അമ്മയുടെ വിളി കേൾക്കുമ്പോൾ
അമ്മിഞ്ഞപ്പാലിന്റെ,
കായക്കുറുക്കിന്റെ മണം
അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ
വിയർപ്പിന്റെ,
പൊതിപ്പലഹാരങ്ങളുടെ മണം
കൂടപ്പിറപ്പുകളുടെ ശബ്ദങ്ങൾക്കെല്ലാം
ഒന്നിച്ചു നനഞ്ഞു കിടന്ന
പഞ്ഞിക്കിടക്കയുടെ മണം
അവളുടെ സൗന്ദര്യ പിണക്കങ്ങളുയരുമ്പോൾ
ചെമ്പകപ്പൂവിന്റെയും
കാച്ചെണ്ണയുടെയും മണം
ക്ലോക്കിന്റെ ഓരോ ടിക് ടിക്കിലും
ചീഞ്ഞ പൂക്കളുടെ മണം
പുലർച്ചെക്കോഴി കൂവുമ്പോൾ
ഇറച്ചിവെന്ത മണം
പതിവു വണ്ടിയുടെ ഹോണിന്
പുക മണം,
ടയർ കരിഞ്ഞ മണം
തിരക്കുകളുടെ മഹാരവങ്ങൾക്ക്
ചുടുകാടിന്റെ മണം
മഴയുടെ ഇരമ്പക്കത്തിന്
പുതുമണ്ണിന്റെ മണം
ഓരോ പിച്ചക്കാരന്റെ
കെഞ്ചലിനും
വല്ലാത്ത വിശപ്പു മണം
ആംബുലൻസിന്റെ കൂവലിന്
കട്ടച്ചോരയുടെ
ആശുപത്രി മണം
ജാഥകളുടെ ഒച്ച പൊന്തുമ്പോളേ
വെടിപ്പുകയുടെ മണം
ഓർമ്മകളുടെ നിലവിളികൾക്ക്
ബലിച്ചോറിന്റെ മണം
സ്വപ്നങ്ങൾക്ക്
സർക്കസ് കൂടാരത്തിന്റെ മണം
ഒച്ചകൾക്കെല്ലാം ഇനിമേൽ
മണം തോന്നിത്തുടങ്ങുമെന്ന്
ചീട്ടുകൊത്തിയ തത്തയുടെ ചീറ്റലിന്
പച്ച മണ്ണിന്റെ മണമുണ്ടായിരുന്നല്ലോ...
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment