kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, May 17, 2020

1:57 AM

ഭ്രാന്തി വൃത്തം*

ഭ്രാന്തി  വൃത്തം*

ക്ലോക്ക് ആറുവട്ടം
ദയനീയമായി നിലവിളിച്ചപ്പോൾ
ആറുമണിയായിപ്പോയതാണ്

തിരിഞ്ഞു നോക്കുമ്പോൾ
സമയമില്ല
ക്ലോക്കില്ല
ചുവരിലെ ആണിപ്പാടിൽ നിന്ന്
അപ്പോൾ കിനിഞ്ഞിഴയുന്ന പാമ്പ്

മൂലക്കു നിന്ന്
ചൂലെടുത്തു
മുറ്റം തൂത്തുവാരണം
ഓർമ്മയുടെ കരിയിലകൾ
ഇന്നലെകൾ പൊഴിച്ചിട്ട ഉറകൾ

അടിവയർ കൊളുത്തുമ്പോൾ
ചൂൽത്തല
വിടർന്ന് പീലിയാട്ടുന്ന മയിൽ,
ചൂൽപ്പിടി
ഒരു കെട്ടു വടികൾ

മുറ്റമടിക്കാൻ നോക്കുമ്പോൾ
ചൂലില്ല,
കൈപ്പത്തി നീണ്ട്
ഈർക്കിലകളായി പിരിഞ്ഞ്
നിലത്തുരയുന്ന
കടുതാളം
പിന്നെ മുറ്റമില്ല
അടിച്ചു കയറുന്ന കടൽ
വേലിയേറ്റം

ചൂലില്ല
കൈകളില്ല
മുറ്റമില്ല
വീടില്ല
ക്ലോക്കില്ല
ആറു മണിയില്ല
ഞാനില്ല
രാവിലെയെന്നൊന്നില്ല
ഉണർച്ചയെന്നൊന്നില്ല

ഇപ്പോൾ
ചോരയുടെ വൃഷ്ടിപ്രദേശം
ഒരു ചെമ്പരത്തിപ്പൂ,
കണ്ണിമകൾ മൂടി
ഇളനിലാവ്
1:54 AM

ഇരുട്ടുണ്ടാക്കിക്കളി



എല്ലാകളികളും
വെളിച്ചം പോലെ മടുത്തപ്പോളാണ്
ഞങ്ങൾ ഇരുട്ടുണ്ടാക്കിക്കളി
കണ്ടു പിടിച്ചത്

ആദ്യം 
പൊഴിഞ്ഞ രണ്ടിലകൾ ചേർത്തുവച്ചപ്പോൾ
അതിനിടയിലേക്ക് 
കണ്ണു ചുളിച്ചു നോക്കി
നീ ഇരുണ്ടു

നോക്ക് ഒരു കുഞ്ഞിയിരുട്ട്
നോക്ക് വെളിച്ചം 
അതിന്റെ
പാൽപ്പല്ലുകൾ

പുഴങ്ങി വീണ
രണ്ടു മരങ്ങൾക്കിടയിൽ നിന്ന്
ഒളിച്ചുകളിക്കുന്ന
രണ്ടിരുട്ടിനെക്കിട്ടി
കണ്ണിൽ വീണ കരടിൽ
ഒരിരുട്ട് നീറുമ്പോൾ
പാവാടത്തുമ്പുകൊണ്ട്
കരടെടുക്കുന്ന മറ്റൊരിരുട്ട്

പാലത്തിന് താഴെ
പുഴയൊരിരുട്ട്
നിന്നിൽ മുഖമാഴ്ത്തുന്നിടത്തൊക്കെ , 
ഇരുട്ടുമണക്കുന്നു

തിരകളെ വടിച്ചു മാറ്റിയപ്പോൾ
പുളിച്ചു കിടന്ന കടലിരുട്ട്
കുളിച്ചു കയറുമ്പോൾ
ഉടുമുണ്ടുകൊണ്ട
തുവർത്തുന്നത്ര കാറ്റാണിപ്പോൾ ഇരുട്ട്

നിവർത്തിയ കുടക്ക് താഴെ
ആയാസപ്പെട്ട് തമ്മിൽ
കുടിച്ചുവറ്റിക്കുന്ന
ഇരുട്ടുചുണ്ടുകൾ

കടി കൂടുന്ന വെളുത്ത പൂച്ചകൾ 
മാന്തുന്നിടത്തൊക്കെ
കിനിഞ്ഞു വരുന്നയിരുട്ടിൽ
കറുത്തു പോകുന്നു

