kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, November 20, 2017

7:49 AM

കോലൈസ് തിന്നുന്ന* *കുട്ടികൾ*

*
കൃത്യമായി
പറഞ്ഞാൽ
രണ്ടു കുട്ടികൾ
കോലൈസ് വാങ്ങിക്കുകയാണ്

കൃത്യതയില്ലാതെ
പറഞ്ഞാൽ
നാളത്തെ പൗരന്മാരുടെ പ്രതിനിധികളാകയാൽ
അവർ അനേകം പേരുണ്ടെന്ന
ദൃഷ്ടിദോഷം...
ഈമ്പുന്തോറും
ചുരുങ്ങി വരുന്ന
ജീവിതമാകുന്ന കോ ലൈസ്
എന്ന വിഭ്രാന്തരൂപകം

ഐസുകാരന്റെ
തണുത്ത ചിരി
കുട്ടികളുടെ കൊതിച്ചൂടിൽ
ഒലിക്കാൻ തുടങ്ങുന്ന ഐസ്
ഐസുപെട്ടിക്കു ചുറ്റും
ചില തേനീച്ച മൂളൽ
നുണഞ്ഞരഞ്ഞുചാവുന്ന
ചോണനുറുമ്പുകൾ
മധുര രക്തസാക്ഷികൾ
എല്ലാം കാണാൻ
വഴുവഴുപ്പൊട്ടി മിനുസമായ
സിമന്റ് ബഞ്ചിൽ
ഞാനൊറ്റക്കാണെന്ന്
ധരിച്ചേക്കരുത്

അമ്മിഞ്ഞപ്പാൽ മുതൽ
ഡ്രിപ്പ് ബോട്ടിൽ വരെ
രുചിക്കലി കയറിയ
സകലമാന എരിച്ചിലുകളും ഒപ്പം ചേർന്നിരിക്കുന്നുണ്ട്

കുട്ടികൾ ഒരാൾ ഈമ്പിയ
കോലൈസ് അടുത്തവന്റെ ചുണ്ടിൽ
ചേർത്തുവക്കുന്നു
ഉമിനീരുകൾ
അയിത്തമില്ലാതെ
കൂടിക്കലരുന്നു...
അവരുടെ വെളുത്ത കുപ്പായത്തിൽ
ഐസു നിറം ദീപുകളുണ്ടാക്കുന്നു
തുടക്കുമ്പോൾ അവ
പരന്നു വൻകരകളായി
വെളുപ്പിന്റെ കടലുകളെ
ഉമ്മ വക്കുന്നു

ഉച്ചിയിൽ വീണ
കാക്കക്കാഷ്ഠം കരിയില കൊണ്ട്
തുടച്ചു മാറ്റുമ്പോൾ
ചുകന്ന സൂര്യൻ
കാറ്റാടി മരത്തിന്റെ
ഇലക്കൂർപ്പുകൾക്കൾക്കുള്ളിലൂടെ
എനിക്ക് മറ്റൊരു ഐസ് വട്ടമായി വെളിപ്പെടുന്നു

ഐസ് തീർന്ന്
കോലുകൾ ബാക്കിയാവുന്നു
ഇപ്പോളവർ അതു കൊണ്ട് കുട്ടിയും കോലും കളിക്കുന്നു...
പിന്നെ
ഐസ്കോലുകൾ
കുന്തങ്ങളാക്കി അവർ
പരസ്പരം മൂർച്ചകളാകുന്നു
വാളുകളാക്കി വെട്ടിത്തടുത്ത്
തീപ്പൊരികൾ കൊണ്ട്
നക്ഷത്രങ്ങളുണ്ടാക്കുന്നു
കോലുകൾ യുദ്ധവിമാനങ്ങളും
മിസൈലുകളുമായി
പറന്ന് ജനപഥങ്ങൾക്കു മേൽ പുകപ്പൂവുകളാകുന്നു

കുട്ടികളെ ഇപ്പോൾ
കാണാതായിരിക്കുന്നു
പാർക്കിന്
ഒരു യുദ്ധഭൂമിയുടെ
പിൻ കർട്ടൻ വലിച്ചിട്ട്
ഐസ് കാരൻ
എപ്പോഴോ ഓടിയൊളിച്ചിട്ടുണ്ട്

