kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, August 17, 2013

8:25 PM

ഒറ്റ വരി കവിതകള്‍

ഒറ്റ വരി

കവിതകള്‍ 


*ഞാന്‍ തന്നെ ഹോമാഗ്നി,ഹവിസ്സും ഞാനേ

*പ്രേമഗാനത്തിന്നിടക്കെപ്പോഴോ നിന്നില്‍ ഒരുകാട്ടുമൃഗത്തിന്റെ മുരള്‍ച്ച

*നാട്ടു വഴിയിലേകാന്തം മൂകസായന്തനം .

*കാത്തിരുന്നു മടുത്താണ് ഇന്നെന്റെ മരണം

*മനസ്സില്‍ അകവും പുറവും ഇല്ലാത്ത ഒരു ആകാശം

*ഓര്‍ക്കാപ്പുറത്താണ് ചിലപ്പോള്‍ നിലാവ് വിരിയുന്നത്

*നീര്‍ക്കോലി കടിച്ചാല്‍ പ്രണയം മുടങ്ങും

*നീ വായിച്ചു തീര്‍ക്കാതെ വലിച്ചെറിഞ്ഞു പോയ ഉത്സവ നോട്ടീസാണ് ഞാന്‍

*നമുക്ക് തുരുമ്പു പിടിക്കുന്നു.

*നിങ്ങളില്‍ കല്ലെറിയാത്തവര്‍ പാപം ചെയ്യട്ടെ

*കുറ്റിയില്‍ കെട്ടിയിട്ട പശു നടന്നു വരച്ച വൃത്തമാണ് സ്വാതന്ത്ര്യം

Thursday, August 15, 2013

7:37 AM

ന്ത്യ


ന്താ ന്ത്യക്കാരെ 
സുഖല്ലേ ?
ന്ത്യേലോക്കെ പ്പോ 
വെയിലാ തണ്പ്പാ?
ഗാന്തി പോയതോടെ
ന്ത്യോക്കെ ഒര് വഴിക്കായില്ലേ ?
പ്പോ ന്താ അവടെ
ചോയിക്കാനും പറയാനും
ആരൂല്യ ല്ലേ ?
പെങ്കുട്ട്യോക്കൊന്നും
ഒര് രക്ഷേല്യ ല്ലേ ?
വേല്യന്നെ വെള തിന്നാ ല്ലേ ?
ചക്കരക്കുടത്തില്
കയ്യിട്ടു വാരല്
കണ്ടമാനം കേട്ടു..
തടി അനങ്ങി പണി
ആര്‍ക്കും വയ്യാ ല്ലേ ?
പട്ടാപകലും
കള്ളമാര് കേറി
നെരങ്ങാ ല്ലേ ?

അയലോക്കക്കാര്
വേലിമ്മേ തെരക്കല്
ജാസ്ത്യാ ല്ലേ ?
ന്താ ചെയ്യാല്ലേ ?
ങ്ങളോടെ പ്പോ
ആങ്കുട്ട്യോള് ആരാള്ളത്?
കയ്യിമ്മല് മഷി കുത്തല്
കയിഞ്ഞാ പിന്നെ
ആരും തിരിഞ്ഞു നോക്കൂലാ ല്ലേ ?
കുടുമ്മത്ത് തന്നെ
തമ്മിത്തല്ലല്ലേ ?
കാരണോമ്മാരും
ഇല്ലത്തമ്മയും
മിണ്ടാവ്രതം തന്നെ ല്ലേ ?
ചന്തേല് കച്ചോടക്കാര്‍ക്ക്
തോന്നണതാ വെല ല്ലേ ?
ആഗസ്റ്റ്‌ പയിനന്ചിനു
കൊടി ഉയര്‍ത്തല്
കേമാ ല്ലേ ?.

ന്നാലും ന്ത്യക്കാരാ
ങ്ങള് ഭാഗ്യള്ളോരാ
ങ്ങട പറമ്പിന്റെ
അവകാശം ങ്ങക്ക് കിട്ട്യല്ലോ
ള്ള കഞ്ഞീന്റെള്ളം മോന്തി
പായെലെങ്കി പയേല്
ചുര്ണ്ട് കെടക്കാലോ ല്ലേ ?
ആരാന്‍ വന്നു
എറങ്ങിപോകാന്‍ പറയില്ലല്ലോ ?