തോക്കിൽ നിന്നും പാഞ്ഞു പോകുന്ന ഇരുട്ടുണ്ട
ഈ നിമിഷം വരെയുള്ള
സൂര്യനെ കടന്നു പോവുമ്പോൾ

അവസാനത്തെ പ്രതീക്ഷയും
ആത്മഹത്യ ചെയ്യുന്നു

ജീവിതത്തെ
എല്ലാ വെളിച്ചത്തേയും 
വലിച്ചെടുക്കുന്ന തമോഗർത്തമാക്കുന്ന
കളിക്കൊടുവിൽ
നക്ഷത്രങ്ങളെ, നിലാവിനെ ഊതിക്കെടുത്തി
വാ പൊളിച്ച് 
കുറ്റാക്കുറ്റിയിരുട്ട്
തുപ്പി വരുന്ന ആകാശം

പതുക്കെ അത് നിന്റെ
കെട്ടഴിഞ്ഞ മുടിയാവുന്നു
ഞാനതിന്റെ മോഹാലസ്യങ്ങളിൽ
പിന്നെയും പിന്നെയും
ഇരുട്ടാവുന്നു,,,

*ശിവപ്രസാദ് പാലോട്*
1:49 AM

മേധം


*



അങ്ങനെയിരിക്കെ
അന്ധനായ മഹാരാജാവിന്
അശ്വമേധം നടത്തണമെന്നാശ,

ജന്മനാ അന്ധനായ
മന്ത്രിയോടാലോചിച്ചു
കണ്ണടച്ചുകെട്ടിയ
അന്തപ്പുരത്തിനോടും
കണ്ണുകൾ കുത്തിപ്പൊട്ടിച്ച
ദർബാറിലും ചോദിച്ചു
തിമിരം അലങ്കാരമായ
സർവ്വ സൈന്യാധിപനോട് കല്പിച്ചു
ലായം സൂക്ഷിപ്പുകാരന്റെ
കെട്ട കണ്ണിലേക്ക് വിവരം പോയി

കൂട്ടത്തിൽ കരുത്തനും
തികച്ചും അന്ധനുമായ 
കുതിരക്കാണ് ഊഴം

നഗരവീഥികളിൽ
അഴുക്കു കെട്ടിയ പ്രാന്തങ്ങളിൽ
അടുപ്പു പുകയാത്ത
ഗ്രാമാന്തരങ്ങളിൽ
മൃഗം പാഞ്ഞു നടന്നു

ജനം മൃഗത്തെ
നോട്ടം കൊണ്ട് നിശ്ചലമാക്കി
ശ്വാസം കൊണ്ട് ബന്ധിച്ചു
വിയർപ്പിന്റെ, കണ്ണീരിന്റെ 
കടലിൽ മുക്കി

അതൊരു കഴുതയായിരുന്നു
ലായം സൂക്ഷിപ്പുകാരന്റെ
ദൃഷ്ടിദോഷം,,,

*ശിവപ്രസാദ് പാലോട്*
1:45 AM

മരണസർട്ടിഫിക്കറ്റ്*





*എത്ര വയസ്സായെന്ന്
എങ്ങിനെ പൂരിപ്പിക്കാനാണ്
ഓരോ നിമിഷത്തിലും
എന്നെത്തന്നെ പെറ്റു കൂട്ടിയതിനാൽ,
ചത്തുകൂട്ടിയതിനാൽ

ആർക്കുമെപ്പോഴും എത്രയും വയസ്സാകാമല്ലോ
എന്ന പ്രാക്കുവേദം

എന്താണ് പേരെന്ന്
എങ്ങിനെ പൂരിപ്പിക്കണം?
മനുഷ്യനെന്നെഴുതുമ്പോൾ
തെറ്റിപ്പോകും മാതിരി

ലിംഗമെന്തെന്നുദ്ധരിച്ചു
നിൽക്കും ചോദ്യത്തിന് കീഴേ
വരണ്ടു കിടക്കുമ്പോൾ
മനുഷ്യനെന്നെഴുതിയാൽ
പിന്നെയും ക്ലീഷെയെന്നു നീ

ഒരു തിയ്യതിച്ചതുരത്തിൽ
കരഞ്ഞു വീണതെന്ന്
ഇന്നോയിന്നലെയോ, നാളെയാമോ?
തൂക്കിയിട്ടച്ചുമരിടിഞ്ഞിഴഞ്ഞു 
പോകുന്നു കാലം

ജാതിയുപജാതി
ആധാരനിരാധാരഭീതികൾ
മേലടിയുടുപ്പുകളുടെ നിറം
തീറ്റപ്പൊതി, മറുപിള്ള
തപ്പിയിഴയും വിഷനാവുകൾ
കണ്ടു കണ്ടങ്ങിരിക്കും നേരത്ത്

എന്റെ മരണ സർട്ടിഫിക്കറ്റ്
കൈവിറക്കാതെങ്ങിനെ പൂരിപ്പിക്കാനാണ്,,
നിങ്ങളിങ്ങനെ 
പിന്നെയും പിന്നെയും
ചോദിക്കുമ്പോൾ??