പടയോട്ടങ്ങളുടെ
കുതിരച്ചാലുകൾ
കൂട്ടക്കരച്ചിലുകളും
പൊട്ടിച്ചിരികളും
കൂടിക്കലർന്ന്
രക്ത മാംസ ചല നദികളായി ഒഴുകുമ്പോൾ
ഞാനെന്റെ ജാതകം ഒരു
കടലാസ് തോണിയാക്കി
ഒഴുക്കിവിടുന്നു

കൈകൾ ബന്ധിക്കപ്പെട്ട്
കാലുകൾ സിമന്റ് ബെഞ്ചിലേക്ക് ചേർത്തു കെട്ടി
ഒരു പാട് ഐസ്കോലുകൾ
കുരലിലേക്ക് തിരുകിക്കയറ്റി
ഓരോ നിമിഷത്തിലും
ശിരസിലേക്ക് ഒറ്റി വീഴുന്ന
തണുപ്പറിഞ്ഞ്
നാടുകടത്തലോ
തലവെട്ടലോ
ജീവപര്യന്തമോ കാത്ത്
ഞാൻ ജരാനരകളുടെ
യുദ്ധത്തടവുകാരനാകുന്നു....

ഒന്നിച്ച് കളിക്കാമെന്നേറ്റ് തുടങ്ങിയ
നാടകത്തിൽ
എന്നെ ഒറ്റക്കഭിനയിക്കാൻ വിട്ട്
ഈ കുട്ടികൾ എവിടെപ്പോയി..?

*ശിവപ്രസാദ് പാലോട്*
7:47 AM

*ഡി വി ഡി*

അവളും
അവനും
അപരിചിതരായിരുന്നു
ചായകൊടുത്തപ്പോൾ
അവൻ സോഫയിൽ ഇരുന്നു കൊണ്ട്
തല നൂറ്റിനാൽപ്പന്തഞ്ചു ഡിഗ്രി
ബൃഹദ് കോണിൽ അവളെ നോക്കിയതും
അവൾ മുപ്പതു ഡിഗ്രി
ന്യൂന കോണിൽ അവനെ
നോക്കിയതുമാണ്
അവരുടെ വിദൂര
വിഭിന്ന ഭ്രമണ പരിക്രമണ
ദിനരാത്ര ഗ്രഹണ
ഗ്രഹ നക്ഷത്രങ്ങളുടെ
നില, നിലയില്ലായ്മ -
പ്പൊരുത്തങ്ങൾ...
ലിംഗ യോനി സാമ്യവ്യത്യാസങ്ങൾ

മീറ്റിങ്ങ് പോയന്റ്
എന്ന വഴിയോര
പ്രണയ അറയിലെ
കൂളിംഗ് ഗ്ലാസ് കൂട്ടിൽ
അവർ വിരലു തമ്മിൽ തൊട്ടതും
ഉമ്മ പോലെന്തോ
ചുരുട്ടിപ്പിടിച്ചു നൽകിയതും
ഡോർ തുറന്ന് സപ്ലയർ വന്നതുമവർ വേർപെട്ടേതോ
വൻകരകളായ് തീർന്നതും

ഫോണിൽ
ഓഡിയോയായും
വീഡിയോയായും
രചിച്ച
സന്ദേശകാവ്യങ്ങൾ
കണ്ടതും കേട്ടതും
അരിമാവു പുളിച്ച പോലെ
മധുരക്കള്ളു പോലെ
നുരഞ്ഞു പൊന്താറുണ്ടത്രേ

തല കുനിച്ചും
കൈവിറച്ചും മിന്നുകെട്ട്
ഇടിവെട്ടീടും വണ്ണം
ഫ്ലാഷ് മിന്നുമൊലി
കണ്ടവൾ മൈഥിലി
മയിൽപ്പേട പോലവളവൻ
ചാവി കൊടുത്തോടും
യന്ത്രപ്പാവ പോൽ ചമഞ്ഞും

മുള്ളിത്തെറിച്ച ബന്ധങ്ങൾക്കൊക്കെയും
പുടവ കൊടുത്തനുഗ്രഹം
ആബാലവൃദ്ധം
കടിച്ചും പറിച്ചും വലിച്ചും
സൽക്കാരമാമാങ്കമിടയിൽ
രഹസ്യമായ് സുരമോന്തിയ
വര ഭൂതഗണങ്ങൾ