ന്നാ പിന്നെ കാണാട്ടോ
മ്മക്കിത്തിരി തിരക്ക്ണ്ടേ
ങ്ങളെ കൊടി നല്ലോണം
ഏകരത്തില് അങ്ങനെ
പാറി കളിക്കട്ടെ
അതൊരു ശേലെന്നെണ്.

Thursday, August 8, 2013

11:36 PM

ഞെരളത്ത് രാമപ്പൊതുവാള്‍

കേരളീയ സംഗീത ശാഖയായ സോപാന സംഗീതത്തിലെ എക്കാലത്തെയും ആചാര്യനാണ് ഞെരളത്ത്  രാമ പൊതുവാള്‍ .കല കലക്ക് വേണ്ടിയോ കല ജീവിതത്തിനു വേണ്ടിയോ എന്ന പ്രസിദ്ധമായ ചോദ്യത്തിന്റെ ഉത്തരം ഞെരളത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ ജീവിതം കലക്ക് വേണ്ടി എന്ന് തിരുത്തേണ്ടിവരും.അത്രമാത്രം സോപാനസംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട ജന്മം ആണ് ഇദ്ദേഹത്തിന്റെത്.നിസ്വാര്‍ത്ഥമായ സംഗീത ഉപാസന. ക്ഷേത്രങ്ങളില്‍ വിവിധ പൂജാ സമയങ്ങളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ സോപാനത്തിനു സമീപത്തു നിന്ന് ആലപിച്ചിരുന്ന സോപാനസംഗീതത്തെ ആസ്വാദകരുടെ മനസ്സിലേക്ക് ഉയര്‍ത്തിയതാണ് പൊതുവാളിന്റെ പ്രതിഭ .ഇടയ്ക്ക കൊട്ടിക്കൊണ്ട് ക്ഷേത്ര നടയില്‍ പാടുമ്പോള്‍ ഉള്ള അതെ അഭൌമമായ പശ്ചാത്തലം തനിക്ക് പാടാന്‍ കിട്ടുന്ന ഓരോ ഇടങ്ങളിലും ഒരുക്കാന്‍ കഴിയുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രാഗവിസ്മയം .മനസ്സും ശരീരവും ജീവിതവും സംഗീതത്തിനായി സമര്‍പ്പിച്ച അവധൂതനായിരുന്നു ഇദ്ദേഹം .

