kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, May 18, 2020

9:40 AM

ഈയാംപാറ്റകൾ ( ചെറുകഥ ശിവപ്രസാദ് പാലോട് )

                                    
                        

           
                            

ഈയാംപാറ്റകൾ
             ( ചെറുകഥ ശിവപ്രസാദ് പാലോട് )


             ബഗുല പാറയിലെ ട്രൈബൂണല്‍ ഒാഫീസിലേക്ക് പുറപ്പെടുമ്പോൾ മാമോൻ
ഉദ്ദീൻ നിശബ്ദനായിരുന്നു. ഭാര്യ നൂറുൽ നെഹറിനോടും മക്കളോടും ചേർന്ന്
രാവിലെ ബോർബോറിയിൽ നിന്ന് എൺപത് കിലോമീറ്റർ അകലെയുള്ള ബഗൂല പാറയിലേക്ക്
പോകുമ്പോൾ മാമോൻ ഉദ്ദീൻ പ്രതീക്ഷ കൈ വിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ
എല്ലാം ശരീയാകും.അല്ലെങ്കിൽ ഇതെങ്ങിനെ സംഭവവിക്കാനാണ്. തനിക്കും
ഭാര്യക്കും പൗരത്വപട്ടികയിൽ ഇടം കിട്ടുക..തങ്ങൾക്ക് ജനിച്ച കുട്ടികൾ
പട്ടികയിൽ പെടാതെ പുറത്താകുക..മാതാപിതാക്കൾ ഇന്ത്യക്കാരായിരിക്കുകയും
കുട്ടികൾ വിദേശികളായി മുദ്രകുത്തപ്പെട്ട് ജയിലിലാവുക..എങ്ങിനെയാണിതെല്ലാം
സംഭവിച്ചു പോകുന്നത്..ആലോചിച്ചിട്ട് മാമോന് ഉത്തരം കിട്ടിയില്ല.

                   ഉത്തരം കിട്ടാത്ത മറ്റൊരു ചേദ്യം കൊണ്ടാണല്ലോ താന്‍
അനാഥനായെതെന്ന് ഒാർത്തപ്പോൾ വല്ലാത്ത ചോരമണം മൂക്കിൻ തുമ്പിൽ വന്നു
മുട്ടി. ഇപ്പോളും  രാത്രി ഞെട്ടിയുണർന്ന് എഴുന്നേറ്റാൽ പിന്നെ
ഉറങ്ങാനാവുന്നില്ല.  ഉറങ്ങാന്‍ വേണ്ടി കണ്ണുകള്‍ അടയ്ക്കുമ്പോള്‍
ഇത്രകാലമായിട്ടും പേടിച്ചരണ്ട മാതാ പിതാക്കളുടെയും സഹോദരങ്ങളുടെയും  മുഖം
തെളിഞ്ഞുവരും. പെരുമ്പറകളുടെ മുഴക്കവും അട്ടഹാസങ്ങളും കാതിൽ വന്നലക്കും.

          1983 ഫെബ്രുവരി 18നെ എങ്ങിനെ മറക്കാനാണ്. താനന്ന്  ചെറിയ
കുട്ടിയായിരുന്നല്ലോ. രാവിലെ ഏഴു മണിക്ക് ഏഴുന്നേല്‍ക്കുമ്പോള്‍ ചുറ്റും
പേടിച്ചരണ്ടിരിക്കുന്ന വീട്ടുകാർ. പിതാവും തനിക്കു മീതെയുള്ള നാലു
സഹോദരങ്ങളും വീടിനുള്ളിൽ അടച്ചിരുന്നു. മാതാപിതാക്കളുടെ സംസാരത്തിൽ
നിന്നും എന്തോ ആപത്ത് പിണയാൻ പോകുന്നു എന്നുമാത്രം മനസ്സിലായി.  എട്ടു
മണിയായിക്കാണും. ഒരുകൂട്ടം ആളുകള്‍ വരുന്നത് കണ്ടു.  വന്നവർ പെരുമ്പറകൾ
മുഴക്കി കോപത്തോടെ എന്തൊക്കെയോ ആർത്തുവിളിക്കുമ്പോൾ ചുണ്ടിനുമീതെ ചൂണ്ടു
വിരൽ വച്ച് മിണ്ടരുത് എന്നാംഗ്യം കാണിച്ച് ബാപ്പ പതുങ്ങിയിരിക്കാൻ
പറഞ്ഞു.  വന്നവർ വീടിന് തീയിട്ടപ്പോൾ പോലും ആരും മിണ്ടിയില്ല. തീ വീടിനെ
വിഴുങ്ങുമെന്നായപ്പോളും കത്തുന്ന ജനാലയിലൂടെ പുറത്തേക്ക് ബാപ്പ ഭയത്തോടെ
നോക്കി.

 അക്രമികൾ പോയെന്ന് തോന്നിയപ്പോൾ എല്ലാവരുടെയും കൈപിടിച്ച് ബാപ്പയും
ഉമ്മയും പുറത്തേക്ക് ഒാടി. അധിക ദൂരം പോകാനായില്ല..മറ്റൊരു സംഘത്തിന്റെ
മുന്നിൽ പെട്ടു.  അവർ തങ്ങളെ കൂട്ടമായി അക്രമിച്ചപ്പോൾ തങ്ങളോട് ഒാടി
രക്ഷപ്പെട്ടോളാൻ പറഞ്ഞ് ഉമ്മയും ബാപ്പയും ചെറുത്തു നിന്നു. മൂത്ത സഹോദരൻ
ഞങ്ങൾ കുട്ടികളെയും കൂട്ടി ഒാടാൻ തുടങ്ങി.   അധികദൂരം ഒാടാനായില്ല.
തലയ്ക്ക് ശക്തമായ അടിയേറ്റു. വീഴുമ്പോൾ മുമ്പിൽ എങ്ങോട്ടെന്നില്ലാതെ
ഒാടിക്കൊണ്ടിരിക്കുന്ന സഹോദരങ്ങളെ മൂടൽ മഞ്ഞിലെന്ന പോലെ കണ്ടു. ആ മൂടൽ
മഞ്ഞ് പിന്നീടിത്ര കാലവും വിട്ടുമാറിയിട്ടില്ല. അവരെയൊന്നും പിന്ന
കാണാനായിട്ടില്ല.വഴി നീളെ കത്തിക്കൊണ്ടിരിക്കുന്ന വീടുകൾ. പച്ചവിരിച്ച്
കിടന്നിരുന്ന കുന്നുകളിൽ കറുത്ത മേഘങ്ങൾ വന്നു മുട്ടിയിരുന്നു.  സൂര്യൻ
പോലും പേടിച്ച് ഒളിച്ചപോലെ..ചുറ്റും ഇരുട്ടുമാത്രം. ഇടക്ക് മുഴങ്ങുന്ന
വെടിയൊച്ചകളും.

       ആ കിടപ്പ് എത്ര സമയം നീണ്ടെന്നറിയില്ല. തലയുടെ പെരുക്കം വിട്ട്
കണ്ണുതുറക്കുമ്പോൾ മുമ്പിൽ പൊലീസാണ്. അവർ പിടിച്ചെഴുന്നേൽപ്പിച്ച് ആദ്യം
പൊലീസ് സ്റ്റേഷനിലേക്കും പിന്നെ ആശുപത്രിയിലേക്കും മാറ്റി. ദിവസങ്ങൾ
കഴിഞ്ഞ് ഒരു സ്കൂളിൽ ഇതേ പോലെ ഒറ്റപ്പെട്ട കുറെ പേരെ
താമസിപ്പിച്ചിരുന്നിടത്ത് കൊണ്ടു പോയി ആക്കപ്പെട്ടപ്പോൾ
മാതാപിതാക്കളെയും സഹോദരങ്ങളെയും തിരഞ്ഞു.. ബന്ധുക്കളിൽ ചിലര്‍
തിരിച്ചറിഞ്ഞ അവരോടൊപ്പെ കൂട്ടി.   ബോർബോറി ഒരു പടനിലം പോലെ കണ്ടു.
ഇടിഞ്ഞു പൊളിഞ്ഞ വീടുകൾ, കത്തിക്കരിഞ്ഞ വീടുകൾ. നെൽപ്പാടങ്ങളെ ചൂഴ്ന്നു
നിന്ന മണത്തിൽ തന്റെ കുടുംബം അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നെന്ന്
മനസ്സിലാക്കാൻ കാലമെത്ര കഴിഞ്ഞു?.. നെല്ലിക്കൂട്ടക്കൊലയിൽ
എഴുതിച്ചേർക്കാത്ത പേരുകളായി തന്റെ മാതാ പിതാക്കളും കൂടപ്പിറപ്പുകളും.

‌                          എന്തിനായിരുന്നു ആ അരുംകൊലയെന്ന് പിന്നീട്
കാലം പഠിപ്പിച്ചു. വംശപരമ്പരകളിലെന്നോ ബംഗ്ളാദേശിൽ നിന്ന്
കുടിയേറിപ്പാർത്തവരുടെ ഇങ്ങേ അറ്റത്തുള്ള തങ്ങളെല്ലാം കലാപകാരികളുടെ
കണക്കിൽ നിയമവിരുദ്ധ കുടിയേറ്റക്കാരായിരുന്നു. ഇത്തരക്കാരെ മുഴുവൻ
രാജ്യത്തുനിന്നും ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
ഇങ്ങിനെയുള്ളവരിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നെങ്കിലും
വേട്ടയാടപ്പെട്ടത് മുസ്ലിം വീടുകളായിരുന്നു.