നാനാ വർണച്ചാക്കുകൾ
പ്ലാസ്റ്റിക്കു കുപ്പികൾ
ഗർഭനിരോധനയുറ ബലൂണുകൾ
ചളിയിൽ കുളിപ്പിച്ചു നിർത്തിയ മണ്ണുമാന്തിയന്ത്രക്കൊട്ടയിൽ
വധൂവര സിംഹാസനങ്ങൾ
കാതടപ്പിക്കും കൂവൽ
തുടങ്ങയാം ഘോഷയാത്ര

അവനുമവളുമിപ്പോൾ
ചുടു ചോറുമാന്തിയിടം വലം ചാടി
തല, പൃഷ്ഠം ചൊറിയും
രണ്ടാൾക്കുരങ്ങുകൾ

ആരൊക്കെയോ ചേർന്നു
ചട്ടം പഠിപ്പിക്കും
തൊഴുത്തിൽ കെട്ടാനാകും വിധം മെലിഞ്ഞ രണ്ടു കുഴിയാനകൾ

പൊന്താക്കല്ലേറ്റിപ്പറക്കാൻ
തുനിയും തുമ്പികൾ
മുളഞ്ഞിൽ പെട്ട രണ്ടീച്ചകൾ
വലയിൽ കുടുങ്ങിയ ചേരകൾ
പുകച്ച മാളത്തിൽ
വീർപ്പുമുട്ടിയ പാമ്പുകൾ
നിഴൽപ്പാവകൾ

അവളിപ്പോൾ
വിയർത്തു കുളിച്ച്
തേങ്ങ പൊളിക്കുന്നു
അമ്മിയിൽ മുളകരച്ചു
കണ്ണുനീറ്റുന്നു
കല്യാണ സാരിയിൽ
എരിവു വട്ടം വരക്കുന്നു

പൊതിയട്ടെങ്ങനെ
പൊട്ടട്ടെ തേങ്ങ

വടിവൊത്ത അര
ഒന്നൊന്നര തുട
കുലുങ്ങുന്നോ അമ്മി
കൊത്തിവലിക്കുന്ന
കണ്ണുകൾക്കിടയിൽ
വഴുക്കുന്ന വാക്കുകൾക്കിടയിൽ
ആർക്കുന്ന കബന്ധങ്ങൾക്കിടയിൽ
അവളിപ്പോൾ ദ്രൗപതി
അഴിഞ്ഞു പോം ചേല

അവനൊരു മൂലക്ക്
കടയുകയാണ്
കട കോലുകൊണ്ട്
പാലാഴി മൈഥുനം

അമൃതെപ്പോൾ വരുമെന്നാർക്കും
അസുര ജന്മങ്ങൾ

ഇപ്പോ ഇവനുമവളും
പുളിമാവു വെട്ടിക്കിറുകയാണ്
വെള്ളക്കോടി വാങ്ങുകയാണ്
നിലവിളക്ക് കത്തിക്കുകയാണ്
തുളസിയുമരിയും പൂവുമിട്ട
വെള്ളം പരസ്പരം
ചുണ്ടിലിറ്റിച്ച്
രണ്ടു ശവങ്ങളായ് നിവർന്നു കിടക്കുകയാണ്

അവളവനെ
വിറകടുക്കി ചിത വച്ച്
വലം വച്ച് തീകൊളുത്തുന്നു
ആ തീയ്യിലേക്കവൾ എടുത്തു ചാടുന്നു..

അവനവളെ
കുഴികുത്തി
പെട്ടിയിലാക്കി ചേർത്തടച്ച്
മറവു ചെയ്യാറെടുക്കുന്നു
ആ കുഴിയിലവനും ഇഴഞ്ഞു കയറി
കുഴി മൂടുന്നു...

അവളവനും
അവനവൾക്കും
ചാക്കാല നീട്ടിപ്പാടുന്നു

യുദ്ധം കഴിഞ്ഞ് പട പിൻ വാങ്ങുന്നു
മണ്ണുമാന്തിയുടെ മുരൾച്ച
അകന്നുപോവുന്നു

അവളുമവനുമിപ്പോൾ
പൊതുദർശനത്തിന് ശേഷം എഴുനേറ്റു നടന്നു പോകുന്ന
രണ്ടു പ്രേതങ്ങൾ

ശവകുടീരത്തിലിരുന്ന്
അവരിപ്പോൾ
കല്യാണത്തിന്റെ
ഡിവിഡി കാണുകയാവണം
അവരിപ്പോഴും
അപരിചിതരായി തുടരട്ടെ

