kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, September 29, 2017

7:32 AM

ശ്വാനം



ബന്ധത്തിൽ പെട്ട ഒരാളുടെ മരണവാർത്ത  വന്നപ്പോളാണ് നേരത്തെ നടത്താമെന്നേറ്റ ശില്പശാല ഞാൻ സുഹൃത്തായ ഒരു' അധ്യാപികയെയും മറ്റൊരു സുഹൃത്തിനെയും ഏൽപ്പിച്ചു പോയത്...

മരണവീട്ടിൽ മൂകമാക്കി വച്ച ഫോൺ വിറച്ചുകൊണ്ട് വിളിയറിയിച്ചു.. അങ്ങേത്തലക്കൽ ശില്പശാല നയിക്കുന്ന ടീച്ചർ
പ്രസാദ് വിട്ടിൽ നിന്നും ബാബുവേട്ടൻ വിളിച്ചു ഇപ്പോ... മോനൂട്ടൻ വല്ലാതെ കരയുന്നത്രെ.. ഡോക്ടറെ കാണിക്കണം... ഞാൻ മനോജിനെ ഏൽപ്പിച്ചു മടങ്ങുകയാണ് ... വളരെ അർജന്റ് ആയതോണ്ടാ....

വിട്ടിൽ കുട്ടിയെ നോക്കുന്ന അച്ഛൻ... നിറുത്താതെ കരയുന്ന കുട്ടി... ഇതൊക്കെ മനസിൽ വന്നപ്പോൾ ടീച്ചറോട് മറുത്തൊന്നും പറയാൻ തോന്നിയതുമില്ല... വൈകിട്ട് മടങ്ങിയെത്തുമ്പോൾ ടീച്ചറെക്കണ്ട് മോനുട്ടന്റെ സുഖവിവരം അന്വേഷിക്കാമെന്ന് കരുതി അവരുടെ വീട്ടിലെത്തി

ടീച്ചറേ മോനൂ ന് എങ്ങനെ? ഡോക്ടർ എന്തു പറഞ്ഞു???

വാടിയ മുഖത്തോടെ ടീച്ചർ പറഞ്ഞു..

അവനോ ഒരു മിണ്ടാട്ടവും ഇല്ല... ഒരേ കിടപ്പാ... പാലു പോലും കുടിച്ചില്ല.. ബിസ്കറ്റ് പോലും കഴിച്ചില്ല.. ഡോക്ടർ തന്ന മരുന്ന് കൊടുത്തിട്ടുണ്ട്...

എവിടെ അവൻ... ഞാൻ കണ്ടിട്ടു പോകാമെന്ന് കരുതി... ഞാൻ സിറ്റ് ഔട്ട് കടന്ന് ഹാളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ
ടീച്ചർ പുറത്തിറങ്ങി മുറ്റത്തേക്ക് വിരൽ ചൂണ്ടി...
അവിടെയാ ...മോനൂ... മോനൂ. ഇതാരാ നിന്നെ കാണാൻ വന്നിരിക്കുന്നത്... കവിയാ... ചിലപ്പോ നിന്നെപ്പറ്റിയും കവിത എഴുതും...

കൂട്ടിൽ ചുരുണ്ടുകൂടിക്കിടന്ന  നായ്ക്കുട്ടി പതിയെ തല ഉയർത്തി നോക്കി... പിന്നെ കുഞ്ഞുവാൽ ചെറുതായി ആട്ടി..

 മോനുട്ടന് തിരെ വയ്യാഞ്ഞിട്ടാ... അല്ലെങ്കിൽ പ്രസാദ് വന്നാൽ അവൻ അറിയാതിരിക്കില്ലായിരുന്നു.....

ടീച്ചറുടെ നനഞ്ഞ വാക്കുകൾ ചെവിയിൽ വന്നു നിറഞ്ഞപ്പോൾ ഞാൻ ആ നായ്ക്കൂടി നെ മുഴുവൻ മനസിലൊളിപ്പിച്ച് വെറുതെ മൂളി സൗഹൃദപ്പെട്ടു.

