kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, December 30, 2017

2:54 AM

ചോദ്യ ശാസ്ത്രം


ഉരുവിടും വാക്കിനെ
മുളയിലെത്തന്നെ
കരിക്കുമിന്നിന്റെ
കൊടുംവേനലിൽ

ഉയരുന്ന കയ്യിനെ-
യുരുക്കാൽ വിലങ്ങും
കെട്ടകാലത്തിൻ
ഹിമശൈത്യാലയങ്ങളിൽ

ഉരുട്ടുമന്നത്തിൻ
രുചി ഭേദങ്ങൾ തേടിയും
ഉടുക്കും തുണിക്കീറി_
ന്നിഴപിരിച്ചു നോക്കിയും

ഞരമ്പിലോടുമോർമ്മയിൽ
വിഷ ബീജം കലർത്തിയും
ഹൃദ് ഭിത്തിയിലുറച്ച
ലിപികളൊക്കെത്തിരുത്തിയും

കോർത്ത കൈകളെയൊക്കെ
കൂർത്ത മൂർച്ച കൊണ്ടകറ്റിയും
വിയർത്ത ചെയ്യുകൾ
വരച്ചഭൂപടം
തുണ്ടം മുറിച്ചു ഭാഗിച്ചും

വാക്കിൻ നെരിപ്പോടു
കാക്കുന്ന തൂലികയെ
വെടിപ്പുക കൊണ്ടു മൂടി
അടിയാള മുഷ്ടികളെ-
യധികാരച്ചങ്ങല ബന്ധിച്ചും

ഇടിമുറികൾ, തെരുവുകളിൽ
നര മൃഗയകൾ, ചിന്തകളിൽ
വിതയ്ക്കുമന്തകവിത്തുകൾ
ഇന്നിൻ നിമിഷങ്ങൾ നിറയ്ക്കവേ

ഉയരുന്നുണ്ടനേകം കണ്ഠങ്ങളിൽ നിന്നുശിരുകൾ
നാറും മുഖം മൂടികൾ
പിച്ചിച്ചീന്തിയെറിയുവാൻ
ബലം കൊണ്ടുറപ്പിച്ച
സിംഹാസനങ്ങൾക്കുനേരെ
ഊരിപ്പിടിച്ച വാൾമുനകൾക്കു നേരേ
പോർവിളികളട്ടഹാസങ്ങൾക്കുനേര,

മഹാ മൗനം ഭേദിച്ചു
കാരിരുമ്പാൽ തീർത്ത ചോദ്യങ്ങൾ
വിരിയുന്നനേകം തളിരുകൾ
തീയിൽ കുരുത്ത വിത്തുകൾ

ഇല്ല, തകർന്നീടുമൊരു ദിനം
കൂരിരുകൾ കോട്ടയിപ്രകമ്പനത്തിൽ
ഉദിക്കുമൊരായിരം സൂര്യന്മാരൊരുമി
ച്ചുയർത്തുമീ ചോദ്യങ്ങൾ
അന്നേരം പുലരുവാൻ വെമ്പും
പൂവുകളൊക്കെയും സാക്ഷി.


ശിവപ്രസാദ് പാലോട്

Monday, November 20, 2017

7:49 AM

കോലൈസ് തിന്നുന്ന* *കുട്ടികൾ*

*
കൃത്യമായി
പറഞ്ഞാൽ
രണ്ടു കുട്ടികൾ
കോലൈസ് വാങ്ങിക്കുകയാണ്

കൃത്യതയില്ലാതെ
പറഞ്ഞാൽ
നാളത്തെ പൗരന്മാരുടെ പ്രതിനിധികളാകയാൽ
അവർ അനേകം പേരുണ്ടെന്ന
ദൃഷ്ടിദോഷം...
ഈമ്പുന്തോറും
ചുരുങ്ങി വരുന്ന
ജീവിതമാകുന്ന കോ ലൈസ്
എന്ന വിഭ്രാന്തരൂപകം

ഐസുകാരന്റെ
തണുത്ത ചിരി
കുട്ടികളുടെ കൊതിച്ചൂടിൽ
ഒലിക്കാൻ തുടങ്ങുന്ന ഐസ്
ഐസുപെട്ടിക്കു ചുറ്റും
ചില തേനീച്ച മൂളൽ
നുണഞ്ഞരഞ്ഞുചാവുന്ന
ചോണനുറുമ്പുകൾ
മധുര രക്തസാക്ഷികൾ
എല്ലാം കാണാൻ
വഴുവഴുപ്പൊട്ടി മിനുസമായ
സിമന്റ് ബഞ്ചിൽ
ഞാനൊറ്റക്കാണെന്ന്
ധരിച്ചേക്കരുത്

അമ്മിഞ്ഞപ്പാൽ മുതൽ
ഡ്രിപ്പ് ബോട്ടിൽ വരെ
രുചിക്കലി കയറിയ
സകലമാന എരിച്ചിലുകളും ഒപ്പം ചേർന്നിരിക്കുന്നുണ്ട്

കുട്ടികൾ ഒരാൾ ഈമ്പിയ
കോലൈസ് അടുത്തവന്റെ ചുണ്ടിൽ
ചേർത്തുവക്കുന്നു
ഉമിനീരുകൾ
അയിത്തമില്ലാതെ
കൂടിക്കലരുന്നു...
അവരുടെ വെളുത്ത കുപ്പായത്തിൽ
ഐസു നിറം ദീപുകളുണ്ടാക്കുന്നു
തുടക്കുമ്പോൾ അവ
പരന്നു വൻകരകളായി
വെളുപ്പിന്റെ കടലുകളെ
ഉമ്മ വക്കുന്നു

ഉച്ചിയിൽ വീണ
കാക്കക്കാഷ്ഠം കരിയില കൊണ്ട്
തുടച്ചു മാറ്റുമ്പോൾ
ചുകന്ന സൂര്യൻ
കാറ്റാടി മരത്തിന്റെ
ഇലക്കൂർപ്പുകൾക്കൾക്കുള്ളിലൂടെ
എനിക്ക് മറ്റൊരു ഐസ് വട്ടമായി വെളിപ്പെടുന്നു

ഐസ് തീർന്ന്
കോലുകൾ ബാക്കിയാവുന്നു
ഇപ്പോളവർ അതു കൊണ്ട് കുട്ടിയും കോലും കളിക്കുന്നു...
പിന്നെ
ഐസ്കോലുകൾ
കുന്തങ്ങളാക്കി അവർ
പരസ്പരം മൂർച്ചകളാകുന്നു
വാളുകളാക്കി വെട്ടിത്തടുത്ത്
തീപ്പൊരികൾ കൊണ്ട്
നക്ഷത്രങ്ങളുണ്ടാക്കുന്നു
കോലുകൾ യുദ്ധവിമാനങ്ങളും
മിസൈലുകളുമായി
പറന്ന് ജനപഥങ്ങൾക്കു മേൽ പുകപ്പൂവുകളാകുന്നു

കുട്ടികളെ ഇപ്പോൾ
കാണാതായിരിക്കുന്നു
പാർക്കിന്
ഒരു യുദ്ധഭൂമിയുടെ
പിൻ കർട്ടൻ വലിച്ചിട്ട്
ഐസ് കാരൻ
എപ്പോഴോ ഓടിയൊളിച്ചിട്ടുണ്ട്

പടയോട്ടങ്ങളുടെ
കുതിരച്ചാലുകൾ
കൂട്ടക്കരച്ചിലുകളും
പൊട്ടിച്ചിരികളും
കൂടിക്കലർന്ന്
രക്ത മാംസ ചല നദികളായി ഒഴുകുമ്പോൾ
ഞാനെന്റെ ജാതകം ഒരു
കടലാസ് തോണിയാക്കി
ഒഴുക്കിവിടുന്നു

കൈകൾ ബന്ധിക്കപ്പെട്ട്
കാലുകൾ സിമന്റ് ബെഞ്ചിലേക്ക് ചേർത്തു കെട്ടി
ഒരു പാട് ഐസ്കോലുകൾ
കുരലിലേക്ക് തിരുകിക്കയറ്റി
ഓരോ നിമിഷത്തിലും
ശിരസിലേക്ക് ഒറ്റി വീഴുന്ന
തണുപ്പറിഞ്ഞ്
നാടുകടത്തലോ
തലവെട്ടലോ
ജീവപര്യന്തമോ കാത്ത്
ഞാൻ ജരാനരകളുടെ
യുദ്ധത്തടവുകാരനാകുന്നു....

ഒന്നിച്ച് കളിക്കാമെന്നേറ്റ് തുടങ്ങിയ
നാടകത്തിൽ
എന്നെ ഒറ്റക്കഭിനയിക്കാൻ വിട്ട്
ഈ കുട്ടികൾ എവിടെപ്പോയി..?

*ശിവപ്രസാദ് പാലോട്*
7:47 AM

*ഡി വി ഡി*

അവളും
അവനും
അപരിചിതരായിരുന്നു
ചായകൊടുത്തപ്പോൾ
അവൻ സോഫയിൽ ഇരുന്നു കൊണ്ട്
തല നൂറ്റിനാൽപ്പന്തഞ്ചു ഡിഗ്രി
ബൃഹദ് കോണിൽ അവളെ നോക്കിയതും
അവൾ മുപ്പതു ഡിഗ്രി
ന്യൂന കോണിൽ അവനെ
നോക്കിയതുമാണ്
അവരുടെ വിദൂര
വിഭിന്ന ഭ്രമണ പരിക്രമണ
ദിനരാത്ര ഗ്രഹണ
ഗ്രഹ നക്ഷത്രങ്ങളുടെ
നില, നിലയില്ലായ്മ -
പ്പൊരുത്തങ്ങൾ...
ലിംഗ യോനി സാമ്യവ്യത്യാസങ്ങൾ

മീറ്റിങ്ങ് പോയന്റ്
എന്ന വഴിയോര
പ്രണയ അറയിലെ
കൂളിംഗ് ഗ്ലാസ് കൂട്ടിൽ
അവർ വിരലു തമ്മിൽ തൊട്ടതും
ഉമ്മ പോലെന്തോ
ചുരുട്ടിപ്പിടിച്ചു നൽകിയതും
ഡോർ തുറന്ന് സപ്ലയർ വന്നതുമവർ വേർപെട്ടേതോ
വൻകരകളായ് തീർന്നതും

ഫോണിൽ
ഓഡിയോയായും
വീഡിയോയായും
രചിച്ച
സന്ദേശകാവ്യങ്ങൾ
കണ്ടതും കേട്ടതും
അരിമാവു പുളിച്ച പോലെ
മധുരക്കള്ളു പോലെ
നുരഞ്ഞു പൊന്താറുണ്ടത്രേ

തല കുനിച്ചും
കൈവിറച്ചും മിന്നുകെട്ട്
ഇടിവെട്ടീടും വണ്ണം
ഫ്ലാഷ് മിന്നുമൊലി
കണ്ടവൾ മൈഥിലി
മയിൽപ്പേട പോലവളവൻ
ചാവി കൊടുത്തോടും
യന്ത്രപ്പാവ പോൽ ചമഞ്ഞും

മുള്ളിത്തെറിച്ച ബന്ധങ്ങൾക്കൊക്കെയും
പുടവ കൊടുത്തനുഗ്രഹം
ആബാലവൃദ്ധം
കടിച്ചും പറിച്ചും വലിച്ചും
സൽക്കാരമാമാങ്കമിടയിൽ
രഹസ്യമായ് സുരമോന്തിയ
വര ഭൂതഗണങ്ങൾ

നാനാ വർണച്ചാക്കുകൾ
പ്ലാസ്റ്റിക്കു കുപ്പികൾ
ഗർഭനിരോധനയുറ ബലൂണുകൾ
ചളിയിൽ കുളിപ്പിച്ചു നിർത്തിയ മണ്ണുമാന്തിയന്ത്രക്കൊട്ടയിൽ
വധൂവര സിംഹാസനങ്ങൾ
കാതടപ്പിക്കും കൂവൽ
തുടങ്ങയാം ഘോഷയാത്ര

അവനുമവളുമിപ്പോൾ
ചുടു ചോറുമാന്തിയിടം വലം ചാടി
തല, പൃഷ്ഠം ചൊറിയും
രണ്ടാൾക്കുരങ്ങുകൾ

ആരൊക്കെയോ ചേർന്നു
ചട്ടം പഠിപ്പിക്കും
തൊഴുത്തിൽ കെട്ടാനാകും വിധം മെലിഞ്ഞ രണ്ടു കുഴിയാനകൾ

പൊന്താക്കല്ലേറ്റിപ്പറക്കാൻ
തുനിയും തുമ്പികൾ
മുളഞ്ഞിൽ പെട്ട രണ്ടീച്ചകൾ
വലയിൽ കുടുങ്ങിയ ചേരകൾ
പുകച്ച മാളത്തിൽ
വീർപ്പുമുട്ടിയ പാമ്പുകൾ
നിഴൽപ്പാവകൾ

അവളിപ്പോൾ
വിയർത്തു കുളിച്ച്
തേങ്ങ പൊളിക്കുന്നു
അമ്മിയിൽ മുളകരച്ചു
കണ്ണുനീറ്റുന്നു
കല്യാണ സാരിയിൽ
എരിവു വട്ടം വരക്കുന്നു

പൊതിയട്ടെങ്ങനെ
പൊട്ടട്ടെ തേങ്ങ

വടിവൊത്ത അര
ഒന്നൊന്നര തുട
കുലുങ്ങുന്നോ അമ്മി
കൊത്തിവലിക്കുന്ന
കണ്ണുകൾക്കിടയിൽ
വഴുക്കുന്ന വാക്കുകൾക്കിടയിൽ
ആർക്കുന്ന കബന്ധങ്ങൾക്കിടയിൽ
അവളിപ്പോൾ ദ്രൗപതി
അഴിഞ്ഞു പോം ചേല

അവനൊരു മൂലക്ക്
കടയുകയാണ്
കട കോലുകൊണ്ട്
പാലാഴി മൈഥുനം

അമൃതെപ്പോൾ വരുമെന്നാർക്കും
അസുര ജന്മങ്ങൾ

ഇപ്പോ ഇവനുമവളും
പുളിമാവു വെട്ടിക്കിറുകയാണ്
വെള്ളക്കോടി വാങ്ങുകയാണ്
നിലവിളക്ക് കത്തിക്കുകയാണ്
തുളസിയുമരിയും പൂവുമിട്ട
വെള്ളം പരസ്പരം
ചുണ്ടിലിറ്റിച്ച്
രണ്ടു ശവങ്ങളായ് നിവർന്നു കിടക്കുകയാണ്

അവളവനെ
വിറകടുക്കി ചിത വച്ച്
വലം വച്ച് തീകൊളുത്തുന്നു
ആ തീയ്യിലേക്കവൾ എടുത്തു ചാടുന്നു..

അവനവളെ
കുഴികുത്തി
പെട്ടിയിലാക്കി ചേർത്തടച്ച്
മറവു ചെയ്യാറെടുക്കുന്നു
ആ കുഴിയിലവനും ഇഴഞ്ഞു കയറി
കുഴി മൂടുന്നു...

അവളവനും
അവനവൾക്കും
ചാക്കാല നീട്ടിപ്പാടുന്നു

യുദ്ധം കഴിഞ്ഞ് പട പിൻ വാങ്ങുന്നു
മണ്ണുമാന്തിയുടെ മുരൾച്ച
അകന്നുപോവുന്നു

അവളുമവനുമിപ്പോൾ
പൊതുദർശനത്തിന് ശേഷം എഴുനേറ്റു നടന്നു പോകുന്ന
രണ്ടു പ്രേതങ്ങൾ

ശവകുടീരത്തിലിരുന്ന്
അവരിപ്പോൾ
കല്യാണത്തിന്റെ
ഡിവിഡി കാണുകയാവണം
അവരിപ്പോഴും
അപരിചിതരായി തുടരട്ടെ

*ശിവപ്രസാദ് പാലോട്*
7:45 AM

മരീചിക

അവളുടെ കാർകൂന്തൽ
കൂരിട്ടു പെറ്റ ചാപിള്ള

നീണ്ടു നീലച്ച കണ്ണുകൾ
അപരിചിതമായ
തുരങ്ക പാതകൾ
തിലപുഷ്പാകൃതിയാം
നാസികത്തുമ്പോ
കൊടുവിഷഫണം

ചൊന്തൊണ്ടിപ്പഴങ്ങളായിരുന്നില്ലതു
ചെഞ്ചോര പുരണ്ട ചുണ്ടുകൾ
മുത്തരി പല്ലല്ലായിരുന്നു
അട്ടഹാസമിറ്റും ദംഷ്ട്രകൾ

കുയിൽവാണിയല്ലായിരുന്നു
മയിലാട്ടമല്ലായിരുന്നു
നഞ്ഞുനീറിയ വാക്കുകൾ
മുഖംമൂടിക്കൂത്താട്ടം മാത്രം

പ്രണയഗാനങ്ങളല്ലായിരുന്നു
സന്ദേശകാവ്യങ്ങളല്ലായിരുന്നു
പെരുംനുണ ചാലിച്ച
കയ്ക്കും പേച്ചുകൾ മാത്രം

എല്ലാം മനസിലായപ്പോളേക്കും
അവനിവിടെയീക്കരിമ്പനച്ചോട്ടിൽ
എല്ലും മുടിയുമായി
അശാന്തശയനം

*ശിവപ്രസാദ് പാലോട്*
7:40 AM

സ്വർഗം

സ്കൂളിലേക്ക്
നേരം വൈകിയതിനാലാണ്
യൂണിഫോമിട്ട പൂമ്പാറ്റ
സീബ്ര ലൈനിലൂടെ
പിച്ചവച്ചത്

വർക്ക് സൈറ്റിൽ
സാധനമെത്താത്തതിനാൽ
തുടർച്ചയായി കോൺട്രാക്ടറുടെ ഫോൺ കാരണം
ടിപ്പർ ഡ്രൈവർക്ക്
നേരം വൈകിയിരുന്നു

സൂപ്പർഫാസ്റ്റിലെ
എല്ലാ യാത്രക്കാർക്കും
നേരം വൈകിയിരുന്നതിനാൽ
ഡോർ ചെക്കർ വാതിലിൽ
അമർത്തിക്കൊട്ടി
പാഞ്ഞു പോയി

തല ചരിച്ചൊന്നു നോക്കി
ഒരു ബൈക്കുകാരൻ
പാറിപ്പോയി
വഴിയിലെവിടെയോ യയാളുടെയേതെങ്കിലുമൊരിഷ്ടം
കാത്തു നില്പായിരിക്കണം

ചെവി വട്ടം പിടിച്ച്
ഒരോട്ടോ ചുമച്ചു നിന്ന്
ഇടറിക്കടന്നു പോയി

നെറ്റിയിൽ കണ്ണു മിഴിയിച്ച
വാഹനത്തിനും നേരം
വൈകിപ്പോയി
കാഷ്വാലിറ്റിയിൽ
നേരം ഒരുപാടു വൈകി
വാർന്നു പോയിട്ടുണ്ടെന്ന്
ഡോക്ടർ കൈമലർത്തി

പ്രപഞ്ചത്തിൽ
എല്ലാ ഓട്ടങ്ങളും
നേരം വൈകാൻ വേണ്ടി മാത്രമാണ്..