                വർഷങ്ങൾ കഴിഞ്ഞ് അവർ എല്ലാറ്റിനും പരിഹാരം കണ്ടു. രണ്ടു
കെട്ട് ടിൻ ഷീറ്റുകൾ തന്ന് അവർ ഞങ്ങൾക്ക് കത്തിപ്പോയവക്ക് പകരം വീടുകൾ
തന്നു. എന്നെന്നേക്കുമായി അടർത്തിമാറ്റിയവര്‍ക്കു പകരമായി അയ്യായിരം രൂപ
തന്നു.  ആരും വാങ്ങാതിരുന്നില്ല. എന്തും സഹിക്കാൻ ശേഷി ലഭിക്കുമ്പോൾ
എല്ലാം മറന്നുപോകാനും സാധിക്കു മായിരുന്നല്ലോ ..അതൊക്കെ കഴിഞ്ഞ്
എത്രകാലം. ഒളിച്ചുകഴിയുന്നവരായി വളർന്നു. ഒളിച്ചുകൊണ്ട്
തൊഴിലെടുത്തു..ഒളിച്ചുകൊണ്ട് വിവാഹം കഴിക്കുകയും കുട്ടുകളുണ്ടാകുകയും
അവരെ വളർത്തകയും ചെയ്തു. കണ്ണടക്കുമ്പോൾ ചുറ്റും ഇരുട്ടുണ്ടായി തീരുകയും
ആ ഇരുട്ട് തങ്ങളെ എല്ലാ കണ്ണുകളിൽ നിന്നും
രക്ഷപ്പെടുത്തിക്കൊള്ളുമെന്നും പരസ്പരം വിശ്വസിപ്പിച്ചു കൊണ്ടിരുന്ന
ഒരു കൂട്ടം മനുഷ്യർ.  ബോർബോറി മാത്രമല്ല
അലിസിങ, ഖുലപതാർ, ബസുന്ധരി, ബദ്ഗുദ ബീൽ, ബദ്ഗുദ ഹബി, ബൊർജോല, ബുട്ടുണി,
ഇന്ദുർമാരി, മാടി പാർബത്, മാടി പാർബത്, മുളധരി, സിൽഫേറ്റ, നെല്ലി
ഗ്രാമങ്ങളിലെല്ലാം അനാഥരാക്കപ്പെട്ടവരും അവരുടെ പിൻമുറക്കാരും തിളക്കുന്ന
മണ്ണിന്റെ മുകളിൽ ഒളിച്ചു പാർത്തു.
                              ഇതിനു മുന്നെ നടന്ന ട്രിബൂണലുകൾ രാജ്
ഗുധവയിലായിരുന്നു. ഒാരോന്നിനും എഴുപതു കിലോമീറ്റർ അകലത്തേക്ക്
കുട്ടികളെയും ചുമന്ന് പോകണമായിരുന്നു. പക്ഷേ മോറിഗവോണിൽ ജനിച്ചു
ജീവിച്ചവർക്ക് ഇതൊരു ദൂരമേയല്ല. ഈ ദൂരങ്ങളൊന്നും സഞ്ചരിച്ചിട്ടും അവരിൽ
പലരും സ്വന്തം രാജ്യത്തിന്റെ അതിർത്തികളിൽ എത്തുന്നുമില്ല. ഈ ജീവിതം
കൊണ്ട് വീട്ടാവുന്നതിലേറെ പണം കടം വാങ്ങി രാജ്യം വാങ്ങുന്നവർ. തനിക്കു
തന്നെ ഇപ്പോൾ എത്ര കടമുണ്ട്.  ഒരു ലക്ഷമായിക്കാണും. പത്ത് ശതമാനം
പലിശകൊടുത്തു വീട്ടേണ്ട ആ കടത്തിന് ഒരു രാജ്യത്തിന്റെ തന്നെ  വിലയുണ്ട്.
           രാജ് ഗുധവയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് രേഖകൾ പരിശോധിച്ച്
തനിക്കും ഭാര്യക്കും പൗരത്വം ലഭിച്ചത്. അപ്പോളാണ് മറ്റൊരു കാര്യം
ശ്രദ്ധിക്കുന്നത്. കുട്ടികൾക്ക് പൗരത്വമില്ലെന്നാണ് രേഖ. കുട്ടികളുടെ
സ്കൂൾ രേഖകൾ കൊടുത്തിരുന്നെങ്കിലും കുട്ടികള്‍ക്ക് പൗരത്വം
നൽകാനാവില്ലെന്ന് ട്രിബൂണലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കാരണം ചോദിച്ചാൽ
തങ്ങളുടെ അനുവദിച്ച രേഖ കൂടി തള്ളുമെന്ന് പറഞ്ഞ് അയാൾ ചിരിക്കുമ്പോൾ
ചെവിയിൽ പെരുമ്പറകൾ മുഴങ്ങി. ആരോ നിലവിളിക്കുന്നപോലെയും ചുറ്റും തീ
പരക്കുന്നപോലെയും തോന്നി.
                              പിന്നീട്   കുട്ടികളെ അന്വേഷിച്ച്
അതിർത്തി പൊലീസ് വീട്ടിലെത്തുന്നത് പതിവായി . രേഖകൾ തെളിയിച്ചില്ലെങ്കിൽ
ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ  കുട്ടികൾ പൊട്ടിക്കരഞ്ഞു. രാജ്
ഗുധവയിൽ നിന്നും കേസ് ബഗുലപാറയിലേക്ക് മാറ്റി. കുട്ടികൾ പഠിച്ചിരുന്ന
സ്കൂളിലെ അധ്യാപകരുടെ സാക്ഷ്യപത്രങ്ങൾ, ഗ്രാമത്തിലെ ഇതേ പ്രായത്തിലെ
മറ്റു കുട്ടികള്‍ക്ക് പൗരത്വം ലഭിച്ചതിന്റെ രേഖകൾ എന്നിവയെല്ലാം
സംഘടിപ്പിച്ചിട്ടുള്ളതിനാൽ ഇപ്രാവശ്യം കേസ് ജയിക്കുമെന്നാണ് വിശ്വാസവും.

                                കെട്ടിടത്തിന് മുന്നിൽ വലിയ വരി
ഉണ്ടായിരുന്നു. ആയിരമോ രണ്ടായിരമോ ആളുകൾ. കൂടുതൽ സ്ത്രീകളാണ്. വരികളിൽ
നിന്നു കാലുകഴക്കുമ്പോൾ ആളുകൾ വെറും നിലത്ത് കുന്തിച്ചിരിക്കും. അപ്പോൾ
നിൽക്കുന്നവരുടെ നിഴലുകൾ ഇരിക്കുന്നവർക്ക് ചെറിയ തണൽ നൽകും. തങ്ങളുടെ
ഊഴമെത്തി.


സെമീമ ബീഗം, നെർജുൽ ഇസ്ലാം

പേരുവിളിച്ചപ്പോൾ ഉള്ളിലേക്ക് കയറിച്ചെന്നു. കറുത്ത കോട്ടിട്ട ട്രിബൂണൽ
ഉദ്യോസ്ഥന്മാർ. വിധി പറയുന്ന ജഡ്ജി. വക്കീലിനെ ഏർപ്പാടാക്കിയിട്ടു
ണ്ടെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും രേഖകൾ കാണിക്കാനു മൊക്കെ അയാൾ
എഴുന്നേൽക്കും. .തങ്ങൾക്കു വേണ്ടി വാദിക്കാൻ ദൈവം മാത്രമേ
ഉണ്ടായിരുന്നുള്ളൂ..അദ്ദേഹമാകട്ടെ കേസ് എടുക്കുന്ന ദിവസം
അവധിയിലുമായിരിക്കും.

കുട്ടികൾ സ്കൂളിൽ പഠിച്ച രേഖ ആർക്കും ഉണ്ടാക്കാവുന്നതാണെന്ന്
വാദിക്കുമ്പോൾ അയാളുടെ ചിരിയിൽ നാവു നീട്ടി വരുന്ന ഒരു
ചെന്നായുടേതായിരുന്നു,,

മറ്റു കുട്ടികൾക്ക് പൗരത്വം കിട്ടിയിട്ടുണ്ടെന്നത് നിങ്ങൾക്ക് തരാനുള്ള
യോഗ്യതയല്ല. ഈ രേഖ നിങ്ങൾ ഹാജരാക്കിയ സ്ഥിതിക്ക് അവരുടെ വിധി കൂടി പുന
പരിശോധിക്കേണ്ടതുണ്ട്...

മറ്റിരകളെക്കൂടി കണ്ട സന്തോഷത്തിൽ അയാളുടെ ചെങ്കണ്ണുകൾ കൂടുതൽ തിളങ്ങി.