*ശിവപ്രസാദ് പാലോട്*

Friday, September 22, 2017

8:36 AM

മാറാപ്പ്

ആ കുട്ടിക്ക് ഇപ്പോള്‍ എത്ര വയസ്സുണ്ടാകും ? ഭാര്യ ഇടയ്ക്കു ചോദിച്ചു
ഇവനോളം തന്നെ പ്രായം വരും ..ലീല എന്നായിരുന്നു പേര് ..ലീലയെ ഒക്കത്തിരുത്തി ഏച്ചുട്ടി നാട് മുഴുവന്‍ നടന്നു പിച്ച എടുക്കുമായിരുന്നു ..
പാറുവേടത്ത്യെ ഒരഞ്ചുരുപ്പ്യ ഒരു കഷണം സോപ്പ് എന്നൊക്കെ പറഞ്ഞു എത്രയോ തവണ നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ട് ..അകന്ന ബന്ധത്തിലെ അനുജത്തി ആയതിനാല്‍ ഞാന്‍ എന്തെങ്കിലും ഒക്കെ കൊടുക്കുമായിരുന്നു ..
സാധാരണ അവള്‍ അമ്മയുടെ പഴങ്കഥ കേള്‍ക്കാന്‍ ഇരിക്കാറില്ല .ഇന്നെന്തോ ഒരു സ്ത്രീയെ കുറിച്ച് അതും ഭ്രാന്തിയായ ഒരു സ്ത്രീയെ കുറിച്ച് ആയതു കൊണ്ടാണ് അവള്‍ക്കിത്ര താല്പര്യം എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അവള്‍ എച്ചുട്ടിയെ ആദ്യം കാണുകയല്ലേ .. ഏച്ചുട്ടിയെ അറിയാത്തവരായി നാട്ടില്‍ ആരുമില്ല ..എപ്പോളും മഴയത്തും വെയിലത്തും രാത്രി പകല്‍ ഭേദമില്ലാതെ നാട്ടുവഴികള്‍ ഏച്ചുട്ടിക്ക് മുമ്പില്‍ ഉണര്‍ന്നു കിടക്കും .
മരുതലക്കുന്നിന്റെ അവിടെയായിരുന്നു അവളുടെ വീട് ..നാല് ആങ്ങളമാരുടെ പെങ്ങളായിട്ടാണ് അവളെ പെറ്റത്. ലക്ഷ്മിക്കുട്ടി എന്നാ ശരിക്കും ഉള്ള പേര് .ചെറുപ്പത്തിലെ അല്പം ഒരു അന്തം വിടല് ഉണ്ടായിരുന്നുത്രേ ..അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .അവളെ കാണാന്‍ എന്ത് ചന്തമായിരുന്നു അറിയോ ..ചുരുണ്ട മുടീം വട്ട മുഖവും തെളങ്ങണ കണ്ണുകളും ഒക്കെ ആയിരുന്നു ..അതൊക്കെ തന്നെ അവളെ നാശമാക്കിയതും .. സ്കൂളില്‍ പഠിപ്പോന്നും ഉണ്ടായിട്ടില്ല .അവളുടെ അമ്മ അടുത്ത വീട്ടുകളിലോക്കെ അടിച്ചു വാരാനും പാത്രം കഴുകാനും തുണി അലക്കാനും നെല്ല് കുത്തി കൊടുക്കാനും ഒക്കെ പോകും ..അതിന്റെ ഒക്കെ ഒപ്പം ഇവളും പോകും .ലച്ചൂട്ടി എന്നായിരുന്നു വിളിപ്പേര് .വീട്ടിലൊക്കെ വല്യദാരിദ്ര്യം തന്നെ ആയിരുന്നു .വല്യ വീട്ടുകളിലെ വല്ല ചടങ്ങിനും ആണ് അന്ന് നാലും കൂട്ടി ഒരു ശാപ്പാട് ഉണ്ടാകുക . .അങ്ങിനെ തിന്നും തിന്നാതെയും ഒക്കെ ആയി അവള്‍ വളര്‍ന്നു .പത്തോ ഇരുപതോ പ്രായം എന്നറിയില്ല .അന്ന് ഇന്നത്തെ പോലെ ജനന തിയ്യതിയും പിറന്നാളും ഒന്നും അങ്ങിനെ പതിവില്ല ..ചില വീട്ടിലെ ജാതകം കൂടി എഴുതൂ ..ഇവള്‍ക്കും എനിക്കും ആയാല്‍ അധികം ഏറില്ല..കുളിക്കാന്‍ അന്ന് അമ്പലക്കുളത്തിലേക്ക് പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടാകും ..ഇവളും അമ്മയോടൊപ്പം കുളിക്കാന്‍ വരാറുണ്ട് .അന്ന് ആണ് പെണ്ണ് എന്നൊന്നും ഇല്ല നാട്ടില്‍ .കുളം തുറസ്സാ..ഒരു കടവ് ..അതിനു പാലക്കടവ് എന്നാണു ഞങ്ങള്‍ പറഞ്ഞിരുന്നത് അവിടെ വല്യ വീട്ടിലെ പെണ്ണുങ്ങള്‍ ആണ് കുളിക്കാര് ..വടക്കേ കടവിലെ ഒരു ഭാഗത്ത് ആണുങ്ങളും ഒരു ഭാഗത്ത് പെണ്ണുങ്ങളും കുളിക്കും ..തെക്കേ കടവ് പണിക്കാര്‍ക്ക് ഉള്ളതാണ് ..അന്ന് തീണ്ടലും അയിത്തോം ഒക്കെ ഉള്ള കാലോം .പടിഞ്ഞാറേ കടവിലും പെണ്ണുങ്ങള്‍ ഇറങ്ങും .തിരക്ക് എവിടെയാ കുറവ് അവിടെ ഇറങ്ങുക അതന്നെ ..ചെറുപ്പത്തില്‍ ഞങ്ങള്‍ കുളം അക്കരെ ഇക്കരെ നീന്തും .വയസ്സറിയിച്ചു പിന്നെ നീന്തിക്കളിക്കാന്‍ അമ്മ സമ്മതിക്കാറില്ല .ഒപ്പം വന്നൊരു കുളിച്ചു കയറിയാലും ഞങ്ങളുടെ കുളി കഴിഞ്ഞിട്ടുണ്ടാവില്ല .എന്നാ അമ്മയുടെ സ്ഥിരം പരാതി .അന്ന് ഒരു പ്രായം വരെ അങ്ങിനെ വലിയ ഉടുത്തു കെട്ടൊന്നും ഇല്ല .ഒരു പാവാടയും ജമ്പറും ..മുതിര്‍ന്നാല്‍ പിന്നെ ഒന്നരയും മുണ്ടും ..ബോഡീസ് ഒന്നും അന്ന് അത്രക്കില്ല ..തറവാട്ടു പെണ്ണുങ്ങള്‍ക്ക്‌ മാത്രം അതൊക്കെ കാണാം . ഞാന്‍ നേരത്തെ പറഞ്ഞില്ലേ അവളുടെ ചന്തം തന്നെയാ അവളുടെ ശാപം ആയത് ..അമ്മ പണിക്കു പോയാ അവള് വീട്ടില്‍ ഒറ്റയ്ക്ക് .അന്ന് മരുതല ഒക്കെ പറങ്കിക്കാടാ ..ഇനി പണിക്കു പോയ ഏതോ വീട്ടില്‍ നിന്നും ആണോ എന്നും അറിയില്ല .. അവള്‍ക്കു വയറ്റിലുണ്ടായി ..മൂന്നു മാസം ആയിട്ടാ അറിഞ്ഞത്. അവള് പിഴച്ചു . ആങ്ങളമാരില്‍ മുതിര്‍ന്നവരും ബന്ധുക്കളും ഒക്കെ ചേര്‍ന്ന് പൊതിരെ തല്ലി.കുടുംബത്തിന്റെ മാനം പോയില്ലേ .പട്ടിണിക്കിട്ട് ഭേദ്യം തന്നെ .ഒടുക്കം മൂന്നാം നാള്‍ തീക്കൊള്ളി കൊണ്ട് കുത്തിയപ്പോള്‍ പെണ്ണ് നാട്ടിലെ വല്യ തറവാട്ടിലെ ഒരു ചെറുപ്പക്കാരന്റെ പേര് പറഞ്ഞു .