kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, September 23, 2013

8:31 AM

ഓണക്കുടയ്ക്ക് പറയാനുള്ളത്

ഓണക്കുട നിര്‍മിക്കുന്ന ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യയും 
ഓണക്കുടയ്ക്ക് പറയാനുള്ളത് 

                              ഓണനാളുകളില്‍ മാതെവര്‍ക്ക് ചൂടാന്‍ ഓലക്കുടകള്‍ നിര്‍ബന്ധമായിരുന്നു പഴമക്കാര്‍ക്ക്.കാലം മാറിയപ്പോള്‍ ഓലക്കുട ശീലക്കുടക്ക് വഴി മാറി .എങ്കിലും പരമ്പരാഗത രീതിയില്‍ ഓണം ആഘോഷിക്കുന്നവര്‍ക്ക് ഇന്നും ഓലക്കുട തന്നെ വേണം ഓണത്തിന് .പാരമ്പര്യമായി കുട കെട്ടിയുണ്ടാക്കുന്ന കുടുംബങ്ങള്‍ ഇന്ന് അപൂര്‍വം ആണ് .പാണൻ, കണിയാൻ തുടങ്ങിയ സമുദായക്കാരാണ്‌ ഇതിൽ ഏര്‍പ്പെടുന്നത് .. പാരമ്പര്യമായി ഒരേതൊഴിൽ ചെയ്യുന്ന വിഭാഗക്കാർ ആ തൊഴിലുമായി ബന്ധപ്പെട്ട പേരുകളിൽ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നല്ലോ . ഇത്തരത്തിൽ ഉണ്ടായ ഒരുജാതിപ്പേരാണ്‌ ‘കണിയാൻ’ .. ഈഎന്ന പദത്തിന്‌ പലവിധത്തിൽ അര്‍ഥം കണ്ടെത്താമെങ്കിലും ‘കണിക്കുക’ എന്ന പദത്തിൽ നിന്നുമാണ്‌ ‘കണിയാൻ’ എന്ന പേരുണ്ടായതെന്ന അഭിപ്രായം സ്വീകാര്യമാണ്‌. ‘കണിക്കുക’ എന്ന പദത്തിന്‌ ‘കുടയുടെ ചട്ടം കെട്ടുക’ എന്ന അർത്‌ഥമാണുളളത്‌.‘കുടവയ്‌ക്കുക’ ഒരാചാരമാണ്‌. കാവിലും മറ്റും മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ കുടവയ്‌ക്കണം. ഓരോ കാവിലും കുട വയ്‌ക്കുന്നതിന്‌ അധികാരപ്പെട്ട കുടുംബങ്ങളുണ്ട്‌കേരളത്തിലുടനീളമുളള ജനങ്ങൾ ശീലക്കുടകൾക്കുപകരം ഓലക്കുടകളാണ്‌ ഉപയോഗിച്ചിരുന്നത്‌. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും മറ്റും ഓലക്കുടകൾ ഉപയോഗിച്ചുവന്നിരുന്നു.  അസംസ്കൃത വസ്തുക്കളുടെ അഭാവവും ജോലിയില്‍ നിന്ന്നും തുച്ഛമായ കൂലി മാത്രമേ ലഭിക്കൂ എന്നത് കൊണ്ടും ഈ രംഗത്ത്‌ നിന്നും ഏറെ പേരും പിന്മാറി .എങ്കിലും ഓണം ആകുമ്പോള്‍ ഇപ്പോഴും ഓണക്കുടകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയാണ് ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യ കാളിക്കുട്ടിയും .

