kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, July 15, 2018

മഴക്കിനാവ്/ ശിവപ്രസാദ് പാലോട്*

*

കുടകൾ
പെയ്തിറങ്ങുന്ന തെരുവിൽ നിന്ന്
പതിവുപോലെ
രണ്ടാത്മാക്കൾ
ഇന്നു ഞാൻ നാളെ നീ
നടക്കാനിറങ്ങുമ്പോൾ

അടിക്കാതെ സ്ട്രോങ്ങായിട്ട്
ഒരു മഴയെടുക്കട്ടെ…?
ചൂടോടെ കൊറിക്കാൻ
ഒരു കൂമ്പൻ പൊതി
മഴയെടുക്കട്ടെ.?
ഇടിയും മിന്നലുമിട്ട്
കാറ്റു കൊണ്ടിളക്കിത്തരിപ്പിച്ച
ഒരു ഗ്ലാസ്
കിടിലൻ മഴയെടുക്കട്ടെ??
ഇപ്പോൾ ചെത്തിയിറക്കിയ
ഒരു കുടം മഴ??
നാഡികളിലേക്ക്
എരിഞ്ഞിറങ്ങുന്ന
ഒരളവ് മഴ??
ശ്വാസത്തിൽ നിന്ന്
സ്വർഗത്തിലേക്ക് പറത്തുന്ന
ഒരു കവിൾ മഴപ്പുക??
പതിവുകാർ
വിളിച്ചു ചോദിക്കുന്നുണ്ടായിരിന്നു..

വേണ്ട വേണ്ടെന്ന്
ചേർന്നു പോയ ചുണ്ടുകളിൽ നിന്ന്
അടർന്നു മാറി
എന്റെ നാവുകൊണ്ട് നീയും
നിന്റെ നാവുകൊണ്ട് ഞാനും
അനാഥശവങ്ങളിൽ മാത്രം കണ്ടുപോരുന്ന
വിശേഷപ്പെട്ട പുഞ്ചിരി കൊണ്ട്
വിളിച്ചു പറഞ്ഞതുമാണ്

എത്ര പൊടുന്നനെയാണ്
അതായത്
ഒരു പൂ വിരിയുന്ന പോലെ
ഒരു വള്ളി മരത്തിലേക്ക്
പടരുന്ന പോലെ
ബലിമൃഗത്തിന്റെ
ചോര മുഴുവനും
ഇറ്റിത്തീരുമ്പോലെ,
ഓരോന്നോരോന്ന്
മറന്നു പോവുമ്പോലെത്തന്നെ
അത്ര പൊടുന്നനെ
നമ്മുടെ തലക്കു മുകളിൽ
മഴ നിവർന്നത്..?

മഴയുടെ
ഒരു കൂണിനോളം
വലിയ കുട
ഒന്നായിത്തീർന്ന നമ്മളതിന്റെ
വളഞ്ഞ ഒറ്റക്കാല്

കെട്ടഴിഞ്ഞ മുടിയിലൂടെ
മണ്ണിനെ ത്തൊട്ട്
മൂക്കിൻ തുമ്പിലൂടെ ഒലിച്ച്
താടിയിൽത്തട്ടിത്തെറിച്ച്
നാഭികളെ തലോടി
അടഞ്ഞു പോയ ?
പോളകൾക്കു മീതേ
കൺപീലികളിൽ തഴുകി
കവിളിലൂടെ ഒലിച്ചിറങ്ങി
തുടകളെ ത്രസിപ്പിച്ച്
കണങ്കാലിലൂടെ
മഹാനദിയായി തീർന്നത്

നാമതിൽ മുങ്ങിപ്പൊങ്ങി
കെട്ടി മറിഞ്ഞ്
അള്ളിപ്പിടിച്ച്
ചുഴിക്കറക്കത്തിൽ
എണ്ണമറ്റ ചുഴലികളിൽ
നമ്മളിൽ നമ്മളിൽ
ഒഴുകിയത്…

അപ്പോഴും
ഇരുട്ടിന്റെ കാണാത്തുരുത്തിൽ
പണ്ടെപ്പോളോ ഒഴുക്കിവിട്ട
ഒരു വാഴപ്പോളത്തോണി
ബാക്കി കിടപ്പുണ്ടാകുമെന്ന്
പ്രതീക്ഷിച്ച്
പിന്നെയും ക്രൂരമായി പ്രതീക്ഷിച്ച്
മഴക്കുടയുടെ
വളഞ്ഞ ഒറ്റക്കാലായി…
പിന്നെയും അസാധ്യമായി
വളഞ്ഞ ഒറ്റക്കാലായി…
ഇങ്ങിനെയിങ്ങിനെ…
നിവരാതെ..
ഒട്ടും നിവരാതെ..

No comments:

Post a Comment