എന്നിട്ടെന്താ കാര്യം ..അവള്‍ക്കു തലയ്ക്കു സോക്കെടായാത് കൊണ്ട് പറയുകയാണെന്നും പറഞ്ഞു പിന്നേം ഭേദ്യം ..അങ്ങിനെ സ്വന്തം അമ്മയുടെ വായില്‍ നിന്ന് തന്നെ ആദ്യത്തെ പുലയാടിച്ചി എന്ന വിളി കേട്ടു..വീട്ടുകാര്‍ക്ക് തല പുറത്തിട്ട് നടക്കാന്‍ പറ്റാതായി പറഞ്ഞാല്‍ മതിയല്ലോ .കണ്ടവരൊക്കെ അവളെ പുലാടിച്ചി എന്ന് വിളിക്കാനും തുടങ്ങി ..അവളെ വീട്ടില്‍ നിന്നും പുറത്താക്കി ..പാവം പെണ്ണ് എങ്ങോട്ട് പോകാന്‍ ..ബുദ്ധീം കുറവ് ..അതങ്ങിനെ കണ്ട വീടുകളില്‍ ഒക്കെ നടക്കാന്‍ തുടങ്ങി ..ബന്ധു വീടുകളില്‍ ഒന്നും ആരും കയറ്റാണ്ടായി ..നാട്ടില് മുഴുവന്‍ പാട്ടായില്ലേ ?
ഞങ്ങള്‍ ഒക്കെ സമപ്രായം ആയതു കൊണ്ടും നമ്മുടെ ചെറിയ ബന്ധം ഉള്ളതോണ്ടും നമ്മുടെ വീട്ടിലും വരും .പടിക്കല്‍ നിന്ന് കുറെ വിളിക്കും .അപ്പോള്‍ അച്ചന്‍ ആദ്യം കുറെ ചീത്ത പറയും പിന്നെ ആ പെണ്ണിന് എന്തെങ്കിലും കൊടുക്ക് എന്ന് പറയും .അങ്ങിനെ ഇത്തിരി കഞ്ഞിയോ മറ്റോ മോന്തി പടിയിറങ്ങും .ഇറങ്ങുമ്പോള്‍ പാറൂ എന്നെന്നെ വിളിക്കും ..ഞങ്ങള്‍ക്കൊക്കെ അപ്പോള്‍ സങ്കടം ആവും ..
അമ്മ ഒന്ന് നിര്‍ത്തി ഉടുത്ത മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചു അപ്പോളേക്കും എന്റെ കല്യാണവും കഴിഞ്ഞു ..എനിക്കും വിശേഷം ആയിരുന്നു
അങ്ങിനെ കണ്ടിടത്തും കിടന്നും നരകിച്ചും അവള് ഒരീസം പെറ്റ് രണ്ടും രണ്ടിടത്തായി .പേറെടുക്കാന്‍ ഒന്നും ആരും ഇല്ല ..ഏതോ പറമ്പില്.ചുടലേല് ആയിരുന്നുന്നും പറേണ കേട്ടിട്ടുണ്ട് .നിശയല്യ .നല്ലൊരു പെണ്‍കുട്ടി .അവളട പോലെ തന്നെ ..വട്ട മുഖം ഒക്കെ ആയി ..എന്താ ചെയ്യാ ..പെണ്ണിന് എന്താ ചെയ്യേണ്ടേന്നു ഒന്നും അറിയില്ല .വീട്ടുകാരോന്നും തിരിഞ്ഞു നോക്കീതും ഇല്ല .സാധാരണ പെണ്ണുങ്ങള്‍ പ്രസവിച്ചു കിടക്കുക എന്നൊരു ഏര്‍പ്പാടുണ്ട് .ശരീരത്തിലെ എല്ലാ ഞരമ്പും പോട്ടീട്ടാ പ്രസവിക്കണേ ..പിന്നെ അതൊക്കെ കൂടിവരാന്‍ രക്ഷ കഴിക്കണം .ലോകത്തില്‍ വച്ചു ഏറ്റവും വലിയ നോവാ പെറ്റ്നോവ്‌ ..ഈ പെണ്ണിന് ഒട്ടു കിടത്തോം ഇല്ല രക്ഷേം ഇല്ല ..അവള് കുട്ടിയേം എടുത്തു നടത്തം തുടങ്ങി . അവള് പെറ്റ് അധികം താമസിയാതെ ഞാന്‍ ഇവനെ പെറ്റ് കിടന്നു .
വിശന്നാ കുട്ടി കരയും അപ്പോള്‍ ഇവള്‍ അതിനെ തല്ലുകയും നുള്ളുകയും ഒക്കെ ചെയ്യും .അത് പാവം ഉറക്കെ കരയും .വീട് വീടാന്തരം നടക്കും .അവള്‍ തന്നെ കുട്ടിക്ക് ഇട്ട പേരാണ് ലീല. വീടിന്റെ മുറ്റത്ത് എത്തുമ്പോള്‍ അവള്‍ കുട്ടിയെ നുള്ളും എന്നൊക്കെ നാട്ടുകാര് പറഞ്ഞിരുന്നു .കുട്ടി കരയുന്നത് കണ്ടു പെണ്ണുങ്ങള്‍ ഒക്കെ അവള്‍ക്കു വല്ലതും തിന്നാന്‍ കൊടുക്കും .പക്ഷെ അവളുടെ ചെറുപ്പത്തിലെ അന്തം വിടല് പ്രസവത്തോടെ കൂടി ..നാട്ടാര് അവളെ പുലയാടിച്ചി എന്ന് സ്ഥിരം വിളിച്ചു കേട്ടിട്ടോ എന്തോ പോല്യാടിച്ചി പോല്യാടിച്ചി എന്ന് നീട്ടി വിളിച്ചായി അവളുടെ നടത്തം ..ഏതെങ്കിലും വീട്ടില്‍ ചെന്ന് ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ അത് അവരുടെ മുന്നില്‍ തന്നെ തട്ടി മറിക്കും.. ആ വീട്ടുകാരെ തന്നെ അവരുടെ പേരും കൂട്ടി പോല്യാടിച്ചി പോല്യാടിച്ചി എന്ന് ഉറക്കെ വിളിക്കും ..ഈ തെറി വിളി പേടിച്ചു പല വീട്ടുകാരും ഒന്നും കൊടുക്കാതെ ആയി .എന്നാലും നമ്മുടെ വീട്ടില്‍ വന്നാല്‍ എന്താച്ചാ കൊടുത്തത് വാങ്ങിക്കഴിക്കും .ഞങ്ങള് വല്ല പഴേ തുണിയോ ഒക്കെ കൊടുത്തത് വാങ്ങിക്കും ..കണ്ട ഇടത്തൊക്കെ ആള്‍ക്കാര്‍ ഇവളെ കണ്ടാല്‍ ആരുടെ കുട്ട്യാ എന്ന് ചോദിക്കും ..അപ്പോള്‍ ഇവള്‍ അവരെ ഫ എന്ന് ആട്ടും ..തെറി വിളിക്കും .നാട്ടുകാര് കുട്ടിക്ക് പലരുടെയും ചായ ഉണ്ടെന്നു പറഞ്ഞു പറഞ്ഞു ചിരിക്കും ..
അക്കാലത്ത് ഇവളും കുട്ടീം ഏതെങ്കിലും പീടികക്കൊലായിലാ കെടക്കാ ..ആ കുട്ടി രാത്രി മുഴുവനും കരയും .അപ്പോള്‍ ഇവള്‍ക്ക് കൂടുതല്‍ ഭ്രാന്തിളകും..ചെലപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതെ വരുമ്പോള്‍ അടുത്ത വീട്ടുകാരൊക്കെ പിരാന്തി അതിനെ കൊന്നിട്ടുണ്ടാകും എന്ന് വിചാരിച്ചിട്ടുണ്ടെത്രേ.നട്ട പാതിരക്ക് ലീല പുലയാടിച്ചീ എന്നൊക്കെ വിളിച്ചു പ്രാകി പറയും കുട്ടിയോട് .അന്നത്തെ കാലത്താണ് നമ്മുടെ നാട്ടിലേക്ക് ഒരു ബസ് ഓടാന്‍ തുടങ്ങിയത് .ബസ്സുകാര് രാത്രി വന്നു കിടക്കുന്ന പീടികയുടെ താഴെയാ ഏച്ചുട്ടിയുടെയും കിടപ്പ് . എന്താ പറയാ ആദ്യം പെറ്റതിന്റെ മുറി ഉങ്ങുന്നതിനു മുമ്പ് ഏച്ചുട്ടിക്ക് പിന്നേം ഗര്‍ഭായി..