നിങ്ങൾ വിവാഹിതരായി എന്നു പറയുന്നത് പോലും കുട്ടികൾ നിങ്ങളുടെതാണെന്നതിന്
തെളിവല്ല.  ഇക്കാലത്ത് ആർക്കാണ് ഒരു ഡോക്ടറെ സ്വാധീനിച്ച് ഒരു ജനന
സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ സാധിക്കാത്തത്. വിവാഹിതരാകാതെയും
കുട്ടികളുണ്ടാകാം..ദത്തെടുക്കാം,,,മോഷ്ടിക്കാം,തട്ടിക്കൊണ്ടു
വരാം..നിങ്ങളുടെ വംശം അതിനു മടിക്കാത്തവരുമാണല്ലോ.. നോക്കൂ ഇതു പോലെ ഊരും
പേരുമില്ലാത്തവർ കടന്നു വന്നാണ് നമ്മുടെ ചരിത്രം പോലും ഇങ്ങിനെയായത്.
വന്നവർ എന്താണ് ചെയ്തത്. ഇവിടത്തെ രാജാക്കന്മാരെ കീഴടക്കി. അവരുടെ
സ്വത്തുക്കൾ കൊള്ളയടിച്ചു. അവരുടെ സ്ത്രീകളെ കൈവശമാക്കി മതം മാറ്റി
..അതിന്റെ പിൻമുറക്കാരാണ് നിങ്ങൾ.. ലോകത്തിൽ മറ്റൊരു സ്ഥലത്തും ഇതേ പോലെ
കുട്ടികൾ ജനിക്കുന്നില്ല. അത്രക്കധികം നിങ്ങൾ പെരുകുന്നു. ഒരിക്കൽ നിങ്ങൾ
എണ്ണത്തിൽ കൂടിക്കഴിഞ്ഞാൽ നിങ്ങള്‍ ഇവിടം പിടിച്ചടക്കില്ലെന്ന് ആരു
കണ്ടു. അതു കൊണ്ട് പറയുന്നു. കുട്ടികള്‍ക്ക് പൗരത്വം നൽകാനാവില്ല.
അതില്ലാത്തതിനാൽ അവർ ഇന്ത്യാക്കാരല്ല...ഒന്നുകിൽ രാജ്യം വിട്ടു പോകാം
..അല്ലെങ്കിൽ ജയിലിൽ...


സാർ ഞങ്ങൾ ജനിച്ചതിവിടെയാണ്...ഞങ്ങളുടെ കുട്ടികളാണവർ. ഇവിടെത്തന്നെ
ജനിച്ചവർ, ഇത്രകാലം വളർന്നവർ. അവരെങ്ങനെ പെട്ടെന്നൊരു ദിവസം
ഇന്ത്യാക്കാരല്ലാതാകും..ഞങ്ങളെക്കൂടാതെ അവർ എങ്ങോട്ടു പോകും..

താങ്കളുടെ പേരന്താണ്..?

മോമോൻ ഉദ്ദീൻ

താങ്കൾ പൗരത്വം ലഭിച്ച രേഖ കൊണ്ടു വന്നിട്ടുണ്ടോ?

ഇല്ല..

അതു നന്നായി. അല്ലെങ്കിൽ രാജ്യ ദ്രോഹം പറഞ്ഞതിന് അത് ഞാനിപ്പോൾ ക്യാൻസൽ
ചെയ്യുമായിരുന്നു. ഇത് നിങ്ങളുടെ അവസാന അവസരമാണെന്ന് അറിയാമല്ലോ..

 കശാപ്പുകാരൻ ഉരുക്കളെ ശ്രദ്ധാപൂർവം നോക്കി.

രണ്ടു വർഷം കഴിഞ്ഞാൽ ബീഗവും കല്യാണം കഴിഞ്ഞു പോകും. പിന്നെയും
കുട്ടികളായി. അവർക്കും ഈ രാജ്യത്ത് പൗരത്വം കൊടുക്കേണ്ട ബാധ്യതയായി.
വർഷങ്ങളേറെയായി രാജ്യം ഈ വിഴുപ്പു ചുമക്കാൻ തുടങ്ങിയിട്ട്...


അയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ നോട്ടവും തന്നിലേക്കാണെന്നറിഞ്ഞപ്പോൾ
സെമീമ ചൂളിപ്പോയി. തടിച്ച പുസ്തകത്തിൽ എഴുതിക്കൊണ്ടിരുന്ന ആൾ ഒന്ന്
തലയുയയർത്തി..പിന്നെ പറഞ്ഞു..

താഴെ ട്രീബൂണൽ വിധിച്ച വിധിയിൽ മാറ്റമില്ലെന്ന് ഈ സിറ്റിങ്ങ്
കണ്ടെത്തുന്നു. എത്രയും പെട്ടെന്ന് തുടർ നടപടി കൈക്കൊള്ളാൻ വിധി
പൊലിസിന് കൈമാറുന്നു...

ഊഴം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വരാന്തയിൽ  പൊലീസുകാർ .എത്രയും
പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടണമെന്നും ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അവർ
കുട്ടികളെ പിടിച്ചുകൊണ്ടു പോകുമെന്നും തോന്നിയപ്പോൾ മാമൂൻ ഉദ്ദീൻ അവരെ
പൊതിഞ്ഞു പിടിച്ചു. ആരും കാണാതിരിക്കാനായി അയാൾ തന്റെ തന്നെ കണ്ണുകൾ
അടച്ച് ഇരുട്ടുണ്ടാക്കി. മുന്നിൽ വെളിച്ചമുണ്ടായിരുന്നില്ല. എങ്കിലും
അയാൾക്ക് സമാധാനം തോന്നി. ഇരുട്ടില്‍ നിന്ന് ഒരു ചോദ്യം മാമൂൻ ഉദ്ദീൻ
കേട്ടു.

നിങ്ങളൂടെ മക്കൾ തന്നെയല്ലേ ഞങ്ങൾ?

നെർജുൽ ഇസ്ലാം ദേഷ്യത്തിലായിരുന്നു.. പതിമൂന്ന് വയസ്സേ ആയിട്ടുള്ളൂ
എങ്കിലും അവന്റെ ശബ്ദം എത്ര കടുത്തതാണെന്ന് മാമോൻ ഉദ്ദീൻ ഉള്ളിലോർത്തു.
അപ്പോൾ കണ്ണു തുറന്നപ്പോൾ ഇരുട്ട് അകന്നുപോകുകയും വെളിച്ചം തങ്ങളെ
തുറന്നു കാട്ടുന്നതായും അയാൾ ഭയന്നു. തൂണുകളുടെ മറവിലൂടെ അയാളവരെ
പുറത്തേക്ക് നയിച്ചു.
          കുട്ടികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കാം
എന്നല്ലാതെ എന്തു മറുപടിപറയാനാണ്..മാമോൻ ഭാര്യ നൂറുൽ നെഹറിനെ ദയനീയമായി
നോക്കി.

ഉമ്മാ..സെമീമ ബീഗം  നൂറുൽ നെഹറിന്റെ വസത്രം പിടിച്ചുലച്ചു..

ഉമ്മായെങ്കിലും പറ..ഞങ്ങളീ മണ്ണിലല്ലേ ജനിച്ചത് ...എങ്ങിനെയാണ് ഞങ്ങളീ
നാട്ടുകാർ അല്ലതായത്...ഞങ്ങളെ എന്തിനാണുമ്മാ പെറ്റത്..?

              പെരുമ്പറകൾ മുഴങ്ങുന്ന ശബ്ദം. വെടിയൊച്ചയും പുകയും
ഉയരുന്നു. ബോർബോറി അലിസിങ, ഖുലപതാർ, ബസുന്ധരി, ബദ്ഗുദ ബീൽ, ബദ്ഗുദ ഹബി,
ബൊർജോല, ബുട്ടുണി, ഇന്ദുർമാരി, മാടി പാർബത്, , മുളധരി, സിൽഫേറ്റ, നെല്ലി
എല്ലാറ്റിന്റെയും ഉള്ളിൽ പേടിച്ചരണ്ട കണ്ണുകൾ മാത്രം. എല്ലാ ഗ്രാമങ്ങളും
ഒന്നിച്ച് കത്തുന്നു.  പാതി കത്തിയ ചിറകുകളുമായി ഈയാംപാറ്റകൾ അയാൾക്ക്
ചുറ്റും പാറി. അവ ആകാശം നിറഞ്ഞു. മേഘങ്ങളായി സൂര്യനെ മറച്ചു. ചിലവ അല്പ
ദൂരം കൊണ്ട് തളർന്നു വീണു..അവ മണ്ണു നിറഞ്ഞു. തലക്കു പിന്നിൽ ഒരടിയേറ്റ
പോലെ.
                   കണ്ണടക്കാതെയും ഇപ്പോൾ ഇരുട്ടുണ്ട്. മാമോൻ രണ്ടു
കുട്ടികളെയും ഭാര്യയേയും ചേർത്തു പിടിച്ചു. അയാളുടെ കണ്ണുനീർ അവരുടെ
കണ്ണീരു മായി കലർന്ന് ഒറ്റ നദിയായി ഒഴുകി..

ശിവപ്രസാദ് പാലോട്

Sunday, May 17, 2020

1:01 AM

വനജർവാഡി ചെറുകഥ ശിവപ്രസാദ് പാലോട്

                      


അടുക്കളയുടെ കരിപിടിച്ച വാതിലിന് മറവിൽ നിന്ന്  സത്യഭാമ എല്ലാം കേട്ടുകെണ്ടിരുന്നു. ഇടക്ക് ഉള്ളിൽ നിന്നു വന്ന ആന്തലുകളുടെ വാപൊത്തിപ്പിടിച്ച് കെടുത്തി. ഇപ്പോൾ സംസാരിക്കുന്നത് ഭർത്താവിന്റെ അഛ്ചനായ വല്ലാഭായ് ആണ്. പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടാകുമ്പോളാണ് അടുത്ത വീട്ടുകാർ എല്ലാവരും കൂട്ടം കൂടാറുള്ളത്.


എന്തെങ്കിലും ഒരു തീരുമാനം ഉടൻ ഉണ്ടാക്കണം.. ഇന്നലെക്കൂടി പാട്ടീൽ ദാദ എന്നോട് ചോദിച്ചു..രണ്ടാഴ്ച കഴിഞ്ഞാൽ പോകേണ്ടതാണ്..

ഉഗാലെ നിശബ്ദനായിരുന്നു..

