ശമ്പളം, കിമ്പളം കൂടി .... ആറക്കം തികഞ്ഞു.. രണ്ടു കാറായി..വില്ലകള്‍ മൂന്നുണ്ട് ....മുഴുവന്‍ സമയവും എ സിയില്‍ തന്നെ..ഇനി തലയില്‍ രണ്ടു മൂന്നു പേനുകൂടി ഉണ്ടാവണം ..ഇടക്കൊന്നു ചൊറിയാന്‍..അതിനിടയിലെന്തു മുല്ലപ്പെരിയാര്‍ ?...
അംബികാ സദനത്തില്‍ നിന്നും മൂത്ത മകന് അമേരിക്കയിലേക്കും, ഇളയവന് ഭാര്യവീടിനടുത്തെക്കും മാറിയപ്പോള്‍ കൃഷ്ണന്‍കുട്ടി മാഷ് തന്നെയാണ് വീടിന്റെ പേര് വൃദ്ധ സദനം എന്നാക്കി മാറ്റിയത്...
കളഞ്ഞു കിട്ടിയ നോട്ടു തിരിച്ചും മറിച്ചും നോക്കുന്ന്തിനിടെയാണ് അത് കണ്ടത്.നോട്ടിന്റെ ഒരു വശത്ത് പ്രണയം എന്നെഴുതിയിരുന്നു. മറുപുറത്താകട്ടെ തെറ്റിധാരണ എന്നും..ഒരു അമ്മ പെറ്റ മക്കള്‍....
ചോര കട്ടച്ചവ, വഴിയെ പോയ ബസ്സില്‍ നിന്ന് വലിച്ചെറിഞ്ഞ ചര്‍ദ്ദി , ഒരു കോഴിയുടെ ജഡ ബാക്കികള്‍,
ചീഞ്ഞ ഒരു സ്വപ്നപ്പൊതി, വഴുക്കുന്ന കാമം, പാഴ് ഭ്രൂണം, ചിതയില്‍ നിന്നിറങ്ങി ഓടിയ ഭൂമി,
കലങ്ങിയ ആകാശം മറന്നു വച്ച നക്ഷത്രം , നിറം പഴകിയ കൊടികള്‍ രക്തസാക്ഷിയുടെ വസ്ത്രം, ഉറുമ്പ് മൂടിയ പിഞ്ചു ചിരി, പുളിച്ച വാത്സല്യം...
ഹനുമാന്റെ കയ്യില്‍ നിന്നും വീണു പോയ പൂമാലകള്‍ , വെറും വാക്കുകള്‍ ... നിറഞ്ഞു തൂവുന്ന ഹൃദയങ്ങള്‍ ഇന്നലെ വരെ പൊതിഞ്ഞ മധുരങ്ങള്‍ ....
മുപ്പതു മൈ ക്രോണില്‍ താഴെയുള്ള ജീവിതങ്ങള്‍ക്ക് ആയുസ്സ് കൂടുതലാണ്, ബ്രഹ്മാസ്ത്രത്തിന്റെ കൂര്പ്പുകൊണ്ട് പിളര്‍ന്ന തലയുമായി ഉലക് ചുടുന്ന അശ്വഥാമാവുപോലെ ജീവിച്ചു ജീവിച്ചു, മണ്ണിനും, മരത്തിനും വേണ്ടാതെ പുനര്‍ജനി ഇല്ലാതെ ആര്‍ക്കും വേണ്ടാതെ, പാറി , പലായനം ചെയ്തും പ്രവാസമായും, അലഞ്ഞു തീരാറുണ്ട്..
വെറുതെ കിട്ടുകയും വെറുതെ വലിച്ചെറിയുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍ ഞങ്ങള്‍
മുപ്പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്ടിക്കു ജീവിതങ്ങള്‍.