ബസ്സ് കാരാണ് എന്ന് നാട്ടുകാര്‍ പറഞ്ഞു ..അല്ല വേറെ ചിലര്‍ ആണെന്ന് പല കഥകളും ..പിന്നെ ഒരു ഒക്കത്ത് കുട്ടിയും ഉന്തിയ വയറും ആയി ആ പെണ്ണ് നടന്നു ..കഷ്ടം തോന്നും ..ഞാനും രണ്ടാമത് വിശേഷായിരുന്നു അപ്പോളേക്കും ട്ടോ ..നമ്മളൊക്കെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഇവള്‍ക്ക് മഴയൂല്യാ വെയിലൂല്യാ..മഞ്ഞൂല്യാ ..അങ്ങിനെ ഒരീസം അവളെ കാണാന്‍ ഇല്ലാതായി .ബസ്സുകാര്‍ എങ്ങോട്ടോ കയറ്റിക്കൊണ്ട്പോയി ..അല്ല പോലീസുകാര് പിടിച്ചു എന്നൊക്കെ പല കഥകള്‍ ..എന്തായാലും കുറെ കാലത്തേക്ക് അവളെ കുറിച്ചു ഒരു വിവരവും ഇല്ല ..
പിന്നെ ഒരു ദിവസം അവള് പിന്നേം ഇവിടെ എത്തി .കയ്യില് കുട്ടിയില്ലാതെ .കുട്ടിയെ പോലീസുകാര്‍ പിടിച്ചു കൊണ്ട് പോയി എന്നും രണ്ടാമത് പ്രസവിച്ചത് മരിച്ചു പോയീന്നാണ് നഴ്സുമാര്‍ പറഞ്ഞത് എന്നും ഒക്കെ അവള്‍ പറയുന്നുണ്ടായിരുന്നു . ഏകദേശം അങ്ങിനെ ഒക്കെ തന്നെ ആയിരുന്നു ശരിയും .അവളുടെ നാവു കുഴഞ്ഞിരുന്നു ഈ വരവില്‍ .കാരണം പോലീസുകാര്‍ അവളെ ഭ്രാന്ത് മാറാന്‍ കുതിരവട്ടത്ത് കൊണ്ട് പോയി ഷോക്കടിപ്പിച്ചതായിരുന്നു ..രണ്ടാം പ്രസവത്തില്‍ ആണ്‍കുട്ടി ആയിരുന്നു എന്നവള്‍ പറയുന്നു .കുട്ടി മരിച്ചു എന്ന് നഴ്സുമാര്‍ അവളോട്‌ നുണ പറഞ്ഞതാകും എന്നാ എനിക്ക് തോന്നണത് ..അതോടെ ഗര്‍ഭോം നിര്‍ത്തിച്ചു. ലീലക്കുട്ടിയുടെ കാര്യം ഇടയ്ക്കു അവള്‍ വീട്ടില്‍ വരുമ്പോള്‍ പറയും .പാവം അതിന്റെ കണ്ണില്‍ നിന്നും അപ്പോള്‍ തീ ഒഴുകും .എന്തായാലും പെറ്റ വയറല്ലേ ..
അവള് പിന്നേം നാട്ടിലൂടെ നടപ്പായി .കുട്ടികള്‍ ഒക്കെ കല്ലെടുത്ത് ഏറിയും .അപ്പോള്‍ അവള്‍ അവരുടെ കൂടെ ഓടും .തിരിച്ചും ഏറിയും .അങ്ങിനെ അവള്‍ക്കു പിന്നെയും ഭ്രാന്തായി പിന്നെ കുളീം അലക്കും ഒന്നും ഇല്ലാതായി .മുടി ഒക്കെ ജട കെട്ടി .ഇട്ട തുണിയൊക്കെ കീറി .കീറിയ തുണികൊണ്ട് അവളൊരു മാറാപ്പാക്കി ..എവിടെന്നോ പെറുക്കിയ ഒരു പാട്ടയുണ്ടാകും അതില്‍. പാട്ട കാണിച്ചാല്‍ ആരെങ്കിലും അകന്നു നിന്ന് കഞ്ഞിയോ വെള്ളമോ ഒഴിച്ച് കൊടുക്കും .വല്ല സദ്യയും ഒക്കെ ഉണ്ടായാല്‍ അവള്‍ അവിടെ ഇരുന്നു ആര്‍ത്തിയോടെ കഴിക്കുന്നത് കാണാം .മാറാപ്പില്‍ ആരോ വലിച്ചെറിഞ്ഞു കിടന്ന ഒരു പൊട്ടിയ കണ്ണാടിണ്ട് . ഒരു പാവക്കുട്ടീം ..എവിടെന്നോ പൂര പറമ്പീന്ന് കിട്ടീതാവണം,, അതും നോക്കി പോല്യാടിച്ചി എന്ന് വിളിച്ചോണ്ട് ഇരിക്കും . കാലം എത്ര കഴിഞ്ഞു പോയി .ഇവന് ഇപ്പൊ നാല്‍പ്പത്തി രണ്ടായില്ലേ ? ഇവനെ പെരിമ്പോള്‍ എനിക്ക് പതിനേഴു വയസ്സാ ..അപ്പൊ എനിക്കിപ്പോ അറുപതാവാറായി അവള്‍ക്കിപ്പോ എഴുപത് വയസ്സിനടുത്ത് ആയി കാണും .ദേഹോക്കെ മെലിഞ്ഞു .കണ്ണും കാണില്ലാ തോന്നുന്നു .പല്ലൊക്കെ കൊഴിഞ്ഞു ..അവള്‍ കിടന്നിരുന്ന ചുടല ഒക്കെ മാന്തി റബ്ബര്‍ തോട്ടമായി ..അവള്ടെം എന്റെം പ്രായത്തിലുള്ള പലരും മരിച്ചും പോയി . കുറെ കാലത്തിനു ശേഷാ ഇവിടെ കടന്നു വന്നത് ..എന്താ ചെയ്യാ മനുഷ്യന്റെ ഓരോ അവസ്ഥകള്‍ .നല്ല രീതിയില്‍ ആയിരുന്നെങ്കില്‍ എവിടെ എത്തേണ്ട പെണ്ണാ ..അമ്മ ദീര്‍ഘ നിശ്വാസത്തോടെ കഥ നിര്‍ത്തി .. ഭാര്യ കഥ കേട്ടിട്ട് അന്തം വിട്ടു ഇരിക്കുകയാണ്.എന്റെ അത്രേ പ്രായമുള്ള ലോകത്തിന്റെ ഏതോ ഒരു കോണില്‍ ജീവിച്ചിരിക്കാന്‍ ഇടയുള്ള ലീല എന്ന സ്ത്രീയെ ഞാനും മനസ്സിലിട്ടു കൂട്ടിയും പെരുക്കിയും ഇരുന്നു . ചുരുണ്ട മുടീം വട്ട മുഖവും തെളങ്ങണ കണ്ണുകളും ഒക്കെ ഉള്ള സുന്ദരിയായ ഒരു സ്ത്രീ .ഞാന്‍ അവരെ സങ്കല്‍പ്പിച്ചു നോക്കി. അതിനു ഇപ്പോള്‍ അവര്‍ക്ക് ലീല എന്ന് തന്നെ ആകുമോ പേര് ..ആര്‍ക്കറിയാം ..തന്റെ ഊരും പേരും അറിയാതെ പ്രപഞ്ചത്തിന്റെ കോണില്‍ എവിടെയെങ്കിലും ഉണ്ടാകണം ..രണ്ടാമത്തെ കുട്ടി എവിടെ ആയിരിക്കും ? ചുരുണ്ട മുടീം വട്ട മുഖവും കട്ടി മീശയും ഉള്ള അപരിചിതരായ ഒട്ടേറെ ആണുങ്ങളില്‍ ഞാന്‍ അവനെ തിരഞ്ഞു നോക്കി . ആങ്ങളയും പെങ്ങളും ഒരിക്കലും തമ്മില്‍ കാണാതെ ജീവിച്ചു മരിച്ചു പോകേണ്ടി വരികയല്ലേ .. തെക്കേ തൊടിയിലെ റബ്ബര്‍ മരത്തിന്റെ ഫ്ലാറ്റ്ഫോറത്തില്‍ കാലു നീട്ടിയിരുന്നു കണ്ണാടി നോക്കി ഈണത്തില്‍ ഏച്ചുട്ടി ഈ ലോകത്തോടും പരലോകത്തോടും വരെ പോല്യാടിച്യേയ് പോല്യാടിച്ചി എന്ന് ഉറക്കെ മന്ത്രം ജപിച്ചു കൊണ്ടിരുന്നു