                           കുടപ്പന ഓലയും മുള നാരും ഉപയോഗിച്ചാണ് മനോഹരമായ കുടകള്‍ ഉണ്ടാക്കുന്നത്‌ . കുടപ്പനയുടെ പട്ട മുറിച്ചു ആദ്യം വെയിലത്ത്  വാട്ടി എടുക്കുന്നു .ഓലയെ മുള കൊണ്ടുള്ള കാലുമായി ബന്ധിപ്പിക്കുന്ന ചുറ്റിക്കെട്ടിനു നിറം നല്‍കാന്‍ ചെന്കല്ല് ,പച്ചമഞ്ഞള്‍ ,ചിരട്ടക്കരി ,കയ്പവള്ളി എന്നിവയാണ് ഉപയോഗിക്കുന്നത് .രണ്ടു പേര്‍ ചേര്‍ന്നാല്‍ ഒരു ദിവസം നാല് കുട വരെ നിര്‍മിക്കാം, ഒരു കുടയ്ക്ക് മുന്നൂറു രൂപ വരെ വില്‍ക്കും എങ്കിലും മുള പട്ട എന്നിവയുടെ വില കിഴിച്ചാല്‍ കാര്യമായ ലാഭം ഇല്ലാതെ വരുന്നു എന്ന് ഇവര്‍ പറയുന്നു .ഓണത്തിന് മാത്രമാണ് കുടകള്‍ക്ക് വിപണി ഉള്ളത് .പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങി നിലക്കുന്നതാണ് ഓലക്കുടയുടെ രീതിശാസ്ത്രം .
                       പാരമ്പര്യകുലത്തൊഴിലായ ഓണക്കുട (ഓലക്കാല്‍ക്കുട) നിര്‍മാണം നിലനിര്‍ത്തി പരമ്പരാഗതമായ ആചാരം നില നിര്‍ത്തുകയാണ് ആലിപ്പറമ്പിലെ ഈ കുടുംബം .ഓണത്തിന് മാതേവര്‍ക്ക് അണിയിക്കാനുള്ള ഓണക്കുട നിര്‍മാണം പല പ്രദേശങ്ങളിലും അന്യംനിന്നുപോയി. തൊഴിലില്‍ ലാഭം ഇല്ലാത്തതാണ് പരമ്പരാഗതമായ കുലത്തൊഴില്‍ നിലയ്ക്കാന്‍ കാരണം.

Sunday, September 22, 2013

7:48 PM

തച്ചനാട്ടുകരയുടെ തച്ചന്‍

ചെത്തല്ലൂര്‍ ആറന്കുണ്ട് നാരായണന്‍ ആചാരി കൊത്തിയ സുബ്രഹ്മണ്യവിഗ്രഹം

                     തച്ചനാട്ടുകരയുടെ തച്ചന്‍ 

                                                            തച്ചനാട്ടുകരയുടെ പേരില്‍ തന്നെ ഒരു തച്ചന്റെ കഥയുണ്ട് .മഹാഭാരത കഥയില്‍ പാണ്ഡവരെ നശിപ്പിക്കാന്‍ ആയി അരക്കില്ലം തീര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി പറഞ്ഞു നല്‍കിയ  തച്ചന് എട്ടു കര സമ്മാനമായി നല്‍കി എന്നും തച്ചന് എട്ടു കര  എന്നതില്‍ നിന്നും ലോപിച്ചാണ് തച്ചനാട്ടുകര എന്ന പേരുണ്ടായത് എന്നാണു പറയപ്പെടുന്നത്‌ . തൊട്ടടുത്ത പ്രദേശങ്ങളായ ഭീമനാട്, അരക്കുപറമ്പ് ,കുന്തിപ്പുഴ ,പാത്രക്കടവ് എന്നീ സ്ഥല നാമങ്ങളും ഈ ഐതിഹ്യത്തിന് ബലമേകുന്നു.ചരിത്രാതീത  കാലം മുമ്പ് തന്നെ തച്ചന് തച്ചനാട്ടുകരയുമായി ബന്ധം ഉണ്ടെന്ന്നു പറയാനാണ് ഇത് സൂചിപ്പിക്കുന്നത് .