          ഭർത്താവ് എന്താണ് ഒന്നും മിണ്ടാതിരിക്കുന്നതെന്ന് സത്യാഭാമ ആലോചിച്ചു. കല്യാണം കഴിഞ്ഞിട്ട് ആകെ മൂന്നുമാസമേ ആയിട്ടുള്ളൂ.. ഇന്നലെ രാത്രികൂടി ഈ കാര്യം ആരും കേൾക്കാതെ തങ്ങൾ ചർച്ചചെയ്തതാണ്..അപ്പോൾ തന്റെ വയറിന് മുകളിൽ തഴമ്പിച്ച് കൈകൊണ്ട് തലോടി ഉഗാലെ പറഞ്ഞിരുന്നു..

    ഭഗവാൻ ഒരു വഴി കാണിച്ചുതരാതിരിക്കില്ല.. നിന്റെയും എന്റെയും കരച്ചിൽ ഭഗവാൻ കേൾക്കാതിരിക്കുമോ..നാളെ ഇക്കാര്യം തീരുമാനിക്കേണ്ടി വരും..അപ്പോൾ ഗ്രാമത്തിൽ നിന്ന് പുറത്താക്കിയാലും വേണ്ടില്ല ഞാൻ പറ്റില്ല എന്ന് പറയാൻ പോകുകയാണ്..

    ഇങ്ങനെയൊക്കെ തന്നെ സമാധാനിപ്പിച്ച ആളാണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഉഗാലെയുടെ അമ്മയാണ് ഒട്ടൊന്ന് ഒച്ചയുയർത്തിയത്.

അതിപ്പോൾ..സത്യഭാമയെ കൊണ്ടുപോകണമെന്ന കാര്യത്തിൽ എനിക്കൊരു വിയോജിപ്പുണ്ട്..എത്രയായാലും അവരുടെ കല്യാണം അടുത്തു കഴിഞ്ഞതേയുള്ളൂ..അവർക്കുമുണ്ടാകില്ലേ ആഗ്രഹങ്ങൾ..എനിക്കുമുണ്ട് ഒരു പേരക്കുട്ടിയെകാണാൻ കൊതി..

അതെങ്ങനെ നടക്കും..?
ബന്ധുവായ ഒരാളുടെ ശബ്ദം ഉയർന്നു കേട്ടു..

നമ്മൾ എല്ലാവരും ജോലിക്ക് പോകുന്നു  വല്ലാഭായ് ദാദയുടെ സ്ഥിരം പണിക്കാരനാണ്..പട്ടീൽ ദാദയെ ദേഷ്യപ്പെടുത്തിയാൽ അറിയാമല്ലോ ആർക്കും പണികിട്ടിയെന്നു വരില്ല. വല്ലാഭായും ഉഗാലെയും മാന്ദ്രിദേവിയും ജോലിക്കു പോന്നാൽ സത്യഭാമ ഒറ്റക്ക് വീട്ടിൽ നിൽക്കുമോ? പിന്നെ നിൽക്കാമെന്ന് വച്ചാൽത്തന്നെ വനജര്‍വാഡിയിൽ ഈ സീസണിൽ ആരെങ്കിലും വീട്ടിലുണ്ടാകുമോ..ഗ്രാമത്തിലെല്ലാരും പണിക്ക് പോകും..അപ്പോൾ പിന്നെ സത്യഭാമയെക്കൂടി കൂട്ടുകതന്നെ..

എന്നാലും ..ഒരു കുട്ടിയെങ്കിലും ആയിട്ടാണെങ്കിൽ പോലും എനിക്ക് വിഷമമില്ലായിരുന്നു.. ഇതിപ്പോൾ സത്യഭാമയെ ആര് എങ്ങിനെ  സമ്മതിപ്പിക്കും..?

ഉഗാലെ സമ്മതിപ്പിക്കട്ടെ..ഭർത്താവുതന്നെയല്ലേ ഭാര്യയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്..?



നിശ്ബ്ദമായ കുറെ നിമിഷങ്ങൾ...പിന്നെ ഒരു തേങ്ങൽ കേട്ടു.. ഉഗാലെ സമ്മതിച്ചതായി കൂട്ടം തീർച്ചപ്പെടുത്തിയിരിക്കണം


ശസ്ത്രക്രിയ ചെയ്യാന്‍ മൂന്‍കൂറായി പണം നല്‍കാമെന്ന് പാട്ടീൽ ദാദ പറഞ്ഞിട്ടുണ്ട്... തുക പണിക്കൂലിയില്‍നിന്ന് അവര്‍ പിന്നീട് ഈടാക്കിക്കൊള്ളാമെന്നും ഉറപ്പുപറഞ്ഞു..ദാദ വാക്കുപറഞ്ഞാ പിന്നെ വാക്കാണ്..


എന്നാലും ഇത്ര ചെറുപ്പത്തിൽ തന്നെ ഗർഭപാത്രം നീക്കം ചെയ്യുകയെന്നാൽ...
മാന്ദ്രീദേവി പിന്നെയും ഒരു ചോദ്യം ഉന്നയിച്ചു..


         വനജര്‍വാഡിയിൽ ഏതു സ്ത്രീക്കാണ് ഗർഭപാത്രമുള്ളത്..? എന്റെയറിവിൽ ഒന്നോ രണ്ടോ പേർക്കുമാത്രം..രണ്ടോ മൂന്നോ കുട്ടികളുണ്ടായപ്പോൾ ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്തു കരിമ്പുപണിക്ക് പോകുന്നവരല്ലേ കൂടുതൽ..കഴിഞ്ഞ പ്രാവശ്യം ഉജ്വലിനും റാണിക്കും ഉണ്ടായ പ്രശ്നം അറിയില്ലേ..പണിക്കിടയിൽ അവർ തമ്മിൽ സംസാരിച്ചതിന് 500 രൂപ പിഴയീടാക്കിയത്..അതാണ് ഇത്തവണ ഉഗാലെയുടെയും സത്യഭാമയുടെയും കാര്യത്തിൽ ദാദ ഇത്ര  നിർബന്ധം പിടിക്കുന്നത്..


    അല്ലെങ്കിലും നമുക്ക് എന്ത് കിട്ടാൻ..ഒരു കുടുംബത്തിന് ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ കിട്ടുന്നത് ആകെ നൂറു രൂപയാണ്.  ദിവസം എത്ര മുറിക്കാം മൂന്നോ നാലോ ടൺ മാത്രം . ഒരു സീസണില്‍ കൂടിപ്പോയാൽ മുന്നൂറ് ടണ്‍ അതില്‍നിന്ന് വേണ്ടേ വര്‍ഷം കഴിയാന്‍..ഫണിക്ക് പോയില്ലെങ്കിൽ എങ്ങിനെ ജീവിക്കും..?

കൂട്ടത്തിലാരോ ജോലിയും കൂലിയും തിട്ടപ്പെടുത്തി,


    പട്ടീൽ ദാദ തോട്ടത്തിലുള്ളപ്പോൾ കുഴപ്പമില്ല..ദാദയുടെ കങ്കാണിമാരെക്കൊണ്ടാണ് കുഴപ്പം..കഴിഞ്ഞ വർഷം ഒരുത്തൻ എന്നോട് ചെയ്തത്..

മാണ്ട ഇടറിക്കൊണ്ട് പറഞ്ഞു തുടരുന്നുണ്ടായിരുന്നു.

വൈകുന്നേരം ഇരുട്ട് പരന്നു തുടങ്ങിയപ്പോ ഞാൻ തോട്ടത്തിന്റെ മൂലയിൽ വെട്ടിയെത്തിയിരുന്നു..പെട്ടെന്നാണ് പിറകിൽ ദാദയുടെ കങ്കാണിമാരിൽ ആ തടിയൻ മീശയുള്ളവനില്ലേ അവൻ പിറകിലെത്തി എന്നെ പിടികൂടിയത്,,കുതറുമ്പോളൊക്കെ അയാളെന്റെ മുഖത്തു തല്ലി..വെട്ടിക്കൂട്ടിയിട്ട കരിമ്പോലകൾക്കു മുകളിലേക്ക് എന്നെ മറിച്ചിട്ട് അയാൾ....

മാണ്ടെ തേങ്ങുന്നുണ്ടായിരുന്നു..

കഴിഞ്ഞത് കഴിഞ്ഞു..അതൊന്നും ഇനി പറയണ്ട..ദാദക്ക് വേറെ പണിക്കാരെ കിട്ടും..നമുക്ക് പണിക്ക് വേറെ ഒരിടം കിട്ടാനില്ല..എല്ലാവരും അതോർത്തോളണം..ദാദ നമ്മളെ വിളിച്ചത് തന്നെ മഹാഭാഗ്യമായി കരുതണം... ആരോ ഉറക്കെപ്പറഞ്ഞു..

മാണ്ടെയുടെ തേങ്ങലുകൾ അയാളുടെ വാക്കുകൾക്കടിയിൽ അമർന്നു പോയി.



തീണ്ടാരി വലിയൊരു ബാധ്യതയാണ് പെണ്ണുങ്ങളേ..നമ്മളെ പണിക്കെടുക്കുന്നതേ നഷ്ടമാണെന്നാണ് കങ്കാണിമാരുടെ വാദം..

              കൂട്ടത്തിൽ പ്രായം ചെന്ന സരോജിനി ദീദിയുടെ വാക്കുകളിൽ നിരാശയുടെ ഒരു കടലുണ്ടെന്ന് സത്യഭാമക്ക് തോന്നി.