Wednesday, September 6, 2017

3:37 AM

കോരളം



ആ ദേശമൊട്ടുക്കും കുമ്പിളിൽ കഞ്ഞി കുടിച്ചിരുന്ന കോരന്മാർ മാത്രമായിരുന്നു...

അവർ സ്വപ്നങ്ങൾ കൊണ്ട് പൂവിടുകയും
വിയർപ്പിനെ ആരാധിക്കുകയും
പ്രതീക്ഷകളെ പൂജിക്കുകയും ചെയ്ത ഉത്സവമായിരുന്നു ഓണം

കോരന്റെ അള മായിരുന്നു കോരളം...

പിന്നീടെപ്പോഴോ ചരിത്ര പുസ്തകങ്ങളിൽ കടന്നു കൂടിയ അച്ചടിപ്പിശകാണതിനെ കേരളം എന്നാക്കിയതും
കോരൻ പഴഞ്ചൊല്ലിൽ കുടുങ്ങിപ്പോയതും...

Monday, September 4, 2017

8:20 AM

ആട്ടം



വ്രീളാവിവ ശയായ്
ശൃംഗാര ലോലയായ്
അധരാംബുജ ദളങ്ങളിൽ
കെടാപ്പുഞ്ചിരിയോടെ
കളിവിളക്കു ജ്വലിക്കുന്നു....

എണ്ണ മിനുങ്ങുമുടലിൻ
നിമ്ന്നോന്നതങ്ങൾ
മദം തിങ്ങും
വടിവുകളൊതുക്കങ്ങൾ

ഒരു കടാക്ഷത്തിൽ
ചേങ്ങില പദം മറക്കുന്നു
ചെണ്ട കലമ്പുന്നു
ആട്ടം പതറിവേഷം
അഴകിയ രാവണനാകുന്നു....

കളി കഴിഞ്ഞ രാവിൽ
കുറെ ഈയലുകൾ മാത്രം
ചിറകു കരിഞ്ഞിഴയുന്നു
8:19 AM

തീക്കൂട്ട്


നഗരത്തിലെ
പതിവു കടയിൽ ചെന്ന്
ഞാനൊരു
ഗ്യാസ് ലൈറ്റർ ചോദിച്ചു

സെയിൽസ് ഗേൾ
തിരഞ്ഞു കത്തി
പുകഞ്ഞു കൊണ്ട്
തിരിച്ചെത്തി
അത് തീർന്നു പോയി സർ
സിഗരറ്റ് ലൈറ്റർ തരട്ടെ...?