*ശിവപ്രസാദ് പാലോട്*
1:37 AM

പിണക്കം

പിണക്കം*

ഉണങ്ങാത്ത വസ്ത്രം ധരിച്ചെന്നതിനാൽ
അയവുകളിൽ വിടരുന്ന
ഫംഗസുപൂക്കളാണ്
പിണങ്ങിപ്പോയ കാമുകി'

എന്നാലും
നിത്യവും കരിയിലകൾ
അടിച്ചുവാരിത്തീയിടും ഭാര്യ

കണ്ണുതട്ടാതിരിക്കാനടുപ്പിൽ
ഉപ്പും മുളകുമുഴിഞ്ഞും
ഇരുമ്പുകാച്ചി വെള്ളം കുടിപ്പിച്ചും
നരച്ചു പോയ അമ്മമാർ

തെളിച്ചവഴിയേ നടക്കാത്തതിനാൽ
നടന്നവഴിയിൽ തെളിച്ചുകൊണ്ടിരിക്കും പിതൃക്കൾ

കാത്തിരുന്ന മധുരപ്പൊതി
കിട്ടാതെവന്നപ്പോൾ
നാലതിരുകൾ ബലപ്പെടുത്തി
പിണക്കത്തിന്റെ കോട്ട കെട്ടിയ മക്കൾ


പിണക്കമിപ്പോൾ
പുഞ്ചിരിക്കുന്ന അപരിചിതൻ
ആൾമറയില്ലാത്ത പൊട്ടക്കിണർ
കൊതിപ്പിക്കുന്ന
തെളിഞ്ഞ വെള്ളം
അയാളാകട്ടെ എന്റെയയൽക്കാരൻ
അപ്പോൾ പിണക്കമോ
അത് അറിയാതെ വീണു
പൊട്ടിത്തൂവിപ്പോകും 
ചില്ലുപാത്രം



*ശിവപ്രസാദ് പാലോട്*
12:45 AM

ഉറക്കം*

ഉറക്കം*

ഉറക്കം
ഒരൊറ്റവാക്കാണ്,
ഉറക്കത്തിൽ
ചിലർ അട്ടകളാണ്
ചുരുണ്ടു കളയും

 ആലിന്റെ വേരായി
ഒപ്പം കിടക്കുന്നവരെ വരിയും

ട്രാക്കിൽ ഓടാൻ നിൽക്കുന്നവരായി,
കമിഴ്ത്തിയ ആകാശമായി


സമയ സൂചികൾ 
ഭൂഭ്രമണം
പരിക്രമണം
ശയനപ്രദക്ഷിണം
വരെ പരിശീലനം

ചിലരെക്കണ്ടാൽ
സുഖം കൊണ്ട്
ചത്തു കിടക്കുന്നു

കൊന്നു കിടത്തിയ പോലെ,
തൊട്ടിലിൽ വിരലുണ്ടും നുണഞ്ഞും
ഗർഭപാത്രത്തിൽ മടങ്ങി

കടിച്ചും പൊട്ടിച്ചും
കാൽപ്പനിക
പിച്ചും പേയായും
ഉത്തരാധുനിക കൂർക്കംവലിയായും
പലയുറക്കങ്ങൾ

ഉണർന്നു കഴിഞ്ഞാലോ
ഉറക്കത്തിൽ കെട്ടിയാടിയതെല്ലാം
പകർന്നാടുന്നു..
പരക്കം പായുന്ന
ചുരുളുകയും മടങ്ങുകയും
കടിച്ചും കുടഞ്ഞും
യന്ത്രങ്ങളാകുന്നു..

ഉറക്കത്തെക്കുറിച്ചുള്ള
ഉപന്യാസമാണ്
ഉണർച്ച,,

*ശിവപ്രസാദ് പാലോട്*

Saturday, May 16, 2020

8:55 PM

മൂന്ന് തെറിക്കവിതകൾ*




മൂന്ന് തെറിക്കവിതകൾ*
1
*തെറി*

ഒരാൾ
പൊട്ടുമ്പോളാണ്
തെറി പുറത്തു വരുന്നത്

അതിനെയാണല്ലോ
പൊട്ടിത്തെറിക്കുക
എന്ന് മാമുനിമാർ
വാക്യത്തിൽ പ്രയോഗിച്ചത്

          ******

2
@$#><*@!? ==?@&i
...............................

എടോ
നീയും ഞാനും മാത്രമല്ല
പ്രകൃതിയിലെല്ലാരും
തെറി പറയുന്നുണ്ട്,

കേൾക്ക്
കടി കൂടുമ്പോൾ 
ആ കറുത്ത നായ്
വെളുത്ത നായിനോട് പറഞ്ഞത്
പോടാ മനുഷ്യൻ്റെ മോനേ എന്നാണ്

പ്രഭാതത്തിൽ
കിളികളെല്ലാം
നമ്മോട് പറയുന്നത്,
ചെടികളെല്ലാം
പൂക്കളിലൂടെ പറയുന്നത്
പച്ചത്തെറിയാവും

അതിനുള്ള കുപ്പായമേ
ഭാഷയിൽ തുന്നിയിട്ടുള്ളൂ
നമ്മൾ @#$+>@ മക്കൾ

            *******
3

*ആത്മരതിയുടെ പരിഭാഷ*

ആത്മാവുമായി
രതിയിലേർപ്പെട്ട
ആലസ്യനിമിഷത്തിൽ
അവളുടെ
ഗൂഗിളിൽ വിരലമർത്തി

with so many sounds 
out here
how can i stand out
and break through the noise

പിടയുന്ന കണ്ണുകൾ 
ചീമ്പിക്കൊണ്ട് പരിഭാഷചെയ്തു,,

നിങ്ങൾക്കെങ്ങിനെ പുറത്തു നിന്ന്
ശബ്ദത്തിലൂടെ പൊട്ടിത്തെറിക്കാൻ കഴിയും??

ആ നിമിഷത്തിൽ തന്നെ
ഞാൻ എന്നിൽ പൊട്ടിത്തെറിച്ചു 

തൊട്ടടുത്ത നിമിഷത്തിൽ തന്നെ തോന്നി
എൻ്റെയും അവളുടെയും
ഗൂഗിളുകളോട്
വിരക്തി,,

*ശിവപ്രസാദ് പാലോട്*


8:44 PM

ചേർച്ച






ചേർച്ച

വിടിനുള്ളിലേക്ക് കയറിവന്ന 
വണ്ണാത്തിപ്പുള്ള് 
കിളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു
അതിൽ പിന്നെ
 സർവ്വ സമയവും
കലപില തന്നെ

തൊടിയിലെ ചെടികളെല്ലാരും കൂടി
അവരുടെ ഫേസ് ബുക്ക് ഗ്രൂപ്പിൽ ചേർത്തു
സൂര്യനാണ് അഡ്മിൻ
അതിൽ പിന്നെ
പൂക്കളും കായ്കളും തന്നെ,
ട്വിറ്ററിൽ മലകൾ
പുഴകൾ,,
ശലഭങ്ങളും നക്ഷത്രങ്ങളും
ഇൻസ്റ്റോഗ്രാമിൽ
ചിത്രങ്ങളായി,
പൂവാലനണ്ണാൻ
വായിക്കാൻ കടം തന്നു
മാങ്ങകളുടെ കഥാപുസ്തകം
സമൂഹ അടുക്കളയായി
പിലാച്ചുവടുകൾ,
മെസഞ്ചറിൽ
വന്നൊച്ചയുണ്ടാക്കുന്നു
കുളക്കോഴികൾ
വീഡിയോകാളിൽ വല്ലാതെ
ചോന്നിണ്ടുണ്ടവൾ ചെമ്പരത്തി
കാക്കകളുടെ
വോയ്സ് മെസേജുകൾ
ജനാലയിൽ പോക്ക് ചെയ്തു പോകുന്ന
മരംകൊത്തി
മുറ്റത്തെ ടാഗ് ചെയ്യുന്ന 
കാട്ടുവള്ളികൾ
സ്കൈപ്പിലുണ്ട് വിഷുപ്പക്ഷി

ആഴങ്ങളിൽ നിന്ന് കയറി വന്ന്
കിണറുകൾ കുശലം ചോദിക്കുന്നു,,

സബ്സ്ക്രൈബ് ചെയ്തു
മഴയുടെ യുട്യൂബ് ചാനൽ
കയറി നോക്കി കാറ്റിൻ്റെ
വെബ് സൈറ്റിൽ,

ഇപ്പോഴൊറ്റക്കല്ല
സങ്കല്പവിലക്കില്ല
മാനസിക അകലമില്ല
കട്ടെടുത്ത്
രസിച്ചു വായിക്കുകയാണ്
ഒരു കണ്ണിയും പൊട്ടിക്കാതെ
ലോക്ക് ഡൗണില്ലാത്ത
പ്രകൃതിയുടെ ഡയറിക്കുറിപ്പുകൾ