*ശിവപ്രസാദ് പാലോട്*
7:45 AM

മരീചിക

അവളുടെ കാർകൂന്തൽ
കൂരിട്ടു പെറ്റ ചാപിള്ള

നീണ്ടു നീലച്ച കണ്ണുകൾ
അപരിചിതമായ
തുരങ്ക പാതകൾ
തിലപുഷ്പാകൃതിയാം
നാസികത്തുമ്പോ
കൊടുവിഷഫണം

ചൊന്തൊണ്ടിപ്പഴങ്ങളായിരുന്നില്ലതു
ചെഞ്ചോര പുരണ്ട ചുണ്ടുകൾ
മുത്തരി പല്ലല്ലായിരുന്നു
അട്ടഹാസമിറ്റും ദംഷ്ട്രകൾ

കുയിൽവാണിയല്ലായിരുന്നു
മയിലാട്ടമല്ലായിരുന്നു
നഞ്ഞുനീറിയ വാക്കുകൾ
മുഖംമൂടിക്കൂത്താട്ടം മാത്രം

പ്രണയഗാനങ്ങളല്ലായിരുന്നു
സന്ദേശകാവ്യങ്ങളല്ലായിരുന്നു
പെരുംനുണ ചാലിച്ച
കയ്ക്കും പേച്ചുകൾ മാത്രം

എല്ലാം മനസിലായപ്പോളേക്കും
അവനിവിടെയീക്കരിമ്പനച്ചോട്ടിൽ
എല്ലും മുടിയുമായി
അശാന്തശയനം

*ശിവപ്രസാദ് പാലോട്*
7:40 AM

സ്വർഗം

സ്കൂളിലേക്ക്
നേരം വൈകിയതിനാലാണ്
യൂണിഫോമിട്ട പൂമ്പാറ്റ
സീബ്ര ലൈനിലൂടെ
പിച്ചവച്ചത്

വർക്ക് സൈറ്റിൽ
സാധനമെത്താത്തതിനാൽ
തുടർച്ചയായി കോൺട്രാക്ടറുടെ ഫോൺ കാരണം
ടിപ്പർ ഡ്രൈവർക്ക്
നേരം വൈകിയിരുന്നു

സൂപ്പർഫാസ്റ്റിലെ
എല്ലാ യാത്രക്കാർക്കും
നേരം വൈകിയിരുന്നതിനാൽ
ഡോർ ചെക്കർ വാതിലിൽ
അമർത്തിക്കൊട്ടി
പാഞ്ഞു പോയി

തല ചരിച്ചൊന്നു നോക്കി
ഒരു ബൈക്കുകാരൻ
പാറിപ്പോയി
വഴിയിലെവിടെയോ യയാളുടെയേതെങ്കിലുമൊരിഷ്ടം
കാത്തു നില്പായിരിക്കണം

ചെവി വട്ടം പിടിച്ച്
ഒരോട്ടോ ചുമച്ചു നിന്ന്
ഇടറിക്കടന്നു പോയി

നെറ്റിയിൽ കണ്ണു മിഴിയിച്ച
വാഹനത്തിനും നേരം
വൈകിപ്പോയി
കാഷ്വാലിറ്റിയിൽ
നേരം ഒരുപാടു വൈകി
വാർന്നു പോയിട്ടുണ്ടെന്ന്
ഡോക്ടർ കൈമലർത്തി

പ്രപഞ്ചത്തിൽ
എല്ലാ ഓട്ടങ്ങളും
നേരം വൈകാൻ വേണ്ടി മാത്രമാണ്..

അതു കൊണ്ടാണ്
അവളിവിടെ ഇത്ര
നേരത്തെയെത്തിയത്

മാലാഖ പറഞ്ഞു നിർത്തി

*ശിവപ്രസാദ് പാലോട്*

Sunday, November 5, 2017

1:42 AM

തെക്കോട്ടിറങ്ങുന്ന മണങ്ങൾ


ആരാണെന്നെ
നട്ടതെന്നറിയില്ല
തന്തയില്ലായ്മ രേഖപ്പെടുത്തിയ
മുറ്റത്തിന്റെ
തെക്കേക്കോണിൽ