ആദ്യം പണിക്ക് പോയിത്തുടങ്ങിയപ്പോൾ ആണിനും പെണ്ണിനും വേറെ വേറെ താമസം ഇല്ലായിരുന്നു. എല്ലാവരും ഒരേ ഷെഡിൽ കിടക്കണം..പിന്നെ പിന്നെയാണ് മില്ലുകളിലോ, കുടിലുകളോ പെണ്ണുങ്ങൾക്കും സ്ഥലം കിട്ടിത്തുടങ്ങിയത്. വെളിക്കു പോകാൻ കൂടി സൗകര്യമില്ലാത്തിടത്ത്  തീണ്ടാരിയുടെ കാര്യം പറയാനുണ്ടോ..അതു നിന്നു കിട്ടാൻ ഗുളിക കഴിച്ചവർ എത്രയെത്രയുണ്ട് നമ്മുടെ കൂട്ടത്തിൽ

ദീദി പഴയ ഒാർമകൾ നെരിപ്പോടിൽ നിന്ന് കുത്തിയെടുത്തു.


 വെള്ളപോക്കിനും, അടിവയര്‍ വേദനക്കുമായിട്ടാണ് എന്നെ ഭർത്താവ് ആശുപത്രിയിൽ കൊണ്ടു പോയത്. ചിലവിന് ഇത്തിരി പണം കടം ചോദിച്ചപ്പോൾ കങ്കാണി പറഞ്ഞത് ഗര്‍ഭപാത്രം നീക്കംചെയ്യാന്‍...അങ്ങനെയാണ് ഞാനും..
മീരാ ഭായിയുടെ ഗദ്ഗദം. വീശിയടിച്ച കാറ്റിനൊപ്പം ഗ്രാമം ചുറ്റി.


              ബീദിലും ഹാജിപ്പൂരിലുമെല്ലാം ഇതു തന്നെ അവസ്ഥ..അവിടെയൊക്കെ കൊടും വരൾച്ചയാണ് . ദാരിദ്യം ഒഴിഞ്ഞ ഇടമുണ്ടോ നമുക്ക്..നമ്മളുടെ വംശം പിറന്നതിനൊപ്പം പിറന്നതാണ് വേദനയും ദാരിദ്യവും..  പടിഞ്ഞാറൻ മഹാരാഷ്ട്രയില്‍ കരിമ്പ് തോട്ടങ്ങളുണ്ടായത് ഭാഗ്യം . വര്‍ഷത്തിൽ കുറച്ചുമാസം അവിടേക്ക് കുടിയേറി പാർക്കാം. വരള്‍ച്ച കൂടുന്നതിനനുസരിച്ച് കുടിയേറുന്നവരുടെ എണ്ണവും കൂടും..ഭഗവാൻ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു തന്നെ ഭൂമിയിൽ വിശപ്പും ദാഹവും നില നിൽക്കാനാണെന്ന് തോന്നിപ്പോകുന്നു.

വല്ലാഭായ് ഒരു ലോകകാര്യം പറഞ്ഞു.


      നിങ്ങൾ പുരുഷന്മാരുമായിട്ടല്ലേ ദാദ കരാറുകള്‍ ഉണ്ടാക്കുന്നത്. അതിലൊന്നും ഞങ്ങളുടെ അഭിപ്രായേ ചോടിക്കാറില്ല ആരും..ഞങ്ങളുടെ പ്രശ്നം ഞങ്ങൾ ആരോടുപറയും..ഭഗവാനോടാല്ലാതെ..


 ഹീരാ ലാൽ ദീദി പതം പറയുന്നത് കേൾക്കാം..


 കരിമ്പു തോട്ടത്തിലെ പണിക്കിടയില്‍ തീണ്ടാരിയാകുന്നത്  ജോലിക്ക് തടസ്സമാകുന്നതിനാല്ലേ അതിത്ര പരിഹാരമില്ലാത്ത പാപമാകുന്നത്.. ആർക്കാണിതിപ്പോ അറിയാത്തത്. പിഴ നല്‍കി എത്ര പ്രാവശ്യം തീണ്ടാരിയാകും.?  അതല്ലേ നമ്മുടെ പെണ്ണുങ്ങള്‍ക്ക് ഗര്‍ഭപാത്രം മുറിച്ചുകളഞ്ഞ് തീണ്ടാരി തന്നെ ഒഴിവാക്കേണ്ടി വരുന്നത്... 


     ഗര്‍ഭപാത്രം നീക്കംചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജോലിയില്‍നിന്ന് മാറിനില്‍ക്കേണ്ടി വരികയില്ല. അതിനാല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം. അതല്ലേ ദാദാ മാരുടെ സൂത്രവാക്യം..ആരാണ് ചോദിക്കാനും പറയാനുമുള്ളത്.. ഭഗവാന്‍ പോലും  പെണ്ണിന് നേരെ മുഖം തിരിക്കുകയല്ലേ..പെണ്ണായി ജീവിക്കാൻ അവകാശില്ലെങ്കിൽ പിന്നെ ഭഗവാൻ നമ്മളെ സൃഷ്ടിച്ചതെന്തിന്?

ഹീരാലാലിന്റെ ചോദ്യങ്ങൾക്കൊന്നും പുരുഷന്മാർക്ക് ഉത്തരമില്ലാതിരിക്കുന്നതിന്റെയും ഉഗാലെ ശബ്ദിമില്ലാത്തവനായി പോയതിന്റെയും കാരണം സത്യഭാമക്ക് അധികം തേടേണ്ടി വന്നില്ല..

              പണ്ടൊക്കെ തീണ്ടാരി സമയത്ത് പെണ്ണുങ്ങൾ ഒന്നോ രണ്ടോ ദിവസം മാറിനില്‍ക്കണമെന്നായിരുന്നു ദാദാമാരുടെ നിയമം. ഇത് പണിക്കൂലി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഈ ദിവസത്തെ പണിക്കൂലി കുറക്കുമ്പോൾ കുടുംബത്തിൽ വരുമാനം കുറയുന്നതിനാൽ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകകയേ വഴിയുണ്ടായിരുന്നുള്ളൂ..നമുക്കിതല്ലാതെ വേറെ എന്തു പണികിട്ടാനാണ്.. മുറുമുറുപ്പെന്തെങ്കിലും പറഞ്ഞാൽ ദാദ വേറെ ഗ്രാമക്കാരെ തേടും..ദാദയോട്  ഒരു ദിവസം ഞാൻ ഇതൊക്കെ പറഞ്ഞു നോക്കിയിരുന്നു. പറഞ്ഞ സമയനുള്ളില്‍ പണികള്‍ തീര്‍ക്കണമെന്ന കരാറിലാണത്രേ ദാദ ജമീന്ദാരിൽ നിന്നും പണി ഏറ്റെടുക്കുന്നത്. അതിനാല്‍ ആ സമയത്തിനുള്ളിൽ പെണ്ണുങ്ങൾക്ക് തീണ്ടാരിയുണ്ടാകുന്നതിനോട് ജമീന്ദാർമാർക്ക് യോജിപ്പില്ലെത്രെ


വല്ലാഭായ് ഖേദത്തോടെ പറയുന്നുണ്ടായിരുന്നു.

      പിന്നെ ഗുളിക കഴിക്കുന്നവരുടെ കാര്യവും കഷ്ടമാണ്..കഴിച്ചു കഴിച്ച് പലർക്കും ഉറക്കമില്ലാതായി..ബ‍ഡുവിന്റെ പെണ്ണിന് എന്തൊരു ആരോഗ്യമായിരുന്നു..നമ്മുടെ കൂട്ടത്തിൽ ആ പെണ്ണിനോളം ചന്തമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ..കഴിഞ്ഞതിന്റെ മുമ്പത്തെ കരിമ്പുകാലത്തിന് മുമ്പല്ലേ അവളുടെ ഗർഭപാത്രം മുറിച്ചു കളഞ്ഞത്.  അതിൽ പിന്നെയല്ലേ അവൾ മെലിഞ്ഞു മെലിഞ്ഞ് രോഗിയായത്..പാവം പിച്ചും പേയും പറഞ്ഞ് ബുദ്ധിയില്ലാതായല്ലേ മരിച്ചു പോയത്..?

ഒരു നിശബ്ദത കുറെ നേരം കൂട്ടത്തിൽ ചുറ്റിപ്പറ്റി നിന്നു..അത് ഉടച്ചു കളഞ്ഞത് മാണ്ടെയുടെ വാക്കുകളായിരുന്നു..
              ഒന്നും പറഞ്ഞിട്ട് കാര്യമില്ല...എല്ലാക്കാലവും ഇതേ പോലെ തുടരും.. ജമീന്ദാർമാർ കരിമ്പു വയ്ക്കും..അതു തടിക്കും..നീരു മുറ്റും..പൂക്കും..സത്യഭാമയുടെ കാര്യത്തിൽ ഉഗാലെ അവളെ പറഞ്ഞു സമ്മതിപ്പിക്കട്ടെ..നാളെ ആശുപത്രിയിൽ പോകണമെന്നല്ലേ പട്ടീൽ ദാദ പറഞ്ഞത്..രണ്ടാഴ്ച കഴിഞ്ഞാ പണിക്ക് പോകേണ്ടതല്ലേ..?പറഞ്ഞിരുന്ന് വല്ലാതെ വൈകി..കൂട്ടം പിരിയുകയല്ലേ?


