍ പോയിക്കൊള്ളട്ടെ ..നിങ്ങള്‍ നന്നായി വരും .


(കുട്ടികള്‍ എഴുനേറ്റു ഗാന്ധിയെ തൊഴുതു വണങ്ങുന്നു )

ആചാര്യന്‍  :നന്ദി മഹാത്മന്‍ ..താങ്കള്‍ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു ..

(ഗാന്ധി നടന്നകലുന്നു .ആചാര്യനും കുട്ടികളും അദ്ദേഹത്തെ അനുഗമിക്കുന്നു .)

രംഗത്തിന്റെ ഒരു വശത്ത് നിന്നും ഗാന്ധി വരുന്നു ..അദ്ദേഹത്തിന്റെ പിറകില്‍ അനുയായികള്‍ .വേദിയുടെ ഒരു കോണില്‍ നിന്ന് ഗാന്ധി പ്രസംഗിക്കുന്നു .)

ഗാന്ധി :പ്രിയപ്പെട്ടവരേ ..കാലങ്ങളായി വിദേശികള്‍ നമ്മളെ അടിച്ചമര്‍ത്തുകയാണ് .നമ്മുടെ ഉത്പന്നങ്ങള്‍ കൊള്ളയടിച്ചു അവര്‍ കാശുണ്ടാക്കുന്നു .എന്നിട്ട് കൂടിയ വിലക്ക് അതെ ഉല്‍പ്പന്നങ്ങള്‍ നമുക്ക് തന്നെ വില്‍ക്കുന്നു .കൂടിയ നികുതി അടിച്ചേല്‍പ്പിക്കുന്നു .ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമുക്ക് കഴിയണം

അനുയായികള്‍ :
നമുക്ക് എന്ത് ചെയ്യാനാകും മഹാത്മാവേ ?

ഗാന്ധി :നാം ഇന്ന് ദണ്ടി കടപ്പുറത്തെക്ക് ജാഥ നടത്താന്‍ പോകുന്നു .അവിടെ വച്ച് നമ്മള്‍ ഇന്ന് സ്വയംകടല്‍ വെള്ളം കുറുക്കി ഉപ്പുണ്ടാക്കണം .അങ്ങിനെ ഉപ്പിനെതിരെ ചുമത്തിയ അധിക നികുതിയോടു നമുക്ക് സമരം ചെയ്യണം ..

അനുയായികള്‍
:ബ്രിട്ടീഷുകാര്‍ നമ്മളെ അടിച്ചമാര്ത്തില്ലേ മഹാത്മാവേ ?
ഗാന്ധി :അവര്‍ ചെയ്യും സംശയം ഇല്ല .നമ്മളെ മര്‍ദിച്ചു പരാജയപ്പെടുത്താന്‍ അവര്‍ ശ്രമിക്കും .പക്ഷെ നമ്മള്‍ സമാധാനത്തിന്റെ മാര്‍ഗം കൈവിടരുത് ...നമ്മള്‍ സമരം വിജയിപ്പിക്കുക തന്നെ ചെയ്യും .നമുക്ക് കടപ്പുറത്തെക്ക് നീങ്ങാം .

ഗാന്ധി :ഭാരത് മാതാ കീ ജയ്‌ ...

അനുയായികള്‍ :ഭാരത്‌ മാതാ കീ ജയ്‌ ..മഹാത്മാ ഗാന്ധി കീ ജയ്‌
(അവര്‍ വേദിയിലൂടെ പല തവണ വലം വച്ച് വേദിയുടെ മധ്യഭാഗത്തായി ഇരുന്നു പാത്രങ്ങളില്‍ വെള്ളം എടുത്തു ഉപ്പു കുറുക്കുന്നതായി അഭിനയിക്കുന്നു .


ഗാന്ധി :ഇതാ നമ്മള്‍ വിജയിച്ചിരിക്കുന്നു .നാം കുറുക്കിയ ഉപ്പു ...നികുതി വര്‍ധനവിനെ നമ്മള്‍ ഇങ്ങിനെ സമാധനാന പരമായി ലംഘിച്ചിരിക്കുന്നു ...


അനുയായികള്‍ :(സന്തോഷത്തോടെ )മഹാത്മാവേ നമ്മള്‍ വിജയിച്ചിരിക്കുന്നു ,നമ്മള്‍ വിജയിച്ചിരിക്കുന്നു .

(രണ്ടു പട്ടാളക്കാര്‍ വന്നു സമരക്കാരെ അടിക്കുന്നു  .)

ഗാന്ധി :ഭാരത് മാതാ കീ ജയ്‌ ...ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക ...

അനുയായികള്‍ :ഭാരത്‌ മാതാ കീ ജയ്‌ ..മഹാത്മാ ഗാന്ധി കീ ജയ്‌ ....ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക
പട്ടാളക്കാര്‍ അവരെ കൈകള്‍ പിറകില്‍ കെട്ടി വേദിയില്‍ നിന്നും കൊണ്ട് പോകുന്നു )
രംഗത്തേക്ക്  ഗാന്ധിജി ചര്‍ക്കയുമായി വരുന്നു .ചര്‍ക്കയില്‍ നൂല്‍ നൂല്ക്കുന്നു .ആ സമയം ഒരാള്‍ കടന്നു വരുന്നു .)

ആള്‍ :
മഹാത്മന്‍ നമ്മള്‍ വിജയിച്ചിരിക്കുന്നു .നമുക്ക് സ്വാതന്ത്യം ലഭിച്ചിരിക്കുന്നു ...

രണ്ടാമന്‍ :മഹാത്മന്‍ ഹിന്ധുക്കായി ഭാരതവും മുസ്ലീങ്ങള്‍ക്കായി പാകിസ്ഥാനും ..

ഗാന്ധി :
സ്വാതന്ത്ര്യം അത് ഞാന്‍ ഏറെ ആഗ്രഹിച്ചതാണ്‌ .പക്ഷെ വിഭജനത്തിലൂടെ ഇന്ത്യയെ കീറി മുറിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യം വിജയം അല്ല പരാജയം ആണ് ..ഞാന്‍ ഇതില്‍ ഏറെ ദുഖിതനാണ് .

രണ്ടു പേരും :
നമുക്ക് സ്വാതന്ത്ര്യത്തെ ആഘോഷിക്കാം മഹാത്മാവേ ..


മൂന്നാമന്‍ (രംഗത്തേക്ക് ഓടി വന്നു കൊണ്ട് ):മഹാത്മന്‍ ..കല്‍ക്കട്ടെയിലെ തെരുവുകളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു  .ആളുകള്‍ രണ്ടു കൂട്ടങ്ങളായി ലഹള തുടങ്ങി ക്കഴിഞ്ഞു .കൊള്ളിവയ്പും കൊള്ളയും നടക്കുകയാണ് മഹാത്മന്‍
ഗാന്ധി :എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞിരിക്കുന്നു...ഒരിക്കലും ഉണ്ടാകരുത് എന്ന് കരുതിയ വിഭജനം. എനിക്ക് സന്തോഷിക്കാന്‍ ആകുന്നില്ല ..വരൂ എനിക്ക് ഉടന്‍ കല്‍ക്കട്ടയിലെ തെരുവുകളില്‍ എത്തണം ...കലാപത്തില്‍ ഒരു പക്ഷെ ഞാന്‍ മരിച്ചു കൊള്ളട്ടെ..എന്നാലും സഹോദരന്മാര്‍ ആയി കാണേണ്ട ജനത പരസ്പരം തല്ലിചാകുന്നത് എനിക്ക് കണ്ടു നില്‍ക്കാന്‍ വയ്യ ..വരൂ നമുക്ക് അങ്ങോട്ട്‌ പോകാം ..(എല്ലാവരും നടന്നു അകലുന്നു )

(രംഗത്ത് ഒരു ഭജന മണ്ഡപം .പുറത്ത് നിന്നും മൂന്നു അനുയായികള്‍ മണ്ഡപത്തിലേക്ക് കടന്നു വരുന്നു )

ഒന്നാമന്‍ : നമ്മുടെ എല്ലാരുടെയും ബാപ്പുജി ,ലോകത്തിന്റെ മഹാത്മജി അല്‍പ സമയത്തിനകം ഈ മണ്ഡപത്തിലേക്ക് കടന്നു വരും. നമുക്ക് പ്രാര്‍ത്ഥന ആരംഭിക്കാം

(അനുയായികള്‍ രംഗത്ത് ചമ്രം പടിഞ്ഞു ഇരിക്കുന്നു .ഒന്നാമന്‍ പ്രാര്‍ത്ഥന ചൊല്ലി കൊടുക്കുന്നു .മറ്റു രണ്ടുപേരും അത്  ഏറ്റുചൊല്ലുന്നു.

രഘുപതി രാഘവ രാജാറാം

പതീത പാവന സീതാറാം 
സീതാറാം സീതാറാം 
ഭജ് പ്യാരേ തൂ സീതാറാം 

ഒന്നാമന്‍ : (തന്റെ വസ്ത്രത്തില്‍ തൊട്ടു കൊണ്ട്നോകൊണ്ട് )  നോ ക്കൂ ഈ വസ്ത്രം ഞാന്‍ എന്റെ സ്വന്തം കൈ കൊണ്ട് നെയ്തുണ്ടാക്കിയ നൂല് കൊണ്ട് നിര്‍മിച്ചതാണ് .മഹാത്മജി എന്നെ പഠിപ്പിച്ച പാഠം..

രണ്ടാമന്‍ :മഹാത്മജിയുടെ ഉപദേശം സ്വീകരിച്ചു ഞാന്‍ വിദേശ വസ്തുക്കള്‍ പാടെ ഉപേക്ഷിച്ചു .ഇപ്പോള്‍ അഹിംസയാണ് എന്റെ മനസ്സ് നിറയെ ..

മൂന്നാമന്‍ :ഇതാ മഹാത്മജി നമ്മുടെ മണ്ഡപത്തിലേക്ക് വരുന്നു .നമുക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം .

(മൂന്നു പേരും എഴുന്നേറ്റ് മഹാതാവിനെ വന്ദിക്കുന്നു .രംഗത്തേക്ക് മഹാത്മാ ഗാന്ധി കടന്നു വരുന്നു .മനു ,ആഭ എന്നീ സഹായികള്‍ ഒപ്പം ഉണ്ട് )

മൂന്നു പേരും :സ്വാഗതം മഹാത്മാ ..
മഹാത്മാ ഗാന്ധി :നമ്മുടെ ലക്‌ഷ്യം ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു  ..അഹിംസയിലൂടെയും സഹനത്തിലൂടെയും നാം അത് നേടിയെടുക്കുക തന്നെ ചെയ്തു .നമുക്ക് പ്രാര്‍ത്ഥന തുടരാം ..

(ഗാന്ധി രംഗത്തിന്റെ നടുവില്‍ ആയി ഇരിക്കുന്നു .പ്രാര്‍ത്ഥന ആരംഭിക്കുന്നു )


രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം 
സീതാറാം സീതാറാം 
ഭജ് പ്യാരേ തൂ സീതാറാം ..