ശിവപ്രസാദ് പാലോട്
8:35 PM

മച്ചിനെല്ലി






മച്ചിനെല്ലി



വൈകുന്നേരമായി
നെല്ലിമരത്തിൻ്റെ
ഓരോ ഇലയും ഉറക്കമായി

ഇലകളുറങ്ങിയതോടെ
ചില്ലകളുറങ്ങി
തായ്ത്തടിയുറങ്ങി

വേരുകൾ മാത്രം ഉണർന്നിരുന്നു
സ്വപ്നത്തിൽ കണ്ട
നീരാഴംതിരഞ്ഞു പോയി

ഉറങ്ങിയ മരത്തിനെ
ഉണർത്താതെ
രണ്ടണ്ണാൻമാർ
മരമെയ്യിലൂടെ 
പാഞ്ഞു നടന്നു,,,

ആകാശം ഇറങ്ങിയിറങ്ങിവരുന്നു
മേഘങ്ങളുടെ നനഞ്ഞ 
അടിവസ്ത്രങ്ങൾ
നെല്ലിമരത്തിന് മുകളിൽ
ഉണക്കാനിടുന്നു

കാറ്റ് നെല്ലിമരത്തിലിരുന്നു
മുടി കോതുന്നു,,
എൻ്റെ മുറ്റത്തെ
തുടയിടുക്കുപോലെ
ശിഖരപ്പൊളികളുള്ള
കായ്ക്കാത്തതിനാൽ
വെട്ടിക്കളയണമെന്ന്
എല്ലാരും ഉപദേശിക്കുന്ന
മച്ചിനെല്ലി
ഉറക്കപ്പിച്ചുകൾ ചുവട്ടിൽ
മൂത്രമൊഴിക്കാനെത്തുന്ന
അതേ നിസഹായ


അതിൻ്റെ തടിയിൽ
പൂപ്പലുകൾ ആലസ്യം
കൊണ്ടു കോറി വരച്ച 
ലോക ഭൂപടത്തിലേക്കിപ്പോൾ
ഇരുട്ടിൻ്റെ  വേലിയേറ്റം,,

അതുറങ്ങുമ്പോൾ
ഓരോ ഇലകളും മാറത്ത്
മടക്കി വച്ച പുസ്തകം
ഓരോ ശിഖിരവും
 അനേകം നെല്ലിക്കകളെ
ഗർഭം ധരിക്കാനുള്ള പുഞ്ചിരി





*ശിവപ്രസാദ് പാലോട്*
11:12 AM

വ്യത്യാസം



                       വ്യത്യാസം






ദാ ഈ നിമിഷം

ഞാൻ മരിച്ചു പോയാൽ
നീ എൻ്റെ അയൽപ്പക്കത്തേക്ക്
വിളിച്ചു ചോദിക്കും
ബോഡി എപ്പോളെടുക്കുമെന്ന്,,

ശിവയിൽ നിന്നൊരു
കൊരവള്ളി പറിഞ്ഞു പോയാൽ
ശവമെന്ന്
നീയെത്ര കളിയാക്കിയിട്ടുണ്ട്

പേടിവെള്ളത്തിൽ
 നീന്തിത്തുടിക്കുന്നതല്ലേ മീൻ?

പട്ടിണിക്കാടിവെള്ളം
മോന്തിക്കുടിക്കുന്നതല്ലേ
മാട്

ഇല്ലാപച്ചില കടിച്ചു
നടക്കുമ്പോളല്ലേ ആട്?

ജീവിൻ കൊത്തിപ്പെറുക്കി
777777777 നടക്കുന്നതല്ലേ കോഴി

ഐസിലിട്ട് മരവിപ്പിച്ചിട്ടും
കശാപ്പുചെയ്തു തൂക്കിയിട്ടിട്ടും
വെട്ടി പൊതിഞ്ഞിട്ടും
നാടുകടത്തിയാലും
പേരു മാറാത്തവ,