അതു കൊണ്ടാണ്
അവളിവിടെ ഇത്ര
നേരത്തെയെത്തിയത്

മാലാഖ പറഞ്ഞു നിർത്തി

*ശിവപ്രസാദ് പാലോട്*

Sunday, November 5, 2017

1:42 AM

തെക്കോട്ടിറങ്ങുന്ന മണങ്ങൾ


ആരാണെന്നെ
നട്ടതെന്നറിയില്ല
തന്തയില്ലായ്മ രേഖപ്പെടുത്തിയ
മുറ്റത്തിന്റെ
തെക്കേക്കോണിൽ

നനച്ചിട്ടില്ലാരും
ദയാലുവായ
തെരുവുനായൊഴികെ
ഇറയോട്
പ്രേമിച്ചു പെയ്ത
മഴയൊഴികെ

വളർത്തിയില്ലാരും
ചാരാൻ പടരാൻ
തലപ്പുകൾക്കെന്നും
തുടിപ്പുകൾക്കെന്നും
പുറം പോക്കിന്റെ
നാനാർഥങ്ങൾ മാത്രം

വദനം ഭാവം പകർന്നതോ
കവിൾ കാന്തിയാർന്നതോ
പുതിയ പുഞ്ചിരി
സഞ്ചരിച്ചതോ പാടാൻ
കവികളുണ്ടായില്ല

എനിക്കു വേണ്ടി
പുത്തതാണ്
കാറ്റ് സമ്മതിച്ചില്ല
എന്റെത് അവന്റെ
കൂടിയാണത്രേ
സന്തോഷവും സങ്കടവും

മുറ്റം ചെത്തിക്കോരാൻ
വന്ന തമിഴനാണ്
ഇന്ത ച്ചെടിയെ
മുടിച്ചു പോട്ടുമാ
എന്ന് ചോദിച്ചു കേട്ടത്

മുല്ലയോ
അങ്ങിനൊരു ചെടി
ഇവിടെയുണ്ടായിരുന്നോ
അതാണ്
അതാണ്
ഇന്നലെ തെക്കേ ജനൽ
തുറന്നിട്ടപ്പോൾ
ഒരു മണം അരിച്ചു വന്നിരുന്നത്
എന്തായാലും നിർത്തണ്ട
മണത്തിന് ഗാർഡനിൽ
എത്രയെത്ര പൂക്കൾ
തന്തയുള്ളവർ

അങ്ങനെ
തന്തയില്ലാത്തവർ
ഊരും പേരുമില്ലാത്തവർ
വർഗ ഗുണമോ
ശാസ്ത്രനാമമോ
ഇല്ലാത്തവർ
ആരും നടാതെ വളർന്നവർ
പൂവിട്ടവർ
ഒരു നാസാദ്വാരത്തിലോ
കയറാത്തവർ
നാടുകടത്തപ്പെട്ടവർ

വധശിക്ഷക്ക്
വിളിക്കുമ്പോൾ മാത്രം
പേരു കിട്ടുന്നവർ
വേരോടെ പിഴുതെടുത്ത്
തെമ്മാടിക്കുഴിയിൽ
മറചെയ്യപ്പെടുന്നവർ

ഒഴിവാക്കപ്പെടേണ്ടവരുടെ
കുലങ്ങൾ തുന്നി വച്ച
സുവിശേഷ പുസ്തകങ്ങൾ
എല്ലാ പുറത്തിലും
നിറയാൻ വിധിക്കപ്പെട്ട
വേണ്ടാപ്പേരുകൾ...


*ശിവപ്രസാദ് പാലോട്*

Saturday, November 4, 2017

9:23 AM

ഒപ്പം പഠിച്ചവൾ തുന്നക്കാരി


ഒപ്പം പഠിച്ചതാണ്
അവൾ
വാലൻ പുഴു തിന്ന
ഓർമ്മയിൽ
വിളറിയ കണങ്കാലു മാത്രം
കണ്ടെത്താനാകുന്നുണ്ട്
കണ്ണുകൾ കലങ്ങിപ്പരന്ന്
മുഖമാകെ നിറം കെട്ടു
 മുഖങ്ങൾ കൊണ്ട്
ആര് ആരെ ഓർക്കാനാണ്
കണ്ണ് മൂക്ക് കഴുത്ത്
നെറ്റിയുടെ പ്രഭാതം
മാറിടത്തിന്റെ ഉച്ച
വിയർത്ത മധ്യാംഗങ്ങൾ
കൊഴുത്ത സന്ധ്യകൾ
ചിലപ്പോളൊരൊച്ച
ഒരാഗ്യം, ഒരിരട്ടപ്പേര്
അങ്ങിനെ ഏതെങ്കിലുമൊന്നായി
ഓർത്തെടുക്കുന്നതാണ്
കറ പിടിക്കാത്ത ദാർമ്മ
മറ്റേതൊക്കെ അലക്കിപ്പിഴിഞ്ഞ്
ഇസ്തിരിയിട്ടവ

തോറ്റു പഠിത്തം നിർത്തി
തുന്നക്കാരിയായി
ഇന്നൊരു യാത്രയിൽ
അവളെക്കാണുന്നു

മരുഭൂമിയിൽ
ഉരുകുന്നൊരുവന്റെ
ഭാര്യയാണ്
ദൂരെയൊരിടത്ത്‌
അലോപ്പതി അഞ്ചാം വർഷം പഠിക്കുന്നവന്റെ അമ്മയാണ്
കുരുത്തമില്ലാത്തൊരുത്തന്റെ സഹപാഠിയാണ്

കുറെ വർഷത്തെ കഥകൾ
ഷുഗർ കൊളസ്ട്രോൾ
വീടിന്റെ ചോർച്ച
വണ്ടിയുടെ അടവ്
കുടുബശ്രീയുടെ ലോൺ
വെട്ടിക്കിറി തുന്നാനിട്ട
പലരുടെതായ വിവാഹങ്ങൾ
ഇറങ്ങിയും ഇറുകിയും അയഞ്ഞും കുറുകിയും
കൂട്ടിച്ചേർക്കാനും
വേർപിരിക്കാനുമുള്ള
ആകുലതകളുടെ
പ്രസവമുറി
പാളം തെറ്റിയ  ഹൃദയങ്ങൾ


പൊടി കലങ്ങിയ ചായ
ഊതിക്കുടിക്കുമ്പോൾ
വാലൻ പുഴു തിന്നാത്ത കണങ്കാലുകൾ
നഖച്ചെളികൾക്കു മീതെ
നിറച്ചാർത്തുകൾ
പല മടക്കുകൾ
ഉന്തി മുഴക്കലുകൾ
വിയർപ്പുവട്ടങ്ങൾ


സ്വീകരണമുറിയുടെ ഉൾക്കൊളുത്തുകളിട്ട്
കിടപ്പുമുറിയുടെ
കർടനുകളുടെ ഹുക്കുകൾ അഴിച്ചിട്ട്

ഇപ്പാളവൾ ഒരു ടാപ്പെടുത്ത്
എന്റെ അളവെടുക്കുകയാണ്
കർണന്റെ കവച കുണ്ഡലങ്ങൾ പോലെ
ആ ടാപ്പ് അവളുടെ കഴുത്തിൽ ഒരു പാമ്പായിയി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നല്ലോ...
ഇന്നവളെക്കണ്ടുമുട്ടിയ
യുഗത്തിന്റെ ആദ്യ നിമിഷം മുതൽത്തന്നെ..


കഴുത്ത്
ചുമലുകൾ
അരവണ്ണം
കൈ നീളം കാൽ വണ്ണം
ഇറക്കം കയറ്റം
പുറം പോക്കറ്റ്
ഉൾപ്പോക്കറ്റ്

എന്റെയുടൽ
സശ്രദ്ധം കുറിച്ചെടുക്കപ്പെടുകയാണ്

എപ്പോഴോ എപ്പോഴോ
ഞാനൊരു നരച്ച ശീലയായിക്കഴിഞ്ഞിരുന്നു
ഇപ്പാൾ കത്രികയുടെ
കിറുകിറുപ്പുകൾ
തുന്നൽ മെഷീന്റെ
കറകറപ്പുകൾ...
അവളങ്ങിനെ പാഞ്ഞു നടക്കുകയാണ്

ഷുഗറിന്റെ കിതപ്പ്
കൊഴുപ്പിന്റെ കനപ്പ്
അയഞ്ഞും മുറുകിയും
ഒലിച്ചും നിലച്ചും
കുരുടിയായ ഒരു പുഴ

വാലൻ പുഴു തിന്ന
ഗ്രൂപ്പ് ഫോട്ടോയിൽ
ഇപ്പോളെന്റെ സ്ഥാനത്ത്
മൂടൽമഞ്ഞ് വന്ന് മൂടുന്നതും

കഴുത്തുണ്ട്
തലയില്ല
കൈയുണ്ട്
കാലുണ്ട് വിരലില്ല
ഉടലുണ്ട് വിശപ്പില്ല ദാഹമില്ല


അവൾ പണ്ടെങ്ങോ
ഞങ്ങൾ തമ്മിൽ ചോദിച്ച
കടംകഥ വിറകയറിയ
വെളിച്ചപ്പാടു പോലെ
ജല്പിക്കുന്നതും
മാത്രം അറിയാൻ കഴിഞ്ഞ്

ഞാൻ മോർച്ചറിയുടെ
മൂലയിലെ കൊളുത്തിൽ
ഹാങ്ങറിൽ തൂങ്ങിക്കിടന്നു..


ശിവപ്രസാദ് പാലോട്

Friday, November 3, 2017

10:13 AM

ടെമ്പിൾ റൺ

(2018 രാജലക്ഷ്മി കവിത പുരസ്കാരം നേടിയ കവിത)

ബസിലൊരു സീറ്റിൽ
ഞങ്ങൾ

ഞങ്ങളെന്നാൽ
അയാൾ ഞാൻ വരും മുമ്പ് ആ സീറ്റിലിരുന്നിരുന്നവൻ
ഞാൻ കഴിഞ്ഞ സ്റ്റോപ്പിൽ നിന്നും കയറിയവനും

ബസ് ഓടുന്നുണ്ട്
കെട്ടിടങ്ങൾ പിറകോട്ടോടുന്നുണ്ട്
ബസ്
കുഴിയാനയെപ്പോലെ പിറകിലോട്ടോടിയാൽ
കെട്ടിടങ്ങൾ
മുമ്പോട്ട്
അണച്ചനാവുള്ള
പട്ടികളെപ്പോലെ ഓടുമായിരിക്കണം

അയാൾ
മൊബൈലിൽ
കളി കളിക്കുകയാണ്
ഞാൻ കാക്കയെപ്പോലെ
പാളി നോക്കുകയും

ടച്ച്പാഡിൽ
ഇടതും വലതും വെട്ടിച്ച്
പുരികങ്ങൾ വളച്ചും ഒടിച്ചും ചുണ്ടു വക്രിച്ചും
ചാഞ്ഞും ചരിഞ്ഞും
ഒരാളിങ്ങനെ പാളി നോക്കുന്നതോ
ബസ് ഗട്ടറിൽ ജ്ഞാനസ്നാനം ചെയ്യുന്നതോ
ടയറുകരിയുന്ന മണം
ശവം ദഹിപ്പിക്കുന്ന പോലെ മൂക്കിൽ വന്നു കുത്തുന്നതോ
ഒന്നുമറിയാതെ
അയാൾ കളിച്ചു കൊണ്ടേ യിരിക്കുന്നു...

ടെമ്പിൾ റൺ

ഞാൻ അയാളറിയാതെ
കളി കാണാൻ തുടങ്ങുന്നു
ബസിന്റെയും കാറ്റിന്റെയും കൂടിച്ചേർന്നു മുറുക്കാൻ തുപ്പൽ പോലെ ചുവന്ന ശബ്ദം കേൾക്കുന്നു

ഒരാൾ ഓടുയാണ്
അല്ല അയാളെ ഇയാൾ വിരൽ കൊണ്ട്
ഓടിപ്പിക്കുകയാണ്

അയാൾക്ക് പിന്നാലെ
നഗ്നനായ അയാൾക്കു പിന്നാലെ
പേടിച്ചരണ്ട അയാൾക്ക് പിന്നാലെ
ചീറിക്കൊണ്ട് ഗറില്ലകൾ
പിടിക്കാനോടുന്നുണ്ട്

പരിണാമവഴിയിലെ
ഇങ്ങേത്തലയെ
അങ്ങേത്തല
കൊല്ലാനോടിക്കുകയാണല്ലോ
ഓർമ്മകളെപ്പോലെ
പെരുമ്പാമ്പുകൾ
തൂങ്ങിക്കിടക്കുന്ന
വനപാതകളിൽ
കരക്കടിഞ്ഞ നാവികന്റെ ജഢം പോല ഒറ്റപ്പെട്ട
കടൽപ്പാലങ്ങളിൽ
തേളുകൾ അരിച്ചു നടക്കുന്ന തുരുത്തുകളിൽ

പലപ്പോഴും ഓടുന്നയാൾ ചാടുന്നുണ്ട്
ചാടിക്കുന്നുണ്ട്
വീഴുന്നുണ്ട്
കടൽവെള്ളത്തിലേക്ക്
നെഞ്ചു കുത്തി വീഴുമ്പോൾ
വെള്ളം നിലവിളിക്കുന്നുണ്ട്..

പിന്നെയും
പുനർജന്മം പോലെ
അയാൾ ഓടുന്നു
ഗറില്ലകളും
പുനർജനിക്കുന്നു..
ചീറലുകൾ
ഉയിർത്തെഴുനേറ്റിട്ടുണ്ട്...

ഇടക്ക് പാതക്ക് അരികിലൂടെ പായുമ്പോൾ
നിരത്തി വച്ച സ്വർണക്കട്ടി കളിൽ അയാൾ തട്ടുന്നു
അങ്ങനെ തട്ടുമ്പോൾ
ഇയാളുടെ കണ്ണ് തിളങ്ങുന്നു
പായ്ക്കപ്പലുകളടുക്കുന്നു
കുരുമുളകും
നാട്ടു പെണ്ണുങ്ങളും
തിരുവാതിര ഞാറ്റുവേലയും
താളിയോലകളും
ബലാൽസംഗം ചെയ്യപ്പെടുന്നു

നേരം അല്പം ഇരുട്ടുന്നു എന്റെ സ്റ്റോപ്പടുക്കുന്നു
ഞാൻ വാതിൽപ്പടി കടന്ന്
റോഡിലേക്കിറങ്ങുന്നു
റോഡല്ല
കടൽപ്പാലം
ബസിപ്പോൾ ഒരു
പുരാതന ദേവാലയം
പെരുമ്പാമ്പു തൂങ്ങിയ
അതേ വനപാത
അലകടൽ നീലിമ

പ്രാചീനമായ
പേടി കൊണ്ട്
ഞാൻ ഓടാൻ തുടങ്ങുന്നു
പിറകിൽ ചീറൽ കേൾക്കുന്നു
ഗറില്ലകൾ....
അതേ
അയാൾ
ബസ് ക്ലീനർ
കണ്ടക്ടർ
ഡ്രൈവർ
കറുത്ത നീണ്ട കയ്യുള്ള
പല്ലിളിക്കുന്ന
ഗറില്ലകളായി പിറകെ

ഫുട്പാത്തിലൂടെ
ആരുടെയൊക്കെയോ
ഭ്രാന്തൻ
പിച്ചക്കാരൻ
വേശ്യ
കൂട്ടിക്കൊടുപ്പുകാരൻ
തട്ടുകടക്കാരൻ

എന്തിന്റെയൊക്കെയോ
മൈൽക്കുറ്റികൾ
രക്തസാക്ഷി സ്തൂപങ്ങൾ
കൊടിമരങ്ങൾ
ഭണ്ഡാരങ്ങൾ
ഒക്കെച്ചവിട്ടിമെതിച്ച്
ഞാനോടുന്നു
പിറകെ അവയോടുന്നു...
അല്ല
മറ്റാരോ ഒരാൾ
മറ്റേതോ ബസിലിരുന്ന്
എന്നെ
അവയെ
ഓടിപ്പിച്ചു കളിപ്പിക്കുകയാണ്...
മറ്റേതോ ഞാൻ കളി
ഒളിഞ്ഞു നോക്കുകയാണ്..

ഞാൻ ക്ഷീണിക്കുകയാണ്
വീണു കിടക്കുകയാണ്
ഗറില്ലകൾ എന്നെ
പൊതിയുകയാണ്
ഒറ്റ വലിക്ക് എന്റെ ലിംഗവും
വൃഷണങ്ങളും അവ
പറിച്ചെടുക്കുകയാണ്

അവയുടെ തലവൻ
വിളിച്ചു പറയുന്നുണ്ടായിരുന്നു

നിന്നിലെ മൃഗത്തെ
ഞങ്ങൾ അറുത്തുമാറ്റിയിരിക്കുന്നു

നിന്റെ വംശത്തിൽ ഇനിയൊരുവനും
മൃഗത്തോടെ ജനിക്കാതിരിക്കട്ടെ
ജനിപ്പിക്കാതിരിക്കട്ടെ

ഗറില്ലകൾ കോറസ്സായി
ചീറി ആഹ്ലാദനൃത്തം ചവിട്ടുന്നു

പാണ്ടി ലോറി കയറിയ
തവളയെപ്പോലെ
ഞാൻ പരിണാമ പാതയിൽ
നിണ്ടുനിവർന്നരഞ്ഞു കിടക്കുന്നു...


*ശിവപ്രസാദ് പാലോട്*

Monday, October 23, 2017

5:25 AM

വേഷങ്ങൾ


ഗ്രാമത്തിലെ എൽ പി സ്കൂളിൽ തലേ വർഷം വിരമിച്ച ടീച്ചറമ്മ..

ഈ വർഷമിതാ മകന്റെ മക്കളെ ഇംഗ്ലീഷ് മീഡിയം ബസിൽ കയറ്റി വിടാൻ റോഡിൽ കാവൽ നിൽക്കുന്നു

ശിവപ്രസാദ് പാലോട്
5:23 AM

ത്രികാലം


പാതയോരത്ത് പൊട്ടിയൊലിച്ചിരിക്കുന്ന
പിച്ചക്കാരൻ രണ്ടും കണ്ടു

കുതിച്ചു വരുന്നഎ സി ക്കാറിൽ
പരസ്പരം മിണ്ടാതെ മോന്ത വീർപ്പിച്ചിരിക്കുന്ന ഒന്നാം കുടുംബം

അരിച്ചു വന്ന ഓട്ടോറിക്ഷയിൽ
ചിരികൾ കൊണ്ട് ചേർന്നിരിക്കുന്ന രണ്ടാം കുടുംബം

ഹമ്പിൽ കുടുങ്ങിയ വേഗങ്ങളെ നോക്കി തകരപ്പാട്ട ഒന്നു രണ്ടാവർത്തി കുലുങ്ങിച്ചിരിച്ചു... ശ്രദ്ധ നഷ്ടപ്പെട്ട കുറച്ചീച്ചകൾ
പിച്ചക്കാരനെ വട്ടംചുറ്റി..

Wednesday, October 18, 2017

8:29 AM

ഫാമലി ട്രിപ്പ്



അമ്മക്കെത്ര വയസായി??
30
അച്ഛന് എത്ര വയസായി???
42
പന്ത്രണ്ട് വർഷം വ്യത്യാസം. അമ്മയെന്തിനാ സെക്കൻറ് ഹാൻഡിനെ കല്യാണം കഴിച്ചത്....?

ഉദ്യാനത്തിലിരിക്കുമ്പോൾ മകൾ അവളോട് ചോദിക്കുകയായിരുന്നു..

എന്റെ നോട്ടത്തിൽ
പരുങ്ങൽ പതുങ്ങിക്കളിക്കുന്നത് കണ്ടാവണം ഭാര്യയുടെ മുഖത്ത് ഒരു മത്സരം ജയിച്ചുവരുന്ന കുട്ടിയുടെ ഭാവമുണ്ടായിരുന്നു...


*ശിവപ്രസാദ് പാലോട്*

Thursday, October 12, 2017

8:17 PM

രഹസ്യങ്ങൾ


അച്ഛൻ കാണാതിരിക്കാൻ
അമ്മ മൊബൈൽ അരിച്ചാക്കിന്റെ ഉള്ളിലാ വയ്പ്... കുളിമുറിയിലേക്കു വരെ കയറിപ്പോകും ടച്ച് സ്ക്രീൻ..

അമ്മ കാണാതിരിക്കാൻ അച്ഛന്റെ ഫോൺ  പഴയ പത്രം അടുക്കി വച്ചതിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറും

ഇവരു രണ്ടും കാണാതിരിക്കാൻ ഞാൻ എന്റെ ഫോൺ ഞാനെന്റെ ശരീരത്തിന്റെ ഒരവയവമാക്കി മാറ്റിയിരിക്കുകയാണ്

*ശിവപ്രസാദ് പാലോട്*

Friday, September 29, 2017

7:32 AM

ശ്വാനം



ബന്ധത്തിൽ പെട്ട ഒരാളുടെ മരണവാർത്ത  വന്നപ്പോളാണ് നേരത്തെ നടത്താമെന്നേറ്റ ശില്പശാല ഞാൻ സുഹൃത്തായ ഒരു' അധ്യാപികയെയും മറ്റൊരു സുഹൃത്തിനെയും ഏൽപ്പിച്ചു പോയത്...

മരണവീട്ടിൽ മൂകമാക്കി വച്ച ഫോൺ വിറച്ചുകൊണ്ട് വിളിയറിയിച്ചു.. അങ്ങേത്തലക്കൽ ശില്പശാല നയിക്കുന്ന ടീച്ചർ
പ്രസാദ് വിട്ടിൽ നിന്നും ബാബുവേട്ടൻ വിളിച്ചു ഇപ്പോ... മോനൂട്ടൻ വല്ലാതെ കരയുന്നത്രെ.. ഡോക്ടറെ കാണിക്കണം... ഞാൻ മനോജിനെ ഏൽപ്പിച്ചു മടങ്ങുകയാണ് ... വളരെ അർജന്റ് ആയതോണ്ടാ....