അതെങ്കിലത്
പേരിലൊരു സിഗരറ്റ്
ഉണ്ടെന്നല്ലേയുള്ളൂ

പിന്നെയും അവൾ
തപ്പിയെടുക്കാൻ
ഊളിയിട്ടു
വെറും കയ്യോടെ തിരിച്ചു വന്നു

അതില്ല സാർ
തീപ്പെട്ടിയെടുക്കട്ടെ

അമ്മയെക്കുത്തി
മകൻ മരിച്ച കടംകഥ
ഓർത്തു നിൽക്കേ
അവൾ പിന്നെയും

അതുമില്ല സാർ
ഇനിയിപ്പോൾ
ഈ നേരത്ത്
എവിടെയും
കിട്ടുമെന്നും തോന്നുന്നില്ല

ചില നേരം
ചില കണ്ണുകളിടയുമ്പോൾ
ചില ചിന്തകളിൽ നിന്ന്
തെരുവുകളിൽ,
ഹൃദയങ്ങളിൽ നിന്ന്
കവിതകളിൽ നിന്നൊക്കെ
പൊരികളുണ്ടാകുമെന്ന്
കേട്ടിട്ടുണ്ട്

സർ
കാട്ടുകല്ലുകൾ
കൂട്ടി ഉരസി നോക്കൂ
കാട്ടുമുളകൾ
കാറ്റിൽ കൂട്ടിയുരുമ്മുന്നിടത്ത്
കാത്തു നില്ക്കൂ

അതേ ഇനി വഴിയുള്ളൂ സർ
ഇനി ഈ നേരത്ത്
മറ്റെവിടെ കിട്ടാനാ..?
ഞാനും വരാം

ഇപ്പോൾ അവളും ഞാനും
കാടുണ്ടാക്കി
കല്ലുകളായി
തീയുണ്ടാക്കുകയാണ്
8:17 AM

വഴിവഴക്കങ്ങൾ


എന്നെ വളർത്തുകയാണെങ്കിൽ
നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ...
അതിനു മാത്രം മുള്ളുകൾ നിന്റെ
പൂവാടിയിലില്ലെങ്കിൽ
കൊന്നേക്കുക
മുളയിലേ കരിച്ചേക്കുക
പ്രണയമെന്ന
അസുരവിത്ത്

എന്റെ ശ്വാസത്തെ
നിന്റെ ശംഖിൽ കുരുക്കുക...
എന്റെ ദാഹത്തെ
നിന്റെ കണ്ണുകളിൽ
എന്റെ വിശപ്പിനെ
നിന്റെ ആഴങ്ങളിൽ
ഊട്ടുക

കിടക്ക വിരികളിൽ
വരഞ്ഞു കിടന്നിരുന്ന ചെടിയിൽ
നാമെത്ര തവണ
ഇലകളായ്
പൂക്കളായ്
കനികളായ്
വിരിഞ്ഞിരിക്കണം

നീയോ
ഓരോ മരത്തെ, വള്ളിയെ
പേരു ചൊല്ലി വിളിച്ച്
മുലയൂട്ടി
ഉറക്കുകയായിരുന്നില്ലേ?

വിത്തായി
നിന്നിലേക്ക്
വേരുറച്ചു പോയ
എന്നെ
ഏതൊരു വാക്കു കൊണ്ടാണ് നീ
യാത്രയാക്കിയത്..?

നിന്റെ ഉറക്കത്തിന്
ഞാൻ കാടെന്ന് പേരിടും
അതിന്റെ ഗുഹകളിലെ
സീൽക്കാരങ്ങളാണ്
നമ്മുടെ പ്രണയം

ഞാനെന്റെ പുല്ലാങ്കുഴൽ
സ്വപ്ന രാഗത്തിലേക്ക്
ഒളിച്ചു വക്കട്ടെ

തീ വേണ്ടിടത്ത് വെള്ളവും
വെള്ളം വേണ്ടിടത്ത്
തീയും പെയ്യുന്ന
അത്ഭുതദ്വീപാണ് പ്രണയം

അതിന്റെ വഴികടക്കാൻ
ഒറ്റപ്പെടുക
ഒറ്റപ്പെടുക
പറ്റാവുന്നിടത്തോളം
ഒറ്റപ്പെടുക
നമ്മളിൽത്തന്നെ
എന്ന മന്ത്രം മാത്രം

അതിനെ വളർത്തുകയാണെങ്കിൽ നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ..

മുള്ളുകൾ
മൂർച്ചകളുടെ വസന്തമാണ്
8:15 AM

ചതുരംഗം



ഒരുവന്‍
വെള്ളക്കളിക്കാരൻ
മറ്റവന്‍
കറുത്ത കളിക്കാരൻ

മറ്റു കരുക്കളിലൂടെ
മുകളിലൂടെയെന്നും
പാഞ്ഞുപോകാന്‍ മാത്രം
ശീലപ്പെട്ട കുതിരകള്‍

കോണോടുകോണായി നീങ്ങി
കോര്‍ക്കുന്ന കൊമ്പന്മാര്‍

തേരിനെപ്പോലെയും
ആനയെപ്പോലെയും
റാണിക്ക് നീങ്ങാം
അന്തപുരത്തിലും
ദര്‍ബാറിലും

മുന്നിലേക്ക് ശത്രുവിന്റെ
തോക്കിന്‍കുഴലിലേക്ക്
മാത്രം നീങ്ങാവുന്ന കാലാളുകള്‍
കാലാളിന്റെ ഇടവും വലവും
എതിരാളിയുടെ കരുവിനെ
കാലാളിനെക്കൊണ്ട് തന്നെ
വെട്ടി നേടും യുദ്ധതന്ത്രം
വെട്ടുന്നതും മരിക്കുന്നതും
കാലാള്‍ തന്നെ

പ്രമേഹവും കൊഴുപ്പും
തിമിരവും കാരണം
രാജാവിനു തൊട്ടുമുന്നിലേക്കോ
താഴേക്കോ വശങ്ങളിലേക്കൊ,
ഒരു കളം വീതം നീങ്ങാം
തേരാണ് ശക്തി
രാജപാതയില്‍ പൌരന്‍ ശവം

ഇപ്പോള്‍
കളി കൊഴുക്കുമ്പോള്‍
രണ്ടു രാജാവും തമ്മില്‍
അടര്‍ക്കളത്തിന്റെ നിഴലില്‍
ചിയേഴ്സ് പറഞ്ഞു മോന്തുന്നു