നനച്ചിട്ടില്ലാരും
ദയാലുവായ
തെരുവുനായൊഴികെ
ഇറയോട്
പ്രേമിച്ചു പെയ്ത
മഴയൊഴികെ

വളർത്തിയില്ലാരും
ചാരാൻ പടരാൻ
തലപ്പുകൾക്കെന്നും
തുടിപ്പുകൾക്കെന്നും
പുറം പോക്കിന്റെ
നാനാർഥങ്ങൾ മാത്രം

വദനം ഭാവം പകർന്നതോ
കവിൾ കാന്തിയാർന്നതോ
പുതിയ പുഞ്ചിരി
സഞ്ചരിച്ചതോ പാടാൻ
കവികളുണ്ടായില്ല

എനിക്കു വേണ്ടി
പുത്തതാണ്
കാറ്റ് സമ്മതിച്ചില്ല
എന്റെത് അവന്റെ
കൂടിയാണത്രേ
സന്തോഷവും സങ്കടവും

മുറ്റം ചെത്തിക്കോരാൻ
വന്ന തമിഴനാണ്
ഇന്ത ച്ചെടിയെ
മുടിച്ചു പോട്ടുമാ
എന്ന് ചോദിച്ചു കേട്ടത്

മുല്ലയോ
അങ്ങിനൊരു ചെടി
ഇവിടെയുണ്ടായിരുന്നോ
അതാണ്
അതാണ്
ഇന്നലെ തെക്കേ ജനൽ
തുറന്നിട്ടപ്പോൾ
ഒരു മണം അരിച്ചു വന്നിരുന്നത്
എന്തായാലും നിർത്തണ്ട
മണത്തിന് ഗാർഡനിൽ
എത്രയെത്ര പൂക്കൾ
തന്തയുള്ളവർ

അങ്ങനെ
തന്തയില്ലാത്തവർ
ഊരും പേരുമില്ലാത്തവർ
വർഗ ഗുണമോ
ശാസ്ത്രനാമമോ
ഇല്ലാത്തവർ
ആരും നടാതെ വളർന്നവർ
പൂവിട്ടവർ
ഒരു നാസാദ്വാരത്തിലോ
കയറാത്തവർ
നാടുകടത്തപ്പെട്ടവർ

വധശിക്ഷക്ക്
വിളിക്കുമ്പോൾ മാത്രം
പേരു കിട്ടുന്നവർ
വേരോടെ പിഴുതെടുത്ത്
തെമ്മാടിക്കുഴിയിൽ
മറചെയ്യപ്പെടുന്നവർ

ഒഴിവാക്കപ്പെടേണ്ടവരുടെ
കുലങ്ങൾ തുന്നി വച്ച
സുവിശേഷ പുസ്തകങ്ങൾ
എല്ലാ പുറത്തിലും
നിറയാൻ വിധിക്കപ്പെട്ട
വേണ്ടാപ്പേരുകൾ...


*ശിവപ്രസാദ് പാലോട്*

Saturday, November 4, 2017

9:23 AM

ഒപ്പം പഠിച്ചവൾ തുന്നക്കാരി


ഒപ്പം പഠിച്ചതാണ്
അവൾ
വാലൻ പുഴു തിന്ന
ഓർമ്മയിൽ
വിളറിയ കണങ്കാലു മാത്രം
കണ്ടെത്താനാകുന്നുണ്ട്
കണ്ണുകൾ കലങ്ങിപ്പരന്ന്
മുഖമാകെ നിറം കെട്ടു
 മുഖങ്ങൾ കൊണ്ട്
ആര് ആരെ ഓർക്കാനാണ്
കണ്ണ് മൂക്ക് കഴുത്ത്
നെറ്റിയുടെ പ്രഭാതം
മാറിടത്തിന്റെ ഉച്ച
വിയർത്ത മധ്യാംഗങ്ങൾ
കൊഴുത്ത സന്ധ്യകൾ
ചിലപ്പോളൊരൊച്ച
ഒരാഗ്യം, ഒരിരട്ടപ്പേര്
അങ്ങിനെ ഏതെങ്കിലുമൊന്നായി
ഓർത്തെടുക്കുന്നതാണ്
കറ പിടിക്കാത്ത ദാർമ്മ
മറ്റേതൊക്കെ അലക്കിപ്പിഴിഞ്ഞ്
ഇസ്തിരിയിട്ടവ