(രംഗത്തിന്റെ ഒരു വശത്ത് കൂടി ഗോട്സെ കടന്നു വരുന്നു .ചുറ്റും നോക്കി തന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച തോക്ക് കൊണ്ട് ഗാന്ധിയെ വേദി വയ്ക്കുന്നു )

ഗാന്ധി :ഹേ റാം ഹേ റാം ഹേ റാം (പിന്നില്‍ ഇരിക്കുന്ന ആളിന്റെ മടിയിലേക്ക്‌ വീഴുന്നു .അനുയായികള്‍ ഞെട്ടലോടെ രംഗത്ത് ,പേടിച് നിലവിളികള്‍ )

മനു:(ഗാന്ധിയുടെ കാലുകള്‍ മടിയിലേക്ക്‌ വച്ചു )മഹാത്മന്‍ ,കണ്ണു തുറക്ക് ,കണ്ണു തുറക്കൂ..മനു ആണ് വിളിക്കുന്നത്‌ ..മഹാത്മന്‍ ....

ആഭ: കൂട്ടരേ (കരച്ചിലോടെ )..മഹാതമാവേ അങ്ങ് ഞങ്ങളെ വിട്ടു പിരിഞ്ഞല്ലോ ...
(വേദി മൂകമായി ഇരിക്കുമ്പോള്‍ രംഗത്തേക്ക് അടുത്ത ആള്‍ കടന്നു വരുന്നു ..)

നാലാമന്‍ :ഇല്ല മഹാത്മാവ് മരിക്കുന്നില്ല ...ഈ ലോകം ഉള്ളിടത്തോളം കാലം ജനകോടികളുടെ ഹൃദയത്തില്‍ അദ്ദേഹം ജീവിച്ചു കൊണ്ടേ ഇരിക്കും )
പിന്നണിയില്‍ നിന്നും ഭജന കേള്‍ക്കുന്നു .വേദിയില്‍ ഇരിക്കുന്നവര്‍ അത് ഏറ്റു ചൊല്ലുന്നു )


രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം 
സീതാറാം സീതാറാം 
ഭജ് പ്യാരേ തൂ സീതാറാം .

(കര്‍ട്ടന്‍ പതുക്കെ താഴുന്നു )

Wednesday, October 1, 2014

8:10 PM

വിളിച്ചാല്‍ വിളിപ്പുറത്തെത്തും ബൈക്ക് ആംബുലന്‍സ്

വിളിച്ചാല്‍ വിളിപ്പുറത്തെത്തും 
ബൈക്ക്   ആംബുലന്‍സ്

  കൌതുക വാര്‍ത്തയല്ല .സംഗതി സത്യം .കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് .ഭാരതത്തില്‍ ആദ്യമാണ് ഇങ്ങിനെ ഒരു പരീക്ഷണം .
           പ്രഥമ ശുശ്രൂഷ സജ്ജീകരണങ്ങള്‍ ഇതിലുണ്ട് .പുറമേ  ,പള്‍സ് ഓക്സിമീറ്റര്‍ രോഗിയുടെ ഷുഗര്‍ നില നോക്കാനുള്ള ഗ്ലൂക്കൊമെറെര്‍ ,പ്രഷര്‍ പരിശോധനക്കുള്ള ബി പി അപാരട്ടസ്   ,അത്യാവശ്യ ഘട്ടങ്ങളില്‍ ജീവവായു നല്‍കാന്‍ ഉള്ള മിനി ഓക്സിജന്‍ സിലിണ്ടര്‍ ,അപകട ഘട്ടങ്ങളിലെ തീ അണക്കാനുള്ള അഗ്നിശമനി ,വാഹനങ്ങക്കുള്ളില്‍ ആളുകള്‍ കുടുങ്ങിയാലോ ,കെട്ടിടങ്ങള്‍ക്ക് ആപത്ത് പറ്റി ഉള്ളില്‍ കുടുങ്ങിയവരെ പുരത്തെടുക്കാണോ ലോഹ ഭാഗങ്ങള്‍  മുറിക്കാനുള്ള കട്ടര്‍ ,ഹാഫ് സ്പൈന്‍ ബോര്‍ഡ്,ആംബു ബാഗ് ,ജീവരക്ഷക്കുള്ള മരുന്നുകള്‍ എന്നിവയാണ് ബൈക്ക് ആംബുലന്‍സില്‍ ഉണ്ടാവുക
          പ്രത്യേകം പരിശീലനം ലഭിച്ച വളന്റിയര്‍ ആയിരിക്കും ബൈക്കില്‍ പറന്നെത്തുക . .സൗകര്യം ലഭിക്കുന്നതിനു
9747200002 നമ്പരില്‍ വിളിക്കണം 
(വാര്‍ത്ത ഫേസ് ബുക്കില്‍ എത്തിച്ച സുഹൃത്തിന് കടപ്പാട് )

Friday, September 26, 2014

9:40 AM

കുടജാദ്രിയിലേക്ക് ഒരു യാത്ര

കുടജാദ്രിയിലേക്ക് ഒരു യാത്ര                                              തികച്ചും അവിചാരിതമായിരുന്നു കുടജാദ്രി ,മൂകാംബിക യാത്ര .ഏറെ കാലമായി  മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം .അവിടം പോയിക്കണ്ട സുഹൃത്തുക്കള്‍ പകര്‍ന്നു തന്ന അനുഭവ കഥകള്‍ ,പലപ്പോളായി വായിച്ചറിഞ്ഞ വിവരങ്ങള്‍ ഒക്കെ മനസ്സിലുണ്ടായിരുന്നത് കാരണം അവിടെക്കൊരു യാത്ര എന്നും ഭാവനയില്‍ ഉണ്ടായിരുന്നു .മൂകാംബിക ക്ഷേത്രത്തിന്റെ ശാന്തതയും കുടജാദ്രി പകരുന്ന അലൌകിക ഭാവവും സമാധാനവും എല്ലാം കേട്ട് കേട്ട് ഉണ്ടായ കൊതി .
 പെട്ടെന്നൊരു ദിവസം കുട്ടികളെ എഴുത്തിനിരുത്താം എന്ന ലക്ഷ്യത്തോടെ പെങ്ങളുടെ ഭര്‍ത്താവ് ഇങ്ങിനെ ഒരു യാത്ര പറഞ്ഞപ്പോള്‍ അത് കൊണ്ട് തന്നെ രണ്ടാമത് ആലോചന വേണ്ടി വന്നില്ല .
                 ഒരു ക്വാളിസ് വാനില്‍ ഒന്‍പതു പേര്‍ ആയിരുന്നു യാത്ര .രാത്രി ഒന്‍പതു മണിക്ക് പുറപ്പെട്ടു. കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ക്കോട് ,മംഗലാപുരം ,ഉടുപ്പി ,കൊല്ലൂര്‍ ആണ് റൂട്ട് എന്നും ആകെ കൂടി നാനൂറ്റി അമ്പതു കിലോമീറ്റര്‍ ഓട്ടം ഉണ്ടെന്നും ഒക്കെ ഡ്രൈവര്‍ നാരായണന്‍ കുട്ടിയില്‍ നിന്നും തുടക്കത്തിലെ അറിവ് കിട്ടി .അങ്ങിനെ ഓട്ടം തുടങ്ങി .രാത്രി ആയതിനാല്‍ സ്ത്രീകളും കുട്ടികളും ഉറക്കം തുടങ്ങി .ഇടയ്ക്കു ചര്‍ദ്ദി എന്ന പതിവ് കലാപരിപാടിക്കായി വാഹനം നിര്‍ത്തേണ്ടി വന്നു .വാനിന്റെ പിറകിലെ സീറ്റിലേക്ക് വായു സഞ്ചാരം കുറവായിരുന്നതിനാല്‍ ഇടയ്ക്ക് ആശ്വാസത്തിനായി നിര്‍ത്തി .കാസര്‍ക്കോട് നിന്നും മംഗലാപുരം പാതയിലേക്ക് എത്ത്തിയപ്പോലെക്കും അര്‍ദ്ധ രാത്രിയായി .സാരഥിക്ക് തലേന്നത്തെ ഓട്ടത്തിന്റെ ക്ഷീണം കണ്ണുകളെ ബാധിച്ചു തുടങ്ങി.വശത്ത് കണ്ട ഒരു ബസ് വെയിറ്റിംഗ്  ഷെഡിന് ചേര്‍ത്തി വാഹനം നിര്‍ത്തി മൂപ്പര്‍ ഉറക്കം തുടങ്ങി .ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ഇട്ട പോസ്റ്റുകളും ഒക്കെ നോക്കി അങ്ങിനെ മുക്കാല്‍ മണിക്കൂര്‍ തീര്‍ന്നു .അപ്പോളേക്കും ഒരാള്‍ക്ക് ഒരു ആശയം .കൂട്ടത്തില്‍ എനിക്ക് ഡ്രൈവിംഗ് അറിയുമെന്നതിനാല്‍ നാരായണന്‍ കുട്ടിയെ വിളിച്ചു ഉണര്‍ത്തി വണ്ടിയില്‍ കയറ്റുക .അയാള്‍ ഉറങ്ങിക്കൊള്ളട്ടെ. കുറെ ദൂരം ഞാന്‍ വണ്ടി ഓടിക്കുക .
 ഞാന്‍ ആകട്ടെ ക്വാളിസ് വാന്‍ കണ്ടിട്ടുണ്ട് യാത്ര ചെയ്തിട്ടുണ്ട് എന്നല്ലാതെ ഓടിച്ചു പരിചയം ഇല്ല. കിട്ടിയ ചാന്‍സ് കളയണ്ട എന്ന് കരുതി ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നു .പിറകില്‍ നിന്നും ഭാര്യയുടെ കോപിച്ച നോട്ടം കണ്ടില്ല എന്ന് നടിച്ചു ഓട്ടം തുടങ്ങി .സംഗതി രസകരമായിരുന്നു .നാരായണന്‍ കുട്ടി അടുത്തൊന്നും ഉറക്കം ഉണരരുതെ എന്ന് വിചാരിച്ചു കുറെ ദൂരം പിന്നിട്ടു .മൂപ്പര്‍ക്ക് ക്ഷീണം മാറിയപ്പോള്‍ മൂപ്പര്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു വളയം വാങ്ങി .നേരം പുലര്‍ന്നു തുടങ്ങി ..അങ്ങിനെ കുറെ ദൂരം .
                             പിന്നെ വലിയ റോഡ്‌ ആയി .മംഗലാപുരത്ത് നിന്നും ഉടുപ്പിയിലേക്ക് .കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് പിന്നെയും ഉറക്കം ബാധിക്കുന്നു എന്ന് ഞങ്ങള്‍ക്കും മൂപ്പര്‍ക്കും മനസ്സിലായി .മൂപ്പര്‍ തന്നെ വണ്ടി വശം ചേര്‍ത്ത് നിര്‍ത്തി ഇനി മാഷ്‌ കുറച്ചു ഓടിക്കൂ എന്ന് പറഞ്ഞു .വീണ്ടും വണ്ടി എന്റെ കയ്യില്‍ ആയി. നല്ല റോഡ്‌ .നല്ല വേഗതയും .നല്ല വണ്ടിയും .അങ്ങിനെ ഉടുപ്പി കഴിഞ്ഞു .കൊല്ലുരിലെക്കുള്ള ബോര്‍ഡ് കണ്ടു .
 ഇരുവശത്തും കശുമാവിന്‍ തോട്ടങ്ങള്‍ .ശരിക്കും കേരളത്തില്‍ തിരിച്ചു എത്തിയപോലെ .ഇടയ്ക്ക് വളരെ ഉയരം കുറഞ്ഞ പശുക്കള്‍ കൂട്ടങ്ങള്‍ ആയി മേയുന്നു .നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന നാടന്‍ പശുക്കള്‍ വെച്ചൂര്‍ പശുക്കള്‍ എന്നിവയെ ഓര്‍മവന്നു .
               കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ അതെ പോലെത്തെഓടിട്ട വീടുകള്‍ .പെട്ടിക്കടകള്‍ .കുറെ കഴിഞ്ഞപ്പോള്‍ റോഡിന്റെ വശത്ത് മൂകാംബിക വൈല്‍ഡ് ലൈഫ് ഉദ്യാനം എന്നെഴുതിയ ബോര്‍ഡ് കണ്ടു.ഇടതിങ്ങിയ ചോലവനം .നല്ല പരിപാലനം ആണെന്ന്നു തോന്നുന്നു ഒരു ഇടര്ച്ചയുമില്ലാത്ത നിബിഡത. പൂമ്പാറ്റകള്‍ക്കായുള്ള ഒരു ഉദ്യാനത്തിന്റെ ബോര്‍ഡ് കണ്ടു.പൂമ്പാറ്റയുടെ ഒരു ശില്പവും .അങ്ങിനെ ഏകദേശം പത്ത് മണിയോടെ കൊല്ലൂര്‍ എത്തി .
           ലളിതാംബിക എന്ന സത്രത്തില്‍ രണ്ടു മുറികള്‍ എടുത്തു .റൂമിന് വാടക ഒക്കെ കുറവാണ് .ഒരു ദിവസത്തിനു 300രൂപ മാത്രം .പക്ഷെ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ശരിക്കും ഗുണം അറിഞ്ഞു .ചായക്ക്‌ പതിനഞ്ചു രൂപ , ദോശയ്ക്ക് മുപ്പതു രൂപ ,ചപ്പാത്തിക്ക് പതിനഞ്ചു രൂപ എന്നിങ്ങനെ ..നമ്മുടെ നാട്ടിലെ വിലയും ഇതും തമ്മില്‍ ആലോചിക്കുമ്പോള്‍ കഴുത്തറപ്പന്‍ വില തന്നെ .അന്ന് അവിടെ വിശ്രമിച്ചു പിറ്റേ ദിവസം കുട്ടികളെ എഴുത്തിനിരുത്തി മടങ്ങാം എന്നും പോകും വഴി ഉടുപ്പി ക്ഷേത്രം പറശിനി കടവ് ക്ഷേത്രം കൂടി പോകാം എന്നും ധാരണയായി .കുളി ഭക്ഷണം കഴിഞ്ഞു ആദ്യ ഘട്ട ക്ഷേത്ര സന്ദര്‍ശനം .
മൂകാംബിക ക്ഷേത്രം 