            തച്ചനാട്ടുകരയിലെ തല മുതിര്‍ന്ന തച്ചന്മാരില്‍ പ്രധാനിയാണ് ചെത്തല്ലൂര്‍  കാവുവട്ടം ആറന്കുണ്ട് നാരായണന്‍ ആചാരി .മരത്തില്‍ മനോഹരമായ ചിത്രഭാഷ്യം ചമയ്ക്കുംപോള്‍  എണ്പത്തിയോന്നാം വയസ്സിലും ആചാരിക്ക് ഉളി പിഴക്കില്ല .ക്ഷേത്രങ്ങളിലെക്കുള്ള വിഗ്രഹങ്ങള്‍ മരത്തില്‍ കൊത്തിനല്കാന്‍ കെല്പുള്ള അപൂര്‍വം തച്ചന്മാരില്‍ ഒരാളാണ് ഇദ്ദേഹം .ക്ഷേത്ര കവാടനങ്ങളിലെ സവിശേഷ കൊത്തുപണികളും ഇദ്ദേഹം ചെയ്യുന്നു .കൂടാതെ നാടന്‍ കലാരൂപങ്ങള്‍ ആയ തിറ,പൂതന്‍ എന്നിവയുടെ മുഖപ്പുകള്‍ കൊത്തുന്നതിലും ഇദ്ദേഹം വിദഗ്ദന്‍ ആണ് .
                        വ്രതാനുഷ്ടാനങ്ങളോടെയാണ്  വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള മരം മുറിക്കുന്നതും . ഒരു ആരം മുറിക്കുമ്പോള്‍ അതിന്റെയും അതിന്റെ തൊട്ടടുത്തുള്ള മരത്തിന്റെയും വരെ സമ്മതം വാസ്തു ശാസ്ത്ര വിധി പ്രകാരം ചോദിച്ചാണ് മുറിക്കുക എന്ന് ആചാരി പറയുന്നു . ലക്ഷണയുക്തമായ വരിക്കപ്പിലാവിന്റെ  കാതലില്‍ ആണ് ദാരുശില്പങ്ങള്‍ നിര്‍മിക്കുന്നത് .വിഗ്രഹം നിര്‍മിക്കുന്നതും.അവസാനം ആണ് ദൃഷ്ടി തെളിയിക്കുന്നത് .144 യവം നീളവും അതിനൊത്ത ഉടല്‍ അളവുകളും ഉള്ള ഒരു വിഗ്രഹ നിര്‍മാണത്തിനു പത്ത് മാസത്തിലധികം സമയം എടുക്കും .ഈ സമയം ഒക്കെയും ശില്പി വ്രത നിഷ്ടയില്‍ ആയിരിക്കും .പ്രത്യേക രീതിയില്‍ ഉള്ള പൂജാമുറികള്‍ ,പുരാതന മര ഉരുപ്പടികളുടെ പകര്‍പ്പുകള്‍ എന്നിവയും ആചാരി നിര്‍മിക്കുന്നു .
     തന്റെ പത്താം വയസ്സുമുതല്‍  പാരമ്പര്യമായി നേടിയ അറിവുകളോടോപ്പം തന്റെതായ രീതികളും ആചാരി ജോലിയില്‍ പ്രയോഗിക്കുന്നുണ്ട് .വാസ്തുശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉണ്ട് .തച്ചനാട്ടുകരയിലെ തച്ചന്മാരില്‍ പ്രധാനി ആയിരുന്ന തെന്ചീരി ശേഖരന്‍ ആചാരിയുടെ പേരില്‍ കൂത്ത് പറമ്പ് വിശ്വ കര്‍മ സര്‍വിസ് സോസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശേഖരന്‍ ആചാരി സ്മാരക വിശ്വകര്‍മ ശ്രേഷ്ഠ അവാര്‍ഡ്‌ ചെത്തല്ലൂര്‍ നാരായണന്‍ ആചാരിയെ തേടിയെത്തി .വാര്‍ധക്യ കാലത്തും തന്റെ പണിപ്പുരയില്‍ കര്‍മ നിരതന്‍ ആയ ഇദ്ദേഹം വാസ്തു ശില്പകലയില്‍ വേറിട്ട വഴിയിലൂടെ സഞ്ചാരം തുടരുകയാണ് .