       നേരം വല്ലാതെ കറുത്തിരുന്നു.. കൂട്ടത്തിന്റെ സംസാരത്തിൽ നിന്ന് ചെവിയെടുത്ത് വാരിച്ചുറ്റിയ സാരിയുടെ കോന്തല  കൊണ്ട് കണ്ണു തുടച്ച് സത്യഭാമ അടുപ്പിനരുകിലേക്ക് നീങ്ങി. അത്താഴത്തിന് അന്നു പരത്തിയ ചപ്പാത്തികളൊക്കെ കണ്ണീർ വീണ് പുളിച്ചുകൊണ്ടിരുന്നു..പിന്നെയും പിന്നെയും കെട്ടുകൊണ്ടിരുന്ന അടുപ്പിൽ ഊതിയൂതി ചുമപൊട്ടിയപ്പോളും ഒച്ചപുറത്തുവരാതിരിക്കാൻ സത്യഭാമ പാടുപെട്ടു. കല്ലിൽ പൊരിയുന്ന ചപ്പാത്തികളിൽ കരിഞ്ഞുകിടന്ന ഒരോ പാടിലും അവൾ അനേകം കുഞ്ഞുങ്ങളുടെ തെളിഞ്ഞ മുഖം കണ്ടു..ഒാരോ കുഞ്ഞിനേയും വല്ലാതെ നെഞ്ചോട് ചേർത്തപ്പോൾ ചുരന്നുപോയ


 മുലകളെ ചുരുക്കി. നാളെ രാവിലെ ആശുപത്രിയിലേക്ക് പുറപ്പെടണം. അതോടെ തന്നിൽ നിന്നും അഴിച്ചുമാറ്റപ്പെടുന്ന പെൺകുപ്പായത്തിന്റെ താഴ്‌വരകളിൽ കണ്ണുമിഴിച്ച അവസാനത്തെ കുഞ്ഞിനേയും തലോടി ഉറക്കി അവൾ സവാളയരിഞ്ഞ് കറിയുണ്ടാക്കാൻ തുടങ്ങി..
  അത്താഴം കഴിഞ്ഞ് അന്ന് ഉറങ്ങാൻ സത്യഭാമ ഉഗാലെയുടെ കൂടെ ചെന്നില്ല..മാന്ദ്രിദേവിയുടെ കുഴമ്പുമണക്കുന്ന പായുടെ അറ്റത്ത് അവൾ ഒതുങ്ങിക്കിടന്നു..തേങ്ങലുകൾ ഒടുങ്ങാത്ത രാവിലെപ്പോളോ അവൾ മാന്ദ്രിദേവിയുടെ മാറിലേക്ക് ഒട്ടിക്കിടന്നു..

ബേട്ടീ..മാന്ദ്രിദേവി ഇരുട്ടിൽ അവളുടെ കണ്ണുകൾ തുടച്ചു..

മാം.....സത്യഭാമയുടെ കരച്ചിൽ പിടിച്ചുനിർത്താനാവാതെ കുടിലിനെ നിറച്ചു..

അമ്മേ എനിക്ക് സങ്കടമില്ല..ഞാൻ രാവിലെ പോയ്ക്കോളാം..നമ്മുടെ കുടുംബത്തിന്റെ നന്മക്കു വേണ്ടിയല്ലേ..അല്ലെങ്കിലും നമുക്കെന്തിനാണ് കുഞ്ഞുങ്ങൾ..പിറന്നാൽ തന്നെ അവരുടെ ഗതിയും ഇതുപോലെയല്ലേ.. കരിമ്പ് തോട്ടത്തിൽ എരിവു തിന്ന് ജീവിക്കേണ്ടവർ. അവർ പിറക്കാതെ  രക്ഷപ്പെടട്ടെ അമ്മേ..

  കൂരയുടെ ഇരുട്ടിൽ നിന്ന് ഒരു രൂപം ഇഴഞ്ഞുവന്ന് മാന്ദ്രിദേവിയുടെ ഇപ്പുറത്ത് വന്നു കിടന്നു.  അത് തന്നോട് ചേർന്നപ്പോൾ ദേഹത്ത് വീണ കണ്ണീരിൽ വല്ലാതെ പൊള്ളിപ്പോയി മാന്ദ്രി ദേവി പൊട്ടിക്കരഞ്ഞുപോയി,,

ഉഗാലാ..മേരാ ബച്ചാ..ഞാനും നിന്നെ പ്രസവിക്കേണ്ടിയിരുന്നില്ല..ഗ്രാമത്തിലൊരു പെണ്ണും പ്രസവിക്കേണ്ടിയിരുന്നില്ല..

                മൂന്നുപേരുടെയും കണ്ണീരിന്റെ ചൂടിൽ കൂരയാകെ വിങ്ങിപ്പഴുത്തു. അകലെയെങ്ങോ നീരുമുറ്റി നീലച്ച കരിമ്പുതേട്ടത്തിന് തീപിടിച്ച് ശവക്കോട്ടയിൽ നിന്നെന്ന പോലെ അപ്പോൾ പുകമണം കൂരയെ വിഴുങ്ങാൻ തുടങ്ങി.



ശിവപ്രസാദ് പാലോട്

12:51 AM

ക്വിറ്റ് ഇന്ത്യ

                                          കൊക്രജഹാർ ജയിലിൽ നിന്നും ആംബുലൻസിലേക്ക്
കയറ്റുമ്പോൾ പാർബതി ദാസിന്റെ ശരീരം തണുത്തു മരവിച്ചു തുടങ്ങിയിരുന്നു.
സ്ടച്ചറിൽ ഒരു വശത്തേക്ക് തിരിഞ്ഞുപോയ അമ്മയുടെ മുഖം ബിശ്വനാഥ് ശരിയാക്കി
വച്ചു. ആംബുലൻസിൽ അമ്മയോടൊപ്പ മിരിക്കുമ്പോൾ ബിശ്വനാഥിന്
കരച്ചിലടക്കാനായില്ല. മകനെന്ന നിലയിൽ താന്‍ വലിയൊരു പരാജയമാണെന്ന്
തോന്നിയപ്പോൾ ബിശ്വനാഥ് ആംബുലൻസിന്റെ ഇരുമ്പുകമ്പിയിൽ തലയിട്ടിച്ചു.

ബോൺഗൈഗാവോണിലെ സർക്കാർ ആശുപത്രിയുടെ വളപ്പിലേക്ക്
ആംബുലൻസ് തിരിഞ്ഞുകയറി..വണ്ടിയുടെ മുന്‍സീറ്റിൽ ഇരുന്നിരുന്ന
പൊലീസുകാരന്‍ ആശുപത്രിക്കുള്ളിലേക്ക് പോയി.കുറെക്കഴിഞ്ഞ് ആശുപത്രി
ജീവനക്കാരനുമായി തിരിച്ചുവന്നു. പാർബതി ദാസിന്റെ ശരീരം ബിശ്വനാഥും
ആംബുലൻസിന്റെ ഡ്രൈവറും ചേർന്ന് പുറത്തെക്കിറക്കി. ആശുപത്രിയുടെ
വരാന്തയിലൂടെ ഒഴിഞ്ഞ ഒരു മൂലക്കുള്ള മോർച്ചറി കെട്ടിടത്തിന്റെ മുന്നിൽ
സ്ട്രച്ചർ ഇന്നു. അതിനുള്ളിലേക്ക് ആശുപത്രി ജീവനക്കാരനും പൊലീസുകാരനും
കയറിപ്പോയപ്പോൾ ബിശ്വനാഥ് പുറത്തുനിന്നു. കുറച്ചു കഴിഞ്ഞ് പൊലീസുകാരൻ
വന്ന് ബിശ്വനാഥിനെ ഉള്ളിലേക്ക് വിളിച്ചു.

ഒട്ടും വൃത്തിയില്ലാത്ത ആ കെട്ടിടത്തിനുള്ളിൽ
തലച്ചോറിലേക്ക് കുത്തിക്കയറുന്ന മണം തങ്ങിനിന്നു. ഉള്ളിൽ രണ്ടുമൂന്നു
മേശകൾ. മേശകൾ എന്നു പറഞ്ഞുകൂടാ..ഉള്ളിൽ ഒരാളെ കിടത്താന്‍ പാകത്തിലുള്ള
തൊട്ടികൾ. അതിൽ നിന്ന് താഴേക്ക് നീണ്ടുപോകുന്ന പൈപ്പ്. അതിനെ
ഏറ്റുവാങ്ങുന്ന സിമന്റുകൊണ്ടുള്ള ചാൽ. ഒരു മേശക്കു ചുറ്റും തുണികൊണ്ട്
മറച്ചിരുന്നു. പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് മുമ്പ് എന്തൊക്കെയോ
രേഖകളിൽ ബിശ്വനാഥിനെക്കൊണ്ട് ഒപ്പിടുവിച്ചു. മേശയുടെ അരികിൽ ഒരുക്കി
വച്ചിരിക്കുന്ന ചുറ്റികയും ഉളിയുമെല്ലാം ഒരാന്തലോടെ ബിശ്വനാഥ് കണ്ടു.
ദേഹത്തിൽ നിന്ന് തുണിയെല്ലാം മാറ്റി അമ്മയെ കിടത്തിയിരിക്കുകയാണ്.
പൊലീസുകാരൻ ഒരു പേപ്പറിൽ എഴുതിത്തുടങ്ങി. അതിനുതാഴെ
ബിശ്വനാഥിനെക്കൊണ്ട് ഒപ്പിടുവിച്ച് പുറത്തേക്ക് പോന്നുകൊള്ളാൻ ആംഗ്യം
കാണിച്ചു.
രണ്ടുമണിക്കൂർ
കഴിഞ്ഞുകാണണം...മോർച്ചറിയുടെ മുന്നില്‍ മരവിച്ചുനിന്നിരുന്ന
വേപ്പുമരത്തിന്റെ തണലിൽ ബിശ്വനാഥ് ഇരുന്നു. വേപ്പുമരത്തിൽ നിന്നും വീണ
കുരുക്കൾ മണ്ണിലേക്ക് ചാഞ്ഞ് മുളച്ചുതുടങ്ങിയിരുന്നു. വേരുകൾ മണ്ണിലേക്ക്
ഇറങ്ങില്ലെന്ന് അറിഞ്ഞുകൊണ്ട് അല്പദിവസം കൊണ്ട് ഉണങ്ങാന്‍ തയ്യാറായാണ്
അവയുടെ നിൽപ്പ്. പൊലീസുകാനൻ പുറത്തുവന്ന് സ്ട്രച്ചർ പിടിക്കാന്‍
ബിശ്വനാഥിനോട് പറഞ്ഞു. അവിടിവിടെ ചുകന്നുപോയിട്ടുള്ള വെള്ളത്തുണിയിലേക്ക്
നോക്കിയപ്പോൾ അയാൾക്ക് നെഞ്ചുപിടഞ്ഞു..വീണ്ടും ആംബുലൻസിൽ കയറ്റി.വണ്ടി
പിന്നെയും ജയിലിലേക്ക് . പൊലീസുകാരൻ അവിടെ ഇറങ്ങിപ്പോയി. വണ്ടിയിൽ