     സൗപര്‍ണ്ണികയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മൂകാംബികാ ക്ഷേത്രത്തിന് നിരവധി നൂറ്റണ്ടുകളുടെ പഴക്കമുണ്ട് എന്നാണു വിശ്വാസം . ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചാതണെന്ന് പറയപ്പെടുന്നു . പൌരാണിക കാലത്ത് കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്നത്രെ .അതെ  അവസരത്തിൽ മറ്റൊരു അസുരനും ശിവ
പ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു .. അസുരന്റെ തപസ്സിൽ
സന്തുഷ്ടനയിപരമശിവന്‍  പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ
അസുരനെ പാർവതി ദേവി മൂകനാക്കി. ഇതിൽ കോപിഷ്ടനയ മൂകാസുരൻ ദേവി ഭക്തനായ കോല
മഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല
മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും
ചെയ്തു എന്നാണു സങ്കൽപം..അസുരനെ മൂകന്‍ ആക്കിയതിനാല്‍ ആണ് മൂകാംബിക എന്ന പേര് ലഭിച്ചത് .  ആദിശങ്കരൻ മൂകാംബിക കുടജാദ്രി പ്രദേശങ്ങളില്‍ അനേകകാലം തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെടുകയും അന്നു ദേവി ദർശനം കൊടുത്ത രൂപത്തിൽ സ്വയംഭൂവിനു പുറകിൽ ദേവി വിഗ്രഹം അദ്ദേഹംപ്രതിഷ്ഠ നടത്തി എന്നും ആണ് സങ്കല്‍പം
മൂകാംബിക 
കുടജാദ്രിയിലെ ഒരു മലദൈവ പ്രതിഷ്ഠ
ക്ഷേത്രത്തില്‍ കയറുന്നതിനു മുന്‍പ് വഴിയില്‍ പൂക്കൂടകള്‍ വില്‍ക്കുന്നത് കാണാമായിരുന്നു .പുഞ്ചിരികളോടെ ആളുകളെ ക്ഷണിക്കുന്ന പൂക്കാരികള്‍ .വിശ്വാസികള്‍ താമരമൊട്ടുകള്‍ ഒക്കെ ചേര്‍ത്തുള്ള പൂക്കൂട ,മാല എന്നിവ ഒക്കെ വാങ്ങുന്നത് കണ്ടു. ചിലര്‍ ക്ഷേത്രത്തില്‍ പൂജിച്ചു വാങ്ങാന്‍ പേനകളും വാങ്ങുന്നുണ്ടായിരുന്നു .ഉള്ളികേക്ക് കടക്കാന്‍ വരി നില്‍ക്കണം .കമ്പി ഇട്ടു വേര്‍തിരിച്ച ഭാഗം കഴിഞ്ഞാല്‍    