പടിക്കൽ വന്ന്
ഒരു ചരക്കോട്ടോറിക്ഷ
നിലവിളിക്കുന്നു

പച്ച പച്ച പച്ച പച്ച
മത്തി, അയില,
കോഴി, താറാവ്, ആട്,

മീനിൻ്റെ ബോഡി
ആടിൻ്റെ ശവം
മാടിൻ്റെ ശവം
എന്നൊക്കെ കാറ്റതിനെ
വിവർത്തനം ചെയ്ത്
തീൻമേശയിൽ
പ്രസിദ്ധീകരിക്കുന്നു,,

*ശിവപ്രസാദ് പാലോട്*

11:06 AM

കുടം സഞ്ചി, കുപ്പി പരാധീനങ്ങൾ*



കുടം സഞ്ചി, കുപ്പി പരാധീനങ്ങൾ*



വെള്ളമില്ലായിരുന്നു
കിണറ്റിൻകരയിൽ
പൈപ്പിൻ ചുവട്ടിൽ,
ഗർഭിണിയെപ്പോലെ
പതുക്കെ വരുന്ന
ടാങ്കറിനെക്കാത്ത്
കുടങ്ങളുടെ
വരിയായിരുന്നു,

അരിയില്ലാഞ്ഞ്
കടക്കു പിന്നിൽ
വരി നിന്നു സഞ്ചികളും

ആളുകൂടിയതിനാൽ
അകലമില്ലാത്തതിനാൽ
കുടങ്ങളെയും സഞ്ചികളെയും
അടിച്ചോടിച്ചു
ഞണുങ്ങിയയിടം തിരുമ്മി
കീറിയേടം പൊത്തി
അവ പല വഴിക്ക് പ്രാകി

മദ്യമില്ലായിരുന്നു,
മൊത്തവും
ചില്ലറയും
നിന്നു കുടിക്കാനും
ഇരിക്കാനും കിടക്കാനും
കുപ്പികൾ ഒട്ടിക്കൊണ്ട്
ക്യൂ നിന്നു
ചരിഞ്ഞു, മറിഞ്ഞു
ഒലിച്ചു,
കുപ്പികളെ ആരും അടിച്ചോടിച്ചില്ല
കുപ്പികളോട് അടിമത്തമുണ്ടത്രേ,,
കുപ്പിയില്ലാതെ ജീവിക്കാനാവില്ലത്രേ,,
കുപ്പികൾ പ്രശ്നമുണ്ടാക്കും
വാറ്റുകൂടും,,,
കുഴഞ്ഞ ശാസനങ്ങൾ

വെള്ളത്തിനോടാർക്കും
അരിയോടാർക്കും
ആസക്തിയില്ലല്ലോ
വെള്ളം കിട്ടാക്കഞ്ഞാരും
അരിയില്ലാഞ്ഞാരും മരിക്കില്ലല്ലോ,,

കുടം വാ പൊത്തി
സമാധാനിക്കാൻ ശ്രമിച്ചു

*ശിവപ്രസാദ് പാലോട്*

11:01 AM

*ഇര*



*ഇര*
+++++

വരയാടിനെ കാണാൻ
ഇരവികുളം വരെ
പോകണമായിരുന്നു,,

ഇരയാടിനെക്കാണാൻ
അധികം ദൂരെപ്പോവേണ്ടി വന്നില്ല,,
വൈകിട്ട് വലിച്ചിഴച്ച്
കടക്കു മുമ്പിൽ കെട്ടിയിരുന്നു
മുന്നിൽ തൂക്കിയിട്ട പ്ലാച്ചില്ല
തൊട്ടിയിലെ കലക്കവെള്ളം
അത് തൊട്ടു നോക്കിയില്ല,,

നേരം വെളുത്തപ്പോൾ
കടക്കു മുമ്പിൽ
കൊറവ്,
കരൾ,
പിടുക്ക്,
പണ്ടം,
തല,
തലച്ചോറ്,
എല്ല്,
തോല്,
ചോര,
കാല്,
കയ്യ്
എന്നൊക്കെയായി
പിരിച്ചെഴുതപ്പെട്ട്
പല വഴിക്ക് പോയി