തോറ്റു പഠിത്തം നിർത്തി
തുന്നക്കാരിയായി
ഇന്നൊരു യാത്രയിൽ
അവളെക്കാണുന്നു

മരുഭൂമിയിൽ
ഉരുകുന്നൊരുവന്റെ
ഭാര്യയാണ്
ദൂരെയൊരിടത്ത്‌
അലോപ്പതി അഞ്ചാം വർഷം പഠിക്കുന്നവന്റെ അമ്മയാണ്
കുരുത്തമില്ലാത്തൊരുത്തന്റെ സഹപാഠിയാണ്

കുറെ വർഷത്തെ കഥകൾ
ഷുഗർ കൊളസ്ട്രോൾ
വീടിന്റെ ചോർച്ച
വണ്ടിയുടെ അടവ്
കുടുബശ്രീയുടെ ലോൺ
വെട്ടിക്കിറി തുന്നാനിട്ട
പലരുടെതായ വിവാഹങ്ങൾ
ഇറങ്ങിയും ഇറുകിയും അയഞ്ഞും കുറുകിയും
കൂട്ടിച്ചേർക്കാനും
വേർപിരിക്കാനുമുള്ള
ആകുലതകളുടെ
പ്രസവമുറി
പാളം തെറ്റിയ  ഹൃദയങ്ങൾ


പൊടി കലങ്ങിയ ചായ
ഊതിക്കുടിക്കുമ്പോൾ
വാലൻ പുഴു തിന്നാത്ത കണങ്കാലുകൾ
നഖച്ചെളികൾക്കു മീതെ
നിറച്ചാർത്തുകൾ
പല മടക്കുകൾ
ഉന്തി മുഴക്കലുകൾ
വിയർപ്പുവട്ടങ്ങൾ


സ്വീകരണമുറിയുടെ ഉൾക്കൊളുത്തുകളിട്ട്
കിടപ്പുമുറിയുടെ
കർടനുകളുടെ ഹുക്കുകൾ അഴിച്ചിട്ട്

ഇപ്പാളവൾ ഒരു ടാപ്പെടുത്ത്
എന്റെ അളവെടുക്കുകയാണ്
കർണന്റെ കവച കുണ്ഡലങ്ങൾ പോലെ
ആ ടാപ്പ് അവളുടെ കഴുത്തിൽ ഒരു പാമ്പായിയി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നല്ലോ...
ഇന്നവളെക്കണ്ടുമുട്ടിയ
യുഗത്തിന്റെ ആദ്യ നിമിഷം മുതൽത്തന്നെ..


കഴുത്ത്
ചുമലുകൾ
അരവണ്ണം
കൈ നീളം കാൽ വണ്ണം
ഇറക്കം കയറ്റം
പുറം പോക്കറ്റ്
ഉൾപ്പോക്കറ്റ്

എന്റെയുടൽ
സശ്രദ്ധം കുറിച്ചെടുക്കപ്പെടുകയാണ്

എപ്പോഴോ എപ്പോഴോ
ഞാനൊരു നരച്ച ശീലയായിക്കഴിഞ്ഞിരുന്നു
ഇപ്പാൾ കത്രികയുടെ
കിറുകിറുപ്പുകൾ
തുന്നൽ മെഷീന്റെ
കറകറപ്പുകൾ...
അവളങ്ങിനെ പാഞ്ഞു നടക്കുകയാണ്

ഷുഗറിന്റെ കിതപ്പ്
കൊഴുപ്പിന്റെ കനപ്പ്
അയഞ്ഞും മുറുകിയും
ഒലിച്ചും നിലച്ചും
കുരുടിയായ ഒരു പുഴ

വാലൻ പുഴു തിന്ന
ഗ്രൂപ്പ് ഫോട്ടോയിൽ
ഇപ്പോളെന്റെ സ്ഥാനത്ത്
മൂടൽമഞ്ഞ് വന്ന് മൂടുന്നതും

കഴുത്തുണ്ട്
തലയില്ല
കൈയുണ്ട്
കാലുണ്ട് വിരലില്ല
ഉടലുണ്ട് വിശപ്പില്ല ദാഹമില്ല


അവൾ പണ്ടെങ്ങോ
ഞങ്ങൾ തമ്മിൽ ചോദിച്ച
കടംകഥ വിറകയറിയ
വെളിച്ചപ്പാടു പോലെ
ജല്പിക്കുന്നതും
മാത്രം അറിയാൻ കഴിഞ്ഞ്

ഞാൻ മോർച്ചറിയുടെ
മൂലയിലെ കൊളുത്തിൽ
ഹാങ്ങറിൽ തൂങ്ങിക്കിടന്നു..