            ക്ഷേത്ത്തിന്റെ ചുവരിനോട് ചേര്‍ന്നാണ് വരി .ഇവിടെ ദേവിയുടെ രൂപം ചുമര്‍ ചിത്ര ശൈലിയില്‍ വരച്ചു വച്ചിട്ടുണ്ട് .ആളുകള്‍ ഇതില്‍ നാണയങ്ങള്‍ പതിക്കുമ്പോള്‍ അവ ചുമരില്‍ ഒട്ടി നില്‍ക്കുന്നുണ്ടായിരുന്നു .പ്രത്യേക രീതിയില്‍ ചേര്‍ത്ത് വച്ചാല്‍ മിനുസം ഉള്ള ഭാഗങ്ങളില്‍ നാണയം ചേര്‍ന്നിരിക്കും എങ്കിലും ആളുകള്‍ തികഞ്ഞ ഭക്തിയോടെ ഇത് ചെയ്യുന്നുണ്ടായിരുന്നു .കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയാതായതിനാല്‍ ക്ഷേത്രത്തിനു ഉള്ളിലും പുറത്തും നല്ല തണുപ്പും ,ശാന്തതയും .ഉള്ളില്‍ കടന്നാല്‍ മൂകാംബികയെ തൊഴാം .ശ്രീകോവിലിനു മുന്‍പില്‍ തിരക്ക് നിരയന്ത്രിക്കാന്‍ സേവകര്‍ ഉണ്ടായിരുന്നു .അതിനു ശേഷം വലം വയ്ക്കുന്ന ഭാഗത്ത് സിന്ദൂരം  പ്രസാദം ആയി നല്‍കുന്നുണ്ട് .പുറത്ത് കടന്നാല്‍ ദേവിയുടെ രഥം കാണാം .പ്രസാദമായി കിട്ടുന്നത ലഡ്ഡു വാങ്ങാനും എഴുത്തിനിരുത്ത് ശീട്ടാക്കാനും ഉള്ള കൌണ്ടറുകള്‍ ഉണ്ട് .ഒരു കുട്ടിക്ക് എഴുത്തിനു ഇരുത്താന്‍ ഇരുനൂറു രൂപയാണ് ഈടാക്കുന്നത് .
        പിറ്റേന്ന് രാവിലെ എഴുത്തിനു ഇരുത്തെണ്ടാതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ ശീട്ടാക്കി .ക്ഷേത്രത്തില്‍ പ്രസാദ ഊട്ടു ഉണ്ട്  എന്നറിഞ്ഞു ഞങ്ങള്‍ അതിനായി കയറി .നമ്മുടെ ക്ഷേത്രങ്ങളിലെ ഭക്ഷണ രീതിയും മൂകംബികയിലെതും തമ്മില്‍ നല്ല മാറ്റം .അവരുടെ കറികള്‍ ഒന്നും നമുക്ക് അത്രയ്ക്ക് പിടിച്ചെന്നു വരില്ല .കഴിച്ചു  ക്ഷേത്രത്തില്‍ നിന്നും മടങ്ങി.തിരിച്ചു സത്രത്തില്‍ തന്നെ എത്തി .പിന്നെ കുടജാദ്രി യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു .
                           കുടജാദ്രി യാത്ര 
      കൊല്ലൂരില്‍ നിന്നും കുടജാദ്രിയിലേക്ക് ജീപ്പ് യാത്രയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത് .ഒരു ട്രിപ്പിനു 2800 രൂപ .ഒരാള്‍ക്ക്‌ 350 രൂപ. .കോടചാദ്രി കോടചാദ്രി എന്ന് വിളിച്ചു പറഞ്ഞു ജീപ്പുകാര്‍ ആളെ കൂട്ടുന്നുണ്ട് .കൃത്യം തുകയാണ് ജീപ്പുകാര്‍ പറയുക ഒട്ടും കുറക്കുകയും ഇല്ല .ഞങ്ങള്‍ ഒമ്പത് പേരും കൂടി ഒരു ജീപ്പ് വാടകയ്ക്ക് എടുത്തു .കണ്ടാല്‍ പഴഞ്ചന്‍ ജീപ്പ് .നമ്മുടെ നാട്ടിലെ ജീപ്പുകളെ പോലെ അലങ്കാരങ്ങള്‍ ഒന്നും ഇല്ല..വാഹനം കുടജാദ്രിയിലേക്ക് നീങ്ങിത്തുടങ്ങി. അല്പം ഓടിയപ്പോള്‍ വനത്തിനു ഉള്ളിലൂടെ ഉള്ള യാത്ര.ഇടയ്ക്കു കുറച്ചു കുരങ്ങന്മാര്‍ ചാടിക്കളിക്കുന്നത് കണ്ടു .വനം ആയിക്കൂടി പേടിയില്ലാതെ മേയുന്ന നാട്ടുപശുക്കള്‍ .ഇടയ്ക്കു ചെറിയ വെള്ളച്ചാട്ടങ്ങള്‍.ഒരു കുഴിയിലും ചവിട്ടി നിര്‍ത്തി പോകുന്ന സ്വഭാവം ഡ്രൈവര്‍ക്ക് ഇല്ലായിരുന്നു . ഒരേ പോക്ക് .പോകുന്ന വഴിയില്‍ നിട്ടൂര്‍ എന്ന ബോര്‍ഡ് കണ്ടു .
              നഗോടി എന്ന സ്ഥലത്ത് ജീപ്പ് നിര്‍ത്തി .ചെറിയ കടകള്‍ ഒക്കെ ഉള്ള സ്ഥലം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വാങ്ങിക്കൊള്ളാന്‍ പറഞ്ഞു ഡ്രൈവര്‍ അപ്രത്യക്ഷന്‍ ആയി ..കുറച്ചു കഴിഞ്ഞു വീണ്ടും ഓട്ടം തുടങ്ങി .ഇതാണോ ഈ പറഞ്ഞു കേട്ട കാനന പാത എന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഇരിക്കുമ്പോള്‍ ജീപ്പ് ടാര്‍ വഴി വിട്ടു മണ്‍പാതയിലേക്ക് ഇരമ്പി ഇറങ്ങി .അല്പം ഓടിയപ്പോള്‍ തന്നെ ഒരു ചളിക്കുണ്ട് .ഡ്രൈവര്‍ക്ക് ഒരു ഭാവ വ്യത്യാസവും ഇല്ല. ജീപ്പ് അതിലൂടെ നീന്തി അപ്പുറത്തെത്തി.തിരിച്ചു ഇറങ്ങി വരുന്ന ഒരു ജീപ്പുകാരന്‍ നിര്‍ത്തി മെയിന്‍ ലീഫ് പൊട്ടി എന്ത് ചെയ്യണം എന്നൊക്കെ കന്നടത്തില്‍ ചോദിക്കുന്നുണ്ട്,ഞങ്ങളുടെ ഡ്രൈവര്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് മനസ്സിലായില്ല .
                    പിന്നെ പിന്നെ റോഡിന്റെ സ്വഭാവം മാറി തുടങ്ങി .റോഡ്‌ ഇല്ല എന്ന് തന്നെ പറയാം .ഒരു കല്ലില്‍ നിന്നും അടുത്തതിലേക്ക് എന്നാ രീതിയില്‍ .ചിലപ്പോള്‍ പാറകളുടെ മുകളിലൂടെ ആണെങ്കില്‍ ചിലപ്പോള്‍ ചാലിലൂടെ ..ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്ര ദുര്‍ഘടമായ പാത .ജീപ്പിന്റെ മുന്‍സീറ്റില്‍ ആയിരുന്നു ഞാന്‍ .പിറകിലുള്ളവര്‍ ജീപ്പില്‍ നിന്നും പിടുത്തം വിട്ടു പോകാതിരിക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു .ജീപ്പിനുള്ളിലെ കമ്പികളില്‍ ദേഹം മുട്ടി നന്നായി വേദനിക്കുകയും ചെയ്യുന്നു .ഭാര്യ ,അച്ഛന്‍ ഒക്കെ യാത്ര മതി മടങ്ങിപ്പോകാം എന്ന് പറയുന്നുണ്ടായിരുന്നു .ഓരോ വളവു കഴിയുമ്പോളും ഞാന്‍ പിറകിലേക്ക് നോക്കി ഇനി നാലു കിലോമീറ്റര്‍ മാത്രം രണ്ടു കിലോമീറ്റര്‍ മാത്രം എന്നൊക്കെ പറഞ്ഞു അവരുടെ ചീത്തയുടെ ആക്കം കുറച്ചു .
       ജീപ്പിനു ഒരു കിതപ്പ് പോലും ഇല്ല. ഒരേ കുതിപ്പ് മാത്രം .ശ്രദ്ധിച്ച ഒരു കാര്യം ഡ്രൈവര്‍ ക്ലച് ,ബ്രേക്ക് എന്നിവ തൊടുന്നില്ല. ഒന്നാം ഗിയര്‍ ,ആക്സിലേറ്റര്‍ അത് മാത്രം ആണ് ആയുധം.ഇടയ്ക്കു ജീപ്പ് മറിഞ്ഞു എന്ന് തോന്നും.അടുത്ത നിമിഷം നിവരും .ഒരിടത്തും നില്‍ക്കില്ല ഓടി കൊണ്ടേ ഇരിക്കും .അതും അത്യാവശ്യം വേഗതയില്‍ തന്നെ ..ജീപ്പിന്റെ അടിയില്‍ നിന്നും കല്ലില്‍ ഇടിക്കുമ്പോള്‍ ഉള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ഇതിപോള്‍ തകര്‍ന്നു പോകും എന്ന് നമുക്ക് തോന്നിപ്പോകും .ഓരോ ദുര്‍ഘടം കഴിയുമ്പോളും പിറകില്‍ ഉള്ളവര്‍ ഡ്രൈവറെ മര്യാദക്ക് പറയുന്നുണ്ട്. അയാള്‍ക്ക് മലയാളം അറിയും എന്നത് കൊണ്ട് എനിക്ക് ചിരിയും വരുന്നുണ്ടായിരുന്നു .പിറകില്‍ ഉള്ളവരുടെ പരാക്രമം സഹിക്കാന്‍ ആകാഞ്ഞു അയാള്‍ പിറകിലേക്ക് നോക്കി പേടിക്കണ്ട ഞങ്ങള്‍ ദിവസവും രണ്ടു ട്രിപ്പ്‌ ഇതിലെ ഓടുന്നതാണ് ,നിങ്ങള്‍ പിടിച്ചു ഇരുന്നാല്‍ മതി എന്നൊക്കെ പറയുന്നുണ്ടായിരുന്നു .ഒരു ജീപ്പിനു കടന്നു പോകാന്‍ പാകത്തില്‍ വഴി മുന്നില്‍ നീണ്ടുകൊണ്ടേ ഇരുന്നു .കൃത്യം 90 ഡിഗ്രീ ഉള്ള വളവുകള്‍ ഒക്കെ അനായാസം വളച്ചെടുത്ത് ഒരു അഭ്യാസിയെ പോലെയാണ് ഡ്രൈവറുടെ ഭാവം .
             പോകുന്ന വഴി ഒരു മല മുഴുവന്‍ പച്ച നിറത്തില്‍ ഉള്ള പുല്ലു മൂടി നില്‍ക്കുന്നു,..ചുറ്റും മലകള്‍ മലകള്‍ മാത്രം .രസികന്‍ കാഴ്ചകള്‍ .കോടമഞ്ഞ്‌ മൂടി നില്‍ക്കുന്നു .മേഘപാളികള്‍ അങ്ങിനെ നീങ്ങി പോകുന്നു .ചെറിയ തണുപ്പ് .ചിലയിടത്തെ ചരിവുകളില്‍ ഒളിച്ചു കളിക്കുന്ന പോക്കുവെയില്‍ .ഒരിടത്ത് ഡ്രൈവര്‍ പറഞ്ഞു ഇവിടെന്നു നോക്കിയാല്‍ കൊല്ലൂര്‍ കാണാം എന്ന്. നോക്കിയപ്പോള്‍ ദൂരെ പൊട്ടുകള്‍ പോലെ കെട്ടിടങ്ങള്‍ കാണാന്‍ ഉണ്ടായിരുന്നു .
          അങ്ങിനെ അവസാനം ജീപ്പ് ഒരിടത്ത് നിര്‍ത്തി. അവിടെ നിരവധി ജീപ്പുകള്‍ ധാരാളം ആളുകള്‍ .ജീപ്പ് പാര്‍ക്ക് ചെയ്യുമ്പോള്‍ അഞ്ചു മണി .ആറരക്കു തിരിച്ചു പോകണം അതിനുള്ളില്‍ എല്ലാം കഴിക്കണം എന്ന് പറഞ്ഞു ഡ്രൈവര്‍ കൂട്ടുകാരുടെ അടുത്തേക്ക് പോയി .കുടജ്ഹാദ്രിയിലേക്ക് പോരാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചതിനു എനിക്ക് കൂടെ ഉള്ളവരുടെ പക്കല്‍ നിന്നും വയറു നിറച്ചു ചീത്ത കേട്ട് എങ്കിലും ഉള്ളില്‍ എത്രയോ കാലം കൊണ്ട് നടന്ന ആഗ്രഹം സാധിച്ച സുഖം.പിന്നെ സാഹസികമായ ആ യാത്രയുടെ ത്രില്ലും .
കുടജാദ്രിയിലെ ഒന്നാം ക്ഷേത്രം 
       നല്ല തണുപ്പ്, കാറ്റില്‍ മഞ്ഞിന്റെ നേര്‍ത്ത നനവ്., നടത്തം തുടങ്ങിയപ്പോള്‍ ആദ്യം ഒരു മലദൈവത്തിന്റെ പ്രതിഷ്ഠ കണ്ടു .പിന്നെ ഭദ്രകാളിയുടെ ക്ഷേത്രം.,ഉള്ളിലേക്ക് കയറാം .പരികര്‍മി ഓരോ സംഘത്തോടും ക്ഷേത്രത്തിന്റെ ഐതിഹ്യം പൂജാവിധികള്‍ ഒക്കെ വിവരിക്കുന്നുണ്ട്.കൊള്ളൂരിന്റെ മൂലസ്ഥാനം ആണെന്ന്നും ഇവിടെ ചെയ്യുന്ന പൂജകള്‍ക്ക് പ്രത്യേക ഫലസിദ്ധി ആണെന്ന്നും പറയുന്നത് കേട്ടു.ചില ചരടുകള്‍ ജപിച്ചു നല്‍കുന്നും ഉണ്ട് .
 പിന്നെ രണ്ടാമത്തെ ക്ഷേത്രത്തില്‍ എത്തി.,പുരാതനമായ ക്ഷേത്രം .അവിടെ കറുത്ത ഒരു പശുവിനെ പൂജാരി ചന്ദനം സിന്ദൂരം എന്നിവ ഒക്കെ തോടുവിക്കുന്നുണ്ടായിരുന്നു .അവിടെയും പൂജാരികള്‍ വിവരണം നല്‍കുന്നുണ്ട് .കൂടെ ഉള്ളവര്‍ കുടുംബ പൂജ ,വിഘ്നങ്ങള്‍ തീരാന്‍ ഉള്ള പൂജ ഒക്കെ കഴിക്കുന്നുണ്ടായിരുന്നു .ഈ ക്ഷേത്രത്തിനു അടുത്ത് പാറയില്‍ ഉള്ള ഒരു കുളം ഉണ്ട്.,അതില്‍ നിരവധി മത്സ്യങ്ങള്‍.മലയുടെ മുകളില്‍ നിന്നും ഉറവ ഒലിച്ചു താഴെ എത്തുന്നുണ്ട്.മുഖം കഴുകിയപ്പോള്‍ വല്ലാത്ത സുഖം . മുകളില്‍ ശങ്കരാചാര്യരുടെ സര്‍വ്വജ്ഞപീഠം ഉണ്ടെന്ന്നും അത് കണ്ടു താഴെ വരുമ്പോള്‍ പ്രസാദം തരാം എന്നും പൂജാരി പറഞ്ഞു .സംഘത്തിലെ സ്ത്രീകള്‍ 
ആരും മുകളിലേക്ക് വരുന്നില്ല എന്ന് പറഞ്ഞു .ഞാന്‍ മകള്‍ ആതിര ,സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ രണ്ടുപേര്‍ മക്കള്‍ ആയ ഹിമ ,കാര്‍ത്തിക് എന്നിവരായി ചുരുങ്ങി .കല്ലും വഴുക്കലും നിറഞ്ഞ ഭാഗം കഴിഞ്ഞാല്‍ പിന്നെ കുന്നിനു വശം ചേര്‍ന്നാണ് നടത്തം.ഒരു വശത്ത് അഗാധം ആയ കൊക്ക.കാലു തെറ്റിയാല്‍ പിന്നെ ഒന്നും കാണില്ല. താഴേക്കു നോക്കിയാല്‍ ആഴിപ്പരപ്പുപോലെ .ഒരു കൂടത്തില്‍ നിന്നും പിറകിലായി പോയതാവണം ഒരു പെണ്‍കുട്ടി സ്കൂള്‍ ബാഗ് ഒക്കെ തൂക്കി ഒറ്റയ്ക്ക് നടക്കുന്നു .അവള്‍ എന്റെ കൂടെ കൂടി,ഇടയ്ക്കു ഒരു പടി കയറാന്‍ എന്നോട് സഹായം ചോദിച്ചു .ഇടയ്ക്കു എന്റെ ക്യാമറ കൊണ്ട് പടം എടുക്കാന്‍ എന്നെ സഹായിച്ചു .മലയുടെ പകുതിയില്‍ അവളുടെ കൂട്ടുകാര്‍ ഉണ്ടായിരുന്നു .അവള്‍ യാത്ര പറഞ്ഞു അവരുടെ കൂടെ കൂടി. കുന്നുകളുടെ ഒന്നാകെ മൂടി പിന്നെ പതിയെ മാറുന്ന കോട മഞ്ഞു മാത്രം . പ്രത്യേക തരം പൂക്കള്‍ ഉണ്ട്നി ഈ ഭാഗത്ത്ര സമുദ്ര നിരപ്പിള്‍ ല്‍ നിന്നും 1343 മീറ്റര്‍ ഉയരത്തില്‍ ആണ് കുടജാദ്രി .മരങ്ങള്‍ക്ക് ഒന്നും വലിയ വലിപ്പം ഇല്ല .ദൂരെ നോക്കുമ്പോള്‍ നിബിഡമായ വനം കാണാം .ഒരു വശത്തെ മരങ്ങളില്‍ നിന്നും പലതരം വള്ളികള്‍ തൂങ്ങിക്കിടക്കുന്നു .ഇടയ്ക്കു ചിലതരം ഓന്തുകള്‍ ,പന്ത് പോലെ ചുരുളാന്‍ കഴിവുള്ള തേരട്ടകള്‍,പുഴുക്കള്‍ എന്നിവയെ കണ്ടു .
സങ്കടകരമായ കാര്യം ഇവിടവും മാലിന്യം,വന്നു നിറഞ്ഞു എന്നതാണ്. എവിടെ നോക്കിയാലും സഞ്ചാരികള്‍ വലിച്ചെറിഞ്ഞ കുപ്പികള്‍, പ്ലാസ്റിക് ഉറകള്‍ എന്നിവ മാത്രം .നടക്കുമ്പോള്‍ ഇറങ്ങി വരുന്നവരെ കാണാം .മുകളിലേക്ക് പോകുംതോറും തണുപ്പ് കൂടി വരുന്നു .ഇത്ര വലിയ കയറ്റം ഒക്കെ കുട്ടികള്‍ ഓടിക്കയറി മുകളില്‍ എത്തി .ഇടയ്ക്കു പടങ്ങള്‍ എടുക്കാനായി വിശ്രമിച്ചു .വഴിയില്‍ ഒപ്പം നടക്കുന്നവരെ പരിചയപ്പെട്ടു .മിക്കവാറും മലയാളികള്‍ തന്നെ .പാലക്കാട് ഉള്ളവരും ഉണ്ടായിരുന്നു .
അങ്ങിനെ മുകളില്‍ എത്തിയപ്പോള്‍ സര്‍വ്വജ്ഞപീഠംകണ്ടു .ചതുരാകൃതിയില്‍ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച അതി ശാന്തമായ ഗംഭീരമായ ഒരു നിര്‍മിതി .കുട്ടികള്‍ അതിനെ വലം വച്ച് വന്നു .ഇവിടെയും പൂജാരി പേരും നക്ഷത്രവും പറഞ്ഞു ചരട് ജപിച്ചു നല്‍കുന്നുണ്ടായിരുന്നു .ആളുകള്‍ വിശ്വാസത്തോടെ അവ വാങ്ങി കയ്യിലും അരയിലും കെട്ടുന്നുണ്ടായിരുന്നു .ഇവിടെ ദിവസവും തങ്ങി പൂജ അനുഷ്ഠിക്കുന്ന പൂജാരിയുടെ മാനസിക ഭാവം ഞാന്‍ സങ്കല്പിച്ചു നോക്കി,.ഒരു പക്ഷെ ലോകത്തിലെ ഭാഗ്യവാന്‍മാരില്‍ ഒരാള്‍

                ഇത്ര വലിയ ദൂരം കയറിയിട്ടും ക്ഷീണമോ ,കിതപ്പോ വിയര്‍പ്പോ പോലും ഇല്ലഞ്ഞത് അത്ഭുതപ്പെടുത്തി .വായിച്ചറിഞ്ഞ വിവരങ്ങള്‍ ഇതാ കണ്മുന്നില്‍ .കുറിയ മരങ്ങള്‍ തപസ്സിരിക്കുന്ന മുനിമാരെ ഓര്‍മിപ്പിച്ചു .ഉന്തി നില്‍ക്കുന്ന കല്ലുകള്‍ക്ക് പോലും ഒരു സാത്വിക ഭാവം .മനസ്സില്‍ മറ്റൊരു വികാരത്തിനും ഇടം കൊടുക്കാതെ സമാധാനത്തിനും പറഞ്ഞറിയിക്കാന്‍ ആകാത്ത ശാന്തതക്കും മാത്രം ഇടം .ജീവിതത്തിന്റെ നൂലാമാലകള്‍ നമ്മളെ കുറച്ചു നേരെത്തെക്കെങ്കിലും മോചിതരാക്കിയപോലെ .നോവുകള്‍ ഒക്കെ വിട്ടുപോയി  മനസ്സ് പുതിയത് എന്തിനെയോ സ്വീകരിക്കാന്‍ വെമ്പുന്ന പോലെ കുളിരുന്നു .ക്ഷണികമായ ആശകളുടെ കേവലത ബോധ്യമാക്കുന്ന മലകയറ്റം . തലയില്‍ തൊട്ടു നോക്കിയപ്പോള്‍ മഞ്ഞിന്റെ നനവ് .

കുടജാദ്രി ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 

കുടജാദ്രി 

ശങ്കരാചാര്യ പീഠം 


കാട്ടുപൂക്കള്‍ 
    സമയം ഏറെ വൈകിയതിനാലും കൂടെ ഉള്ളവര്‍ താഴത്ത് കാത്തു നില്‍ക്കുന്നതിനാലും തിരിച്ചിറങ്ങാം, എന്ന നിര്‍ദേശം അവസാനം, എനിക്കും അനുസരിക്കേണ്ടി വന്നു .അത്ര അടുത്ത് ചെന്നിട്ടും ചിത്രമൂല, സൌപര്നികയുടെ ഉത്ഭവ സ്ഥാനം, ഗണപതി ഗുഹ എന്നിവ കാണാതെ മടങ്ങേണ്ടി വന്നത് സങ്കടകരമായിരുന്നു .അടുത്ത യാത്രയില്‍ ആകട്ടെ എന്ന് സമാധാനിച്ചു മലയിറങ്ങി .ഇറങ്ങും സ്പീഡ് കൂട്ടിയാല്‍  നിയന്ത്രിക്കാന്‍ കഴിയില്ല കാലുകളെ .ഇറങ്ങുന്ന സമയത്ത് ഒരിടത്ത് ഒരു പോയ്കയുണ്ട് .അതില്‍ മുഖം കഴുകി .അസാമാന്യ വലിപ്പമുള്ള ഒരു തവള അതില്‍ കിടന്നു തുറിച്ചു നോക്കുന്നുണ്ടായിരുന്നു .കുട്ടികള്‍ മൂന്നു പേരും മുന്നില്‍ വേഗത്തില്‍ ഇറങ്ങുന്നുണ്ടായിരുന്നു ,ഒറ്റയ്ക്ക് ആയ കാരണം അവരെ വഴിയില്‍ കയറി വരികയായിരുന്ന സ്ത്രീകള്‍ അടക്കം ഉള്ള സംഘം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നുണ്ടായിരുന്നു .എവിടെ നിന്നാ വരുന്നത് ,കൂട്ടത്തില്‍ ഉള്ളവര്‍ ആരൊക്കെ എന്നൊക്കെ ചോദിച്ചുകൊണ്ട് അപ്പോളേക്കും ഞങ്ങള്‍ ഒപ്പം എത്തി .ആ സംഘം ആലപ്പുഴക്കാര്‍ ആയിരുന്നു .
    ഭാഗ്യം ഇതുവരെ ആയും ആരെയും അട്ടകള്‍ കടിച്ചിട്ടില്ല .അരുവിയില്‍ നിന്നും കുറെ ഏറെ വെള്ളം കൈക്കുമ്പിളില്‍ എടുത്തു കുടിച്ചു .അതിന്റെ വൃത്തിയെ കുറിച്ച് ഒപ്പം ഉള്ളവരുടെ പരിഹാസം ദാഹം കൊണ്ട് മറന്നു .താഴെ എത്തി പൂജാരിയില്‍ നിന്നും പ്രസാദം വാങ്ങി തിരികെ ജീപ്പിലേക്കു മടങ്ങി .
                    കയറി വന്ന മലമ്പാത ഇറങ്ങുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയ പോലെ മൂടല്‍മഞ്ഞു ഉണ്ടായിരുന്നത് കൊണ്ട്  .ആദ്യം കുറച്ചു നേരം ജീപ്പിന്റെ ലൈറ്റ് ഇട്ട ഡ്രൈവര്‍ പിന്നെ അത് ഓഫാക്കി. സുരക്ഷയ്ക്ക്ക്ക് വേണ്ടി രണ്ടു ജീപ്പുകള്‍ ഒന്നിച്ചാണ് യാത്ര .മങ്ങിയ  വെളിച്ചത്തില്‍ ജീപ്പ് താഴേക്കു.ചില ഇടങ്ങളില്‍ തനിയെ ഒലിച്ചിറങ്ങി യും ചാടി കുല്ലുങ്ങി താഴേക്കു എത്തി .
              മടക്കയാത്രയില്‍ ഡ്രൈവേരുമായി ചങ്ങാത്തത്തില്‍ ആയി. പേര് സുരേഷ് .ആള് മലയാളി ആണ്.വര്‍ക്കലക്കാരന്‍ .എട്ടു വര്ഷം ആയി കൂലി ഡ്രൈവര്‍ ആണ്. ഒരു ട്രിപ്പിനു 400 രൂപ പ്രതിഫലം. സ്വന്തം ജീപ്പ് അല്ല. സീസണില്‍ ദിവസം മൂന്നു ട്രിപ്പ്‌ വരെ എടുക്കും .ഫോര്‍ വീല്‍ ജീപ്പുകളാണ് .അറ്റകുറ്റപ്പണി നന്നായി വേണ്ടി വരുന്നതിനാല്‍ വാടക കുറച്ചു ഓടില്ല .ഇത്തരത്തില്‍ ഉള്ള നൂറിലധികം ജീപ്പുകള്‍ ഉണ്ട് മൂകാംബികയില്‍.കാനന പാത വേണം എങ്കില്‍ നമ്മള്‍ എത്തിയ വാഹനത്തില്‍ പോകാം. എന്നിട്ട്  ദുര്‍ഘടമായ പാത ആരംഭിക്കുന്നതിനു മുമ്പായി മാത്രം ജീപ്പുകള്‍ വിളിച്ചാലും മതി .പക്ഷെ അവിടെ നിന്നും 2200 രൂപയാണ് വാടക .അപ്പോള്‍ പിന്നെ താഴെ നിന്നും വിളിക്കുന്നതാണ് സഞ്ചാരികള്‍ക്ക് ലാഭം .ഈ റൂട്ടില്‍ തന്നെ ബാംഗ്ലൂര്‍ക്ക്‌ര്‍ക്കുള്ള എളുപ്പ വഴി ആയതിനാല്‍ ബസ്സുകളുംഉണ്ട് .അതില്‍ പോയി നേരെത്തെ പറഞ്ഞ ഇടത്തില്‍ നിന്നും ജീപ്പെടുത്താല്‍ മതി .കാട്ടുപാതയില്‍ പുലിയുടെ സാന്നിധ്യം ഇടയ്ക്കു ഉണ്ടാകും .തന്റെ അനുഭവത്തില്‍ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് എന്നും സുരേഷ് പറഞ്ഞു .ആന ഉണ്ടാവാറില്ല .കാട്ടുപോത്ത് ഉണ്ടാകാറുണ്ട് .
              ജീപ്പ്  ഞങ്ങളെ സത്രത്തില്‍ എത്തിച്ചു .പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വാടക കൊടുത്തപ്പോള്‍ സ്നേഹത്തോടെ കൈ തന്നു സുരേഷ് അത് നിരസിച്ചു.കൂടുതലും വേണ്ട കുറവും വേണ്ട. പറഞ്ഞ വാടക. ഇനി വരുമ്പോള്‍ കാണാം ...അയാള്‍ ധൃതിയില്‍ ജീപ്പ് തിരിച്ചെടുത്തു പറന്നു പോയി.
           എനിക്ക് വലിയ യാത്രാ ക്ഷീണം ഒന്നും തോന്നിയില്ല .കൂട്ടത്തില്‍ ഉള്ളവര്‍ പലരും നന്നായി ക്ഷീണിച്ചിരുന്നു .
            പിറ്റേന്ന് മൂകാംബികയില്‍ എഴുത്തിനിരുത്ത് 
മൂകാംബികയിലെ എഴുത്തിനിരുത്ത് 
പിറ്റേന് നേരത്തെ തന്നെ കുളി പ്രാതല്‍ കഴിച്ചു ക്ഷേത്രത്തിലെത്തി .വരി നിന്ന് തൊഴുതു .ശീവേലി സമയം ആയിരുന്നതിനാല്‍ ആ എഴുന്നള്ളിപ്പ് വാദ്യത്ത്തോടെ കടന്നു പോകുന്നത് കാണാന്‍ കഴിഞ്ഞു.പിന്നെ മണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനു മടിയില്‍ ഇരുത്തി,അരി നിറച്ച തളിക ,മഞ്ഞള്‍ കഷണം ഒക്കെ തന്നു പൂജാരി പറഞ്ഞു തരുന്ന മന്ത്രങ്ങള്‍ ആദ്യം ചൊല്ലി.പിന്നെ ഹരിശ്രീ ,ഒന്ന് രണ്ടു മൂന്നു നാല് ,അ ആ ഇ ഈ ഒക്കെ എഴുതിച്ചു. വലിയ തിരക്കാണ് ഇവിടെ.അത് കഴിഞ്ഞു പുറത്തേക്ക് .പുറത്തെ ഷെഡില്‍ ഒരു ആന തുമ്പി കൊണ്ട് ആളുകളുടെ തലയില്‍ തൊട്ടു അനുഗ്രഹിക്കുന്നുണ്ട്..ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു സത്രത്തിലെത്തി മുറികള്‍ ഒഴിവാക്കി.,വീണ്ടും യാത്രയിലേക്ക്.,മടങ്ങുമ്പോള്‍ പിന്നെയും വരണം എന്ന ആഗ്രഹം മനസ്സില്‍ ബാക്കിയുണ്ടായിരുന്നു .പിന്നെ സൌപര്‍ണികയില്‍ ഒരു കുളി. സ്ഫാടികസമാനമായ വെള്ളം.നല്ല തണുപ്പും.മുങ്ങി നിവര്‍ന്നു തല തുവര്‍ത്തി വണ്ടിയിലേക്ക്.
കുടജാദ്രിയിലെ കാട്ടുപൂവുകള്‍ 

ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 
ശങ്കരാചാര്യ പ്രതിഷ്ഠ 
അംബവനം കാട്ടുപാത 

ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 
മടക്ക യാത്രയില്‍ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കയറി. കുളത്തിനു നടുവിലത്തെ ചെറിയ മണ്ഡപം കണ്ടു.ഇവിടെ വിറകു അടുക്കിയിരിക്കുന്നത് പ്രത്യേക രീതിയിലാണ് .ഉള്ളില്‍ കയറി ഉടുപ്പി ശ്രീകൃഷ്ണനെ തൊഴുതു .ശംഖിന്റെ വലിയ ശില്‍പം കണ്ടു .ഇവിടെ നിന്നും പ്രസാദ ഊട്ടില്‍ ഭക്ഷണം കഴിച്ചു.,മാര്‍ബിള്‍ ഇട്ട നിലത്തു നേരിട്ട് ചോറും കറിയും വിളമ്പി ധാരാളം പേര്‍ കഴിക്കുന്നുണ്ടായിരുന്നു .നമ്മുടെ നാട്ടുകാര്‍ക്ക് ഇത് സങ്കല്പിക്കാന്‍ കഴിയുതല്ലല്ലോ .പിന്നെ വാന്‍ ദീര്‍ഘ യാത്രയില്‍ ആയിരുന്നു .കണ്ണൂര്‍ പറശിനി കടവില്‍ എത്തും വരെ. അവിടെ കയറിയപ്പോള്‍ വെള്ളാട്ടിന്റെ സമയം .തിരക്കില്‍ ഹിമയെ കാണാന്‍ ഇല്ലാതായി.കൂട്ടം തെറ്റിയ അവള്‍ക്കു വേണ്ടി ആയി പിന്നെ തിരച്ചില്‍.വിളിച്ചു പറയല്‍ ഒക്കെ കഴിഞ്ഞപ്പോള്‍ അവളുണ്ട്.ഡ്രൈവേരുടെ കൂടെ ചായ ഒക്കെ കുടിച്ചു മടങ്ങി വരുന്നു .മുത്തപ്പന്റെ അനുഗ്രഹം ഒക്കെ വാങ്ങി പയര്‍ നാളികേരം ഇട്ട പ്രസാദം വാങ്ങി കഴിച്ചു മടക്കയാത്ര .വഴിയില്‍ ഒരു ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം .രാത്രി രണ്ടു മണിയോടെ നാട്ടില്‍ തിരിച്ചെത്തി ...ഒരു നല്ല യാത്രയുടെ അനുഭവങ്ങളും ബാക്കിയാക്കി ഓണം അവധി കഴിഞ്ഞു പോയി.

Wednesday, September 24, 2014

7:57 AM

മംഗള്‍യാന്‍ ..ഭാരത് യാന്‍

                  മംഗള്‍യാന്‍ ..ഭാരത് യാന്‍ 
  ഭാരതത്തിന്റെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗല്‍യാന്‍ അതിന്റെ ദൌത്യത്തില്‍ വിജയിക്കുമ്പോള്‍ അത് തികച്ചും സ്വതന്ത്രമായ സ്വയം പര്യാപ്തമായ ഭാരത ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ എസ് ആര്‍ ഓ യുടെ  വിജയം കൂടിയാണ് .ചൊവ്വയിലേക്ക് പര്യവേഷണ പേടകങ്ങളെ അയച്ച ലോകരാഷ്ടങ്ങളുടെ നിരയിലേക്ക് ഉയരുന്നതിനോടൊപ്പം ചോവ്വയിലെക്കുള്ള ആദ്യ ദൌത്യം തന്നെ വിജയം കണ്ട ആദ്യ രാജ്യവുമായി ഭാരതം മാറി .ഇതിനു മുമ്പേ അമേരികന്‍ റഷ്യന്‍ യോറോപ്യന്‍ സ്പേസ് ഏജന്‍സികളുടെ ആദ്യ ദൌത്യങ്ങളും ഏറ്റവും അടുത്ത് 2011 ല്‍ ചൈനയുടെ ദൌത്യവും പരാജയപ്പെട്ടിരുന്നു .ഇതുവരെ നടന്ന 51 ദൌത്യങ്ങളി 21 എണ്ണം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്
    ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ അഞ്ചിനാണ് മംഗല്‍യാന്‍ അതിന്റെ യാത്ര തുടങ്ങുന്നത് .പി എസ്ചൊ എല്‍ വി റോക്കറ്റ് ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത് .പേടകത്തെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍  എത്തിച്ചു ആര്ചൊ തവണ ഭ്രമണപാത ഉയര്‍ത്തി ആണ്വ്വ ഭൂ പരിധിയില്‍ നിന്നും 25 ദിവസം എടുത്തു പുറത്ത് കടന്നത്‌ .ചൊവ്വയെ   ചുറ്റി സഞ്ചരിച്ചു അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണ് പേടകത്തിന്റെ ദൌത്യം. ചൊവ്വയിലെ ജീവന്റെ പരിണാമം, സന്തുലിതാവസ്ഥ പ്രതലംപരിസ്ഥിതി ധാതുശേഷി എന്നിവയെ പറ്റിയുള്ള ഗവേഷണങ്ങള്‍ക്കായി അഞ്ചു പൈലോഡുകളും  പേടകത്തിലുണ്ട് .പത്ത് മാസം കൊണ്ട് 66.1 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.  
                         മംഗല്‍യാന്‍- 1 (Mars Orbiter) എന്നു പേരിട്ട ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം കേവലമൊരു ചൊവ്വാ പര്യവേക്ഷണ വാഹനവുമല്ല. മറിച്ച്, ഭാവിയിലെ ഗ്രഹാന്തര യാത്രകള്‍ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണമായാണ് (Technology Demonstrator- TD) ഐഎസ്ആര്‍ഒ ഈ പദ്ധതിയെ കാണുന്നത്. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്..ഇത് ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യങ്ങളില്‍ ഒന്നാണ്. തിങ്കളാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച നാസയുടെ പേടകം മാവെന് യു.എസ് ചിലവഴിക്കുന്നതിന്റെ പത്തിലൊന്ന് മാത്രമാണ് മോമിനായി ഇന്ത്യയ്ക്ക് മുടക്കേണ്ടി വന്നത്
      പത്തുമാസത്തെ യാത്രയ്ക്കൊടുവില്‍ 2014 ആഗസ്തില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച പേടകം . ഗ്രഹത്തിന്റെ അടുത്തെത്തുമ്പോള്‍ 460 കിലോമീറ്ററും അകലെയാകുമ്പോള്‍ 80,000 കിലോ മീറ്ററും പരിധിയുള്ള ദീര്‍ഘവൃത്ത പാതയാണ്  ഭ്രമണപഥമായി സ്വീകരിച്ചത് . മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ചുവന്ന ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും.

1400 ഃ 1800 മില്ലിമീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് സൗരോര്‍ജ്ജ പാനലുകളാണ് പേടകത്തിലുള്ളത്. 750 വാട്സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ പാനലുകള്‍ക്കു കഴിയും. വൈദ്യുതി സംഭരിച്ചുവയ്ക്കാന്‍ 36 അഒ ശേഷിയുള്ള ഒരു ലിഥിയം-അയോണ്‍ ബാറ്ററിയും പേടകത്തിലുണ്ട്..

ചൊവ്വയിലെ ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നു കരുതുന്ന ജലവും കാര്‍ബണ്‍ ഡയോക്സൈഡും എങ്ങനെയാണ് നഷ്ടമായത് എന്നുതുടങ്ങി ഇതുവരെ മറ്റൊരു ചൊവ്വാ പര്യവേക്ഷണ ദൗത്യവും അന്വേഷിക്കാത്ത കാര്യങ്ങളാണ് മംഗല്‍യാന്‍ ചെയ്യാനൊരുങ്ങുന്നത്. 

 
ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും  സൌരകെന്ദ്രീകൃത ആകര്‍ഷണ വലയത്തിലേക്ക് ലാം എഞ്ചിന്‍ ഉപയോഗിച്ച് ഉപഗ്രത്തെ ശാസ്ത്രജ്ഞര്‍ ഗതി തിരിച്ചിരുന്നു .ചൊവ്വയ്ക്ക്‌ ആപേക്ഷികമായി പേടകത്തിന്റെ വേഗം സെക്കന്റില്‍ 22.1കിലോമീറ്റര്‍ ആയിരുന്നത് 4.1കിലോമീറ്റര്‍ ആയി കുറച്ചു പേടകത്തെ നിശ്ചിത പഥത്തില്‍ എത്തിക്കാനായി പേടകത്തെ 180ഡിഗ്രീ തിരിച്ചു പ്രവേഗം കുറച്ചു ...ഈ ഘട്ടത്തില്‍ ചൊവ്വയുടെ ഗുരുത്വാകര്‍ഷണവും കണക്കിലെടുത്തിരുന്നു .സൗരയൂഥ ഗോളങ്ങളില്‍ ഗുരുത്വാകര്‍ഷണ ശക്തി കുറഞ്ഞ ഗ്രഹങ്ങളിലൊന്നാണു ചൊവ്വ. ചൊവ്വയ്ക്കു പോലും റേഡിയസിന്‍റെ 170 മടങ്ങ് ദൂരത്തോളം ഗുരുത്വാകര്‍ഷണശേഷി ചെലുത്താനാകും. കേന്ദ്രബിന്ദുവില്‍നിന്ന് 5.77 ലക്ഷം കിലോമീറ്റര്‍ ദൂരം വരെ ചൊവ്വയ്ക്ക് ഗുരുത്വാകര്‍ഷണ ശേഷിയുണ്ട്.  .
                                 .തുടര്‍ന്ന് ചൊവ്വയുടെ നിഴലില്‍ പ്രവേശിച്ച പേടകം സൌര പാനലുകള്‍ ഒഴിവാക്കി ബാറ്റരികളിലായിരുന്നു പ്രവര്‍ത്തനം . ലാം എഞ്ചിനെ മുന്‍ വശത്താക്കി റിവേര്‍സ് ഫയറിംഗ് സാങ്കേതിക വിദ്യയാണ് ഐ എസ് ആര്‍ ഓ ഉപയോഗിച്ചത് .പേടകത്തിലെ മോമെന്റം വീല്‍ ആണ് ഇതിനു സഹായിച്ചത് ജ്വലന സമയത്ത് ഇന്ധനതിന്റെയും ഓക്സിഡേസറി അറകളില്‍ നിന്നും ജ്വലന അരയിലെക്കുമുള്ള ഒഴുക്ക് തടസ്സം വരാതിരിക്കാനും മര്‍ദം  നിലനിര്‍ത്താനും ഉള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു.  4.14 മിനുട്ട് നേരമാണ് ലാം എഞ്ചിന്‍ ജ്വലിപ്പിച്ചത്.തുടര്‍ന്ന്  പ്രവേഗം സെക്കന്റില്‍ 1098.7 മീറ്റര്‍ ആക്കി  ഉദ്ദേശിച്ച പഥത്തില്‍ പേടകത്തെ എത്തിച്ചു .ഇതോടെ പേടകം ചൊവ്വയെ ചുറ്റി വലം വയ്ക്കുന്ന പാതയിലായി.ചൊവ്വ ഇടയ്ക്കു വരുന്നതിനാല്‍ ഭൂമിയിലെ നിയന്ത്രണ നിലയങ്ങളുമായി ബന്ധം നിലക്കുന്നതിനാല്‍ പ്രവര്‍ത്തനത്തിനായി മുന്‍കൂട്ടി നിര്‍ണയിച്ച കമാന്ടുകള്‍ പ്രയോജനപ്പെടുത്തി.ലാം എഞ്ചിന്‍ പ്രവര്‍ത്തിച്ചു നിശ്ചിത പഥത്തില്‍ എത്തിച്ച ശേഷം പേടകത്തിന്റെ ദിശ വീണ്ടും തിരിച്ചു ആന്റിന ഭൂമിക്കു അഭിമുഖമാക്കുന്നു .ദൌത്യം വിജയിച്ചതോടെ പേടകത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍  ഭൌമ കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി .പീനിയ ഇസ്ടക്കിലെ ഐഎസ് ആര്‍ ഓ  ടെലെമെട്രി ട്രാക്കിംഗ് ആന്‍ഡ്‌ കമാന്റ്റ് നെറ്റ് വര്‍ക്ക് കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി.ഇരുനൂറോളം ഗവേഷകര്‍ ആണ് ഇതിനായി ചുക്കാന്‍ പിടിച്ചത് . മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും..22കോടി കിലോമീറ്റര്‍ ആണ് ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം എന്നതിനാല്‍ ഒരു സന്ദേശം ഭൂമിയില്‍ എത്താന്‍  12 മിനുട്ട് സമയം വേണം .
 പേടകം ചോവ്വയിലെക്കടുക്കുന്ന നിര്‍ണ്ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) ബംഗലൂരുവിലെ കമാന്‍ഡ് സെന്ററില്‍ എത്തിയിരുന്നു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച പ്രധാനമന്ത്രി വിജയം രാജ്യം മുഴുവന്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ശാസ്ത്രജ്ഞര്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു
പൈലോഡുകള്‍

1.ചൊവ്വയുടെ അന്തരീക്ഷഘടന പഠിക്കുന്നതിനുള്ള മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍. ഈ ഉപകരണത്തിന് നാലു കിലോഗ്രാം ഭാരമുണ്ട്.


2. ഗ്രഹാന്തരീക്ഷത്തിലെ മീഥേയ്ന്‍ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് . 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്. ഗ്രഹത്തില്‍ ജീവന്റെ സാന്നിധമുണ്ടോയെന്നു പരീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. സൂക്ഷ്മജീവികള്‍ അവയുടെ ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീഥെയ്ന്‍ വാതകം ഉല്‍പ്പാദിപ്പിക്കും. ഇതു കണ്ടെത്തുകയാണ് ഈ ഉപകരണത്തിന്റെ ദൗത്യം.
3. 1.4 കിലോഗ്രാം ഭാരമുള്ള മാര്‍സ് കളര്‍ ക്യാമറയാണ് മറ്റൊരു ഉപകരണം.

4അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളക്കുന്നതിനുള്ള പ്രോബ് ഫോര്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഫോര്‍ മാര്‍സ് ആണ് മറ്റൊരു ഉപകരണം. 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്.ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകം എംസിസിയും പ്രിസവും ഉപയോഗിച്ച് ഗ്രഹത്തിന്റെ നിരവധി വര്‍ണചിത്രങ്ങള്‍ എടുക്കും.

5. ഗ്രഹാന്തരീക്ഷത്തിലെ ഹൈഡ്രജന്‍ സാന്നിധ്യം അളക്കുന്നതിനുളള ലെയ്മാന്‍ അല്‍ഫാ ഫോട്ടോമീറ്റര്‍ ആണ് അഞ്ചാമത്തെ ഉപകരണം. ഇതിന് 1.5 കിലോഗ്രാം ഭാരമുണ്ട്

Sunday, August 24, 2014

8:22 AM

അനൂപിന്റെ വരകള്‍

                     അനൂപിന്റെ വരകള്‍ 
അനൂപ്‌ റോയ്

അനൂപ്‌ റോയ് എന്ന കുന്നംകുളത്തുകാരന്‍ ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .ചിത്ര രചനയില്‍ സ്വന്തം വഴി വെട്ടിത്തെളിക്കുന്ന അനൂപിന്റെ ബ്രഷിനു ഏറെ പ്രിയം പുരാണ കഥാ പാത്രങ്ങള്‍ ആണ് .ഓരോ ചിത്രത്തിനും പിന്നില്‍ ആദ്യം ആഴത്തിലുള്ള അന്വേഷണം ,പഠനം അതിനു ശേഷം ആശയവും മനസ്സിന്റെ ചായക്കൂട്ടിലിട്ടു കുറെ കാലം മൌനം .പിന്നീടൊരു ദിവസം കാന്‍ വാസിലേക്ക് പകര്‍ത്തുമ്പോള്‍ അത് പൂര്‍ണതയില്‍ എത്തിയിരിക്കും 
 ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .സ്വന്തം വീട് തന്നെ ആണ് അനൂപിന്റെ ചിത്ര ശാല ..ഭാര്യയുടെ പേരിലും ഉണ്ട് ഒരു ചിത്ര സ്പര്‍ശം ..വയലറ്റ്.
 നാറാനത്ത് ഭ്രാന്തന്‍ ശ്രദ്ധേയമായ ഒരു രചനയാണ് .കല്ലുരുട്ടി കയറ്റി മുകളിലെത്തിച്ചു ആയാസപ്പെട്ട്‌ നില്‍ക്കുന്ന രൂപമാണ് അനൂപ്‌ ഭ്രാന്തന് നല്‍കിയത് .രാജന്‍ ച്ചുങ്കത്ത്തിന്റെ ഗ്രന്ഥത്തില്‍ നിന്നാണ് അനൂപ്‌ ഭ്രാന്തനെ വരചെടുത്ത്തത് .
 മഹാബലിയെയും വാമനനേയും വരയ്ക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഗ്രന്ഥമാണ് അനൂപിന് തുണയായത് .ഓണം വരുമ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന കോമാളി വേഷം പൂണ്ട മഹാബലിയെ കണ്ടു മനസ്സ് മടുത്താണ് അനൂപ്‌ മറ്റൊരു ബലിയെ തേടിയത് .അനൂപിന്റെ ബലി ആരോഗ ദൃഡ ഗ്രാത്രനാണ് .കോമളന്‍ .ആഭരണ പ്രിയം ,പതിവ് ഓലക്കുട ഒന്നും ഇല്ല. പ്രൌഡിയുള്ള ഒരു രാജാവ് .വാമനനെ കണ്ടു അസാമാന്യ തേജസ്സുള്ള ഈ ബാലന്‍ ആര് എന്ന ചോദ്യത്തിലാണ് അനൂപിന്റെ ബലി നില്‍ക്കുന്നത് .രാജകീയ വാഹനമായ പല്ലക്ക് ,പശ്ചാത്തലത്തില്‍ ഉള്ള തെങ്ങുകള്‍ താളും തകരയും ഒക്കെ ചിത്രത്തിനു മലയാളിത്തം കൊണ്ട് വരാന്‍ ചിത്രകാരന്റെ പൊടിക്കൈകളാണ്  .അംഗുലീമാല,കടമറ്റത്ത് കത്തനാര്‍ ,മഹാഭാരതത്തിലെ കര്‍ണന്‍ എന്നിവയൊക്കെ അനൂപിന്റെ ഇതര സൃഷ്ടികള്‍ ആണ് . ഉപജീവന മാര്‍ഗം ആണോ ചിത്രകല എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ തന്നെ അല്ല എന്ന ഉത്തരം കിട്ടും അനൂപില്‍ നിന്നും .ഓരോ രചനയും ഇദ്ദേഹത്തിനു ഓരോ സമര്‍പ്പണം ആണ് .ചിത്രകലയുടെ എല്ലാ രീതികളും അനൂപിന്റെ കയ്യില്‍ ഭദ്രം .ത്രിമാന രീതി പകരുന്ന ഓയില്‍ പെയിന്റിംഗ് രീതിയും അനൂപിന് വഴങ്ങും .കാരിക്കേച്ചറുകള്‍ കിറുകൃത്യം.വീടുകളിലെക്കായി സൌന്ദര്യ തികവാര്‍ന്ന ചിത്രങ്ങള്‍ അനൂപ്‌ വരച്ചു നല്‍കാറുണ്ട് .തന്റെ  ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഈ ചിത്രകാരന്‍ .
അംഗുലീ മാല 

വാമനനും മഹാബലിയും 

കടമറ്റത്ത് കത്തനാര്‍ 

കര്‍ണന്‍ 

Saturday, August 23, 2014

11:38 PM

ശ്രുതിമേളനം

 ശ്രുതിമേളനം

വാദ്യകുലപതിക്ക് കലാലോകത്തിന്റെ ആദരം ആയിരുന്നു വെള്ളിനേഴിയില്‍ നടന്ന ശ്രുതിമേളനം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതാംപിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് കാലത്തിന്റെ ഭാഗമായി .ചെണ്ടയിലെ പ്രതിഭാസ്പര്‍ശത്തിന്റെ കാലഭേദങ്ങള്‍ ആസ്വാദകരില്‍ സൃഷ്ടിച്ച അനുഭൂതികളുടെ തിരിച്ചുള്ള ദക്ഷിണയായി ശ്രുതിമേളനം . മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്ക് അറുപതാം പിറന്നാളാശംസകള്‍ നേരുന്നതിന് സമൂഹത്തിന്റെ വിഭിന്നമേഖലയിലുള്ളവരും കലാകാരന്മാരും കലാസ്വാദകരും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമെത്തിയിരുന്നു സമാദരണസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. കെ.എസ്. സലീഖ എം.എല്‍.എ. അധ്യക്ഷയായി.

'ശ്രുതിമേളനം' സംഘാടകസമിതിയുടെ 60 സ്വര്‍ണനാണയസഞ്ചയമടങ്ങിയ ഉപഹാരം ഡോ. ഉമയാള്‍പുരം ശിവരാമന്‍, മട്ടന്നൂരിന് സമ്മാനിച്ചു.
പ്രശംസാപത്രം നടനും ശിഷ്യനുമായ ജയറാം മട്ടന്നൂരിന് സമര്‍പ്പിച്ചു. . കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. പി. ബാലചന്ദ്രവാരിയര്‍ അംഗവസ്ത്രമണിയിച്ചു. കെ.ബി. രാജ് ആനന്ദ് മട്ടന്നൂരിന്റെ കലാജീവിതത്തെ പരിചയപ്പെടുത്തി.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, ടി.എ. സുന്ദരമേനോന്‍, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീത, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍.പി. വിജയകൃഷ്ണന്‍, വി. രാമന്‍കുട്ടി, വര്‍ക്കിങ് ചെയര്‍മാന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മട്ടന്നൂരിനെയും ഭാര്യ വി.എം. ഭാരതിയെയും സംഘാടകസമിതി ഭാരവാഹികള്‍ വേദിയിലേക്ക് ആനയിച്ചു. കലാമണ്ഡലം അംബികയുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനമാരംഭിച്ചത്.
തന്നെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരാക്കി മാറ്റിയത് വെള്ളിനേഴിയാണെന്ന് മറുമൊഴിയില്‍ മട്ടന്നൂര്‍ അടയാളപ്പെടുത്തി . തുടര്‍ന്ന് രാജേഷ് വൈദ്യയുടെ വീണക്കച്ചേരി അരങ്ങേറി. ഡോ. ഉമയാള്‍പുരം ശിവരാമന്‍ മൃദംഗത്തിലും എസ്. കാര്‍ത്തിക് ഘടത്തിലും വി. സുന്ദര്‍കുമാര്‍ ഗഞ്ചിറയിലും രംഗത്തെത്തി .
കലാമണ്ഡലം ഗോപി, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, സദനം കൃഷ്ണന്‍കുട്ടി തുടങ്ങിയ പ്രഗല്ഭര്‍ പങ്കാളികളായ നളചരിതം-ഒന്നാം ദിവസം, ലവണാസുരവധം, ദുര്യോധനവധം, ശ്രീരാമപട്ടാഭിഷേകം കഥകളിയും വിരുന്നായി
അഷ്ടപദിയോടെയാണ് 'ശ്രുതിമേളന'വേദിയുണര്‍ന്നത്. പിന്നീട് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുങ്കുഴല്‍ക്കച്ചേരി നടന്നു. കൊടുന്തിരപ്പുള്ളി സുബ്ബരാമന്‍ (വയലിന്‍), കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണന്‍ (മൃദംഗം), നാദലയ ഗോപി (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളം പകര്‍ന്നു. തുടര്‍ന്ന് എ.കെ.സി. നടരാജന്‍ നയിച്ച ക്ലാര്‍നറ്റ് കച്ചേരി, കഥകളിയുടെ തട്ടകത്തിന് പുത്തനനുഭവമായി. മന്നാര്‍ഗുഡി എം.ആര്‍. വാസുദേവന്‍, കോവിലൂര്‍ കെ.ജി. കല്യാണസുന്ദരം എന്നിവര്‍ തവില്‍ വായിച്ചു.
. ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, കുനിശ്ശേരി ചന്ദ്രന്‍, തിച്ചൂര്‍ മോഹനന്‍, മച്ചാട്ട് രാമകൃഷ്ണന്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവരടങ്ങിയ സംഘം നയിച്ച പഞ്ചവാദ്യം മറ്റൊരു ശ്രുതിഗോപുരമായി

. പെരുവനം കുട്ടന്‍ മാരാര്‍ (ഉരുട്ടുചെണ്ട), പെരുവനം ഗോപാലകൃഷ്ണന്‍ (വീക്കന്‍ ചെണ്ട), മണിയാംപറമ്പില്‍ മണി (ഇലത്താളം), രാമന്‍കുട്ടി നായര്‍ (കൊമ്പ്), വെളപ്പായ നന്ദനന്‍ (കുഴല്‍) എന്നിവര്‍ അവതരിപ്പിച്ച പാണ്ടിമേളവും അരങ്ങായി.

Thursday, July 31, 2014

8:34 AM

ഇന്‍സ്പയര്‍ അവാര്‍ഡ്

പാലക്കാട് ജില്ലാതല ഇന്‍സ്പയര്‍ അവാര്‍ഡ്    പ്രദര്‍ശനത്തിലൂടെ

 ആന ശല്യം നിയന്ത്രിക്കാന്‍ ഉള്ള പദ്ധതിയുമായി വേലിക്കാട് യു പി സ്കൂളിലെ സുബിന്‍ |




ഹീമോ ഡയാലിസിസ് മാതൃകയുമായി തിരുവാലത്തൂര്‍ സ്കൂളിലെ ശ്രീ റാം ശങ്കര്‍ 


തലക്കെട്ട് ചേര്‍ക്കുക








അഴുക്കുചാലുകള്‍ ശുദ്ധീകരിക്കാന്‍ ഉള്ള മാതൃകയുമായി തച്ചനാട്ടുകാര് ലെഗസി സ്കൂളിലെ മുഫീദ


വിത്ത് വിതക്കാന്‍ ഉള്ള യന്ത്രവും ആയി വാണിയംകുളം സ്കൂളിലെ അശ്വിന്‍ 








തീവണ്ടികളിലെ മാലിന്യം സംസ്കരിക്കാനുള്ള മാതൃകയുമായി ചെത്തല്ലൂര്‍ സ്കൂളിലെ അഭിനവ് 
കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്കൂളിലെ അനഘ ശില്പ എന്നിവര്‍ അവതരിപ്പിച്ച പാഴായ ടയരുകളില്‍ നിന്നും പെട്രോള്‍ പ്ലാന്റിന്റെ മാതൃക 




കൊണ്ടുനടക്കാവുന്ന പൂന്തോട്ടം ചെങ്ങനിയൂര്‍ സ്കൂളിലെ അഖില്‍