എൻ്റെ വീട്ടിലും വന്നു കാണും
അങ്ങനെ എനിക്ക് വയറ്റിലുണ്ടായി,
ഇരയാട്,,

ഇപ്പോളേത് പച്ചില കണ്ടാലും
വായിക്കാൻ തോന്നുന്നു,,
ഏതൊച്ച കേട്ടാലും
പേടിക്കാനും,,

വരയാടാകുന്നതിലും
എളുപ്പം
ഇരയാടാകുന്നതാണ്

10:58 AM

കിനാപ്രാണികൾ*

കിനാപ്രാണികൾ

സ്വപ്നങ്ങൾ
കിട്ടാതായിരിക്കുന്നു,,
കരിഞ്ചന്തക്കു പോലും

കിനാക്കുടുക്കകളും
കിനാക്കുപ്പികളും വിറ്റ
കടകളെന്നേ അടഞ്ഞുപോയിരുന്നു

പേ പിടിച്ച്
സ്വപ്നജീവികൾ

വലിയ പാത്രങ്ങളിൽ
പിഴച്ചു പെറ്റ
മഴവില്ലിൻ്റെ തുണ്ടം
ഒളിച്ചുപോയ
തുമ്പിയുടെ ചിറക്
കുളിച്ചു വരുന്ന
പൂമരച്ചില്ല,
തോറ്റുപോയ
മിന്നാമിന്നികളുടെ
പ്രണയകവിതകൾ
എല്ലാമിട്ട് നുരപ്പിച്ചു

ചിലർ നട്ടുച്ചകളിൽ
ചിലരോ നട്ടപ്പാതിരക്ക്
തിളപ്പിച്ച് വാറ്റി

ജീവിതത്തിൻ്റെ വലിയൊരു
ചുടുകുളം വാറ്റിയാലാണ്
ജന്മത്തിന്റെ കനലടുപ്പ് കത്തിയാലാണ്

തെളിഞ്ഞ സ്വപ്നം കിട്ടുന്നത്,

ചൂണ്ടുവിരലിൽ പുരട്ടി
തീയ്യിൽ കാണിക്കുമ്പോൾ
കിനാനീലിമ,
വിരിഞ്ഞ കാശാവു പൂക്കൾ

ആരാനുണ്ടാക്കി വച്ച
സ്വപ്നങ്ങൾ വാങ്ങാമെന്നല്ലാതെ
കിനാക്കിണർ കുത്തുന്നതോ
കിനാക്കാടുണ്ടാക്കുന്നതോ
അശ്ലീലമായ രാജ്യത്ത്

വിസിൽ മുഴങ്ങാം
ലാത്തികൾ മുരളാം
തോക്കുകൾ പൊട്ടിച്ചിരിക്കാം
ബൂട്ടുകളിൽ ഞെരിഞ്ഞമർന്നു പോകാം
കിനാപ്രാണികൾ,,
+++++++++++++'

*ശിവപ്രസാദ് പാലോട്*

Sunday, April 5, 2020

4:58 AM

മൂർച്ഛ



എല്ലാ ചെടികളുടെയും
ഇലകൾ
തിളങ്ങുന്ന അരികുകളുള്ള
ബ്ലേഡുകളായി മാറിയിട്ടുള്ള,

അരികിലൂടെ നടക്കുന്ന ഉറുമ്പ്
പൂവിനോടടുക്കുന്ന ശലഭം
മഴച്ചാറൽ,
വെയിൽസൂചി,
നിലാച്ചീള്
രണ്ടായി മുറിഞ്ഞു വീഴുന്ന,

കടിക്കാനെത്തുന്ന
കുഞ്ഞാടുകൾ
ഒടിക്കാനെത്തുന്ന ആനകൾ
ഇരിക്കാനമരും കുരുവി
ചോരയിറ്റിച്ച്
ഇതെന്താണിങ്ങനെയെന്ന്
കരയുന്ന

മനുഷ്യർ മാത്രം
മൂർച്ചയുടെ വിത്ത് വിതച്ച്
നട്ടുനനക്കുന്ന
കുനുകുനെ തളിർ ബ്ലേഡുകൾ വിരിഞ്ഞു മൂക്കുമ്പോൾ
വിളവെടുക്കുന്ന
ചന്തകളിൽ വിൽക്കുന്ന
ഉപ്പു കൂട്ടി പൊട്ടിച്ചു തിന്നുന്ന
ഉടുക്കുന്ന,
ഉമ്മ വയ്ക്കുന്ന
ഇണചേരുന്ന
മൂർച്ചകൊണ്ട്
എന്നെന്നേക്കുമായി ഉറങ്ങുകയും
അന്നന്നേക്ക് മാത്രമായി
ഉണരുകയും ചെയ്യുന്ന
ഒരു സ്വപ്നം കണ്ടു നോക്കിയിട്ടുണ്ടോ??