ശുംഭന് .........വെളുക്കാന്‍ തേച്ചത് പാണ്ടായവന് . പൊട്ടന് .......... ഒരു പൊതു സൌഹൃദ പദം . നികൃഷ്ട ജീവി ........പാവം പക്ഷെ ദുഷ്ടന് . വാണം വിടുന്നവന് .......മിസൈല്‍ ശാസ്ത്രകാരന് പെണ്ണുപിടിയന്‍ .....ഐസ് ക്രീമുകാരന് കള്ളന് ...........അടക്ക കട്ടവന് കുരങ്ങന് ......സ്വത്വ രാഷ്ട്രീയത്തിന്റെ ഗുരു . ഒരുത്തി .........എതിരാളിയായ സ്ത്രീ അത്ഭുത കുട്ടി ..........നിറം മാറുന്ന ജീവി വെറുക്ക പെട്ടവന് ......ഫുട്ബാള്‍ മേളക്ക് പിരിവു നല്കുന്നവന് .... കിങ്ങിണി.ക്കുട്ടന് ....ചക്കയിടുമ്പോള്‍ കിട്ടുന്ന മുയല് അമുല്‍ ബേബി ........ആരാന്റെ ഗ്ലാമറുള്ള കുട്ടി അലുമിനിയം പട്ടേല്‍ ....കിട്ടാത്ത മുന്തിരി പുളിക്കും ഞെരംപു രോഗി ....പീഡനം എന്ന വാക്ക് ഉച്ചരിക്കുന്നവന് . തെണ്ടി ........കൊടി വക്കാനുള്ള യോഗ്യത പൂച്ചകള്‍ ......പിന്നിട് എലികള്‍ ആകുന്നവ
അമ്മേ.... ഞങ്ങള്‍ ഇനി സൗമ്യയും ഗോവിന്ദ ചാമിയും കളിക്കട്ടേ....
മുറ്റത്തുനിന്നും കുട്ടികള്‍ വിളിച്ചു ചോദിക്കുന്നത് കേട്ട് നോക്കിയതാണ് ഞാന്‍ ഒരാള്‍ തലങ്ങും വിലങ്ങും ഓടുന്നു. മറ്റേ ആള് ഒരു കൈ കുപ്പായത്തിനു ഉള്ളില്‍ ഒളിപ്പിച്ചു ഒറ്റക്കയ്യനായി പിറകെ ഓടുന്നു.......
എന്നും പഴയ പാന്റും കീറിയ ഷര്‍ട്ടും , വൈക്കോല്‍ കുത്തി നിറച്ച വയറും, പൊട്ടക്കലം കമിഴ്ത്തിയ തലയും, ഉണ്ട കണ്ണും ....നോക്കുകുത്തികളും മനസ്സ് മടുത്തു ബ്യൂട്ടി പാര്‍ലര്‍ തേടി ഇറങ്ങി......ഇനി എന്തായാലും ഇപ്പണിക്കില്ലെന്നും ഉറപ്പിച്ചു. അപ്പോള്‍ മുതലാണ് നാം മനുഷ്യര്‍ സ്വയം നോക്കുകുത്തികളായി നട.ക്കാന്‍ തുടങ്ങിയത്
1975ൽ പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പാലോടിൽ ജനനം. ഭാഷാ പഠന കേന്ദ്രം ചെങ്ങന്നൂര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള മാതൃഭാഷ പുരസ്കാരം, തൃശ്ശൂര്‍ നുറുങ്ങ് മാസിക കഥാ പുരസ്കാരം , പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2017ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കഥാ അവാര്‍ഡ്, 2018 രാജലക്ഷ്മി കവിത പുരസ്കാരം, വിരൽ മാസിക കവിത പുരസ്കാരം, 2019ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കവിതാ അവാര്‍ഡ്, പുലാപ്പറ്റ ജയപ്രകാശ് സ്മാരക കഥാപുരസ്കാരം , കേളി ചെറുകഥ പുരസ്കാരം, സമന്വയ കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വരവുപോക്കുകൾ(കവിതാ
സമാഹാരം),ടെമ്പിൾ റൺ(കവിതാസമാഹാരം), മണ്ണേനമ്പി(നോവൽ), കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, രസക്കുടുക്ക(ശാസ്ത്രം), തളിരിനോടു പറയാനുള്ളത്(കവിതാ സമാഹാരം എഡിറ്റർ), ഏതു കിളി പാടണം(ബാല സാഹിത്യം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.