വിട്ടിൽ കുട്ടിയെ നോക്കുന്ന അച്ഛൻ... നിറുത്താതെ കരയുന്ന കുട്ടി... ഇതൊക്കെ മനസിൽ വന്നപ്പോൾ ടീച്ചറോട് മറുത്തൊന്നും പറയാൻ തോന്നിയതുമില്ല... വൈകിട്ട് മടങ്ങിയെത്തുമ്പോൾ ടീച്ചറെക്കണ്ട് മോനുട്ടന്റെ സുഖവിവരം അന്വേഷിക്കാമെന്ന് കരുതി അവരുടെ വീട്ടിലെത്തി

ടീച്ചറേ മോനൂ ന് എങ്ങനെ? ഡോക്ടർ എന്തു പറഞ്ഞു???

വാടിയ മുഖത്തോടെ ടീച്ചർ പറഞ്ഞു..

അവനോ ഒരു മിണ്ടാട്ടവും ഇല്ല... ഒരേ കിടപ്പാ... പാലു പോലും കുടിച്ചില്ല.. ബിസ്കറ്റ് പോലും കഴിച്ചില്ല.. ഡോക്ടർ തന്ന മരുന്ന് കൊടുത്തിട്ടുണ്ട്...

എവിടെ അവൻ... ഞാൻ കണ്ടിട്ടു പോകാമെന്ന് കരുതി... ഞാൻ സിറ്റ് ഔട്ട് കടന്ന് ഹാളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ
ടീച്ചർ പുറത്തിറങ്ങി മുറ്റത്തേക്ക് വിരൽ ചൂണ്ടി...
അവിടെയാ ...മോനൂ... മോനൂ. ഇതാരാ നിന്നെ കാണാൻ വന്നിരിക്കുന്നത്... കവിയാ... ചിലപ്പോ നിന്നെപ്പറ്റിയും കവിത എഴുതും...

കൂട്ടിൽ ചുരുണ്ടുകൂടിക്കിടന്ന  നായ്ക്കുട്ടി പതിയെ തല ഉയർത്തി നോക്കി... പിന്നെ കുഞ്ഞുവാൽ ചെറുതായി ആട്ടി..

 മോനുട്ടന് തിരെ വയ്യാഞ്ഞിട്ടാ... അല്ലെങ്കിൽ പ്രസാദ് വന്നാൽ അവൻ അറിയാതിരിക്കില്ലായിരുന്നു.....

ടീച്ചറുടെ നനഞ്ഞ വാക്കുകൾ ചെവിയിൽ വന്നു നിറഞ്ഞപ്പോൾ ഞാൻ ആ നായ്ക്കൂടി നെ മുഴുവൻ മനസിലൊളിപ്പിച്ച് വെറുതെ മൂളി സൗഹൃദപ്പെട്ടു.

*ശിവപ്രസാദ് പാലോട്*

Friday, September 22, 2017

8:36 AM

മാറാപ്പ്

ആ കുട്ടിക്ക് ഇപ്പോള്‍ എത്ര വയസ്സുണ്ടാകും ? ഭാര്യ ഇടയ്ക്കു ചോദിച്ചു
ഇവനോളം തന്നെ പ്രായം വരും ..ലീല എന്നായിരുന്നു പേര് ..ലീലയെ ഒക്കത്തിരുത്തി ഏച്ചുട്ടി നാട് മുഴുവന്‍ നടന്നു പിച്ച എടുക്കുമായിരുന്നു ..
പാറുവേടത്ത്യെ ഒരഞ്ചുരുപ്പ്യ ഒരു കഷണം സോപ്പ് എന്നൊക്കെ പറഞ്ഞു എത്രയോ തവണ നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ട് ..അകന്ന ബന്ധത്തിലെ അനുജത്തി ആയതിനാല്‍ ഞാന്‍ എന്തെങ്കിലും ഒക്കെ കൊടുക്കുമായിരുന്നു ..
സാധാരണ അവള്‍ അമ്മയുടെ പഴങ്കഥ കേള്‍ക്കാന്‍ ഇരിക്കാറില്ല .ഇന്നെന്തോ ഒരു സ്ത്രീയെ കുറിച്ച് അതും ഭ്രാന്തിയായ ഒരു സ്ത്രീയെ കുറിച്ച് ആയതു കൊണ്ടാണ് അവള്‍ക്കിത്ര താല്പര്യം എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അവള്‍ എച്ചുട്ടിയെ ആദ്യം കാണുകയല്ലേ .. ഏച്ചുട്ടിയെ അറിയാത്തവരായി നാട്ടില്‍ ആരുമില്ല ..എപ്പോളും മഴയത്തും വെയിലത്തും രാത്രി പകല്‍ ഭേദമില്ലാതെ നാട്ടുവഴികള്‍ ഏച്ചുട്ടിക്ക് മുമ്പില്‍ ഉണര്‍ന്നു കിടക്കും .
മരുതലക്കുന്നിന്റെ അവിടെയായിരുന്നു അവളുടെ വീട് ..നാല് ആങ്ങളമാരുടെ പെങ്ങളായിട്ടാണ് അവളെ പെറ്റത്. ലക്ഷ്മിക്കുട്ടി എന്നാ ശരിക്കും ഉള്ള പേര് .ചെറുപ്പത്തിലെ അല്പം ഒരു അന്തം വിടല് ഉണ്ടായിരുന്നുത്രേ ..അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .അവളെ കാണാന്‍ എന്ത് ചന്തമായിരുന്നു അറിയോ ..ചുരുണ്ട മുടീം വട്ട മുഖവും തെളങ്ങണ കണ്ണുകളും ഒക്കെ ആയിരുന്നു ..അതൊക്കെ തന്നെ അവളെ നാശമാക്കിയതും .. സ്കൂളില്‍ പഠിപ്പോന്നും ഉണ്ടായിട്ടില്ല .അവളുടെ അമ്മ അടുത്ത വീട്ടുകളിലോക്കെ അടിച്ചു വാരാനും പാത്രം കഴുകാനും തുണി അലക്കാനും നെല്ല് കുത്തി കൊടുക്കാനും ഒക്കെ പോകും ..അതിന്റെ ഒക്കെ ഒപ്പം ഇവളും പോകും .ലച്ചൂട്ടി എന്നായിരുന്നു വിളിപ്പേര് .വീട്ടിലൊക്കെ വല്യദാരിദ്ര്യം തന്നെ ആയിരുന്നു .വല്യ വീട്ടുകളിലെ വല്ല ചടങ്ങിനും ആണ് അന്ന് നാലും കൂട്ടി ഒരു ശാപ്പാട് ഉണ്ടാകുക . .അങ്ങിനെ തിന്നും തിന്നാതെയും ഒക്കെ ആയി അവള്‍ വളര്‍ന്നു .പത്തോ ഇരുപതോ പ്രായം എന്നറിയില്ല .അന്ന് ഇന്നത്തെ പോലെ ജനന തിയ്യതിയും പിറന്നാളും ഒന്നും അങ്ങിനെ പതിവില്ല ..ചില വീട്ടിലെ ജാതകം കൂടി എഴുതൂ ..ഇവള്‍ക്കും എനിക്കും ആയാല്‍ അധികം ഏറില്ല..കുളിക്കാന്‍ അന്ന് അമ്പലക്കുളത്തിലേക്ക് പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടാകും ..ഇവളും അമ്മയോടൊപ്പം കുളിക്കാന്‍ വരാറുണ്ട് .അന്ന് ആണ് പെണ്ണ് എന്നൊന്നും ഇല്ല നാട്ടില്‍ .കുളം തുറസ്സാ..ഒരു കടവ് ..അതിനു പാലക്കടവ് എന്നാണു ഞങ്ങള്‍ പറഞ്ഞിരുന്നത് അവിടെ വല്യ വീട്ടിലെ പെണ്ണുങ്ങള്‍ ആണ് കുളിക്കാര് ..വടക്കേ കടവിലെ ഒരു ഭാഗത്ത് ആണുങ്ങളും ഒരു ഭാഗത്ത് പെണ്ണുങ്ങളും കുളിക്കും ..തെക്കേ കടവ് പണിക്കാര്‍ക്ക് ഉള്ളതാണ് ..അന്ന് തീണ്ടലും അയിത്തോം ഒക്കെ ഉള്ള കാലോം .പടിഞ്ഞാറേ കടവിലും പെണ്ണുങ്ങള്‍ ഇറങ്ങും .തിരക്ക് എവിടെയാ കുറവ് അവിടെ ഇറങ്ങുക അതന്നെ ..ചെറുപ്പത്തില്‍ ഞങ്ങള്‍ കുളം അക്കരെ ഇക്കരെ നീന്തും .വയസ്സറിയിച്ചു പിന്നെ നീന്തിക്കളിക്കാന്‍ അമ്മ സമ്മതിക്കാറില്ല .ഒപ്പം വന്നൊരു കുളിച്ചു കയറിയാലും ഞങ്ങളുടെ കുളി കഴിഞ്ഞിട്ടുണ്ടാവില്ല .എന്നാ അമ്മയുടെ സ്ഥിരം പരാതി .അന്ന് ഒരു പ്രായം വരെ അങ്ങിനെ വലിയ ഉടുത്തു കെട്ടൊന്നും ഇല്ല .ഒരു പാവാടയും ജമ്പറും ..മുതിര്‍ന്നാല്‍ പിന്നെ ഒന്നരയും മുണ്ടും ..ബോഡീസ് ഒന്നും അന്ന് അത്രക്കില്ല ..തറവാട്ടു പെണ്ണുങ്ങള്‍ക്ക്‌ മാത്രം അതൊക്കെ കാണാം . ഞാന്‍ നേരത്തെ പറഞ്ഞില്ലേ അവളുടെ ചന്തം തന്നെയാ അവളുടെ ശാപം ആയത് ..അമ്മ പണിക്കു പോയാ അവള് വീട്ടില്‍ ഒറ്റയ്ക്ക് .അന്ന് മരുതല ഒക്കെ പറങ്കിക്കാടാ ..ഇനി പണിക്കു പോയ ഏതോ വീട്ടില്‍ നിന്നും ആണോ എന്നും അറിയില്ല .. അവള്‍ക്കു വയറ്റിലുണ്ടായി ..മൂന്നു മാസം ആയിട്ടാ അറിഞ്ഞത്. അവള് പിഴച്ചു . ആങ്ങളമാരില്‍ മുതിര്‍ന്നവരും ബന്ധുക്കളും ഒക്കെ ചേര്‍ന്ന് പൊതിരെ തല്ലി.കുടുംബത്തിന്റെ മാനം പോയില്ലേ .പട്ടിണിക്കിട്ട് ഭേദ്യം തന്നെ .ഒടുക്കം മൂന്നാം നാള്‍ തീക്കൊള്ളി കൊണ്ട് കുത്തിയപ്പോള്‍ പെണ്ണ് നാട്ടിലെ വല്യ തറവാട്ടിലെ ഒരു ചെറുപ്പക്കാരന്റെ പേര് പറഞ്ഞു .എന്നിട്ടെന്താ കാര്യം ..അവള്‍ക്കു തലയ്ക്കു സോക്കെടായാത് കൊണ്ട് പറയുകയാണെന്നും പറഞ്ഞു പിന്നേം ഭേദ്യം ..അങ്ങിനെ സ്വന്തം അമ്മയുടെ വായില്‍ നിന്ന് തന്നെ ആദ്യത്തെ പുലയാടിച്ചി എന്ന വിളി കേട്ടു..വീട്ടുകാര്‍ക്ക് തല പുറത്തിട്ട് നടക്കാന്‍ പറ്റാതായി പറഞ്ഞാല്‍ മതിയല്ലോ .കണ്ടവരൊക്കെ അവളെ പുലാടിച്ചി എന്ന് വിളിക്കാനും തുടങ്ങി ..അവളെ വീട്ടില്‍ നിന്നും പുറത്താക്കി ..പാവം പെണ്ണ് എങ്ങോട്ട് പോകാന്‍ ..ബുദ്ധീം കുറവ് ..അതങ്ങിനെ കണ്ട വീടുകളില്‍ ഒക്കെ നടക്കാന്‍ തുടങ്ങി ..ബന്ധു വീടുകളില്‍ ഒന്നും ആരും കയറ്റാണ്ടായി ..നാട്ടില് മുഴുവന്‍ പാട്ടായില്ലേ ?
ഞങ്ങള്‍ ഒക്കെ സമപ്രായം ആയതു കൊണ്ടും നമ്മുടെ ചെറിയ ബന്ധം ഉള്ളതോണ്ടും നമ്മുടെ വീട്ടിലും വരും .പടിക്കല്‍ നിന്ന് കുറെ വിളിക്കും .അപ്പോള്‍ അച്ചന്‍ ആദ്യം കുറെ ചീത്ത പറയും പിന്നെ ആ പെണ്ണിന് എന്തെങ്കിലും കൊടുക്ക് എന്ന് പറയും .അങ്ങിനെ ഇത്തിരി കഞ്ഞിയോ മറ്റോ മോന്തി പടിയിറങ്ങും .ഇറങ്ങുമ്പോള്‍ പാറൂ എന്നെന്നെ വിളിക്കും ..ഞങ്ങള്‍ക്കൊക്കെ അപ്പോള്‍ സങ്കടം ആവും ..
അമ്മ ഒന്ന് നിര്‍ത്തി ഉടുത്ത മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചു അപ്പോളേക്കും എന്റെ കല്യാണവും കഴിഞ്ഞു ..എനിക്കും വിശേഷം ആയിരുന്നു
അങ്ങിനെ കണ്ടിടത്തും കിടന്നും നരകിച്ചും അവള് ഒരീസം പെറ്റ് രണ്ടും രണ്ടിടത്തായി .പേറെടുക്കാന്‍ ഒന്നും ആരും ഇല്ല ..ഏതോ പറമ്പില്.ചുടലേല് ആയിരുന്നുന്നും പറേണ കേട്ടിട്ടുണ്ട് .നിശയല്യ .നല്ലൊരു പെണ്‍കുട്ടി .അവളട പോലെ തന്നെ ..വട്ട മുഖം ഒക്കെ ആയി ..എന്താ ചെയ്യാ ..പെണ്ണിന് എന്താ ചെയ്യേണ്ടേന്നു ഒന്നും അറിയില്ല .വീട്ടുകാരോന്നും തിരിഞ്ഞു നോക്കീതും ഇല്ല .സാധാരണ പെണ്ണുങ്ങള്‍ പ്രസവിച്ചു കിടക്കുക എന്നൊരു ഏര്‍പ്പാടുണ്ട് .ശരീരത്തിലെ എല്ലാ ഞരമ്പും പോട്ടീട്ടാ പ്രസവിക്കണേ ..പിന്നെ അതൊക്കെ കൂടിവരാന്‍ രക്ഷ കഴിക്കണം .ലോകത്തില്‍ വച്ചു ഏറ്റവും വലിയ നോവാ പെറ്റ്നോവ്‌ ..ഈ പെണ്ണിന് ഒട്ടു കിടത്തോം ഇല്ല രക്ഷേം ഇല്ല ..അവള് കുട്ടിയേം എടുത്തു നടത്തം തുടങ്ങി . അവള് പെറ്റ് അധികം താമസിയാതെ ഞാന്‍ ഇവനെ പെറ്റ് കിടന്നു .
വിശന്നാ കുട്ടി കരയും അപ്പോള്‍ ഇവള്‍ അതിനെ തല്ലുകയും നുള്ളുകയും ഒക്കെ ചെയ്യും .അത് പാവം ഉറക്കെ കരയും .വീട് വീടാന്തരം നടക്കും .അവള്‍ തന്നെ കുട്ടിക്ക് ഇട്ട പേരാണ് ലീല. വീടിന്റെ മുറ്റത്ത് എത്തുമ്പോള്‍ അവള്‍ കുട്ടിയെ നുള്ളും എന്നൊക്കെ നാട്ടുകാര് പറഞ്ഞിരുന്നു .കുട്ടി കരയുന്നത് കണ്ടു പെണ്ണുങ്ങള്‍ ഒക്കെ അവള്‍ക്കു വല്ലതും തിന്നാന്‍ കൊടുക്കും .പക്ഷെ അവളുടെ ചെറുപ്പത്തിലെ അന്തം വിടല് പ്രസവത്തോടെ കൂടി ..നാട്ടാര് അവളെ പുലയാടിച്ചി എന്ന് സ്ഥിരം വിളിച്ചു കേട്ടിട്ടോ എന്തോ പോല്യാടിച്ചി പോല്യാടിച്ചി എന്ന് നീട്ടി വിളിച്ചായി അവളുടെ നടത്തം ..ഏതെങ്കിലും വീട്ടില്‍ ചെന്ന് ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ അത് അവരുടെ മുന്നില്‍ തന്നെ തട്ടി മറിക്കും.. ആ വീട്ടുകാരെ തന്നെ അവരുടെ പേരും കൂട്ടി പോല്യാടിച്ചി പോല്യാടിച്ചി എന്ന് ഉറക്കെ വിളിക്കും ..ഈ തെറി വിളി പേടിച്ചു പല വീട്ടുകാരും ഒന്നും കൊടുക്കാതെ ആയി .എന്നാലും നമ്മുടെ വീട്ടില്‍ വന്നാല്‍ എന്താച്ചാ കൊടുത്തത് വാങ്ങിക്കഴിക്കും .ഞങ്ങള് വല്ല പഴേ തുണിയോ ഒക്കെ കൊടുത്തത് വാങ്ങിക്കും ..കണ്ട ഇടത്തൊക്കെ ആള്‍ക്കാര്‍ ഇവളെ കണ്ടാല്‍ ആരുടെ കുട്ട്യാ എന്ന് ചോദിക്കും ..അപ്പോള്‍ ഇവള്‍ അവരെ ഫ എന്ന് ആട്ടും ..തെറി വിളിക്കും .നാട്ടുകാര് കുട്ടിക്ക് പലരുടെയും ചായ ഉണ്ടെന്നു പറഞ്ഞു പറഞ്ഞു ചിരിക്കും ..
അക്കാലത്ത് ഇവളും കുട്ടീം ഏതെങ്കിലും പീടികക്കൊലായിലാ കെടക്കാ ..ആ കുട്ടി രാത്രി മുഴുവനും കരയും .അപ്പോള്‍ ഇവള്‍ക്ക് കൂടുതല്‍ ഭ്രാന്തിളകും..ചെലപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതെ വരുമ്പോള്‍ അടുത്ത വീട്ടുകാരൊക്കെ പിരാന്തി അതിനെ കൊന്നിട്ടുണ്ടാകും എന്ന് വിചാരിച്ചിട്ടുണ്ടെത്രേ.നട്ട പാതിരക്ക് ലീല പുലയാടിച്ചീ എന്നൊക്കെ വിളിച്ചു പ്രാകി പറയും കുട്ടിയോട് .അന്നത്തെ കാലത്താണ് നമ്മുടെ നാട്ടിലേക്ക് ഒരു ബസ് ഓടാന്‍ തുടങ്ങിയത് .ബസ്സുകാര് രാത്രി വന്നു കിടക്കുന്ന പീടികയുടെ താഴെയാ ഏച്ചുട്ടിയുടെയും കിടപ്പ് . എന്താ പറയാ ആദ്യം പെറ്റതിന്റെ മുറി ഉങ്ങുന്നതിനു മുമ്പ് ഏച്ചുട്ടിക്ക് പിന്നേം ഗര്‍ഭായി..ബസ്സ് കാരാണ് എന്ന് നാട്ടുകാര്‍ പറഞ്ഞു ..അല്ല വേറെ ചിലര്‍ ആണെന്ന് പല കഥകളും ..പിന്നെ ഒരു ഒക്കത്ത് കുട്ടിയും ഉന്തിയ വയറും ആയി ആ പെണ്ണ് നടന്നു ..കഷ്ടം തോന്നും ..ഞാനും രണ്ടാമത് വിശേഷായിരുന്നു അപ്പോളേക്കും ട്ടോ ..നമ്മളൊക്കെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഇവള്‍ക്ക് മഴയൂല്യാ വെയിലൂല്യാ..മഞ്ഞൂല്യാ ..അങ്ങിനെ ഒരീസം അവളെ കാണാന്‍ ഇല്ലാതായി .ബസ്സുകാര്‍ എങ്ങോട്ടോ കയറ്റിക്കൊണ്ട്പോയി ..അല്ല പോലീസുകാര് പിടിച്ചു എന്നൊക്കെ പല കഥകള്‍ ..എന്തായാലും കുറെ കാലത്തേക്ക് അവളെ കുറിച്ചു ഒരു വിവരവും ഇല്ല ..
പിന്നെ ഒരു ദിവസം അവള് പിന്നേം ഇവിടെ എത്തി .കയ്യില് കുട്ടിയില്ലാതെ .കുട്ടിയെ പോലീസുകാര്‍ പിടിച്ചു കൊണ്ട് പോയി എന്നും രണ്ടാമത് പ്രസവിച്ചത് മരിച്ചു പോയീന്നാണ് നഴ്സുമാര്‍ പറഞ്ഞത് എന്നും ഒക്കെ അവള്‍ പറയുന്നുണ്ടായിരുന്നു . ഏകദേശം അങ്ങിനെ ഒക്കെ തന്നെ ആയിരുന്നു ശരിയും .അവളുടെ നാവു കുഴഞ്ഞിരുന്നു ഈ വരവില്‍ .കാരണം പോലീസുകാര്‍ അവളെ ഭ്രാന്ത് മാറാന്‍ കുതിരവട്ടത്ത് കൊണ്ട് പോയി ഷോക്കടിപ്പിച്ചതായിരുന്നു ..രണ്ടാം പ്രസവത്തില്‍ ആണ്‍കുട്ടി ആയിരുന്നു എന്നവള്‍ പറയുന്നു .കുട്ടി മരിച്ചു എന്ന് നഴ്സുമാര്‍ അവളോട്‌ നുണ പറഞ്ഞതാകും എന്നാ എനിക്ക് തോന്നണത് ..അതോടെ ഗര്‍ഭോം നിര്‍ത്തിച്ചു. ലീലക്കുട്ടിയുടെ കാര്യം ഇടയ്ക്കു അവള്‍ വീട്ടില്‍ വരുമ്പോള്‍ പറയും .പാവം അതിന്റെ കണ്ണില്‍ നിന്നും അപ്പോള്‍ തീ ഒഴുകും .എന്തായാലും പെറ്റ വയറല്ലേ ..
അവള് പിന്നേം നാട്ടിലൂടെ നടപ്പായി .കുട്ടികള്‍ ഒക്കെ കല്ലെടുത്ത് ഏറിയും .അപ്പോള്‍ അവള്‍ അവരുടെ കൂടെ ഓടും .തിരിച്ചും ഏറിയും .അങ്ങിനെ അവള്‍ക്കു പിന്നെയും ഭ്രാന്തായി പിന്നെ കുളീം അലക്കും ഒന്നും ഇല്ലാതായി .മുടി ഒക്കെ ജട കെട്ടി .ഇട്ട തുണിയൊക്കെ കീറി .കീറിയ തുണികൊണ്ട് അവളൊരു മാറാപ്പാക്കി ..എവിടെന്നോ പെറുക്കിയ ഒരു പാട്ടയുണ്ടാകും അതില്‍. പാട്ട കാണിച്ചാല്‍ ആരെങ്കിലും അകന്നു നിന്ന് കഞ്ഞിയോ വെള്ളമോ ഒഴിച്ച് കൊടുക്കും .വല്ല സദ്യയും ഒക്കെ ഉണ്ടായാല്‍ അവള്‍ അവിടെ ഇരുന്നു ആര്‍ത്തിയോടെ കഴിക്കുന്നത് കാണാം .മാറാപ്പില്‍ ആരോ വലിച്ചെറിഞ്ഞു കിടന്ന ഒരു പൊട്ടിയ കണ്ണാടിണ്ട് . ഒരു പാവക്കുട്ടീം ..എവിടെന്നോ പൂര പറമ്പീന്ന് കിട്ടീതാവണം,, അതും നോക്കി പോല്യാടിച്ചി എന്ന് വിളിച്ചോണ്ട് ഇരിക്കും . കാലം എത്ര കഴിഞ്ഞു പോയി .ഇവന് ഇപ്പൊ നാല്‍പ്പത്തി രണ്ടായില്ലേ ? ഇവനെ പെരിമ്പോള്‍ എനിക്ക് പതിനേഴു വയസ്സാ ..അപ്പൊ എനിക്കിപ്പോ അറുപതാവാറായി അവള്‍ക്കിപ്പോ എഴുപത് വയസ്സിനടുത്ത് ആയി കാണും .ദേഹോക്കെ മെലിഞ്ഞു .കണ്ണും കാണില്ലാ തോന്നുന്നു .പല്ലൊക്കെ കൊഴിഞ്ഞു ..അവള്‍ കിടന്നിരുന്ന ചുടല ഒക്കെ മാന്തി റബ്ബര്‍ തോട്ടമായി ..അവള്ടെം എന്റെം പ്രായത്തിലുള്ള പലരും മരിച്ചും പോയി . കുറെ കാലത്തിനു ശേഷാ ഇവിടെ കടന്നു വന്നത് ..എന്താ ചെയ്യാ മനുഷ്യന്റെ ഓരോ അവസ്ഥകള്‍ .നല്ല രീതിയില്‍ ആയിരുന്നെങ്കില്‍ എവിടെ എത്തേണ്ട പെണ്ണാ ..അമ്മ ദീര്‍ഘ നിശ്വാസത്തോടെ കഥ നിര്‍ത്തി .. ഭാര്യ കഥ കേട്ടിട്ട് അന്തം വിട്ടു ഇരിക്കുകയാണ്.എന്റെ അത്രേ പ്രായമുള്ള ലോകത്തിന്റെ ഏതോ ഒരു കോണില്‍ ജീവിച്ചിരിക്കാന്‍ ഇടയുള്ള ലീല എന്ന സ്ത്രീയെ ഞാനും മനസ്സിലിട്ടു കൂട്ടിയും പെരുക്കിയും ഇരുന്നു . ചുരുണ്ട മുടീം വട്ട മുഖവും തെളങ്ങണ കണ്ണുകളും ഒക്കെ ഉള്ള സുന്ദരിയായ ഒരു സ്ത്രീ .ഞാന്‍ അവരെ സങ്കല്‍പ്പിച്ചു നോക്കി. അതിനു ഇപ്പോള്‍ അവര്‍ക്ക് ലീല എന്ന് തന്നെ ആകുമോ പേര് ..ആര്‍ക്കറിയാം ..തന്റെ ഊരും പേരും അറിയാതെ പ്രപഞ്ചത്തിന്റെ കോണില്‍ എവിടെയെങ്കിലും ഉണ്ടാകണം ..രണ്ടാമത്തെ കുട്ടി എവിടെ ആയിരിക്കും ? ചുരുണ്ട മുടീം വട്ട മുഖവും കട്ടി മീശയും ഉള്ള അപരിചിതരായ ഒട്ടേറെ ആണുങ്ങളില്‍ ഞാന്‍ അവനെ തിരഞ്ഞു നോക്കി . ആങ്ങളയും പെങ്ങളും ഒരിക്കലും തമ്മില്‍ കാണാതെ ജീവിച്ചു മരിച്ചു പോകേണ്ടി വരികയല്ലേ .. തെക്കേ തൊടിയിലെ റബ്ബര്‍ മരത്തിന്റെ ഫ്ലാറ്റ്ഫോറത്തില്‍ കാലു നീട്ടിയിരുന്നു കണ്ണാടി നോക്കി ഈണത്തില്‍ ഏച്ചുട്ടി ഈ ലോകത്തോടും പരലോകത്തോടും വരെ പോല്യാടിച്യേയ് പോല്യാടിച്ചി എന്ന് ഉറക്കെ മന്ത്രം ജപിച്ചു കൊണ്ടിരുന്നു

Wednesday, September 6, 2017

3:37 AM

കോരളം



ആ ദേശമൊട്ടുക്കും കുമ്പിളിൽ കഞ്ഞി കുടിച്ചിരുന്ന കോരന്മാർ മാത്രമായിരുന്നു...

അവർ സ്വപ്നങ്ങൾ കൊണ്ട് പൂവിടുകയും
വിയർപ്പിനെ ആരാധിക്കുകയും
പ്രതീക്ഷകളെ പൂജിക്കുകയും ചെയ്ത ഉത്സവമായിരുന്നു ഓണം

കോരന്റെ അള മായിരുന്നു കോരളം...

പിന്നീടെപ്പോഴോ ചരിത്ര പുസ്തകങ്ങളിൽ കടന്നു കൂടിയ അച്ചടിപ്പിശകാണതിനെ കേരളം എന്നാക്കിയതും
കോരൻ പഴഞ്ചൊല്ലിൽ കുടുങ്ങിപ്പോയതും...

Monday, September 4, 2017

8:20 AM

ആട്ടം



വ്രീളാവിവ ശയായ്
ശൃംഗാര ലോലയായ്
അധരാംബുജ ദളങ്ങളിൽ
കെടാപ്പുഞ്ചിരിയോടെ
കളിവിളക്കു ജ്വലിക്കുന്നു....

എണ്ണ മിനുങ്ങുമുടലിൻ
നിമ്ന്നോന്നതങ്ങൾ
മദം തിങ്ങും
വടിവുകളൊതുക്കങ്ങൾ

ഒരു കടാക്ഷത്തിൽ
ചേങ്ങില പദം മറക്കുന്നു
ചെണ്ട കലമ്പുന്നു
ആട്ടം പതറിവേഷം
അഴകിയ രാവണനാകുന്നു....

കളി കഴിഞ്ഞ രാവിൽ
കുറെ ഈയലുകൾ മാത്രം
ചിറകു കരിഞ്ഞിഴയുന്നു
8:19 AM

തീക്കൂട്ട്


നഗരത്തിലെ
പതിവു കടയിൽ ചെന്ന്
ഞാനൊരു
ഗ്യാസ് ലൈറ്റർ ചോദിച്ചു

സെയിൽസ് ഗേൾ
തിരഞ്ഞു കത്തി
പുകഞ്ഞു കൊണ്ട്
തിരിച്ചെത്തി
അത് തീർന്നു പോയി സർ
സിഗരറ്റ് ലൈറ്റർ തരട്ടെ...?

അതെങ്കിലത്
പേരിലൊരു സിഗരറ്റ്
ഉണ്ടെന്നല്ലേയുള്ളൂ

പിന്നെയും അവൾ
തപ്പിയെടുക്കാൻ
ഊളിയിട്ടു
വെറും കയ്യോടെ തിരിച്ചു വന്നു

അതില്ല സാർ
തീപ്പെട്ടിയെടുക്കട്ടെ

അമ്മയെക്കുത്തി
മകൻ മരിച്ച കടംകഥ
ഓർത്തു നിൽക്കേ
അവൾ പിന്നെയും

അതുമില്ല സാർ
ഇനിയിപ്പോൾ
ഈ നേരത്ത്
എവിടെയും
കിട്ടുമെന്നും തോന്നുന്നില്ല

ചില നേരം
ചില കണ്ണുകളിടയുമ്പോൾ
ചില ചിന്തകളിൽ നിന്ന്
തെരുവുകളിൽ,
ഹൃദയങ്ങളിൽ നിന്ന്
കവിതകളിൽ നിന്നൊക്കെ
പൊരികളുണ്ടാകുമെന്ന്
കേട്ടിട്ടുണ്ട്

സർ
കാട്ടുകല്ലുകൾ
കൂട്ടി ഉരസി നോക്കൂ
കാട്ടുമുളകൾ
കാറ്റിൽ കൂട്ടിയുരുമ്മുന്നിടത്ത്
കാത്തു നില്ക്കൂ

അതേ ഇനി വഴിയുള്ളൂ സർ
ഇനി ഈ നേരത്ത്
മറ്റെവിടെ കിട്ടാനാ..?
ഞാനും വരാം

ഇപ്പോൾ അവളും ഞാനും
കാടുണ്ടാക്കി
കല്ലുകളായി
തീയുണ്ടാക്കുകയാണ്
8:17 AM

വഴിവഴക്കങ്ങൾ


എന്നെ വളർത്തുകയാണെങ്കിൽ
നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ...
അതിനു മാത്രം മുള്ളുകൾ നിന്റെ
പൂവാടിയിലില്ലെങ്കിൽ
കൊന്നേക്കുക
മുളയിലേ കരിച്ചേക്കുക
പ്രണയമെന്ന
അസുരവിത്ത്

എന്റെ ശ്വാസത്തെ
നിന്റെ ശംഖിൽ കുരുക്കുക...
എന്റെ ദാഹത്തെ
നിന്റെ കണ്ണുകളിൽ
എന്റെ വിശപ്പിനെ
നിന്റെ ആഴങ്ങളിൽ
ഊട്ടുക

കിടക്ക വിരികളിൽ
വരഞ്ഞു കിടന്നിരുന്ന ചെടിയിൽ
നാമെത്ര തവണ
ഇലകളായ്
പൂക്കളായ്
കനികളായ്
വിരിഞ്ഞിരിക്കണം

നീയോ
ഓരോ മരത്തെ, വള്ളിയെ
പേരു ചൊല്ലി വിളിച്ച്
മുലയൂട്ടി
ഉറക്കുകയായിരുന്നില്ലേ?

വിത്തായി
നിന്നിലേക്ക്
വേരുറച്ചു പോയ
എന്നെ
ഏതൊരു വാക്കു കൊണ്ടാണ് നീ
യാത്രയാക്കിയത്..?

നിന്റെ ഉറക്കത്തിന്
ഞാൻ കാടെന്ന് പേരിടും
അതിന്റെ ഗുഹകളിലെ
സീൽക്കാരങ്ങളാണ്
നമ്മുടെ പ്രണയം

ഞാനെന്റെ പുല്ലാങ്കുഴൽ
സ്വപ്ന രാഗത്തിലേക്ക്
ഒളിച്ചു വക്കട്ടെ

തീ വേണ്ടിടത്ത് വെള്ളവും
വെള്ളം വേണ്ടിടത്ത്
തീയും പെയ്യുന്ന
അത്ഭുതദ്വീപാണ് പ്രണയം

അതിന്റെ വഴികടക്കാൻ
ഒറ്റപ്പെടുക
ഒറ്റപ്പെടുക
പറ്റാവുന്നിടത്തോളം
ഒറ്റപ്പെടുക
നമ്മളിൽത്തന്നെ
എന്ന മന്ത്രം മാത്രം

അതിനെ വളർത്തുകയാണെങ്കിൽ നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ..

മുള്ളുകൾ
മൂർച്ചകളുടെ വസന്തമാണ്
8:15 AM

ചതുരംഗം



ഒരുവന്‍
വെള്ളക്കളിക്കാരൻ
മറ്റവന്‍
കറുത്ത കളിക്കാരൻ

മറ്റു കരുക്കളിലൂടെ
മുകളിലൂടെയെന്നും
പാഞ്ഞുപോകാന്‍ മാത്രം
ശീലപ്പെട്ട കുതിരകള്‍

കോണോടുകോണായി നീങ്ങി
കോര്‍ക്കുന്ന കൊമ്പന്മാര്‍

തേരിനെപ്പോലെയും
ആനയെപ്പോലെയും
റാണിക്ക് നീങ്ങാം
അന്തപുരത്തിലും
ദര്‍ബാറിലും

മുന്നിലേക്ക് ശത്രുവിന്റെ
തോക്കിന്‍കുഴലിലേക്ക്
മാത്രം നീങ്ങാവുന്ന കാലാളുകള്‍
കാലാളിന്റെ ഇടവും വലവും
എതിരാളിയുടെ കരുവിനെ
കാലാളിനെക്കൊണ്ട് തന്നെ
വെട്ടി നേടും യുദ്ധതന്ത്രം
വെട്ടുന്നതും മരിക്കുന്നതും
കാലാള്‍ തന്നെ

പ്രമേഹവും കൊഴുപ്പും
തിമിരവും കാരണം
രാജാവിനു തൊട്ടുമുന്നിലേക്കോ
താഴേക്കോ വശങ്ങളിലേക്കൊ,
ഒരു കളം വീതം നീങ്ങാം
തേരാണ് ശക്തി
രാജപാതയില്‍ പൌരന്‍ ശവം

ഇപ്പോള്‍
കളി കൊഴുക്കുമ്പോള്‍
രണ്ടു രാജാവും തമ്മില്‍
അടര്‍ക്കളത്തിന്റെ നിഴലില്‍
ചിയേഴ്സ് പറഞ്ഞു മോന്തുന്നു

റാണിമാര്‍ എന്തൊക്കെയോ
പരദൂഷണം പറഞ്ഞു
പൊട്ടിച്ചിരിക്കുന്നു

കാലാളുകളുടെ നിലവിളി
കുതിരകളുടെ മരണ നാദം
ആനകളുടെ ചിന്നം വിളി

രണ്ടുപേർ തമ്മിൽ
കളിക്കുന്ന ഒരു കളിയാണ് ചെസ്
പക്ഷെ ഇപ്പോള്‍ ഞാന്‍
എന്നോട് തന്നെ കളിച്ചു പോരുന്നു
8:14 AM

ഞാന്‍



ഞാന്‍ ഒരു രാജ്യമായിരുന്നു
അതിരുകളിൽ
നീ എന്ന രാജ്യവും
അവര്‍ എന്ന രാജ്യങ്ങളും

തരം കിട്ടിയാല്‍
ആക്രമിക്കുമെന്നതിനാല്‍
വേലികെട്ടലായിരുന്നു
എന്റെ സമയ സൂചികള്‍


പിന്നെയെപ്പൊഴോ
എന്റെ തന്നെ ഇരുട്ടിലേക്ക്
നോക്കിയിരുന്നപ്പോള്‍
ജീവകോശങ്ങള്‍
എന്നെ തന്നെ കാര്‍ന്നുതിന്നുന്നു

എന്റെ ഉള്‍ക്കാടുകളില്‍
ഒളിച്ചിരുന്നു
എനിക്ക് നേരെ
rവെടിയുതിര്‍ക്കുന്നവര്‍

പരസ്പരം വെട്ടിച്ചാവാന്‍
എന്നിലെ തന്നെ
പല ഭാഷകള്‍ ,വേഷങ്ങള്‍

വീടിന്റെ ചുവരുകള്‍
എപ്പോളാണ് പട്ടാളടാങ്കുകള്‍
ആയി മാറുന്നതെന്നറിയില്ല
കണ്ണാടിയിലെ പ്രതിബിംബം
ഒരെതിരാളിപോലെ
കോമ്പല്ല് കാണിക്കുന്നു

കടലാസില്‍ നിന്നും
ഫണമുയര്‍ത്തി
എന്റെ തന്നെ വാക്കുകള്‍
നയിക്കുന്ന പ്രതിഷേധ ജാഥ
എന്റെ ചങ്കിനു നേരെ
എന്റെ തന്നെ നഖങ്ങള്‍
ഉച്ചരിക്കുന്നതൊക്കെയും
കൊലവിളികള്‍, നിലവിളികള്‍
ആയെന്റെ ചെവിയില്‍

പുറമേ നിന്നുള്ള
ശത്രുവിനേക്കാള്‍
ഞാനിപ്പോള്‍ പേടിക്കുന്നത്
എന്നെ തന്നെയാണ്,
8:13 AM

കടക്കൂ പുറത്ത്



ഒരു കിളി
സ്വയം ചിറകുവെട്ടി
സ്വയം ആകാശത്തെ മറന്ന്
ഇണയും ചേക്കയും
കൂവലും കരച്ചിലും മറന്ന്

മഞ്ഞു കുതിര്‍ന്ന
പ്രഭാതത്തൂവല്‍ ചിക്കാനോ
നട്ടുച്ചക്ക്
കൊക്കുരുമ്മി ഇരിക്കാനോ
മൂവന്തിക്ക്‌
പോക്കുവെയില്‍ത്തുണ്ട്
കൊത്തിയെടുത്ത്
കൂടാണയാനോ മറന്ന്
മധുരക്കനികളുടെ
കിനാവ്‌ മറന്ന്

മുറിവുകളെ
ഉണങ്ങാന്‍ സമ്മതിക്കാതെ
കാറ്റും വെള്ളവും
തട്ടുന്ന നീറ്റലില്‍
ലഹരിപിടിച്ച്
സ്വയം കല്‍പ്പിച്ച
അഴികൂട്ടില്‍
കഴിയും കിളി

എനിക്കെന്നോടു തന്നെ
പറയാനുള്ളതാണ്
കടക്കൂ പുറത്ത്
8:12 AM

സ്വപ്നം



ഒരു അക്വേറിയമാണ്
നീന്തുന്നു തുടിക്കുന്നു
അതിലൊരു തിമിംഗലം

കടൽ തട്ടിൽ
കൊമ്പുകളാഴ്ത്തി
ജീവനൊടുക്കുമെത്രേ
നീലത്തിമിംഗലങ്ങൾ

അക്വേറിയത്തിലെ
ചെറുമീനുകളെ അത്
കളി പഠിപ്പിക്കുന്നു

സ്വയം ചിറകുവെട്ടാൻ
ചൂണ്ട വിഴുങ്ങാൻ
ചെതുമ്പലുകളിൽ
ചോരകൊണ്ട്
വൻകരകളുടെ
ചിത്രം വരക്കാൻ
ബന്ധങ്ങളുടെ കപ്പലുകളെ
തകർത്തെറിയാൻ
ഓളപ്പരപ്പിനെ
നിണമണിയിക്കാൻ

പ്രാണൻ പിടയുവോളം
ശ്വാസമടക്കാൻ
കെട്ട കാലത്തിൻ
കനലു തിന്നാൻ
ഒറ്റക്കിരുന്ന്
ഒരഗ്നിപർവ്വതമായി
ലാവ കുടിക്കാൻ

സ്വപ്നചഷകമുടയുമ്പോൾ
വാലിട്ടടിച്ച്
കൂർത്ത പല്ലു കാണിച്ച്
സ്വീകരണമുറിയിൽ
തിമിംഗല നൃത്തം

പിടയുന്ന എന്റെ
ചെറുമീനുകളെ
ഞാനിനി എവിടെയൊളിപ്പിക്കും

ഓ.... ഇതു
സ്വപ്നമായിരുന്നില്ലല്ലോ
എന്റെ തൊണ്ടയിലെന്നാണ്
മൗനത്തിന്റെ ചൂണ്ട
കുരുങ്ങിയത്..?
8:11 AM

ഒളിയിടങ്ങൾ



ഒന്നുമോർക്കാതിരിക്കാൻ
കനം കെട്ടിത്താഴ്ത്തി
കൊക്കു പിളർക്കും
പക്ഷിക്കുഞ്ഞുങ്ങൾ പാർത്ത
ഹൃദയവൻകരകളെ
ആത്മാന്ധകാരത്തിനാഴത്തിൽ

പരിഭ്രാന്തം ചിറകടിച്ചുയരുന്നു
സ്മൃതിതൻ വവ്വാലുകൾ
ചകിതം കിടപ്പാണൊരിക്കൽ ലോലഗാനമുയിർത്ത
നിൻ ശ്വാസത്തിൻ പുല്ലാങ്കുഴൽ

മൃതം
കുരലുകളൊടിഞ്ഞു
തമ്മിലൊട്ടിയ
പുരാ പ്രണയസ്വപ്നത്തിൻ
നുണപ്പശകൾ

മറക്കുവാനായി
കുഴിച്ച മുറിവാഴത്തിൽ
വീണ്ടുമുറവ പൊട്ടുന്നതും
ശീതമരിച്ചു കാർന്നുതിന്നുന്നതും

പകലിരവു ഭേദമില്ലാതെ
നോവിന്നീയാമ്പാറ്റകൾ
എന്റെ തീയിൽ വന്നുമ്മക്കുന്നതും
നിത്യബലി തൻ ചോരച്ചാലങ്ങു
നിന്റെ സോപാനത്തിൽ
വന്നു മുങ്ങുന്നതും
എന്നേക്കുമെന്ന പോൽ
കൊട്ടിയടക്കുന്ന
വാതിലിൽ
തിരസ്കാരത്തിന്നോട്ടു
മണികൾ കലമ്പുന്നതും

ആരൊരാൾ നെറ്റിത്തടം
വെട്ടിയാ ഭ്രാന്തിൽ
പൊട്ടിച്ചിരിച്ചേ പായും
പാതച്ചരലിളകുന്നതും

അറിഞ്ഞുകിടക്കുന്നിനി
പൊന്തി വരാതിരിക്കുവാനീ
മൃതിക്കടൽത്തട്ടിലീ
ജന്മശിലാകഠിനത്തെ_
യത്രമൂർച്ചയായാലിംഗനം
ചെയ്തു കിടക്കണം
8:06 AM

ഓണക്കവിതകൾ



ഒന്ന്
.............

ഓണം
പൂക്കളുടെ
മഹാ ബലി

രണ്ട്
.........
എന്നും
പാച്ചിലാണ്
അതിന് ഇതിന്
അവിടേക്ക് ഇവിടേക്ക്
ഇത് മാറ്റിയെടുക്കാൻ
അത് തിരുത്താൻ
ഇത് ബന്ധിപ്പിപ്പിക്കാൻ
അത് ഹാജരാക്കാൻ
അവിടെ വരിനിൽക്കാൻ
ഒരിടത്ത് കൊല്ലാൻ
ഒരിടത്ത് ചാവാൻ

ഉത്രാടപ്പാച്ചിലിന് എന്നോ
ശീലപ്പെട്ടു പോയല്ലോ
പൊന്നോണമേ.

മൂന്ന്
........

പ്രജകളിടുന്നത്
പുഷ്പചക്രങ്ങളല്ലേ..?

അകാലത്തിൽ
മണ്ണടിഞ്ഞ
സമത്വ മഹാപ്രഭുവിൻ
വിരിമാറിൽ

സദ്യയുണ്ണുകയല്ലേ
ശ്രാദ്ധം
ജീവനോടെ
കുഴിച്ചുമൂടപ്പെട്ട-
യാത്മാവിന്നോർമ്മയിൽ

ശിവപ്രസാദ് പാലോട്
9249857148
8:03 AM

ഫീലിങ്ങ് ഹാപ്പി


ഒരു ക്ലിക്കു കൊണ്ട് വാമനൻ
ബിലിയുടെ വാട്സ് അപ്പ്,
ബാങ്ക് എക്കൗണ്ട്
ഹാക്ക് ചെയ്തു

പിറകെ അടുത്ത ക്ലിക്കിൽ
ഫേസ് ബുക്ക്,
ജിമെയിൽ,
മൊബൈൽ

മൂന്നാമത്തെ ക്ലിക്കിന് സ്ഥലമില്ലാത്തതിനാൽ
ബലി ശിരസുകുനിച്ചു...

താഴുന്നില്ല
എന്തു പറ്റി
ബലി ഇടങ്കണ്ണിട്ടു നോക്കി

വാമനൻ
ബലിയുടെ ഫ്രേമിൽ
സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു...

പിന്നെ എല്ലാം
പതിവുപോലെ....

റിസൈക്കിൾ ബിൻ
പാതാളം...


8:00 AM

ഫീലിങ്ങ് ഹാപ്പി


ഒരു ക്ലിക്കു കൊണ്ട് വാമനൻ
ബിലിയുടെ വാട്സ് അപ്പ്,
ബാങ്ക് എക്കൗണ്ട്
ഹാക്ക് ചെയ്തു
പിറകെ അടുത്ത ക്ലിക്കിൽ
ഫേസ് ബുക്ക്,ജിമെയിൽ,
മൊബൈൽ...
മൂന്നാമത്തെ ക്ലിക്കിന് സ്ഥലമില്ലാത്തതിനാൽ
ബലി ശിരസുകുനിച്ചു...

താഴുന്നില്ല
എന്തു പറ്റി
ബലി ഇടങ്കണ്ണിട്ടു നോക്കി

വാമനൻ
ബലിയുടെ ഫ്രേമിൽ
സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു...

പിന്നെ എല്ലാം
പതിവുപോലെ....
വാമനന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റ്
ഡെലിറ്റഡ് മാവേലി
ഫീലിങ്ങ് ഹാപ്പി

മാവേലിറിസൈക്കിൾ ബിന്നിന്റെ
പാതാളത്തിലേക്കും


7:56 AM

ഓണ ഭാഷ്യം


മേരെ പ്യാരി കേരൾ വാസിയോം....

മഹാബലി പറഞ്ഞു തുടങ്ങി

കുമ്പിളിൽ കഞ്ഞി കുടിക്കുകയായിരുന്ന കോരൻ അന്തം വിട്ട് നോക്കി..

കോരാ... ക്ഷമിക്കണം ... ഇപ്പളാണ് മനസിലായത്.. ഇവിടിപ്പോൾ ഹിന്ദിക്കാരല്ലേ കൂടുതൽ... പറഞ്ഞു പറഞ്ഞു  ശീലമായതാ...

രണ്ടാളും മുഖാമുഖം നോക്കി... കണ്ണുകളിൽ മൗനത്തിന്റെ രണ്ടു തുള്ളികൾ മാത്രം...

Saturday, July 8, 2017

9:34 AM

ശകുനം



നേരമെത്രയായീയി
ന്നുറക്കമേയുള്ളൂ
പണിക്കു പോകണ്ടേ
കയർക്കുന്നു ശ്രീമതിയേറെ
നേരത്തേയുണർന്നവൾ

ഞാനോ
കണ്ണു തുറന്നപ്പോൾ
ചുമരിൽ മേൽമൂലയിൽ
രണ്ടു ചിലന്തികളിണ
ചേരുന്നതു ശകുനമാകുന്നു
ഒരു കുടക്കീഴിൽ
വിയർത്തു നടക്കവേ
കൈത്തണ്ടയിൽ
ചിത്രം വരച്ച
പാഴ് പ്രണയ നഖങ്ങൾ
കുത്തുവാക്കുകൾ
ചോര ചിന്തിയ
ശീത രാത്രികൾ
പിണക്കങ്ങൾ കറുപ്പിച്ച
പിറന്നാളുകൾ
ഓണങ്ങൾ പെരുന്നാളുകൾ
വൃഥാ ഒരുപുഞ്ചിരി
കെണ്ടേപോലും
ഓർത്തെടുക്കാത്ത
ദാമ്പത്യ വാർഷികങ്ങൾ
പിൻകഴുത്തിൽ
മുഖമാഴ്ത്തി
കുടിച്ചു വറ്റിച്ച
ചോരത്തടാകങ്ങൾ
പൊടുന്നനേ
ഒരു ചിലന്തി താഴെ വീഴുന്നിണ
ഗാഢമായ് ചുംബിച്ചിരിക്കാം
എത്ര കൊന്നിരിക്കുന്നു
നാം തമ്മിൽത്തമ്മിൽ
കിനാവുകളെ,
അഭിനിവേശങ്ങളുടെ
ഭ്രൂണങ്ങളെ..
ശരിയാണിണ ചേരലുകൾ
ദുരൂഹങ്ങളായ
ആത്മഹത്യകളാണ്
സാക്ഷിമൊഴിയില്ലാത്ത
കൊലപാതകങ്ങളാണ്
മരണമൊഴിയെടുക്കാത്ത
ദയാവധങ്ങളാണ്
നീയാരെന്നറിയാതെ
നിനക്കെന്തെന്നറിയാതെ
ഏകപക്ഷീയമായ്
പൊരുതി വീഴ്ത്തും
യുദ്ധചരിത്രങ്ങൾ

Tuesday, June 6, 2017

8:46 AM

സഞ്ചാരികളെ മാടിവിളിച്ച് തൊടുക്കാപ്പ് ഇക്കോ ടൂറിസം കേന്ദ്രം





    

                                  ഇടതൂര്‍ന്ന മുളങ്കാടിന്റെ തണല്‍ നുകരണോ ..?ഏതുകാലത്തും വീശിയടിക്കുന്ന  കാറ്റിന്റെ കുളിരറിയണോ ..?ഇതാ തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നിങ്ങളെ മാടി വിളിക്കുന്നു .
കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തന്നെയാണ് ഈ ടൂറിസം കേന്ദ്രം .പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റൂട്ടില്‍ കരിങ്കല്ലത്താണിയില്‍ നിന്നും തൊട്ടടുത്ത്


           ദേശീയപാതയോട് ചേര്‍ന്നാണ് കേന്ദ്രത്തിന്റെ  കവാടം .  മുളങ്കാടിന് ഇടയില്‍ ചെങ്കല്ല് കൊണ്ട് കെട്ടിയ കെട്ടിടങ്ങള്‍ .സംസ്ഥാനത്തെ സരംക്ഷിത വന പ്രദേശങ്ങളെ കുറിച്ചുള്ള ഫോട്ടോ ഗാലറി സ്ഥാപിച്ച ഇന്റര്‍പ്രേട്ടെഷന്‍ സെന്റര്‍ ,വനവിഭവങ്ങള്‍ ലഭ്യമായ വനവിഭവ കേന്ദ്രം ,കുടിവെള്ളം ,ടോയ്ലെറ്റ് സംവിധാനങ്ങള്‍. വൈകാതെ കുട്ടികളുടെ പാര്‍ക്കും ,ഇക്കോ ടീ ഷോപ്പും ,വനത്തിനകത്ത് ചെറു കുടിലുകളും എരുമാടങ്ങളും ഒരുങ്ങും .മയിലാടും പാറയിലെക്കുള്ള ട്രക്കിംഗ്പാത കൂടി വാണം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്

                .
കവാടത്തില്‍ നിന്നും കാടിനുള്ളിലേക്ക്‌ മയിലാടും പാറയിലെക്കുള്ള വഴി .കാട്ടുപാതയുടെ വശ്യതയറിയാന്‍ ഈ വഴി വരണം .ചരിഞ്ഞു കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍..അവനവനിലെ സാഹസികതയുടെ ആഴമളക്കേണ്ടവര്‍ക്ക്  ഇഷ്ടം പോലെ അവസരം.ചെങ്കുത്തായ പാറയുടെ മുകളിലൂടെയുള്ള യാത്രയില്‍ താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യം എല്ലാ ക്ഷീണവും തീര്‍ക്കും .കൂട്ടിനു എപ്പോളും കാറിന്റെ കൈകള്‍ ..മുകളിലെത്തിയാല്‍ മയിലാടും പാറ നിങ്ങളെ സ്വാഗതം ചെയ്യും .സമുദ്ര നിരപ്പില്‍ നിന്നും ആയിരം മീറ്ററിന് അടുത്ത് ഉയരം ഉള്ള ഇവിടെ കോടയും തണുപ്പും സ്വാഭാവികം  .വിശാലമായ പാറയില്‍ ഇരുന്നാല്‍ ഹരിതാഭമായ പ്രകൃതിയുടെ സൌന്ദര്യം കണ്ടു മതിമയങ്ങാം .വീശിയടിക്കുന്ന കാറ്റില്‍ യാത്രയുടെ ക്ഷീണം അറിയാതെ.
എത്ര നേരം ഇരുന്നാലും മതിയാകുകയില്ല . അമ്മിനിക്കാടന്‍ മലയും ,എടത്തനാട്ടുകര വനവും ,അട്ടപ്പാടി കുന്നുകളും ,ദൂരെ ഒഴുകുന്ന മുറിയങ്കണ്ണിപ്പുഴയും ,ചെറുകുന്നുകളും എല്ലാം മയിലാടിയില്‍ നിന്നുള്ള കാഴ്ചകള്‍ . ചെറുപക്ഷികളുടെ  കളകൂജനങ്ങള്‍ കാതിനു ഇമ്പമാകും

                              മഴക്കാലത്ത് കാട്ടരുവിയുടെ പാട്ട് കേള്‍ക്കാം .പാറകള്‍ക്ക് മുകളിലൂടെ താഴേക്കു ഒഴുകുന്ന അരുവി  .കയറി വന്ന വഴി തന്നെ ഇറങ്ങുകയോ പാറയുടെ മറുഭാഗത്തുകൂടി കാട്ടിനുള്ളിലൂടെ ഉള്ള നടവഴിയിലൂടെ വള്ളികളില്‍ പിടിച്ചും , വെയില്‍ അറിയാതെയും താഴെയെത്താം .






      പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തില്‍  ഉള്‍പ്പെട്ട തൊടുക്കാപ്പ് നിക്ഷിപ്ത വന പ്രദേശത്ത്  2014ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പണിആരംഭിച്ചത്. തിരുവിഴാംകുന്ന് റൈഞ്ചില്‍പ്പെട്ട 29 ഏക്കര്‍ വന പ്രദേശത്താണ്  പദ്ധതി . മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത് .
 കേന്ദ്രം  പരിസ്ഥിതിദിനമായ 2017 ജൂണ്‍ അഞ്ചിനാണ്   തുറന്നുകൊടുത്തത്.രാവിലെ  മുതല്‍ വൈകിട്ട് നാലുമണി വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് .തിങ്കളാഴ്ച കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കില്ല .തൊടുക്കാപ്പ് വന സംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല

                              വനം വകുപ്പിന്റെ വെബ്‌ സൈറ്റുകളിലോനും  തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രത്തെ പ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ഉള്‍പ്പെടുത്തിയിടില്ല.

ചരിത്രത്തിലൂടെ 



                       മലപ്പുറം പാലക്കാട് ജില്ല അതിർത്തിയായ കരിങ്കല്ലത്താണിയെന്ന കൊച്ചു പട്ടണത്തെ KN പണിക്കരുടെ 'കേരള പത്രിക' എന്ന ചരിത്ര പുസ്തകത്തില് വിവരിക്കുന്നുണ്ട്.1766-1792 കാലഘട്ടത്തിൽ നമ്മുടെ നാട് ചരിത്രപരമായ വൈദേശികരുടെ ചൂഷണത്തെ ചെറുക്കുന്നതിൽ വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ കരിങ്കല്ലത്താണി മൈസൂർ ടെറിറ്റോറിയുടെ ഭാഗമായിരുന്നു .ശരിക്കും ഇപ്പോൾ കാണുന്ന സഞ്ചാര പാതയല്ലയിരുന്നു ആദ്യ കാലഘട്ടത്തിൽ. ടിപ്പു സുല്‍ത്താന്‍ റോഡ്‌ എന്ന പേരിൽ ഇപ്പോഴും അറിയുന്ന വഴി ആയിരുന്നു.
മൈലാടി എന്ന് വിളിപ്പേരുള്ള സമുദ്ര നിരപ്പിൽ നിന്നും 1100 mtr ഉയരമുള്ള കൊടും വനത്തിലൂടെ ആയിരുന്നു .ഇതിൽ ടിപ്പു സുൽത്താൻ സാമൂതിരിയുമായി യുദ്ധം ചെയ്യാൻ വന്നപ്പോൾ മൈലാടിയിൽ വിശ്രമിക്കുകയും തുടർന്ന് തന്റെ കൂടെയുള്ള ആന ,കുതിര പട്ടാളം അവീടെ വന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും അവിടെ പാറകളിലും മറ്റും സൈന്യത്തിന്ന് കൂടെ വന്ന കലാകാരമാർ രേഖ പ്പെടുത്തുകയും ചെയ്തിട്ടുണ്ട് ( ആന യുടെയും കുതിരകളുടെയും കൽ പാടുകൾ പാറയിൽ കൊത്തിവെച്ചുട്ടുണ്ട്).

തുടർന്ന് ടിപ്പുവിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ ഭരണം പിടിച്ചടക്കുകയും കാരിങ്കല്ലത്താണി ഉൾപ്പെടുന്ന പ്രദേശം മദ്രാസ് കേന്ദീകരിച്ചുള്ള ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ വരുകയും 1921 ലെ മാപ്പിള ലഹള മലബാറിനെ പ്രഷുബ്ധമാക്കുകയും തുടർന്ന് മദ്രാസ് ഗവർണ്ണർ ആയ ലോർഡ് റീഡിങ് മദ്രാസില് നിന്നും കുതിര വണ്ടിയിൽ കോഴിക്കോട്  പോയപ്പോൾ കരിങ്കല്ലത്താണിയിലെ മൈലാടിയുടെ സൗന്ദര്യം ആകർശിക്കുകയും അവിടെ ഒരു രാത്രി താമസിക്കുകയും ചെയ്തിട്ടുണ്ടത്രെ, അന്ന് മൈലാടിയിൽ പുലി,സിംഹം,ആന എന്നി മൃഗങ്ങൾ ഉണ്ടായിരുന്നതായി രേഖപെടുത്തത്തിട്ടുണ്ട് .
(Ref: 'MALABAR' Author Willliam Loagan (1948)

1970 കാലഘട്ടം മുതലാണ് ആധുനിക കാരികല്ലത്താണിയുടെ ചരിത്രം തുടങ്ങുന്നത് , ചുമട് താങ്ങി എന്നറിയപ്പെടുന്ന 'അത്താണി ' എന്ന പദത്തിൽ നിന്നാണ്‌ ഇന്നത്തെ കരിങ്കല്ലത്താണി' എന്ന സ്ഥലപ്പേരിന്റെ ഉത്ഭവം (വിവരശേഖരണം കടപ്പാട് യാസിന്‍ റഷീദ് )



ശിവപ്രസാദ് പാലോട് 9249857148

Saturday, June 3, 2017

10:19 PM

സ്വയം പര്യാപ്തം


ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് പോകാന്‍ പുറപ്പെടുകയായിരുന്നു അവന്‍ .എല്‍ കെ ജി യില്‍ ആയിരുന്നപ്പോള്‍ സമയത്തും അസമയത്തും അനുജന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായായിരുന്നു ..ഇന്നവന്‍ പറഞ്ഞതാണ് വിശേഷം ..

പിന്നെ ചേച്ചീ ഇക്കൊല്ലം മുതല്‍ സ്കൂളില്‍ ചേച്ചി എന്റെ ഒരു കാര്യവും നോക്കാന്‍ വരണ്ട .ട്ടോ .എന്നെ ഇനി ഞാന്‍ തന്നെ നോക്കിക്കൊള്ളാം ...

ഞാന്‍ അവനെ അടിമുടി നോക്കി ... ശരിയാണല്ലോ
അവന്‍ വളര്‍ന്നു ആകാശം മുട്ടിയിരിക്കുന്നു .
10:16 PM

ജലീയം


ജലത്തിന്റെ ഘടന രസത്തിന്റെ തന്ത്രത്തോടെ ഗിരിജ ടീച്ചര്‍ പഠിപ്പിക്കുകയാണ് ..

പിന്‍ ബഞ്ചിലാണ് അപ്പുവും ഞാനും അവന്‍ എന്നോട് പറയുകയായിരുന്നു

എടാ ഇതൊക്കെ എന്നും ഞാന്‍ കാണുന്നതാ

. എന്ത്

വെള്ളമുണ്ടാകുന്നത് ..

അതെങ്ങിനെ ഹൈഡ്രജനും ഓക്സിജനും ചേരുമ്പോള്‍ അല്ലെ ...?

അതേടാ ..അതന്നെ ..

അതെങ്ങിനെ നീ കാണും ..?

അതേയ്.. മോന്തിയാകുമ്പോ നീ എന്റെ വീട്ടിലേക്കു വാ .ഇടയ്ക്കിടെ എന്റെ .അമ്മയുടെ കണ്ണില്‍ ഹൈഡ്രജനും ഓക്സിജനും കൂടിച്ചേരും ...രണ്ടു കണ്ണില്‍ നിന്നും വെള്ളം ഒഴുകിക്കൊണ്ടേ ഇരിക്കും .. ഒരീസം ഞാന്‍ ചോദിച്ചു .. എനിക്ക് ആറുമാസം പ്രായം ഉള്ളപ്പോ ആണത്രേ അച്ഛന്‍ വെള്ളത്തില്‍ വീണു മരിച്ചത് .അച്ഛനെ കണ്ട ഓര്‍മ എനിക്കില്ല ..എന്നാലും എനിക്കും അതോര്‍ത്താല്‍ കരച്ചില്‍ വരും ..


സ്റാന്റ് അപ്പ് , അപ്പു ആന്‍റ് രോഹന്‍ ...

പതറി എഴുനേല്‍ക്കുമ്പോള്‍ അവന്റെ കണ്ണില്‍ ഹൈഡ്രജനും ഓക്സിജനും കൂടിച്ചേരുന്നത് ഞാന്‍ വ്യക്തമായി കണ്ടു ..

Tuesday, May 23, 2017

7:30 AM

കരിന്തിരി


എന്റെ ചിതലരിച്ച നാഡികൾ
നിന്റെ വിരൽത്തുമ്പിലെ
വൈദ്യുതി കൊണ്ട്
ഉയിർത്തെഴുന്നേൽക്കട്ടെ

നിലച്ചുപോയ
ഹൃദയത്തിന് മേൽ
ഒരുമ്മ കൊണ്ട്
ചലനമാവട്ടെ

ഇടറിപ്പോകുന്ന
ശ്വാസമൊക്കെയും
ഗാനമാകട്ടെ
ഒരു പുല്ലാങ്കുഴലായ്
ചുണ്ടുകളോടിണചേരുക

ജs പിടിച്ച നെറുകയിലേക്ക്
ആസക്തിയുടെ സർപ്പങ്ങളായ്
നിൻ വിരലുകളാഴ്ന്നു പോകട്ടെ..

ഉമിനീരുകളൊന്നിച്ച്
അസ്തമിക്കപ്പെട്ട
വാക്കുകളൊക്കെയും
രസനയിൽ തീയായ് വന്നുദിക്കട്ടെ..

നിർജീവകോശങ്ങളിൽ
നിൻ നഖ, ദന്തക്ഷതങ്ങളിൽ
നിന്ന് തൃപ്തിയുടെ
നിണം പൊടിയട്ടെ

പലായനം ചെയ്ത
ഉറവകളൊക്കെയും
നിന്റെ ദീർഘാലിംഗനത്തിൽ
സമുദ്രം തേടി ശാന്തമാവട്ടെ

ആലസ്യത്തിന്റെ
അഗ്നി കോണിൽ
ആയിരം മഴവില്ലുകളായി
പുഞ്ചിരിയൊളിപ്പിച്ച്

സുചികളെല്ലാം താഴ്ത്തി
അങ്കനങ്ങളെല്ലാം പൂജ്യമാക്കി
കാലിൽ നിന്നും
മുഖത്തേക്ക് വലിച്ചിടുന്ന
ആശുപത്രിപ്പുതപ്പിനുള്ളിൽ

ഹേ... മരണമേ
ഈ ഘനമൗനയാമത്തിൽ
നിനക്കുമെനിക്കും
ഇതു മധുവിധു

Sunday, May 21, 2017

4:54 AM

കറിക്കത്തി...



                                                    ഒപ്പം ജോലി ചെയ്തിരുന്ന പീതാംബരന്റെ വീട് നഗരത്തിനടുത്തുള്ള ഹൌസിംഗ് കോളനിയിലാണ് .പെൻഷൻ പറ്റിയതിൽ പിന്നെ കൂടി ക്കാഴ്ചകൾ കുറഞ്ഞു... അവൻ നഗരത്തിന്റെ തിരക്കിലും താൻ ഗ്രാമത്തിന്റെ ഉള്ളൊതുക്കത്തിലേക്കും ചുരുണ്ടു... ഇന്ന് സമയമുണ്ട്.. അവനെ ഒന്ന് കാണണം..

             സ്റ്റോപ്പില്‍ നിന്നും ഏറെ അകലത്തില്‍ അല്ലെന്നും ഏതു ഓട്ടോക്കാരനോട് അവന്റെ പേര്‍ പറഞ്ഞാലും കൊണ്ട് എത്തിക്കുമെന്നും അവന്‍ മുമ്പ് പറഞ്ഞിരുന്നു ..ഓട്ടോ പിടിക്കണ്ട ..നടക്കാം എന്ന് വച്ചു ..ടാറിട്ട റോഡ് ആണ് തലങ്ങും വിലങ്ങും ..മുറ്റങ്ങള്‍ ഒക്കെ ടൈല്‍ വിരിച്ചു കൂറ്റന്‍ ഗെയിറ്റുകള്‍ ഒക്കെ ഉള്ള ഒരേ മുഖച്ഛായ തോന്നിപ്പിക്കുന്ന വീടുകള്‍ ..അവന്റെ വീട്ടുപേര് ധനശ്രീ എന്നാണ്.. ഒരു ബാങ്കില്‍ കാഷ്യര്‍ ജോലി ചെയ്യുന്ന  ഒരാള്‍ വേറെ എന്ത് പേരിടാന്‍ ആണ് എന്നാണത്രേ പുതിയ വീട് വാങ്ങിച്ചു മാറുമ്പോള്‍ അവന്റെ മകന്‍ അവനോടു ചോദിച്ചത് ...
                                   
                          ചില വീടുകളില്‍ നന്നേ ചെറുപ്പം ഉള്ള മാവുകള്‍ ..നിറയെ മാങ്ങയും ..ഒട്ടുമാവുകള്‍ ആയിരിക്കണം ..പഴേ പോലെ പടര്‍ന്നു പന്തലിച്ചു നിക്കുന്ന മാവുകളൊക്കെ ഒക്കെ ഇത്തിരി സ്ഥലത്ത് എങ്ങിനെ വളര്‍ത്താന്‍ പറ്റും ..പക്ഷെ ആ മാങ്ങകളുടെ രുചി ഒട്ടു മാങ്ങകള്‍ക്ക് കിട്ടില്ല ..തെങ്ങുകളും ഉണ്ട് ..വലിയ സ്കൂള്‍ ബാഗും തൂക്കി നില്‍ക്കുന്ന കുട്ടികളെപ്പോലെ ..തേങ്ങ കൊണ്ട് തെങ്ങിനെ കാണാത്ത പോലെ ..ഒക്കെ പുതിയ ഇനങ്ങള്‍ ആയിരിക്കണം .ചില വീടിന്റെ ഒക്കെ മുകളില്‍ വലിയ പന്തലും ചട്ടികളും ഒക്കെ കാണാം ..പച്ചക്കറി കൃഷി .മട്ടുപ്പാവിലെ കൃഷി അല്ലെ ഇപ്പോളത്തെ ഫാഷന്‍  ..
                            എതിരെ ഒരു മോട്ടോര്‍ സൈക്കിള്‍ വരുന്നത് കണ്ടു അല്പം വശമൊതുങ്ങിയായി നടപ്പ് .അതിശയമായിപ്പോയി .ഒരു പെണ്‍കുട്ടി ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരികയാണ് .പിറകില്‍ മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട് .പെണ്‍കുട്ടികള്‍ സാധാരണ ചെറിയ വണ്ടികള്‍ ഒക്കെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് .ഇത് ആദ്യമായായിരുന്നു ..വഴിയില്‍ ഒരിടത്ത് കരാട്ടെ പരിശീലത്തിന്റെ ബോര്‍ഡ് കണ്ടു .പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ്സുകള്‍ എന്ന് വലിയ അക്ഷരത്തില്‍ ..
                                    നടന്നു നടന്നു ധനശ്രീ എന്ന ബോര്‍ഡു വച്ച ഗെറ്റ് കണ്ടു ..എങ്ങിനെ നോക്കിയിട്ടും തുറക്കാന്‍ പറ്റുന്നില്ല ..കുറെ ശ്രമിച്ചപ്പോളാണ് ഗേറ്റിന്റെ നടുവിലെ പാളിയില്‍ ഒരാള്‍ക്ക്‌ കടക്കാന്‍ പാകത്തില്‍ ഒരു ചതുരവും തണ്ടും വേറെ കണ്ടത് ..ഓരോ വീടിനും എന്തെല്ലാം രഹസ്യങ്ങള്‍ ..അത് തുറന്നു .ചരല്‍ വിരിച്ച മുറ്റത്തേക്ക്‌ കടന്നു ..ഒന്ന് രണ്ടു മുരടനക്കി ..എത്തിപ്പാളി നോക്കി ..നായയൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി ..പണ്ടൊക്കെ വീടുകളില്‍ ചെല്ലുമ്പോള്‍ ഉള്ള ശീലം ആണ് ..വിളിച്ചു ചെന്നില്ലെങ്കില്‍ വളര്‍ത്തുനായുടെ കടി ഉറപ്പാണ് ..ഓരോ വീട്ടിലും കാണും ഒന്നോ രണ്ടോ എണ്ണം ...


            ഗംഭീരന്‍ വീടാണ് ..ഇരുനില .കോളിങ്ങ് ബെല്ലടിച്ചപ്പോൾ ആദ്യം ഒരനക്കവും ഉണ്ടായില്ല ..ആളില്ലേ എന്ന് സംശയിച്ചു പുരക്കു ചുറ്റും ഒരാവൃത്തി നടന്നു ..ജനാലയില്‍ ഒക്കെ ഒന്ന് മുട്ടി നോക്കി ..പിന്നെയും കോളിംഗ് ബെല്‍ അമര്‍ത്തിഅടിച്ചു ...ആളില്ലേ എന്നൊരു ചോദ്യം വെറുതെ എറിഞ്ഞു .കുറച്ചു കഴിഞ്ഞു  ഒരു പെൺകുട്ടി വാതിൽ പാതി  തുറന്നു...

പീതാംബരൻ ഇല്ലേ..?

മുത്തഛനും മുത്തശിയും  പുറത്തു പോയല്ലോ... ഇപ്പൊ വരുമെന്ന് പറഞ്ഞു.

എന്നാൽ ഞാനിവിടെ ഇരുന്നോട്ടെ...? പീതാംബരന്റെ ഒപ്പം ജോലി ചെയ്തയാളാ....... അവൻ വന്ന് കണ്ടിട്ടേ പോകുന്നുള്ളൂ...
ആ സ്വാതന്ത്ര്യത്തോടെ അവളുടെ സമ്മതമില്ലാതെ തന്നെ വാതിലൂടെ കയറി  സോഫയിൽ ഇരുന്നു.. അവൾക്കറിയില്ലല്ലോ പീതാംബരനും ഞാനും തമ്മിലുള്ള ബന്ധം...

വിരാമം പോലെ നിന്നിരുന്ന അവള്‍ വാതിലിന്റെ അടുത്തുനിന്നും മാറി വിസിറ്റിംഗ് റൂമിനെയും ഡൈനിംഗ് ഹാളിനെയും വേര്‍തിരിക്കുന്ന കര്‍ട്ടനുപിറകിലേക്ക്  ചോദ്യചിഹ്നം പോലെ മായാന്‍ ശ്രമിച്ചു .

മോളുടെ പേരെന്താ ?

    ഒരു ചോദ്യം കൊണ്ട് അവളെ ഞാന്‍ ചേര്‍ത്തു നിര്‍ത്താന്‍ നോക്കി ..
പീതാംബരന്റെ പേരക്കുട്ടിയാകണം ..നേരെത്തെ കണ്ടിട്ടില്ല ..കണ്ടിട്ട് പതിനാറോ പതിനേഴോ ആയിക്കാണും ..മകന്റെ വിവാഹത്തിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പോയത് ഓര്‍മയില്‍ വന്നു മിന്നി .


പഞ്ചമി പി എസ് നായര്‍ .

ആഹാ നല്ല പേരാട്ടോ ..

      അതിലെ പി പീതാംബരന്‍ ആകും എന്ന് മനസ്സില്‍ ആലോചിച്ചു .പേരുകള്‍ ഒക്കെ എന്തെല്ലാം തരത്തില്‍ മാറുന്നു എന്നൊരു പിടിയും ഇല്ല ..ഈയിടെ മകന്റെ കുട്ടി വീട്ടില്‍ പറയുന്ന കെട്ടു .അവളുടെ ഒരു കൂട്ടുകാരിയുടെ പേര് അചുന എന്നാണത്രേ ..അവളുടെ അച്ഛന്‍ പാര്‍ടിക്കാരന്‍ ആയതു കൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നതിന്റെ ചുരുക്കം അവള്‍ക്കു പേരിട്ടതാണത്രേ ..

             തിടുക്കപ്പെട്ടു ഉണ്ടാക്കിയ ഒരു ഇളം ചിരിയോടെ അവള്‍ പിന്നെയും ഉള്ളിലേക്ക് പോകാന്‍ ഒരുങ്ങി ..അവളിട്ട ഉടുപ്പ് അവളെ ഒരു പൂമ്പാറ്റയെ പോലെ തോന്നിപ്പിച്ചു ...അനേകം ഞൊറികളും അലുക്കുകളും തൊങ്ങലും ഒക്കെ ഉള്ള എല്ലാ നിറങ്ങളും കൂടി മറിഞ്ഞ ഒരുടുപ്പ്‌ ..

മോളുടെ ഉടുപ്പ് നന്നായിട്ടുണ്ട് ട്ടോ ..മുത്തശന്‍ എടുത്തു തന്നതാണോ ?

അല്ല അച്ചന്‍ എടുത്തു തന്നതാ ..

അവളുടെ കണ്ണുകളിലൂടെ എന്തൊക്കെയോ ഭാവങ്ങള്‍ മുങ്ങിയും മറിഞ്ഞും പോകുന്നു ..ഇപ്പോളത്തെ കുട്ടികള്‍ ഒക്കെ ഇങ്ങിനെയാ ..ഒരു ചോദ്യവും അവര്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല ...ഉത്തരങ്ങളും അലക്ഷ്യങ്ങള്‍ ആയിരിക്കും ..നല്ല പൊടിപ്പുള്ള കുട്ടി ..നടക്കുമ്പോള്‍ ഒരു താളം അവള്‍ സൂക്ഷിക്കുന്നപോലെ ..

മോള്‍ നൃത്തം പഠിച്ചിട്ടുണ്ടോ

എന്താ അങ്ങിനെ ചോദിച്ചത് ..?

അല്ല നടക്കുന്ന കണ്ടപ്പോള്‍ തോന്നി ..വീട്ടിലെ കുട്ടിയും നൃത്തം ഒക്കെ പടിക്കുന്നുണ്ടേ ..ഗുരുവായൂര്‍ ആയിരുന്നു അരങ്ങേറ്റം ...ഭയങ്കര ചിലവാ ..ഡാന്‍സ് ടീച്ചര്‍ക്ക് ഇരുപത്തയ്യായിരം ..കൂടാതെ കസവ് സാരി തന്നെ ദക്ഷിണ വേണം എന്ന് നിര്‍ബന്ധവും ..പക്ക മേളക്കാര്‍ക്കും മേയ്ക്കപ്പുകാര്‍ക്കും  ദക്ഷിണ വേറെ ..ചെലവു താങ്ങില്ല കുട്ട്യേ ...അരങ്ങേറ്റം കഴിഞ്ഞതോടെ നിര്‍ത്തി ..

അവള്‍ ഉടുപ്പ് ഒന്ന് കൂടി പിടിച്ചിട്ടു ശരിയാക്കി ..ഊര്‍ന്നു പോയിരുന്ന ഷാള്‍ എടുത്തു ശരിക്കിട്ടു ..ഡൈനിംഗ് ഹാളിലെ കസേരയില്‍ കര്‍ട്ടനു പിന്നില്‍ പോയി ഇരുന്നു ..

ഞാന്‍ ടീപ്പോയിയുടെ മുകളില്‍ ഇരുന്ന പത്രവും വാരികകളും എല്ലാം അലസമായി മറിച്ചുനോക്കിക്കൊണ്ടിരുന്നു ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ .

മോളെ അച്ഛനും അമ്മയുമൊക്കെ എവിടെ ?

അവര്‍ ഒരു കല്യാണത്തിനു പോയി ..

മോള്‍ ഒറ്റക്കാ വീട്ടില്‍ അല്ലെ ...

അകത്തു നിന്നും ഉത്തരമുണ്ടായില്ല ...പാദസരങ്ങളിട്ട രണ്ടു കാലുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ പറ്റുന്നത് ..

അതെന്താ മോള്‍ പോകാഞ്ഞത് ..?

പോരണ്ട പറഞ്ഞു ...

അതെന്താ അവര്‍ അങ്ങിനെ പറഞ്ഞത് ..?

ഒന്നൂല്യ ..പോയില്ലാന്നു മാത്രം ...

പോകായിരുന്നു മോളെ ...ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കെണ്ടിയിരുന്നില്ലല്ലോ ?

അകത്തു നിന്നും ഒരു മൂളല്‍ മാത്രം  കേട്ടു..ചിലപ്പോള്‍ പറ്റാത്തോണ്ട് ആയിരിക്കും എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..ഇപ്പോളെത്തെ കുട്ടികള്‍ ഒക്കെ നേരെത്തെ മുതിരും ...

മോള്‍ എന്തിനാ പഠിക്കുന്നത് ..?

പ്ലസ് ടു

നല്ല മാര്‍ക്കൊക്കെ ഉണ്ടോ ?

ഉം

വീട്ടിലെ കുട്ടി പത്തിലാ ..കണ്ടമാനം പഠിക്കാന്‍ ഉണ്ടാകും അല്ലെ ?

ഉം

അവള്‍ കര്‍ട്ടനു പിറകില്‍ നിന്നും എഴുനേറ്റു വന്നു ..കൈ എത്തിച്ചു ടീപ്പോയിമേല്‍ ഇരുന്ന മൊബൈല്‍ എടുക്കാന്‍ ആഞ്ഞു ...അതവളുടെ കയ്യില്‍ നിന്നും താഴെ വീഴുകയും ചെയ്തു ...ബാറ്ററിയും പുറം കവരും വേര്‍ പിരിഞ്ഞു അത് മൂന്നു കഷണം ആയി മാറിയിരുന്നു ..കവര്‍ വന്നു എന്റെ കാല്‍ച്ചുവട്ടില്‍ വീണു ...

അയ്യോ ഫോണ്‍ കേടായോ മോളെ ..?

അവള്‍ അവളുടെ അരികില്‍ വീണ ബാറ്ററി അടുത്ത കഷണത്തില്‍ ചേര്‍ത്ത് വച്ചു പിന്നെയും അകത്തേക്ക് പോകാന്‍ ഒരുങ്ങി ..

ദാ മോളെ കവര്‍ ..ഞാന്‍ അതെടുത്ത് അവളുടെ അടുത്തേക്ക് നടന്നു ..അവള്‍ അവിടെ നിന്നും എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് നടന്നു ..അതിനിടയില്‍
അവിടെ വച്ചോളൂ എന്ന് വിളിച്ചു പറഞ്ഞു ..ഞാന്‍ അവള്‍ ഇരുന്ന കസേരയില്‍ കവര്‍ വച്ചു പിന്നെയും  സോഫയില്‍ വന്നിരുന്നു ..കുറെ നേരത്തേക്ക് പിന്നെ ഒച്ചയൊന്നും ഇല്ല ..

വന്ന സമയം ശരിയായില്ല ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ ? ഈ കുട്ടി ഉണ്ടായത് നന്നായി..കാത്തിരിക്കുന്നതിനു ഇടയില്‍ വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാലോ ..അവള്‍ ചിലപ്പോള്‍ അടുക്കളയില്‍ എനിക്കായി എന്തെങ്കിലും വെള്ളം കലക്കുകയായിരിക്കും ..അല്ലെങ്കില്‍ ചായയോ കാപ്പിയോ ...ഇപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ വല്ലതും അറിയുമോ ആവോ ,,..

അകത്തു നിന്നും ആരോടോ ഫോണില്‍ സംസാരിക്കുന്നത്  അവ്യക്തമായി കേട്ടു..അല്ലെങ്കിലും കുറച്ചു ദൂരെ നിന്നുള്ള ചെറിയ ശബ്ദമൊന്നും ഇപ്പോള്‍ കേള്‍ക്കാതായി ..രണ്ടു ചെവിയും അമ്പത് ശതമാനമേ കേള്‍വി ഉള്ളൂ ..മെഷീന്‍ വക്കേണ്ടി വരും എന്നാണു കഴിഞ്ഞ മാസം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ..പ്രായമായി വരികയല്ലേ ..പതുക്കേ പതുക്കെ ഒന്നും കേള്‍ക്കാതാകുമായിരിക്കും ..


ഒന്ന് വേഗം വരുന്നുണ്ടോ ...? ഞാന്‍ ഇവിടെ ഒറ്റക്കാ എന്നറിയില്ലേ ..എന്നൊക്കെ അവള്‍ കയര്‍ത്തു പറയുന്നുണ്ട് ..പാവം ..താനിപ്പോള്‍ എത്തിയത് ഒരു കണക്കിന് നന്നായി അവള്‍ക്കും ഒരു കൂട്ടായല്ലോ ..അല്ലെങ്കില്‍ അവള്‍ ഒറ്റയ്ക്ക് ഈ വീട്ടില്‍ പേടിച്ചു ഇരിക്കണ്ടേ ..

മോളെ പേടിക്കണ്ടാ ട്ടോ ..ഞാന്‍ മുത്തശന്‍ വന്നിട്ടേ പോകുന്നുള്ളൂ ...ഒറ്റയ്ക്ക് ഇരിക്കണ്ട ..മോള്‍ക്ക്‌ ആയീച്ചാല്‍ ഊണ് കഴിച്ചോ ട്ടോ ..

ഞാന്‍ അകത്തേക്ക് ഒന്ന് നോക്കി പറഞ്ഞു ...

എനിക്ക് പേടിയൊന്നും ഇല്ലല്ലോ അതിനു ..ഞാന്‍ ചെറിയ കുട്ടി ഒന്നും അല്ലല്ലോ ...

അവളുടെ ഉത്തരത്തില്‍ നേരെത്തെ ഇല്ലാത്ത കനം.പെണ്‍കുട്ടികളായാലും വേണം ധൈര്യം ..ഭാവിയില്‍ ഒരു വീട് കൊണ്ട് നടക്കേണ്ടതല്ലേ ..വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നില്ലേ ..നാല്പതാം വയസ്സില്‍ ആയിരുന്നു തന്റെ കല്യാണം ..വീടോ ആളൊഴിഞ്ഞ ഒരു പാടത്തിന്‍ വക്കത്ത് ..താന്‍ ജോലി കഴിഞ്ഞു വരും വരെ ദേവകി എങ്ങിനെ പേടിക്കാതെ ഒറ്റയ്ക്ക് ഇരുന്നു കാണും ? അന്ന് ഇന്നത്തെ പോലെ ടി വി യും ഫോണും ഒന്നും ഇല്ലാത്ത കാലം ..

അവള്‍ പിന്നെയും  ഫോണില്‍ വിളിക്കുന്നുണ്ട് ..വേഗം വരില്ലേ ..എന്നൊക്കെത്തന്നെ ചോദ്യങ്ങള്‍ ..അവള്‍ പിന്നെയും കര്‍ട്ടനു പിറകിലെ കസേരയില്‍ വന്നിരുന്നു ..കര്‍ട്ടന്‍ ചെറുതായി നീക്കി .ഇപ്പോള്‍ എനിക്കവളെ മുഴുവനായും കാണാം .അവള്‍ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ട് ..ചിലപ്പോള്‍ പീതാംബരന്‍ വരുന്നുണ്ടോ എന്ന് നോക്കുകയാവണം.വീട്ടിലെ കുട്ടിയും ഇങ്ങിനെയാ ..പെന്‍ഷന്‍ വാങ്ങി ചെല്ലുമ്പോള്‍ എപ്പോളും ഒരു പൊതി കയ്യില്‍ കരുതും .അത് അവള്‍ക്കുള്ളതാണ് ..കുട്ടികള്‍ക്ക് അതൊക്കെ അല്ലെ ഒരു സന്തോഷം ..അച്ഛന് ഇപ്പോളും അവള്‍ ഇള്ളക്കുട്ടി ആണെന്നാ വിചാരം എന്നൊക്കെ മകന്‍ തന്നെ കളിയാക്കും ..എന്നാലും പുറത്ത് പോയി വരുമ്പോള്‍ പതിവ് മുടക്കിയിട്ടില്ല ഇതു വരെ .

മോള്‍ക്ക്‌ കോളേജില്‍ കൂട്ടുകാരൊക്കെ ഇല്ലേ ?

പിന്നെ ഒത്തിരി പേരുണ്ട് ..എന്റെ ഫ്രണ്ടിന്റെ പപ്പയാ ഇവിടത്തെ എസ് ഐ .
പിന്നെ വേറെ ഒരാളുടെ മമ്മിയാ പഞ്ചായത്ത് പ്രസിഡന്റ്റ്..ഇവിടെന്നു നാലാമത്തെ വീടുകളാ ..

നന്നായി മോളെ ..കൂട്ടുകാര്‍ ധാരാളം വേണം ..മോള്‍ടെ മുത്തശനും ഞാനും അങ്ങിനെ ആയിരുന്നു ..ഒരു പാത്രത്തില്‍ നിന്നായിരുന്നു ഊണ്..ലവനും കുശനും എന്നൊക്കെ ആയിരുന്നു ഞങ്ങളെ ഓഫീസില്‍ കളിയാക്കിയിരുന്നത് ..ഒക്കെ ഒരു കാലം ..എങ്ങിനെ കഴിഞ്ഞിരുന്ന ആളുകളാ ...ഇപ്പൊ കണ്ട കാലം മറന്നു ..

മോള്‍ടെ കഴുത്തിലെ മാല എത്ര പവനാ ? അച്ചന്‍ വാങ്ങി തന്നതാവും ല്ലേ ..ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ സ്വര്‍ണത്തിന് ഒക്കെ ഇന്നത്തെ അപേക്ഷിച്ച് നിസാര വിലയെ ഉള്ളൂ .അന്ന് ശമ്പളവും അങ്ങിനെയാ ട്ടോ ..കുവായിരുന്നു .അന്നത്തെ ഒരു പതിനായിരത്തിനു ഇന്നത്തെ ഒരു ലക്ഷത്തിന്റെ മേല്‍ വിലയുണ്ടാകും ..

  ഇത് ഫാന്‍സിയാ ...അവള്‍ ഉടുപ്പിന്റെ ഷാള്‍ മാല കാണാത്ത വിധം മറച്ചിട്ടു ഇടതു കൈയ്യിലെ വളകള്‍ക്ക് മേല്‍ വലതു കൈ അമര്‍ത്തി വച്ചു .


മുത്തശന്‍ ഒരു പൈസ വെറുതെ കളയില്ല ട്ടോ ..നല്ലപോലെ പണം ഉണ്ടാകും അവന്റെ ബാഗില്‍ ഇപ്പോളും ..അല്ലെ മോളെ ..ഞങ്ങള്‍ ഒക്കെ അങ്ങിനെ വളര്‍ന്നവരാ ..ചെലവക്കുന്നെടത്ത് എന്തിനായാലും ഒരു കണക്കുണ്ടാകും ..

അറിയില്ല ..അതൊക്കെ അവര്‍ക്കന്നെ അറിയൂ ..അവള്‍ പറഞ്ഞു ..ശരിയാ

കുട്ടിക്ക് എങ്ങിനെ അറിയാനാ ..?അതും പെണ്‍കുട്ടി അല്ലെ ...അവര്‍  വരട്ടെ .വീടൊക്കെ ഒന്ന് നടന്നു കാണണം ..

മുത്തശന്‍ ഇപ്പോള്‍ വരും ന്നാ പറഞ്ഞത് ..അച്ഛനും വരും ..എന്റെ ഫ്രണ്ട് പറഞ്ഞില്ലേ എസ് ഐ യുടെ മോന്‍ ..അവനു എന്റെ നോട്ട് എഴുതിയെടുക്കാന്‍ വേണമെത്രേ ..അവനും ഇപ്പോള്‍ വരും ...അവള്‍ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി ..

മോളേ ഇത്തിരി വെള്ളം കുടിക്കാൻ വേണം..നല്ല ദാഹം .ഉച്ചക്ക് ഒരു ഗുളിക കഴിക്കാനും ഉണ്ട് ..

ഞാന്‍ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ഭാവിച്ചു ..
അവൾ ഒന്നു തറപ്പിച്ചു നോക്കി .. ഇടക്കിടെ തിരിഞ്ഞു നോക്കി ഉള്ളിലേക്ക് പോയി.......

. ദാ വെള്ളം

ഇടം കൈ കൊണ്ട് അവൾ ഗ്ലാസ് നീട്ടി... അവൾ ഇട്ടിരുന്ന ഉടുപ്പിന്റെ ഞൊറികൾക്കിടയിൽ വലതു കൈ കൊണ്ട് ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ അവൾ ഒളിപ്പിച്ചു പിടിച്ച വസ്തു കണ്ട് ഇറക്കുകയായിരുന്ന വെള്ളം എന്റെ തൊണ്ടയിൽ തടഞ്ഞു...അതിന്റെ മിന്നുന്ന വായ്ത്തല എന്നെ നോക്കി അസാമാന്യ ആത്മവിശ്വാസത്തോടെ ചിരിക്കുണ്ടായിരുന്നു..അവളും  ..

2:56 AM

കണ്ണും കാതും

കണ്ണും കാതും
-----------------


അച്ചാ
ഇതിലെ ഒരു വണ്ട്‌  ഉംഉംഉം എന്നു ഒച്ചയുണ്ടാക്കി പറന്നു പോയത്
അച്ചന്‍ കണ്ടോ ?

മോബൈലിലെ ചാറ്റ് മുറിഞ്ഞു പോകുന്നതിന്റെ രസക്കേടില്‍
ഇല്ലല്ലോ ...ഞാന്‍ കണ്ടില്ല എന്ന മറുപടിയോടെ ഞാന്‍ അവനെ നോക്കി


അതേയ് അച്ചാ അച്ഛന്റെ കണ്ണും ചെവിയും  വലുതല്ലേ ..അതാ ചെറുതൊന്നും  കാണുകയും കേള്‍ക്കുകയും ചെയ്യാത്തത് ..എന്റെ കണ്ണും ചെവിയും ചെറുതല്ലേ ..അതാ എനിക്കതൊക്കെ കാണാനും കേള്‍ക്കാനും പറ്റണത്...


ഞാന്‍ എന്റെ കണ്ണും ചെവിയും ഒന്ന് തപ്പി നോക്കി .ശരിയാ അവന്റെതിനേക്കാള്‍ വലുതാണ്‌ ..കണ്ണും ചെവിയും വലുതായി പോയത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ട കാഴ്ചകളുടെയും  ശബ്ദങ്ങളുടെയും ഒരു കണക്ക്  മനസ്സിലൂടെ എഞ്ചുവടി പട്ടിക പോലെ പാഞ്ഞു പോയി .

Sunday, May 14, 2017

8:35 PM

പേരില്ലാപ്പുഴ



കളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും

ഇളവെയിലുകള്‍ നിന്നുടെ കവിളുകള്‍
നുള്ളിച്ചെറുതായിട്ടെന്നോ
അതുകാണാന്‍ നിന്നെപ്പലവുരു
ഇരുകയ്യിലെടുത്തോരോര്‍മകള്‍
കണ്ണുകളില്‍ പൂക്കളുമായി
ഇടവഴിയിലൂടെ വരുമ്പോള്‍
വിരലുകളില്‍ തൂങ്ങി നീയും
കലപിലകള്‍ ചോദ്യവുമായി
ഉരുളും ചെറുകല്ലുകള്‍ മന്ത്രം
ഉരുവിട്ടു മറഞ്ഞൂ കാലം
നീയോ പൊരിമണലില്‍ പോലും
പൂവിട്ടു കളങ്ങള്‍ തീര്‍ത്തു
പല ചുഴികള്‍ നിന്നിലുണര്‍ന്നു
പതപൊട്ടിച്ചിരിയല തീര്‍ത്തു
അനുരാഗമൊളിച്ച മനം പോല്‍
ഉന്മാദമൊഴുക്കായ് നീയും
ഒരു വേളയിലെന്നെ നോക്കി
ചെറുതായൊരു കണ്ണുമിറുക്കി
പല നാളുകള്‍ നീയൊഴുകുമ്പോള്‍
മാനതാരൊരു സാഗരമായി
മംഗല്യത്താലി പണിഞ്ഞെന്‍
കൊന്നമരം നിന്നെക്കാത്തൂ
ചെറു മീനുകള്‍ നിന്നെത്തൊട്ടേ
പുളകങ്ങള്‍ പൊട്ടി വിരിഞ്ഞു
എവിടെത്തെറ്റീ നിന്‍ വഴികള്‍
എവിടെപ്പോയ് നിന്നുടയാടകള്‍
തെരുവോരക്കൊതി കണ്‍മിഴിയും
അഭിസാരികയായോ നീയും
മരവിച്ചൂ നിന്‍ കണ്ണിണകള്‍
പതറിപ്പോം ചുണ്ടുകളല്ലോ
ചതിവലകള്‍ പെട്ടുകുരുങ്ങീ
ചിതറിപ്പോയ് നിന്റെ കിനാവുകള്‍
ഇല്ലിനിമേല്‍ നീയെന്നായി
പാഴ്ക്കാടിന്‍ പ്രേതം മാത്രം
പിളര്‍നാവുകള്‍ കൊണ്ടേ നാഗം
കാമത്താല്‍ നിന്നെയുഴിഞ്ഞു
ചത്തും മലര്‍ന്നും
കെട്ടിക്കിടന്നു നാറിയും
കവിളൊട്ടി
കണ്ണീരുവറ്റി
മെയ്യുണങ്ങി ,മനമുണങ്ങി
വീര്‍പ്പടങ്ങി
തെക്കോട്ട്‌ തലവച്ചു
കാല്‍വിരല്‍ കെട്ടി
കണ്ണിമയടപ്പിച്ച്
കോടിപ്പോം ചുണ്ടുകളമര്‍ത്തി
വെള്ളപുതപ്പിച്ചു
നിന്നെ ചിതയിലേക്കെടുക്കുമ്പോള്‍
കളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും
7:55 AM

വേട്ടയിറച്ചി




മമ്മീ മമ്മീ
ഞങ്ങളിന്ന്
ഒരു സാധനത്തെ പിടിച്ചല്ലോ

മരത്തിന്റെ
മുകളിലായിരുന്നു
രണ്ടെണ്ണം ഉണ്ടായിരുന്നു
ഇലകള്‍ക്കിടയില്‍
ഊഞ്ഞാലുകെട്ടി
രണ്ടും കൂടി എന്തോ
രഹസ്യം പറഞ്ഞു
മുട്ടിയുരുമ്മി
ഒളിച്ചിരിക്കുകയായിരുന്നു ..

ഞങ്ങള്‍ പമ്മി പമ്മി
ഒച്ചയെടുക്കാതെ
തോക്കെടുത്ത്
ഉന്നം നോക്കി ഒറ്റ വെടി
വെളുത്ത കട്ടച്ചോരയൊക്കെ
ഒലിപ്പിച്ചുരുണ്ട്
രണ്ടും തട്ടിപ്പിടഞ്ഞു താഴെ
വീണപാടെ
കരിയിലകള്‍ക്കിടയിലേക്ക്
രക്ഷപ്പെടാന്‍ നോക്കി
ഞങ്ങളുണ്ടോ വിടുന്നു
പിടിച്ചുപിടിച്ചു കൊണ്ടുവന്നു
കത്തിയെടുത്ത്
തോലൊക്കെ ജീവനോടെ
ചെത്തിയുരിഞ്ഞു
പിടയുന്നൊക്കെ ഉണ്ടായിരുന്നു
അനക്കം വിടും മുമ്പേ
കഷണം കഷണമാക്കി
കടിച്ചു പറിച്ചു
രണ്ടിനേം ഈമ്പി വലിച്ചു
കാര്‍ന്നു കാര്‍ന്നു
കൊന്നു തിന്നു
എല്ലൊക്കെ വലിച്ചെറിഞ്ഞു..

നല്ല രസം ഉണ്ട് ട്ടോ
മാങ്ങേടെ ഇറച്ചി ..

Wednesday, May 10, 2017

10:24 PM

സുഹറയും ബാല്യകാലസഖിയും



                      അതിസാധാരണമായ കതാതന്തുക്കളില്‍ നിന്നും ഇതിഹാസം രചിക്കുന്ന സാഹിത്യകാരന്മാരുണ്ട്.അവരില്‍ ഒരാളാണ്
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍. ബഷീറിന്റെ കൃതിയായ ബാല്യകാല സഖി ആരെടുയും ജീവിതത്തില്‍ നിന്ന് ഏറെ അകലെയല്ല ..ആരും അനുഭവിക്കാത്ത വികാരവുമല്ല .ആ കഥയില്‍ നിന്നും ചീന്തിയെടുത്ത കണ്ണീര്‍ കൊണ്ട് പരന്ന അക്ഷരങ്ങളുടെ ഒരേടാണ് സുഹറ.കഥാപ്രസംഗക്കാരുടെ ശൈലി കടമെടുത്ത് പറഞ്ഞാല്‍ അവളാണ് നമ്മുടെ കഥാ നായിക .

ബാല്യകാലസഖി ആദ്യവായനയില്‍ നായകനായ മജീദിന്റെ കഥയായി തോന്നുമെങ്കിലും ബഷീറിന്റെ പിറകില്‍ ആകാശത്തോളം പൊക്കത്തില്‍ നില്‍ക്കുന്ന സുഹറയെ ആ വലിപ്പം കൊണ്ട് നമ്മള്‍ കാണാതെ പോകുകയാണ് .കഥയില്‍ ആദ്യം പരിചയപ്പെടുന്ന ഏഴു വയസ്സുകാരിയായ സുഹറ.തന്റെടത്തിന്റെ ആള്‍രൂപം .എന്തിനും എന്തിനും ഏതിനും കരയുന്ന പൊട്ടി പെണ്ണല്ല .മജീദ്‌ ഇങ്ങോട്ട് നാവു നീട്ടി കാണിക്കുമ്പോള്‍ അങ്ങോട്ടും തിരിച്ചു കാണിക്കുന്ന അസ്സല്‍ ഫെമിനിസ്റ്റ് .എടീ എന്ന് വിളിച്ചതിന് അയല്‍ക്കാരനെ മാന്തുന്ന.അവന്‍ കരയുമ്പോള്‍ അതിനെ പരിഹസിക്കുന്ന പോരാളി.തന്റെ കുടുംബം ദാരിദ്ര്യത്തിലാണേന്നോ വീട് ഓല മേഞ്ഞതാനെന്നോ ഒരു തരി അപകര്‍ഷതാ ബോധവും തൊട്ടു തീണ്ടാത്തവള്‍ തന്നെ .മജീദോ വീട്ടുകാരോ പോലും നീ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അവള്‍ക്ക്.മജീദ്‌ പേനാക്കത്തിയുമായി വരുമ്പോള്‍ പോലും ഞാന്‍ ഇനിയും മാന്തുമെന്നു വെല്ലുവിളിക്കുന്ന ഉശിരത്തി .