ശിവപ്രസാദ് പാലോട്

Friday, November 3, 2017

10:13 AM

ടെമ്പിൾ റൺ

(2018 രാജലക്ഷ്മി കവിത പുരസ്കാരം നേടിയ കവിത)

ബസിലൊരു സീറ്റിൽ
ഞങ്ങൾ

ഞങ്ങളെന്നാൽ
അയാൾ ഞാൻ വരും മുമ്പ് ആ സീറ്റിലിരുന്നിരുന്നവൻ
ഞാൻ കഴിഞ്ഞ സ്റ്റോപ്പിൽ നിന്നും കയറിയവനും

ബസ് ഓടുന്നുണ്ട്
കെട്ടിടങ്ങൾ പിറകോട്ടോടുന്നുണ്ട്
ബസ്
കുഴിയാനയെപ്പോലെ പിറകിലോട്ടോടിയാൽ
കെട്ടിടങ്ങൾ
മുമ്പോട്ട്
അണച്ചനാവുള്ള
പട്ടികളെപ്പോലെ ഓടുമായിരിക്കണം

അയാൾ
മൊബൈലിൽ
കളി കളിക്കുകയാണ്
ഞാൻ കാക്കയെപ്പോലെ
പാളി നോക്കുകയും

ടച്ച്പാഡിൽ
ഇടതും വലതും വെട്ടിച്ച്
പുരികങ്ങൾ വളച്ചും ഒടിച്ചും ചുണ്ടു വക്രിച്ചും
ചാഞ്ഞും ചരിഞ്ഞും
ഒരാളിങ്ങനെ പാളി നോക്കുന്നതോ
ബസ് ഗട്ടറിൽ ജ്ഞാനസ്നാനം ചെയ്യുന്നതോ
ടയറുകരിയുന്ന മണം
ശവം ദഹിപ്പിക്കുന്ന പോലെ മൂക്കിൽ വന്നു കുത്തുന്നതോ
ഒന്നുമറിയാതെ
അയാൾ കളിച്ചു കൊണ്ടേ യിരിക്കുന്നു...

ടെമ്പിൾ റൺ

ഞാൻ അയാളറിയാതെ
കളി കാണാൻ തുടങ്ങുന്നു
ബസിന്റെയും കാറ്റിന്റെയും കൂടിച്ചേർന്നു മുറുക്കാൻ തുപ്പൽ പോലെ ചുവന്ന ശബ്ദം കേൾക്കുന്നു

ഒരാൾ ഓടുയാണ്
അല്ല അയാളെ ഇയാൾ വിരൽ കൊണ്ട്
ഓടിപ്പിക്കുകയാണ്

അയാൾക്ക് പിന്നാലെ
നഗ്നനായ അയാൾക്കു പിന്നാലെ
പേടിച്ചരണ്ട അയാൾക്ക് പിന്നാലെ
ചീറിക്കൊണ്ട് ഗറില്ലകൾ
പിടിക്കാനോടുന്നുണ്ട്

പരിണാമവഴിയിലെ
ഇങ്ങേത്തലയെ
അങ്ങേത്തല
കൊല്ലാനോടിക്കുകയാണല്ലോ
ഓർമ്മകളെപ്പോലെ
പെരുമ്പാമ്പുകൾ
തൂങ്ങിക്കിടക്കുന്ന
വനപാതകളിൽ
കരക്കടിഞ്ഞ നാവികന്റെ ജഢം പോല ഒറ്റപ്പെട്ട
കടൽപ്പാലങ്ങളിൽ
തേളുകൾ അരിച്ചു നടക്കുന്ന തുരുത്തുകളിൽ

പലപ്പോഴും ഓടുന്നയാൾ ചാടുന്നുണ്ട്
ചാടിക്കുന്നുണ്ട്
വീഴുന്നുണ്ട്
കടൽവെള്ളത്തിലേക്ക്
നെഞ്ചു കുത്തി വീഴുമ്പോൾ
വെള്ളം നിലവിളിക്കുന്നുണ്ട്..