                                           1916 ഫെബ്രുവരി 16(കൊല്ലവര്‍ഷം 1091 മകരം 27 അശ്വതി നക്ഷത്രം). പാലക്കാട് ജില്ലയില്‍ അലനല്ലൂര്‍ തിരുവിഴാംകുന്ന് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും പാലക്കാട് ജില്ലയില്‍ കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടെയും മകനായി  ജനനം. കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ഭാര്യ   ജാനകിക്കുട്ടി, കൃഷ്ണവിജയന്‍, ഗോപാലകൃഷ്ണന്‍, ആഞ്ജനേയന്‍, ഗായത്രി, ഹരിഗോവിന്ദന്‍, ആനന്ദശിവരാമന്‍എന്നിവര്‍ മക്കളാണ് 
                 ഭീമനാട് യു.പി സ്കൂളില്‍ 4 -ാം ക്ലാസ് വരെയാണ് ഔപചാരിക വിദ്യാഭ്യാസം  .  അമ്മജാനകി പൊതുവാരസ്യാര്‍  വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍  .പരപ്പനാട്ട് രാമക്കുറുപ്പ്,  അരൂര്‍ മാധവന്‍ നായര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവര്‍ ക്ഷേത്ര സംഗീതത്തിലെ ഗുരുസ്ഥാനീയരാണ്
                      കേരള കലാമണ്ഡലത്തില്‍ ചൊല്ലിയാട്ടക്കളരിയില്‍ പാട്ടുകാരന്‍, കോട്ടയ്ക്കല്‍ പരമശിവവിലാസം നാടകട്രൂപ്പില്‍ സ്ത്രീ വേഷക്കാരന്‍ ,ചുനങ്ങാട് സദനം, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ സംഗീതാധ്യാപകന്‍ എന്നിങ്ങനെ പല പ്രവൃത്തികള്‍ അസ്ഥിരമായി ചെയ്തു. 
   സാധാരണ ഒരു പൊതുവാളെപ്പോലെ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ നിത്യ അടിയന്തിരക്കാരന്‍(ക്ഷേത്രത്തിലെ പൂജാസമയത്ത് ഇടയ്ക്ക കൊട്ടിപ്പാടുക,ചെണ്ടകൊട്ടുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്ന ആള്‍) ആയി രാമപ്പൊതുവാള്‍ എവിടേയും നിന്നിട്ടില്ല. സ്ഥിരമായി എവിടേയും നില്‍ക്കു പ്രകൃതക്കാരന്‍ ആയിരുന്നില്ല. തന്ത്രിമാര്‍ക്കൊപ്പം കൊട്ടിപ്പാടിസ്സേവക്കാരനായും കുറെ അലഞ്ഞു.
               കാവാലം നാരായണപ്പണിക്കരുടെ നാടക സംഘം, ജി.അരവിന്ദന്റെ ‘തമ്പ്” എന്നിവയിലൂടെ മലയാള നാടകത്തിലും സിനിമയിലും ആദ്യമായി സോപാനസംഗീതത്തിന്റെ സാന്നിധ്യം അറിയിച്ചത് ഞെരളത്തു രാമപ്പൊതുവാള്‍ ആണ്. ജോ അബ്രഹാമിന്റെ ‘അമ്മ അറിയാന്‍’, പി. ഭാസ്കരന്റെ ‘ഗുരുവായൂര്‍ മാഹാത്മ്യം’ എന്നിവയിലും രാമപ്പൊതുവാള്‍ ഉണ്ട്. ‘ദേവാസുരം’ എന്ന സിനിമയിലെ പെരിങ്ങോടന്‍ എന്ന കഥാപാത്രം ഞെരളത്തു രാമപ്പൊതുവാളെയും,’രാവണപ്രഭു’ എന്ന സിനിമയിലെ ഹരികൃഷ്ണന്‍ എന്ന കഥാപാത്രം ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെയും അനുകരിച്ച് രഞ്ജിത് എന്ന സംവിധായകന്‍ ഉണ്ടാക്കിയതാണ്.
       80 വയസ്സുതികഞ്ഞ ഞെരളത്ത്, 1996 ആഗസ്റ്റ് 13ന് 4 മണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തോടെയാണ് മരണം:  1996 ആഗസ്റ്റ് 14 ന് 5മണിയോടെ ആ ഭൗതിക ശരീരം, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് വലമ്പൂര്‍ വില്ലേജില്‍ പാലക്കോട് ഗ്രാമത്തിലുള്ള ലക്ഷ്മീനിലയം എന്ന സ്വന്തം വീട്ടുമുറ്റത്തു സംസ്കരിച്ചു. 


1981/കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,1985/കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്,1985/മഹാരാഷ്ട്രാ സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് അവാര്‍ഡ്,1985കലാമണ്ഡലം കീര്‍ത്തി ശംഖ്1990/കലാമണ്ഡലം ഫെലോഷിപ്പ്,1990മാരാര്‍ ക്ഷേമസഭ കലാചാര്യ പുരസ്കാരം,1994/ഗുരുവായൂരപ്പന്‍ സമ്മാനം,1996/തൃത്താല കേശവപ്പൊതുവാള്‍ സ്മാരക പുരസ്കാരം,
1996/പ്രവാസി ബഷീര്‍ പുരസ്കാരം, എന്നീ പുരസ്കാരങ്ങള്‍ രാമപ്പൊതുവാളിനെ തേടിയെത്തി 

തവ വിരഹേ വനമാലീ…./സേതു / ദൂരദര്‍ശന്‍
steps to devinity/മങ്കട രവിവര്‍മ / ഫിലിംസ് ഡിവിഷന്‍
സോപാനഗായകന്‍ / സതീഷ് വെങ്ങാനൂര്‍ / സി ഡിറ്റ്. എന്നിവ പോതുവാളിനെ സംബന്ധിച്ച  വീഡിയോ ഡോക്യുമെന്ററികള്‍ ആണ് 