പിന്നെ അമ്മയും ബിശ്വനാഥും ഒറ്റക്കായി. അമ്മയുടെ നെറ്റിയിൽ അയാൾ
തലോടിക്കൊണ്ടിരുന്നു.
ബിജ്നിയിലെ വീട്ടിൽ
തന്നോടൊപ്പം കഴിയുമ്പോൾ അമ്മ സന്തോഷവതിയായരുന്നു. വയസ്സ്
എഴുപതായെങ്കിലും അമ്മ ചുറുചുറുക്കോടെ അവിടെ ഒാടി നടന്നു. ഒാട്ടോറിക്ഷ
ഒാടിക്കുന്ന ജോലി കഴിഞ്ഞ് രാത്രിവൈകിയും ചിലപ്പോൾ താനെത്തുമ്പോൾ ആഹാരം
തയ്യാറാക്കി ഉറങ്ങാതിരിക്കുമായിരുന്നു അമ്മ. തനിക്ക്
പത്തുവയസ്സുള്ളപ്പോൾ മരിച്ചുപോയ അച്ഛൻ. അതിനു ശേഷം അമ്മ ജീവിച്ചത്
തനിക്കുവേണ്ടി മാത്രമായിരുന്നു. ഭാര്യ ശ്രദ്ധിക്കു ന്നതിനേ ക്കാളധികം
തന്റെ കാര്യങ്ങൾ അമ്മ നോക്കിയിരുന്നു. തങ്ങൾക്ക് കുട്ടികളുണ്ടാകാത്തതിൽ
അമ്മക്കാണ് കൂടുതൽ വിഷമമെന്ന് ഗീത റാണി പറയുമായിരുന്നു. എല്ലാം എത്ര
പെട്ടെന്നാണ് മാറി മറഞ്ഞത്..

ട്രൂബിയിലെ ട്രൈബുണലിന്റെ വിധിയുമായി ഉദ്യോഗസ്ഥൻ
എത്തുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ല. കൊണ്ടുവന്ന പേപ്പറിൽ
ഒപ്പിടിക്കുന്നതിന് മുമ്പേ അയാൾ അത് ഭാര്യക്കും അമ്മക്കും
വായിച്ചുകൊടുത്തത് ഇംഗ്ളീഷിലായിരുന്നു. പിറ്റേന്ന് ട്രൂബിയിലെത്തി
അന്വഷിക്കുമ്പോളാണ് അമ്മയെ വിദേശിയായി പ്രഖ്യാപിച്ചത് അറിയുന്നത്. അമ്മ
വിദേശിയായാൽ പിന്നെ താൻ ആരായിരിക്കും..ഏതു ദേശക്കാരനായിരിക്കും ഒരു
ഉത്തരവും കിട്ടിയില്ല. വിദേശിയല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ
ഹാജരാക്കാനും അല്ലാത്ത പക്ഷം രാജ്യം വിട്ട് പോകണമെന്നും ഇല്ലെങ്കിൽ ജയിൽ
ശിക്ഷ നേരിടേണ്ടിവരുമെന്നും ട്രൂബിയിലെ ഉദ്യോഗസ്ഥന്‍ കടുപ്പിച്ചു പറഞ്ഞു.

പിന്നെ തെളിവുകൾ ഉണ്ടാക്കാനായുള്ള ഒാട്ടങ്ങൾ. ഏറെ പരിശ്രമിച്ച് അമ്മയുടെ
പിതാവിന്റെ റേഷൻ കാർഡും വോട്ടർപട്ടികയുടെ കോപ്പിയുമെല്ലാം
സംഘടിപ്പിച്ചു. ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ
കത്തും. എല്ലാ രേഖകളും കൊണ്ട് അമ്മയെയും കൂട്ടി ട്രൈബൂണലിന്റെ
ഒാഫീസിലെത്തി. രേഖകൾ മറിച്ചുനോക്കി കട്ടിക്കണ്ണടക്കിടയിലൂടെ പരിഹസിച്ചു
ചിരിച്ച് ആ ഉദ്യോഗസ്ഥൻ എല്ലാം മടക്കി നൽകി.

നിങ്ങളുടെ പിതാവുമായുള്ള ബന്ധം ഇതുകൊണ്ടൊന്നും തെളിയുന്നില്ലല്ലോ..
എന്തെങ്കിലും കടലാസ് ഒപ്പിച്ചുകൊണ്ടുവന്നിട്ട് കാര്യമില്ല. പിതൃത്വം
തെളിയിക്കാനാകണം..അല്ലെങ്കിൽ തന്നെ എവിടെ നിന്നോ വന്ന നിങ്ങളെയൊക്കെ
തീറ്റിപ്പോറ്റേണ്ട എന്തുത്തരവാദിത്തമാണ് ഹിന്ദുസ്ഥാനുള്ളത്.
വന്നിടത്തേക്ക് തിരിച്ചുപോകണം..അല്ലാതെ ഇവിടെ പറ്റിക്കൂടാൻ നോക്കരുത്..

അയാൾ അമ്മയോട് കയർത്തു.

ശരത് ചന്ദ്രദാസ് എന്നായിരുന്നു മുത്തശന്റെ പേര്. എന്നാൽ മുത്തശന്റെ
പിതാവിന്റെ പേരിലാണ് കുഴപ്പമെന്നായിരുന്നു വാദം. ശരത്ചന്ദ്രദാസിന്റെ
പിതാവായി ഒരു രേഖയിൽ പറഞ്ഞിരുന്നത് ബൈഷ്ണബ് ചന്ദ്ര ദാസ് എന്നായിരുന്നു.
എന്നാൽ മറ്റൊരു രേഖയിൽ അത് ഗിരിധർ എന്നാണ്. അതിനാൽ ശരത്ചന്ദ്രദാസ് ആണ്
പാർബതിയുടെ പിതാവെന്നത് സംശയമാണെന്നായിരുന്നു ചിരിച്ചുകൊണ്ട് ട്രൈബൂണൽ
ഉദ്യോഗസ്ഥൻ പറഞ്ഞത്. അമ്മക്കു തന്നെ എഴുപത് വയസ്സായി, അമ്മക്ക് പതിനഞ്ച്
വയസ്സുള്ളപ്പോൾ മരിച്ചുപോയതാണ് അഛ്ചൻ. ചെറിയ ഒാർമ മാത്രമാണ്
അച്ഛനെക്കുറിച്ചുള്ളത്. അപ്പോഴാണ് ഒരു തലമുറകൂടി അപ്പുറത്തുള്ള പേരിലെ
വ്യത്യാസം തന്റെ ശിരോരേഖകളെ മായ്കാൻ തുടങ്ങുന്നത്.

ട്രിബൂണൽ പിന്നീട് ബോൺ ഗൈഗവോണിലേക്ക്
മാറ്റി. കേസും അങ്ങോട്ടാക്കി മാറ്റി. മറ്റു തെളിവുകൾ ഉണ്ടാക്കാൻ
ഒാടുന്നതിനിടയിൽ അമ്മയുടെ വിവാഹ സമയത്തെ രേഖകൾ സംഘടിപ്പിക്കാൻ ചിലർ
നിർദ്ദേശിച്ചു.

താൻ ആരാ ഇവരുടെ? ട്രിബൂണലിലെ ഉദ്യോഗസ്ഥൻ ചോദിച്ചു.

മകനാണ്

പേര്

ബിശ്വനാഥ്..

ബിശ്വനാഥിന്റെ പിതാവിന്റെ പേര്

ജിതേന്ദ്ര ദാസ്

കാര്യമൊക്കെ ശരിതന്നെ. തന്റെ അമ്മ ജിതേന്ദ്രദാസിന്റെ കൂടെ
ഉണ്ടായിരുന്നു എന്നു മാത്രമാണ് ഇതിലൂടെ തെളിയിക്കാനാവുക. അതിന് അത് 1971
മുമ്പുള്ളതാണല്ലോ..നിങ്ങൾ പത്രമൊന്നും വായിക്കാറില്ലേ? 1971 ശേഷമുള്ള
ഒരു രേഖയും പൗരത്വത്തിന് തെളിവാകുന്നില്ലല്ലോ.. പിന്നെ ഇതെങ്ങിനെ
പാർബതിയുടെ പിതാവുമായി ബന്ധിപ്പിക്കാൻ കഴിയും..

സാർ ഞങ്ങളിനി എന്താണ് ചെയ്യേണ്ടത്...

ക്വിറ്റ് ഇന്ത്യ...

അതും പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു...

ജയിലിൽ കിടക്കുക അല്ലെങ്കിൽ മരിക്കുക. നിങ്ങൾ ഏതു രേഖ ഹാജരാക്കിയാലും
അത് പരിശേധിക്കാനാണ് ഞാൻ ശമ്പളം വാങ്ങുന്നത്..ഞാനീ സീറ്റിൽ
ഇരിക്കുന്നിടത്തോളും കാലം ആരെയും ഹിന്ദുസ്ഥാനിൽ കുറ്റിയടിക്കാൻ
സമ്മതിക്കില്ല...അയാൾ പിന്നെയും ചിരിച്ചു..

അതിന് സാബ് ഞാൻ ഇവിടെയാണ് ജനിച്ചത്..

ജനിച്ചത് ഒരു തെളിവേയല്ല. അല്ലെങ്കിലും നമ്മുടെ സമ്മതത്തോടെയാണോ നമ്മുടെ
ജനനം? ജനിപ്പിച്ചത് ആരൊക്കെ എന്നതാണ് ചോദ്യം. അത്
തെളിയിക്കാനാകുന്നില്ലെങ്കിൽ പിന്നെ വന്നയിടത്തേക്ക് തിരിച്ചു പോകൂ..

സാബ് ഏതാണ് എന്റെ രാജ്യം ..അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു,,

രേഖകൾ പ്രകാരം നിങ്ങൾ ഇന്ത്യാക്കാരിയല്ല..ബംഗ്ളാദേശുകാരിയാണ്. അങ്ങോട്ടു പോകു..

സാബ് ആ രാജ്യത്തിന്റെ പേരുപോലും താങ്കൾ പറയുമ്പോളാണ് ഞാൻ കേൾക്കുന്നത്,,,

അതെയോ...അയാൾ ബിശ്വനാഥിന് നേരെ തിരിഞ്ഞു..

അതേ പോണ വഴിക്ക് ബുക്ക് സ്റ്റാൾ ഉണ്ടെങ്കിൽ ഒരു ഗ്ളോബും അറ്റ്ലസും
വാങ്ങിച്ചോ..എന്നിട്ട് അമ്മയും മകനും പോയി കുത്തിയിരുന്ന് ബംഗ്ളാദേശ്
കണ്ടുപിടിക്ക്...വൈകാതെ പോകേണ്ടതാണ്..വഴിയൊക്കെ മനസ്സിലാക്കിവച്ചോ...

അന്ന് തിരിച്ചു പോരുമ്പോൾ മുതൽ അമ്മ മൗനിയായിരുന്നു. പിന്നീട്
അധികമാരോടും സംസാരിക്കാതായി. നേരത്തിന് കുളിയെ ഭക്ഷണമോ ഇല്ലാതായി. എഴുപത്
വയസ്സിലും ആരോഗ്യവതിയായിരുന്ന അമ്മ മെലിഞ്ഞ് എല്ലിൻകൂടായി മാറാൻ മാസങ്ങളേ
വേണ്ടിവന്നുള്ളൂ..ഇടക്ക് ബിജ്നിയിലെ ക്ളിനിക്കിൽ കൊണ്ടുപോയപ്പോൾ
രക്തസമ്മർദ്ദം കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞു. വീട്ടിനുള്ളിലെ ഏതെങ്കിലും
ഇരുണ്ട കോണിൽ എല്ലാരിൽ നിന്നും ഒളിച്ചിരിക്കാനാണ് അമ്മ പിന്നീട്
ഇഷ്ടപ്പെട്ടത്. ഏതു നിമിഷത്തിലും തന്നെ പൊലിസുകാർ വന്ന് പിടിക്കുമെന്നും
അതുവരെ കേൾക്കുകപോലും ചെയ്യാത്ത ബംഗ്ളാദേശ് എന്ന രാജ്യത്തേക്ക്
നാടുകടത്തുമെന്ന് അമ്മ ഭയന്നുതുടങ്ങിയിരുന്നു. ആ ഭയം അവരുടെ ഞരമ്പുകളെ
സമ്മർദ്ദത്തിലാക്കി.
ഏതു വിധേനയും അമ്മയെ രക്ഷിക്കണം..അമ്മയെ ഇന്ത്യക്കാരിയാക്കി മാറ്റിയെടുക്കണം. അമ്മ
വിദേശിയായാൽ അതിനുപിറകേ താനും ഭാര്യയുമെല്ലാം ഇന്ത്യ
വിടേണ്ടിവരും..വീണ്ടു കേസിൽ ഗുവാഹത്തി ഹൈക്കോടതിയിലക്ക് അപ്പീൽ
കൊടുക്കുമ്പോൾ വക്കീൽ ഫീസ് കൊടുക്കാൻ പണം തികഞ്ഞില്ല. സ്വന്തമായി
ഉണ്ടായിരുന്ന ഇലക്ട്രിക് ഒാട്ടോറിക്ഷ വിൽക്കുന്നത് അങ്ങിനെയാണ്.
എഴുപതിനായിരം രൂപയായിരുന്നു വക്കീൽ ഫീസ്. അത്രയും തുക നൽകുമ്പോൾ തന്റെയും
അമ്മയുടെയും അവസ്ഥയെല്ലാം വക്കീലിനോട് പറഞ്ഞു നോക്കി. എന്തെങ്കിലും ഇളവ്
ചെയ്ത് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അയാൾ ഒന്നിനും ചെവി
കൊടുക്കാതെ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു.

രോഗിയായ അമ്മയെയും കൊണ്ട് കേസിനുള്ള ഒാട്ടങ്ങൾ. അവസാനം സുപ്രീം
കോടതിയും ട്രിബൂണൽ വിധി ശരി വച്ചു. ഉദർഗിരിയിൽ നിന്നുമുള്ള പൊലീസ് എത്തി
അമ്മയെ അറസ്റ്റ് ചെയ്യുമ്പോൾ തനിക്കൊന്നും ചെയ്യാനായില്ല. കശാപ്പിന്
പിടിച്ചുകൊടുക്കുന്ന മാട് അതുവരെ നിന്നിരുന്ന തൊഴുത്തിനെ
നോക്കുന്നതുപോലെ അമ്മ വീടിനെ പിൻതിരിഞ്ഞ് നോക്കി. പൊലീസ് വണ്ടിയിൽ
കയറുമ്പോൾ തന്റെ കയ്യിൽ അമർത്തിപ്പിടിച്ച് അമ്മ പറഞ്ഞു..

ബിശ്വനാഥ്...ഞാൻ ഇന്ത്യാക്കാരിയാണ്..നിന്റെ പിതാവും അയാളുടെ പിതാവും
ഇന്ത്യാക്കാരനാണ്. പക്ഷെ നമുക്കത് തെളിയിക്കാനായില്ല.നിന്റെ പേര്
ബിശ്വനാഥ് എന്നാണ്.. ഈ ലോകത്തിന്റെയും നാഥൻ.. നിനക്കും
പിറക്കാനിരിക്കുന്ന പേരക്കുട്ടിക്കും പാർബതിയുടെ അവസ്ഥ ഉണ്ടാകരുത്....

പതറാതെ കരയാതെ
അമ്മയാത്രയായി...കൊക്രജഹാർ ജയിലിലേക്കാണ് അമ്മയെ കൊണ്ടുപോയത്. ആ ജയിൽ
വാസത്തിന്റെ അന്ത്യമായിരുന്നല്ലോ ഇന്നലെ. പാർബതി ദാസ് ജയിലിൽ
മരണപ്പെട്ടെന്ന് ഉദർഗുരിയിലെ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്
ഇന്നലെയാണ്.
വണ്ടി തേയിലത്തോട്ടേങ്ങൾക്കിടയിലൂടെ ബിജ്നിയിലേക്ക് തിരിഞ്ഞു. അവിടെ
കാത്തുനിന്നിരുന്ന നാട്ടുകാർ. ആംബുലൻസിന്റെ ചില്ലിലൂടെ തന്നെ പാർബതിയോട്
യാത്ര പറഞ്ഞു. പോസ്റ്റ് മോർട്ടം കഴിഞ്ഞതിനാൽ നേരിട്ട് ബ്രഹ്മപുത്രയുടെ
തീരത്തെ പൊതുശ്മശാനത്തിലേക്ക് വണ്ടി നീങ്ങി.

കുഴിയിൽ മറവുചെയ്യാനുള്ള ഒരുക്കങ്ങളായി. അമ്മയെ കുഴിക്കുള്ളിൽ
ഇറക്കിക്കിടത്തി ആദ്യ പിടി മണ്ണ് മുഖത്തേക്കിടുമ്പോൾ അമ്മ
പുഞ്ചിരിച്ചതായി ബിശ്വനാഥിന് തോന്നി..എല്ലാ പേടിയിൽ നിന്നും അമ്മക്ക്
മോചനം ലഭിക്കുകകയാണ്. പിറന്ന മണ്ണിന്റെ മണമറിയുമ്പോൾ അമ്മക്ക്
എങ്ങിനെയാണ് ചിരിക്കാതിരിക്കാൻ കഴിയുക.

ട്രൂബിയിലെ ട്രിബൂണലിലെ കറുത്ത കണ്ണടക്കാരൻ ചിരിക്കുകയാണ്. അമ്മ അയാളോട്
വിറച്ചു കൊണ്ട് ചോദിക്കുകയാണ്

സാർ ഞങ്ങളിനി എന്താണ് ചെയ്യേണ്ടത്...

ക്വിറ്റ് ഇന്ത്യ...

ചെവിയിൽ എന്തോ വന്നലക്കുന്നു. ശ്മശാനം സൂക്ഷിപ്പുകാരന്റെ കയ്യിൽ നിന്നും മൺവെട്ടി പിടിച്ചു വാങ്ങി ബിശ്വനാഥ്
ഭ്രാന്തുപിടിച്ച് കുഴിയിലേക്ക് മണ്ണ് കൊത്തിയിട്ട് നികത്തി.

ശിവപ്രസാദ് പാലോട്