പിന്നെയും
പുനർജന്മം പോലെ
അയാൾ ഓടുന്നു
ഗറില്ലകളും
പുനർജനിക്കുന്നു..
ചീറലുകൾ
ഉയിർത്തെഴുനേറ്റിട്ടുണ്ട്...

ഇടക്ക് പാതക്ക് അരികിലൂടെ പായുമ്പോൾ
നിരത്തി വച്ച സ്വർണക്കട്ടി കളിൽ അയാൾ തട്ടുന്നു
അങ്ങനെ തട്ടുമ്പോൾ
ഇയാളുടെ കണ്ണ് തിളങ്ങുന്നു
പായ്ക്കപ്പലുകളടുക്കുന്നു
കുരുമുളകും
നാട്ടു പെണ്ണുങ്ങളും
തിരുവാതിര ഞാറ്റുവേലയും
താളിയോലകളും
ബലാൽസംഗം ചെയ്യപ്പെടുന്നു

നേരം അല്പം ഇരുട്ടുന്നു എന്റെ സ്റ്റോപ്പടുക്കുന്നു
ഞാൻ വാതിൽപ്പടി കടന്ന്
റോഡിലേക്കിറങ്ങുന്നു
റോഡല്ല
കടൽപ്പാലം
ബസിപ്പോൾ ഒരു
പുരാതന ദേവാലയം
പെരുമ്പാമ്പു തൂങ്ങിയ
അതേ വനപാത
അലകടൽ നീലിമ

പ്രാചീനമായ
പേടി കൊണ്ട്
ഞാൻ ഓടാൻ തുടങ്ങുന്നു
പിറകിൽ ചീറൽ കേൾക്കുന്നു
ഗറില്ലകൾ....
അതേ
അയാൾ
ബസ് ക്ലീനർ
കണ്ടക്ടർ
ഡ്രൈവർ
കറുത്ത നീണ്ട കയ്യുള്ള
പല്ലിളിക്കുന്ന
ഗറില്ലകളായി പിറകെ

ഫുട്പാത്തിലൂടെ
ആരുടെയൊക്കെയോ
ഭ്രാന്തൻ
പിച്ചക്കാരൻ
വേശ്യ
കൂട്ടിക്കൊടുപ്പുകാരൻ
തട്ടുകടക്കാരൻ

എന്തിന്റെയൊക്കെയോ
മൈൽക്കുറ്റികൾ
രക്തസാക്ഷി സ്തൂപങ്ങൾ
കൊടിമരങ്ങൾ
ഭണ്ഡാരങ്ങൾ
ഒക്കെച്ചവിട്ടിമെതിച്ച്
ഞാനോടുന്നു
പിറകെ അവയോടുന്നു...
അല്ല
മറ്റാരോ ഒരാൾ
മറ്റേതോ ബസിലിരുന്ന്
എന്നെ
അവയെ
ഓടിപ്പിച്ചു കളിപ്പിക്കുകയാണ്...
മറ്റേതോ ഞാൻ കളി
ഒളിഞ്ഞു നോക്കുകയാണ്..

ഞാൻ ക്ഷീണിക്കുകയാണ്
വീണു കിടക്കുകയാണ്
ഗറില്ലകൾ എന്നെ
പൊതിയുകയാണ്
ഒറ്റ വലിക്ക് എന്റെ ലിംഗവും
വൃഷണങ്ങളും അവ
പറിച്ചെടുക്കുകയാണ്

അവയുടെ തലവൻ
വിളിച്ചു പറയുന്നുണ്ടായിരുന്നു

നിന്നിലെ മൃഗത്തെ
ഞങ്ങൾ അറുത്തുമാറ്റിയിരിക്കുന്നു

നിന്റെ വംശത്തിൽ ഇനിയൊരുവനും
മൃഗത്തോടെ ജനിക്കാതിരിക്കട്ടെ
ജനിപ്പിക്കാതിരിക്കട്ടെ

ഗറില്ലകൾ കോറസ്സായി
ചീറി ആഹ്ലാദനൃത്തം ചവിട്ടുന്നു

പാണ്ടി ലോറി കയറിയ
തവളയെപ്പോലെ
ഞാൻ പരിണാമ പാതയിൽ
നിണ്ടുനിവർന്നരഞ്ഞു കിടക്കുന്നു...


*ശിവപ്രസാദ് പാലോട്*