      പുറത്തെ സുഹറ ഇതാണെങ്കില്‍ അകത്തെ സുഹറ അലിവിന്റെ ആത്മാവ് .താന്‍ കണ്ട രണ്ടു മാങ്ങ പറിച്ച മജീദ്‌ അത് രണ്ടും അവള്‍ക്കു കൊടുക്കുമ്പോള്‍ ഒന്ന് മതി എന്ന് സ്നേഹപ്പെട്ടവള്‍. അവന്റെ ദേഹത്തെ പുളി ഉറുമ്പുകളെ അവള്‍ നുള്ളിയെടുത്ത് ഇഷ്ടം കൂടുന്നു .ഏതൊരു പെണ്‍കുട്ടിയും കാണുന്ന പതിവ് സ്വപ്‌നങ്ങള്‍ ..വിവാഹം ജീവിതം ഒക്കെ മനസ്സില്‍ കാക്കുന്നവളാണ് സുഹറയും..
മജീദ്‌ മനോരാജ്യത്തില്‍ പണിയുന്ന മാളികയില്‍ അവള്‍ എന്നെ രാജകുമാരിയായി കൂട് കൂട്ടിയിട്ടുണ്ട് . മനോരാജ്യത്തില്‍ ആ മാളികയുടെ ഉദ്യാനത്തിന് വെള്ളം നനക്കുന്നത് അവളാണ് .ആ രാജകൊട്ടാരത്തിനായി അവള്‍ ത്യജിക്കുന്നത് താന്‍ അരുമയായി ,തന്റെ ആയുധമായി പരിപാലിക്കുന്ന മൂര്‍ച്ചയുള്ള നഖങ്ങള്‍ ആണ് . വലിയ കിനാവുകള്‍ ഒന്നും ഇല്ലാത്ത ശരാശരി പെണ്‍കൊടിയായിരുന്നു സുഹറ.മജീദ്‌ മനപ്പായസം ഉണ്ണുന്ന മാളിക അവള്‍ക്കു വാഴയോളമോ തെങ്ങിനോളമൊ ഒക്കെയേ പോക്കമുള്ളൂ .അതിലപ്പുറം ചിന്തിക്കുവാന്‍ അവളുടെ ഉള്ളിലെ ഗ്രാമീണ നിഷ്കളങ്കതക്ക് കഴിയുന്നില്ല .അവനൊത്ത് കഴിയുന്ന ഒരു കുടില്‍ തന്നെയാണ് അവളുടെ രാജകൊട്ടാരം

 

 ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് കണ്ടു പിടിച്ച മഹാ ഗണിത വിശാരദന് കണക്കു പഠിപ്പിക്കുന്നത് സുഹറയാണ്



                     കഥയുടെ രണ്ടാം ഭാഗത്ത് പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന യുവതിയായി സുഹറ മാറുന്നു .മജീദിന്റെ വീട്ടില്‍ തന്നെ അവരില്‍ ഒരാളായി  സമയം ചിലവഴിക്കുന്ന സുഹറ മറ്റാരോടും ഇല്ലാത്ത കാതരമായ എന്തോ ഒരു ഇഷ്ടം മജീദിനോട് തനിക്കുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു .കഥയുടെ കൊടുംവളവില്‍ മജീദ് ബാപ്പയുമായി പിണങ്ങി ആരോടും സുഹറയോടും കൂടി ഒന്നും പറയാതെ നാടുവിടുമ്പോള്‍ സുഹറയുടെ കാത്തിരിപ്പുകളുടെ തുടക്കമാകുന്നു .മജീദ്‌ തിരിച്ചു വരും എന്ന് അവള്‍ വിശ്വസിക്കുകയും മരണം വരെ അവനുവേണ്ടി കാത്തിരിക്കാന്‍ തയ്യാറാവുകയും ചെയ്ത് പറയാതെ പോയ ആ ദിവ്യ പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാകുന്നു .ആ കാത്തിരിപ്പിനിടയില്‍ കാലം കുതിച്ചു പായുന്നു .സമപ്രായക്കാരുടെയെല്ലാം വിവാഹം കഴിയുന്നു .മജീദിനെ കുറിച്ച് ഒരു വിവരവും ഇല്ല താനും .അങ്ങിനെ സുഹറയുടെ ജീവിതകണക്ക് തെറ്റി വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിനു അവള്‍ക്ക് കീഴടങ്ങേണ്ടി  വരുന്നു.ഇവിടെ അന്നത്തെ സമൂഹ വ്യവസ്ഥക്ക് വ്യക്തി കീഴടങ്ങേണ്ടി വരുന്ന കാഴ്ചയാണ് .പുരനിറഞ്ഞു വീട്ടില്‍ നില്‍ക്കുന്ന സുന്ദരിയായ യുവതി  വീട്ടുകാര്‍ക്ക് ഭാരമാണ് .അവളുടെ മനസ്സിന്റെ ചോദ്യങ്ങള്‍ക്കാകട്ടെ ഒരു ഉത്തരവും ഇല്ല അവിവാഹിതയായി പിടിച്ചു നില്‍ക്കാന്‍ അവള്‍ക്കു കഴിയുന്നില്ല എന്ന് കാണാം .നിസ്സഹായത , സമൂഹത്തിന്റെ പൊതു ചിന്താഗതിക്ക് പൊരുത്തപ്പെടല്‍  എന്നിവ ആദര്‍ശങ്ങളെ അന്നും ഇന്നും എങ്ങിനെ മാറ്റുന്നു എന്നതിന് ഉദാഹരണമായി സുഹറ മാറുന്നു .
  കഥയുടെ നരകഘട്ടം സുഹറയെ ദാമ്പത്യത്തിലൂടെ വരവേല്‍ക്കുന്നു .മറ്റൊരു ഭാര്യയും കുട്ടികളും ഉള്ള കശാപ്പുകാരനായ മണവാളന്‍ .അയാള്‍ കെട്ടിയത് താന്‍ എന്ന സ്ത്രീയെ അല്ല അവളുടെ സ്വര്‍ണത്തെയും അവള്‍ക്കു ലഭിക്കാവുന്നു ഓഹരിയെയും ആയിരുന്നെന്നു വൈകാതെ അവള്‍ തിരിച്ചറിയുന്നു .പുരുഷ കേന്ദ്രീകൃതമായ കുടുംബ ചുറ്റുപാടില്‍ അവള്‍ക്കു മര്‍ദ്ദനം നേരിടേണ്ടി വരുന്നു .പട്ടിണി കിടക്കേണ്ടി വരുന്നു .പണിക്കു പോയി കൂലി തേടേണ്ടി വരുന്നു .ചെറുപ്പത്തില്‍ കാണുന്ന തന്റെടിയായ പെണ്‍കുട്ടിയില്‍ നിന്ന്  മാനസിക മരണം സംഭവിച്ച് പ്രതികരിക്കാന്‍ കഴിയാത്ത ജീവിയായി സഹനം മഹാമന്ത്രമാക്കിയുള്ള  സുഹറയുടെ ഇതര ജീവിതം .ഭര്‍ത്താവിന്റെ ചെയ്തികളെ കുറിച്ച്  ധര്മരോഷം കൊള്ളുമ്പോള്‍ മാത്രം അവളിലെ പോരാളി പിടഞ്ഞെഴുന്നെല്‍ക്കുന്നു . തന്റെ ആത്മാവിനെ തമസ്കരിച്ച് യാന്ത്രികമായി ജീവിതത്തിന്റെ കയറ്റിരക്കങ്ങളില്‍ നീങ്ങുന്ന സ്ത്രീയുടെ ജീവിതത്തിറെ പര്യായമായി അവള്‍ മാറുന്നു .


ജീവിതം അതിന്റെ മൂര്‍ച്ചയുള്ള എല്ലാ ആയുധങ്ങള്‍ കൊണ്ടും ആക്രമിക്കുംപോഴും അതിനു മീതെ ഒക്കെ വീണ്ടും പ്രതീക്ഷയുടെ അമൃതു പുരട്ടി ആശ്വസിക്കുന്നതില്‍ ആണ് സുഹറ വിജയിക്കുന്നത് .വാര്‍പ്പ് മാതൃകയില്‍ ചിന്തിക്കുന്നവര്‍ക്ക്  അത് പരാജയം ആയി തോന്നാമെങ്കിലും .ചെറിയ മോഹഭംഗങ്ങള്‍ കൊണ്ട് ആത്മഹത്യയിലേക്ക് നീങ്ങുന്ന പരിചിത പ്രണയ കഥകളില്‍ നിന്നും ബാല്യകാലസഖിയെ മാറ്റി ചിന്തിപ്പിക്കുന്നതും ഇത് തന്നെ                                
           
         ഒരു വേള മജീദ്‌ തിരിച്ചു വരുമ്പോള്‍  അവള്‍ അവന്നരികില്‍  ഓടിഎത്തുന്നു .ഭര്‍ത്താവിന്റെ വീട്ടിലേക്കു ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിക്കുമ്പോള്‍ വീണ്ടും ഉന്മേഷവതിയായ ബാലകാലസഖി തിരിച്ചു വരവ് കാണിക്കുന്നു . പക്ഷെ കാത്തിരിപ്പിന്റെ ആഴം പിന്നെയും കൂടുന്നു .തന്റെ സഹോദരിമാരെക്കൂടി കേട്ടിച്ചയക്കേണ്ട ഉത്തരവാദിത്തമുള്ള ആങ്ങളയുടെ മനസ്സോടെ വീണ്ടും കാശുണ്ടാക്കാന്‍ മജീദ്‌ യാത്രയാകുന്നു .ഈ അവസരത്തില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പോലും സുഹറ മജീദിന്റെ കുടുംബ ചുമതല കൂടി ഏറ്റെടുക്കുന്നു .അല്ലെങ്കിലും അവര്‍ തമ്മില്‍ ഒരു വിവാഹത്തിനു പ്രസക്തി ഇല്ലല്ലോ .അങ്ങിനെ ചിന്തിച്ചാല്‍ അവര്‍ മാനസികമായി എന്നോ വിവാഹിതരാണല്ലോ .സ്നേഹത്തെ ജീവിതത്തിന്റെ ശുദ്ധിയായി കാണുന്ന തത്വശാസ്ത്രമാണ് ഈ നായികയുടെത് ,മാംസ നിബന്ധമല്ല സുഹറയുടെ രാഗം .വലിയ കാലയളവ്‌ കഴിഞ്ഞു മജീദ്‌ തിരിച്ചെത്തുമ്പോള്‍ ക്ഷമയുടെ ആള്‍രൂപമാണ് സുഹറ.പരാതികളുടെയോ പഴിചാരലുകളുടെയോ കെട്ടഴിക്കാതെ എന്തെ ഒരു കത്ത് പോലും അയക്കാഞ്ഞത് എന്ന ഒറ്റ ചോദ്യത്തില്‍ അവള്‍ ഒതുങ്ങുന്നു.മനസ്സ് കൊണ്ട് അവന്‍ പണിഞ്ഞ മാളികയിലെ രാജകുമാരിയായ അവള്‍ അവസാനമായി അവനെ ഒന്ന് കണ്ടിട്ട് മരിക്കാന്‍ ആണ് ആഗ്രഹിക്കുന്നത് .അല്ലാതെ സുഖിച്ചു ജീവിക്കണം എന്ന പ്രായോഗികതയല്ല ദുരാഗ്രഹമല്ല ..അവനെ ഒന്നടുത്ത് കണ്ടാല്‍ തന്നെ ധന്യമായി തീരുന്ന ജീവിതമാണ്‌ അവളുടേത്‌ . അവരുടെ സമാഗമത്തില്‍ അവര്‍ ബാല്യകാലത്തെ കളിക്കൂട്ടുകാര്‍ അല്ല .അവള്‍ വിവാഹിതയായ ഒരുവള്‍ ആണ് .അവരെ കുറിച്ച് നാട്ടുകാര്‍ പലതും പറയുന്നു .സ്ത്രീയുടെ ജീവിതത്തില്‍ കളങ്കം പറ്റിയാല്‍ ഉള്ള കഷ്ടത്തെ കുറിച്ച് മജീദ്‌ തന്നെ അവളെ ഓര്‍മപ്പെടുത്തുമ്പോള്‍ കളങ്കം പറ്റട്ടെ മറ്റെങ്ങുന്നുമാല്ലല്ലോ ..എന്നവള്‍ മറുപടി പറയുന്നു .സ്നേഹത്തിന്റെ പേരിലുള്ള കളങ്കം അവള്‍ക്കു പത്തരമാറ്റുള്ള വിശുദ്ധിയാണ് .
 
         കഥയുടെ അവസാനത്തില്‍  കവിളുകള്‍ ഒട്ടി കൈ വിരലുകളുടെ ഏപ്പുകള്‍ മുഴച്ച് നഖങ്ങള്‍ തേഞ്ഞു വികൃതരൂപമായി മാറുന്ന സുഹറ. രോഗാവസ്ഥയില്‍ മജീദ്‌ വന്നോ എന്ന് അന്വേഷിച്ചു അവന്റെ ഉമ്മയുടെ മടിയില്‍ തല വച്ച് മരിക്കുന്ന സുഹറ.എവിടെയുമെത്താത്ത ഈ കാത്തിരിപ്പും പൂര്‍ത്തിയില്ലായ്മയും  തന്നെയാണ് സുഹറയെ ചോദ്യചിഹ്നമാക്കുന്നത് .പരിചിതമായ് പല കഥകളില്‍ എല്ലാം നേടിഎടുക്കുന്ന നായികമാരേക്കാള്‍ എല്ലാം നഷ്ടപ്പെടുന്ന കഥയാകും സുഹറയുടെത് .ആ നഷ്ടപ്പെടുത്തലുകളിലൂടെ ആണ് അവള്‍ സ്വത്വം നേടുന്നതും .ഒട്ടും നൈരാശ്യബോധമില്ലാത്ത കാത്തിരിപ്പാണ് സുഹറയുടെത്

                അകലെ കല്‍ക്കത്ത നഗരത്തില്‍ ഒരു കെട്ടിടത്തിന്റെ ടെറസ്സില്‍ മജീദിന് മുമ്പില്‍ ബഷീര്‍ അവതാരിപ്പിക്കുന്ന ഭീതിജനകമായ പാതിരാനിലാവില്‍ മുല്ലപ്പൂവിന്റെ പരിമളവും ,കുപ്പിവളകളുടെ കിലുക്കവും ആയി തികഞ്ഞ സൌന്ദര്യത്തോടെ അവന്റെ മുഖത്തേക്ക് കുനിഞ്ഞു സ്നേഹാര്‍ദ്രമായി ഞാനാണ് സുഹറ എന്നവള്‍ മൊഴിയുന്നു . എവിടെയോക്കൊയോ  കാമുകനെ താന്‍ തിരഞ്ഞു നടന്നെന്നും താന്‍ മരിച്ചു പോയി എന്നും പള്ളിപ്പറമ്പില്‍ കിഴക്കേ മൂലയില്‍ പിലാവിന്റെ ചോട്ടിലാണ് തന്നെ അടക്കിയതെന്നും അവള്‍ അവനെ അറിയിക്കുന്നു . അവന്റെ നാമം മാത്രം ജപിച്ചു അവസാന ശ്വാസം എടുത്തവള്‍ക്ക് മരണത്തിനപ്പുറം അവനോടു ആത്മാവിന്റെ ഭാഷയില്‍ ഉള്ള സംഗമം.സമയവും ദൂരവും അതിരിടാത്ത സ്നേഹത്തിന്റെ പരകോടിയില്‍ ഉള്ള  വിശുദ്ധമായ കൂടിച്ചേരല്‍ . ആ മായക്കാഴ്ച്ചക്ക് പിറകെ നാട്ടില്‍ നിന്നും വരുന്ന ഉമ്മയുടെ കത്തില്‍ നിന്നും തന്റെ സഖിയുടെ വേര്‍പാട് മജീദ്‌ അറിയുന്നു .

                         ആഗ്രഹം  പൂര്‍ത്തിയാകാതെ വിടപറയുന്ന സുഹറയുടെ കഥയാണ് ബാല്യകാലസഖി എന്നിവിടെ കാണാം .മലയാളത്തിലെ മറ്റെല്ലാ നോവലുകളുടെയും നായികാ സങ്കല്‍പ്പങ്ങള്‍ സുഹറയുടെ നിഷ്കളങ്ക ഹൃദയ സ്പന്ദനങ്ങള്‍ കൊണ്ട് മാറ്റി മറിക്കപ്പെടുന്നു ..മരണം ഇവിടെ തീരെ ചെറിയ ഒരു ദുരന്തമായി മാറുന്നു .അതിനേക്കാള്‍ വലുതാണല്ലോ ജീവിതത്തിന്റെ ഏടുകള്‍ .ദാരിദ്യം ,സ്ത്രീധനം തുടങ്ങിയ സാമൂഹ്യ ദുരാചാരങ്ങള്‍,കുടുംബത്തിലും സമൂഹത്തിലും സ്ത്രീക്ക് നേരിടേണ്ടി വരുന്ന അതിരുകള്‍ ,പീഡനങ്ങള്‍ , അന്തമില്ലാത്ത നൈരാശ്യം ഇല്ലാത്ത കാത്തിരിപ്പ് ,എന്നിവയുടെ എല്ലാം കടുംവരയാണ് സുഹറ..ഒരു കഥ എന്നതിനപ്പുറം അന്നത്തെ സമൂഹത്തിന്റെ ജീവനാണ് നായിക .കഷ്ടപ്പാടിനും കാത്തിരിപ്പിനും എല്ലാം സ്നേഹത്തിന്റെ മഞ്ഞുകൊണ്ടാണ് പുതപ്പ്.
               തന്റെടി,സ്നേഹമയി,പരിശുദ്ധ പ്രണയത്തിന്റെ കാമുകി , മാനസികമായി ഇഷ്ടമല്ലാഞ്ഞിട്ടും വീട്ടുകാര്‍ക്ക് വഴങ്ങുന്ന കുടുംബ വിധേയ , ദുരിതങ്ങള്‍ക്കിടയിലും പൊരുതി ജീവിക്കുന്ന ക്ഷമാശീല , തന്റെ ജീവിതത്തെ താനിഷ്ടപ്പെട്ട രൂപത്തില്‍ തിരിച്ചു കിട്ടാന്‍ പിന്നെയും പിന്നെയും പ്രതീക്ഷകളില്‍ മുഴുകുന്ന കിനാവുകാരി ,ആരോടും പരിഭവം കാണിക്കാതെ വിധിഹിതത്തെ മാനിക്കുന്ന ഗ്രാമീണത ഇങ്ങിനെ എല്ലാമായ സുഹറയുടെ കഥയാണ് ബാല്യകാലസഖി . നായകനായ മജീദിന്റെ വീക്ഷണത്തിലൂടെയാണ് ബഷീര്‍ കഥ പറഞ്ഞതെങ്കിലും കഥ മുന്നോട്ടു വക്കുന്നത് സുഹറയുടെ ജീവിതമാണ് .അതിന്റെ ഉയര്‍ച്ച താഴ്ചകളാണ് .
              സുഹറ ആദ്യന്തം കത്തിക്കൊണ്ടിരുന്ന ഒരു റാന്തല്‍ വിളക്കാണ്.ചിലപ്പോള്‍ അത് തെളിഞ്ഞു കത്തുന്നു .ചിലപ്പോള്‍ കാറ്റില്‍ ഇടറുന്നു .കെട്ടുപോകും എന്ന്  വായനക്കാരന്‍ കരുതുന്നിടത്ത് അത് നാടകീയമായി കത്തി നില്‍ക്കുന്നു ,അവസാനനിമിഷം വരെ അതിന്റെ ജ്വാലയില്‍ , കെട്ടുകഴിഞ്ഞപ്പോള്‍ അത് സൃഷ്ടിക്കുന്ന ആത്മീയ വെളിച്ചത്തില്‍ ആണ് മജീദും മറ്റു കഥാപാത്രങ്ങളും തെളിയുന്നത് തന്നെ . അങ്ങിനെ ബാലകാലസഖി തികച്ചും സുഹറയുടെ കഥയായി മാറുന്നു