kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, February 2, 2018

പാദുകം



ഉച്ചവെയിലുച്ചിയി
ലശ്വമേധം നടത്തുന്നു
തെരുവിൽ നടക്കുന്നവരുടെ
കാലുകളിലേക്ക് മാത്രം
കണ്ണു കൂർപ്പിക്കുന്ന
അസംഖ്യം ചെരുപ്പുകുത്തികൾ

അതിലൊരുവൻ ബുദ്ധനെപ്പോലെ
ആശയറ്റ മുഖമുള്ളവൻ
അവന്റെ മുന്നിൽ ഞാൻ നിൽക്കുന്നു
ആശയുടെ ഒരു കൊടുംകാട്
തീറാധാരമുള്ളവൻ

പിഞ്ഞിപ്പോയ എന്റെ ചെരിപ്പിലേക്ക്
വിശപ്പു കൊണ്ടാണവന്റെയമ്പ്

ഊരിക്കൊടുത്ത്
നിൽക്കുമ്പോൾ
കാലടിയിൽ അവന്റെ
നേർത്ത സൂചികയറുന്നു

വേദന സുഖത്തിന്
വഴിമാറിക്കൊടുക്കുകയാണ്
അവൻ വിരലുകൊണ്ടിപ്പോൾ കാലടികളെ തലോടിക്കൊണ്ടിരിക്കുകയാണ്
നാഡികളിൽ ലഹരിയുടെ
കുമിളകൾ പൊട്ടിച്ച്
ചുണ്ടുകൾ കൊണ്ട് പെരുവിരലുകളെ ഊറ്റിക്കുടിച്ച്
രസന കൊണ്ട് ഒരുദ്യാനം
തീർക്കുകയാണവൻ

വിള്ളലുകളെല്ലാം തുന്നിക്കഴിഞ്ഞു
അകന്നിരുന്ന വിരലുകളുടെ
അടിവേരുകൾ
നഖങ്ങളുടെ അതിർത്തികൾ
എല്ലാം യോജിച്ചു കഴിഞ്ഞു
അവന്റെ കൈത്തഴമ്പിൽ
ഉണർന്നു പോയ കാൽ രോമങ്ങൾ

പാദങ്ങളെ കണങ്കാലിലേക്കും
തുടകളിലേക്കും
അരക്കെട്ടിലേക്കും
തടവിയുറപ്പിക്കുമ്പോൾ
അവൻ മൂളിക്കൊണ്ടിരുന്നപാട്ട്
ഏതോ ജന്മത്തിൽ
കേട്ടു മറന്ന പോലെ മധുരപ്പെടുകയാണ്
അറ്റം കൊളുത്തുള്ള സൂചി
ആഴ്ത്തി പിൻവലിക്കുമ്പോൾ
ഹൃദയത്തിൽ നിന്നൊരു നൂല്
വലിഞ്ഞു വരുമ്പോലെ

തെരുവിൽ
എത്രയോ സാക്ഷികളുടെ മധ്യത്തിൽ
ഇതെല്ലാം നടക്കുന്നല്ലോയെന്ന്
മനസ് വേവലാതിപ്പെടുമ്പോൾ

അപ്പോൾ മാത്രം അവനെന്റെ മുഖത്തേക്ക് നോക്കുന്നു
കണ്ണിമകളെയും നാസാദ്വാരങ്ങളെയും
വായും, രോമകൂപങ്ങൾ വരെ
അവൻ തുന്നിയെടുത്തു കളയുമെന്ന ഭയത്തിൽ
ഉള്ളിലെവിടെ നിന്നൊക്കെയോ
കിനിയുന്ന സ്രവങ്ങളിൽ വഴുക്കി

കാലുകൾ ധൃതിയിൽ വലിച്ചെടുത്ത്
ഇണ ചേരുകയായിരുന്ന
ചെരിപ്പുകളെ ഉണർത്താതെ
ഓർമ്മകൾക്ക് മീതെ
കനം വച്ചു കൊടുക്കാൻ
പുഷ്പചക്രം വിൽക്കുന്ന
കട തേടി
തെരുവിലൂടെ ഓടാൻ മാത്രം
എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു..

ശിവപ്രസാദ് പാലോട്

No comments:

Post a Comment