 സോപാനം (ആത്മകഥ) ഒന്നാം പതിപ്പ്/മനനം പബ്ലിക്കേഷന്‍സ്/1996
 സോപാനം (ആത്മകഥ) രണ്ടാം പതിപ്പ്/ലിപി പബ്ലിക്കേഷന്‍സ്/1998
സോപാനം(ആത്മകഥ) മൂന്നാം പതിപ്പ്/എന്‍.ബി.എസ്/2001
സോപാനം (ആത്മകഥ) നാലാം പതിപ്പ്/ കേരള സാഹിത്യ അക്കാദമി/2007 എന്നിങ്ങനെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട് 
.ഞെരളത്തുരാമപ്പൊതുവാള്‍ (ജീവചരിത്രം) കേരളസംഗീതനാടകഅക്കാദമി/2004
www.sopanasangeetham.com / www.keralamusic.wetpaint.com
 സമ്പൂര്‍ണ ആലാപനം ഓഡിയോ സീ.ഡി./എം.സി.ഓഡിയോസ്
തെരഞ്ഞെടുത്ത പാട്ടുകള്‍/കേരള സംഗീത നാടക അക്കാദമി എന്നിവയും  പോതുവാളിനെ അധികരിച്ച പ്രസിദ്ധീകരണങ്ങളാണ്
                        മലയാളിയുടെ ‘ദേശി’ സംഗീതധാരയില്‍ ഏറ്റവുമധികം പ്രകീര്‍ത്തിക്കപ്പെടുന്ന ന്ന പ്രസ്ഥാനമാണ് സോപാനസംഗീതം. ‘മാര്‍ഗി’ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി-കര്‍ണാടക സംഗീത പദ്ധതികളുടെ ബലിഷ്ടമായ മുന്നേറ്റം മൂലം നാനാരൂപത്തില്‍ പുലര്‍ന്ന് പോന്ന ‘ദേശി’ സംഗീതത്തിന് കേരളത്തില്‍തന്നെയല്ല ഇന്ത്യയിലെ ഇതരദേശങ്ങളിലും വല്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടു. ജയദേവരുടെ ഗീതഗോവിന്ദം ചരിത്രത്തിന്റെ ഏതോ സന്ധിയില്‍ സോപാനപ്പാട്ടിന്റെ ഭാഗമായി തീര്‍ന്നു. കൈരളീഭക്തരായ സംഗീതസൈദ്ധാന്തികര്‍ ഇതിന്റെ പ്രകൃതം ഇങ്ങനെ സംക്ഷേപിക്കുന്നു. ‘അ’ കാരത്തില്‍ ഉള്ള രാഗാലാപനം,ജീവസ്വരങ്ങളില്‍ ഒതുങ്ങുന്ന വ്യവഹാരം,സാഹിത്യ സ്ഫുടത,ഉടനീളം ഭക്തിഭാവം,അകന്നകന്ന് വരുന്ന ഗമകം,‘ഭൃഗ’കളുടെ അഭാവം,പരിചിത രാഗ
ഞെരളത്ത് ഹരിഗോവിന്ദന്‍ 
ങ്ങളില്‍ മാത്രം പെരുമാറ്റം-ഇത്രയുമായാല്‍ സോപാന സംഗീതമായി.സോപാന സംഗീതത്തെ വിശ്വാസത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് ജനകീയമാക്കിയതില്‍ പ്രധാനിയാണ് രാമപ്പൊതുവാള്‍.ഈ ജനകീയതയാണ് ഇന്നും ഈ തനത് കേരളീയ സംഗീത ശാഖയെ നിലനിര്‍ത്തുന്നതും ലോക ശ്രദ്ധയില്‍ എത്തിച്ചതും .രാമപ്പൊതുവാളിന്റെ സ്മരണ നിലനിര്‍ത്താനും സോപാന സംഗീതത്തെ സംരക്ഷിക്കാനുമായി മകന്‍ ഹരിഗോവിന്ദന്റെ ശ്രമഫലമായി അങ്ങാടിപ്പുറത്ത്‌ ഞെരളത്ത് കലാശ്രമം എന്ന കലാ കേന്ദ്രം ആരംഭിച്ചിട്ടുണ്ട് .ലോകത്ത് തന്നെ ആദ്യായി ഒരു സംഗീത ഉപകരണം പ്രതിഷ്ടയായുള്ള ക്ഷേത്രം കലാശ്രമത്തില്‍ ആണ് .ഞെരളത്തിന്റെ ഇടയ്ക്ക ആണ് ഇവിടെ പ്രതിഷ്ഠ .
ഞെരളത്ത് രാമ പൊതുവാളിന്റെ ഇടയ്ക്ക പ്രതിഷ്ടിക്കപ്പെട്ട ക്ഷേത്രം 


ഞെരളത്ത് കലാശ്രമത്തിലെ ഇടയ്ക്ക കളരി