നല്ല രസാണ്,,,

*ശിവപ്രസാദ് പാലോട്*

Friday, March 27, 2020

7:26 PM

*ക്വാറന്റീൻ റിപ്പബ്ലിക്*


ബൃഹദാകാരങ്ങൾ വിട്ട്
സൂക്ഷ്മദേവതയായി
അവതരിച്ച ശത്രു

നിഗ്രഹത്തിനായ് പൊരുതുന്നു
ശാസ്ത്രാവതാരം

കൈകളിലായുധങ്ങൾ
ഒന്നിൽ മാസ്ക്
ഒന്നിൽ സാനിറ്റൈസർ
ഒന്നിൽ സോപ്പ്
ഒന്നിൽ മരുന്ന്
ഒന്നിൽ സിറിഞ്ച്
വാഹനം ആംബുലൻസ്

ആശുപത്രി
അതിന്റെ ആലയം
വെന്റിലേറ്റർ അതിന്റെ അൾത്താര,
എല്ലാ വീടുകളിലും
ഏകാന്തവാസമെന്ന പൂജാമുറി
സമ്പർക്ക വിലക്കെന്ന
നോമ്പു വഴിപാട്,
വിരുന്നു സദ്യ നിഷിദ്ധം,
മരുന്നതിന്റെ പ്രസാദം

ഡോക്ടർമാർ പ്രവാചകർ
നഴ്സുമാർ പുരോഹിതർ
ഭരണയന്ത്രം
അതിന്റെ വെളിച്ചപ്പാട്

തന്നെപ്പോലെ
തന്റെ അയൽക്കാരനേയും കാക്കുന്ന
ആൾദൈവങ്ങളാകണം
ഓരോരുത്തരുമെന്ന്
അതിന്റെ വിശുദ്ധവേദ പുസ്തകം

ഹസ്തദാനം വെടിഞ്ഞ്
ആലിംഗനം വെടിഞ്ഞ്
ചുംബനവും വെടിഞ്ഞ്
സമൂഹവ്യാപന രോധാർഥം
ഹസ്തധാവനം
ഇഷ്ടപൂജ

ഘോഷിപ്പിൻ
ചങ്ങല മുറിക്കുകയെന്ന്
അതിന്റെ മുട്ടിപ്പു പ്രാർഥന

*ശിവപ്രസാദ് പാലോട്*

Thursday, May 9, 2019

1:32 AM

ഒച്ചയുടെ മണം



അമ്മയുടെ വിളി കേൾക്കുമ്പോൾ
അമ്മിഞ്ഞപ്പാലിന്റെ,
കായക്കുറുക്കിന്റെ മണം

അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ
വിയർപ്പിന്റെ,
പൊതിപ്പലഹാരങ്ങളുടെ മണം

കൂടപ്പിറപ്പുകളുടെ ശബ്ദങ്ങൾക്കെല്ലാം
ഒന്നിച്ചു നനഞ്ഞു കിടന്ന
പഞ്ഞിക്കിടക്കയുടെ മണം

അവളുടെ സൗന്ദര്യ പിണക്കങ്ങളുയരുമ്പോൾ
ചെമ്പകപ്പൂവിന്റെയും
കാച്ചെണ്ണയുടെയും മണം

ക്ലോക്കിന്റെ ഓരോ ടിക് ടിക്കിലും
ചീഞ്ഞ പൂക്കളുടെ മണം

പുലർച്ചെക്കോഴി കൂവുമ്പോൾ
ഇറച്ചിവെന്ത മണം

പതിവു വണ്ടിയുടെ ഹോണിന്
പുക മണം,
ടയർ കരിഞ്ഞ മണം

തിരക്കുകളുടെ മഹാരവങ്ങൾക്ക്
ചുടുകാടിന്റെ മണം
മഴയുടെ ഇരമ്പക്കത്തിന്
പുതുമണ്ണിന്റെ മണം

ഓരോ പിച്ചക്കാരന്റെ
കെഞ്ചലിനും
വല്ലാത്ത വിശപ്പു മണം

ആംബുലൻസിന്റെ കൂവലിന്
കട്ടച്ചോരയുടെ
ആശുപത്രി മണം

ജാഥകളുടെ ഒച്ച പൊന്തുമ്പോളേ
വെടിപ്പുകയുടെ മണം

ഓർമ്മകളുടെ നിലവിളികൾക്ക്
ബലിച്ചോറിന്റെ മണം
സ്വപ്നങ്ങൾക്ക്
സർക്കസ് കൂടാരത്തിന്റെ മണം

ഒച്ചകൾക്കെല്ലാം ഇനിമേൽ
മണം തോന്നിത്തുടങ്ങുമെന്ന്
ചീട്ടുകൊത്തിയ തത്തയുടെ ചീറ്റലിന്
പച്ച മണ്ണിന്റെ മണമുണ്ടായിരുന്നല്ലോ...

*ശിവപ്രസാദ് പാലോട്*