റാണിമാര്‍ എന്തൊക്കെയോ
പരദൂഷണം പറഞ്ഞു
പൊട്ടിച്ചിരിക്കുന്നു

കാലാളുകളുടെ നിലവിളി
കുതിരകളുടെ മരണ നാദം
ആനകളുടെ ചിന്നം വിളി

രണ്ടുപേർ തമ്മിൽ
കളിക്കുന്ന ഒരു കളിയാണ് ചെസ്
പക്ഷെ ഇപ്പോള്‍ ഞാന്‍
എന്നോട് തന്നെ കളിച്ചു പോരുന്നു
8:14 AM

ഞാന്‍



ഞാന്‍ ഒരു രാജ്യമായിരുന്നു
അതിരുകളിൽ
നീ എന്ന രാജ്യവും
അവര്‍ എന്ന രാജ്യങ്ങളും

തരം കിട്ടിയാല്‍
ആക്രമിക്കുമെന്നതിനാല്‍
വേലികെട്ടലായിരുന്നു
എന്റെ സമയ സൂചികള്‍


പിന്നെയെപ്പൊഴോ
എന്റെ തന്നെ ഇരുട്ടിലേക്ക്
നോക്കിയിരുന്നപ്പോള്‍
ജീവകോശങ്ങള്‍
എന്നെ തന്നെ കാര്‍ന്നുതിന്നുന്നു

എന്റെ ഉള്‍ക്കാടുകളില്‍
ഒളിച്ചിരുന്നു
എനിക്ക് നേരെ
rവെടിയുതിര്‍ക്കുന്നവര്‍

പരസ്പരം വെട്ടിച്ചാവാന്‍
എന്നിലെ തന്നെ
പല ഭാഷകള്‍ ,വേഷങ്ങള്‍

വീടിന്റെ ചുവരുകള്‍
എപ്പോളാണ് പട്ടാളടാങ്കുകള്‍
ആയി മാറുന്നതെന്നറിയില്ല
കണ്ണാടിയിലെ പ്രതിബിംബം
ഒരെതിരാളിപോലെ
കോമ്പല്ല് കാണിക്കുന്നു

കടലാസില്‍ നിന്നും
ഫണമുയര്‍ത്തി
എന്റെ തന്നെ വാക്കുകള്‍
നയിക്കുന്ന പ്രതിഷേധ ജാഥ
എന്റെ ചങ്കിനു നേരെ
എന്റെ തന്നെ നഖങ്ങള്‍
ഉച്ചരിക്കുന്നതൊക്കെയും
കൊലവിളികള്‍, നിലവിളികള്‍
ആയെന്റെ ചെവിയില്‍

പുറമേ നിന്നുള്ള
ശത്രുവിനേക്കാള്‍
ഞാനിപ്പോള്‍ പേടിക്കുന്നത്
എന്നെ തന്നെയാണ്,
8:13 AM

കടക്കൂ പുറത്ത്



ഒരു കിളി
സ്വയം ചിറകുവെട്ടി
സ്വയം ആകാശത്തെ മറന്ന്
ഇണയും ചേക്കയും
കൂവലും കരച്ചിലും മറന്ന്

മഞ്ഞു കുതിര്‍ന്ന
പ്രഭാതത്തൂവല്‍ ചിക്കാനോ
നട്ടുച്ചക്ക്
കൊക്കുരുമ്മി ഇരിക്കാനോ
മൂവന്തിക്ക്‌
പോക്കുവെയില്‍ത്തുണ്ട്
കൊത്തിയെടുത്ത്
കൂടാണയാനോ മറന്ന്
മധുരക്കനികളുടെ
കിനാവ്‌ മറന്ന്

മുറിവുകളെ
ഉണങ്ങാന്‍ സമ്മതിക്കാതെ
കാറ്റും വെള്ളവും
തട്ടുന്ന നീറ്റലില്‍
ലഹരിപിടിച്ച്
സ്വയം കല്‍പ്പിച്ച
അഴികൂട്ടില്‍
കഴിയും കിളി

എനിക്കെന്നോടു തന്നെ
പറയാനുള്ളതാണ്
കടക്കൂ പുറത്ത്
8:12 AM

സ്വപ്നം



ഒരു അക്വേറിയമാണ്
നീന്തുന്നു തുടിക്കുന്നു
അതിലൊരു തിമിംഗലം

കടൽ തട്ടിൽ
കൊമ്പുകളാഴ്ത്തി
ജീവനൊടുക്കുമെത്രേ
നീലത്തിമിംഗലങ്ങൾ

അക്വേറിയത്തിലെ
ചെറുമീനുകളെ അത്
കളി പഠിപ്പിക്കുന്നു

സ്വയം ചിറകുവെട്ടാൻ
ചൂണ്ട വിഴുങ്ങാൻ
ചെതുമ്പലുകളിൽ
ചോരകൊണ്ട്
വൻകരകളുടെ
ചിത്രം വരക്കാൻ
ബന്ധങ്ങളുടെ കപ്പലുകളെ
തകർത്തെറിയാൻ
ഓളപ്പരപ്പിനെ
നിണമണിയിക്കാൻ

പ്രാണൻ പിടയുവോളം
ശ്വാസമടക്കാൻ
കെട്ട കാലത്തിൻ
കനലു തിന്നാൻ
ഒറ്റക്കിരുന്ന്
ഒരഗ്നിപർവ്വതമായി
ലാവ കുടിക്കാൻ

സ്വപ്നചഷകമുടയുമ്പോൾ
വാലിട്ടടിച്ച്
കൂർത്ത പല്ലു കാണിച്ച്
സ്വീകരണമുറിയിൽ
തിമിംഗല നൃത്തം

പിടയുന്ന എന്റെ
ചെറുമീനുകളെ
ഞാനിനി എവിടെയൊളിപ്പിക്കും

ഓ.... ഇതു
സ്വപ്നമായിരുന്നില്ലല്ലോ
എന്റെ തൊണ്ടയിലെന്നാണ്
മൗനത്തിന്റെ ചൂണ്ട
കുരുങ്ങിയത്..?
8:11 AM

ഒളിയിടങ്ങൾ



ഒന്നുമോർക്കാതിരിക്കാൻ
കനം കെട്ടിത്താഴ്ത്തി
കൊക്കു പിളർക്കും
പക്ഷിക്കുഞ്ഞുങ്ങൾ പാർത്ത
ഹൃദയവൻകരകളെ
ആത്മാന്ധകാരത്തിനാഴത്തിൽ

പരിഭ്രാന്തം ചിറകടിച്ചുയരുന്നു
സ്മൃതിതൻ വവ്വാലുകൾ
ചകിതം കിടപ്പാണൊരിക്കൽ ലോലഗാനമുയിർത്ത
നിൻ ശ്വാസത്തിൻ പുല്ലാങ്കുഴൽ

മൃതം
കുരലുകളൊടിഞ്ഞു
തമ്മിലൊട്ടിയ
പുരാ പ്രണയസ്വപ്നത്തിൻ
നുണപ്പശകൾ

മറക്കുവാനായി
കുഴിച്ച മുറിവാഴത്തിൽ
വീണ്ടുമുറവ പൊട്ടുന്നതും
ശീതമരിച്ചു കാർന്നുതിന്നുന്നതും

പകലിരവു ഭേദമില്ലാതെ
നോവിന്നീയാമ്പാറ്റകൾ
എന്റെ തീയിൽ വന്നുമ്മക്കുന്നതും
നിത്യബലി തൻ ചോരച്ചാലങ്ങു
നിന്റെ സോപാനത്തിൽ
വന്നു മുങ്ങുന്നതും
എന്നേക്കുമെന്ന പോൽ
കൊട്ടിയടക്കുന്ന
വാതിലിൽ
തിരസ്കാരത്തിന്നോട്ടു
മണികൾ കലമ്പുന്നതും

ആരൊരാൾ നെറ്റിത്തടം
വെട്ടിയാ ഭ്രാന്തിൽ
പൊട്ടിച്ചിരിച്ചേ പായും
പാതച്ചരലിളകുന്നതും

അറിഞ്ഞുകിടക്കുന്നിനി
പൊന്തി വരാതിരിക്കുവാനീ
മൃതിക്കടൽത്തട്ടിലീ
ജന്മശിലാകഠിനത്തെ_
യത്രമൂർച്ചയായാലിംഗനം
ചെയ്തു കിടക്കണം
8:06 AM

ഓണക്കവിതകൾ



ഒന്ന്
.............

ഓണം
പൂക്കളുടെ
മഹാ ബലി

രണ്ട്
.........
എന്നും
പാച്ചിലാണ്
അതിന് ഇതിന്
അവിടേക്ക് ഇവിടേക്ക്
ഇത് മാറ്റിയെടുക്കാൻ
അത് തിരുത്താൻ
ഇത് ബന്ധിപ്പിപ്പിക്കാൻ
അത് ഹാജരാക്കാൻ
അവിടെ വരിനിൽക്കാൻ
ഒരിടത്ത് കൊല്ലാൻ
ഒരിടത്ത് ചാവാൻ

ഉത്രാടപ്പാച്ചിലിന് എന്നോ
ശീലപ്പെട്ടു പോയല്ലോ
പൊന്നോണമേ.

മൂന്ന്
........

പ്രജകളിടുന്നത്
പുഷ്പചക്രങ്ങളല്ലേ..?

അകാലത്തിൽ
മണ്ണടിഞ്ഞ
സമത്വ മഹാപ്രഭുവിൻ
വിരിമാറിൽ

സദ്യയുണ്ണുകയല്ലേ
ശ്രാദ്ധം
ജീവനോടെ
കുഴിച്ചുമൂടപ്പെട്ട-
യാത്മാവിന്നോർമ്മയിൽ

ശിവപ്രസാദ് പാലോട്
9249857148
8:03 AM

ഫീലിങ്ങ് ഹാപ്പി


ഒരു ക്ലിക്കു കൊണ്ട് വാമനൻ
ബിലിയുടെ വാട്സ് അപ്പ്,
ബാങ്ക് എക്കൗണ്ട്
ഹാക്ക് ചെയ്തു

പിറകെ അടുത്ത ക്ലിക്കിൽ
ഫേസ് ബുക്ക്,
ജിമെയിൽ,
മൊബൈൽ

മൂന്നാമത്തെ ക്ലിക്കിന് സ്ഥലമില്ലാത്തതിനാൽ
ബലി ശിരസുകുനിച്ചു...

താഴുന്നില്ല
എന്തു പറ്റി
ബലി ഇടങ്കണ്ണിട്ടു നോക്കി

വാമനൻ
ബലിയുടെ ഫ്രേമിൽ
സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു...

പിന്നെ എല്ലാം
പതിവുപോലെ....

റിസൈക്കിൾ ബിൻ
പാതാളം...


8:00 AM

ഫീലിങ്ങ് ഹാപ്പി


ഒരു ക്ലിക്കു കൊണ്ട് വാമനൻ
ബിലിയുടെ വാട്സ് അപ്പ്,
ബാങ്ക് എക്കൗണ്ട്
ഹാക്ക് ചെയ്തു
പിറകെ അടുത്ത ക്ലിക്കിൽ
ഫേസ് ബുക്ക്,ജിമെയിൽ,
മൊബൈൽ...
മൂന്നാമത്തെ ക്ലിക്കിന് സ്ഥലമില്ലാത്തതിനാൽ
ബലി ശിരസുകുനിച്ചു...

താഴുന്നില്ല
എന്തു പറ്റി
ബലി ഇടങ്കണ്ണിട്ടു നോക്കി

വാമനൻ
ബലിയുടെ ഫ്രേമിൽ
സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു...

പിന്നെ എല്ലാം
പതിവുപോലെ....
വാമനന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റ്
ഡെലിറ്റഡ് മാവേലി
ഫീലിങ്ങ് ഹാപ്പി

മാവേലിറിസൈക്കിൾ ബിന്നിന്റെ
പാതാളത്തിലേക്കും


7:56 AM

ഓണ ഭാഷ്യം


മേരെ പ്യാരി കേരൾ വാസിയോം....

മഹാബലി പറഞ്ഞു തുടങ്ങി

കുമ്പിളിൽ കഞ്ഞി കുടിക്കുകയായിരുന്ന കോരൻ അന്തം വിട്ട് നോക്കി..

കോരാ... ക്ഷമിക്കണം ... ഇപ്പളാണ് മനസിലായത്.. ഇവിടിപ്പോൾ ഹിന്ദിക്കാരല്ലേ കൂടുതൽ... പറഞ്ഞു പറഞ്ഞു  ശീലമായതാ...

രണ്ടാളും മുഖാമുഖം നോക്കി... കണ്ണുകളിൽ മൗനത്തിന്റെ രണ്ടു തുള്ളികൾ മാത്രം...