kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, December 25, 2016

അദൃശ്യം

സര്‍വേ ചങ്ങല മുറ്റത്ത് കിലുകിലാന്നു അഴിഞ്ഞു വീഴുന്ന ഒച്ച കേട്ടു ചാവടയില്‍ ചുരുണ്ട് കിടന്നിരുന്ന നായ ഒന്ന് ഞെട്ടി പിന്നെ ഒന്നും മനസ്സിലാകാതെ കുരച്ചുതുടങ്ങി.
ഒരു പാട് നാളത്തെ കൂടി ആലോചനക്കും നാട്ടു മധ്യസ്ഥതക്കും ഒടുവിലാണ് തറവാട് ഭാഗം പിരിയാനുള്ള തീരുമാനം ഉരുത്തിരിഞ്ഞത്. നാട്ടുമ്പുറത്തെ വസ്തുവില്‍ ആര്‍ക്കും അത്ര ഇന്‍റെറെസ്റ്റ്‌ ഉണ്ടായിട്ടല്ല. എന്നാലും എന്തും അതിന്റെ ഒരിതില്‍ ചെയ്തു തീര്‍ക്കുന്നതാണ് നാട്ടു നടപ്പ് എന്ന അശരീരിക്ക് ആര്‍ക്കും എതിര്‍ വാക്കുണ്ടായില്ല.
മൂത്ത മകന് മകളുടെ കല്യാണം, രണ്ടാമത്തവള്‍ക്കും മകന്റെ ജോലിക്കാര്യം, പട്ടണത്തിന്റെ പ്രേതം ആവേശിച്ച മുക്കിലങ്ങാടിയില്‍ ഫാന്‍സി നടത്തുന്ന ഇളയവന് അതൊന്നു പരിഷ്കരിക്കണം എന്ന മോഹം. ചിറകിനുള്ളില്‍ കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്‍ത്തിയവരെ ഒരു പ്രായം ചെന്നാല്‍ കൊത്തിയാട്ടണമെന്ന ചിന്ത പലരും പറഞ്ഞു ബോധിപ്പിച്ചെങ്കിലും മീനാക്ഷിയമ്മക്ക് അതിന്റെ ഗുട്ടന്‍സ് ഇപ്പോളും പിടി കിട്ടിയിട്ടില്ല.
പത്ത് മുപ്പത് വര്‍ഷം മുമ്പ് ഒരു മൂവന്തിക്ക്‌ കൊടിത്തെങ്ങില്‍ നിന്നും ഊര്‍ന്നു വീണതേങ്ങ പെറുക്കാന്‍ പോകുമ്പോള്‍ അതിനി രാവിലെ എടുത്താല്‍ പ്രേ എന്ന പിന്‍വിളി മീനാക്ഷി ഉയര്‍ത്തിയെങ്കിലും
“നട്ടു നനച്ചു ഉണ്ടാക്കീതാ മീനാക്ഷിയെ രാവിലേക്ക് അത് വല്ലോരും പെറുക്കി കൊണ്ട് പോയാലോ എന്നും പറഞ്ഞു തൊടിയിലേക്ക്‌ ഇറങ്ങിയതാണ് നാരായണന്‍ നായര്‍. കാലില്‍ എന്തോ തട്ടിയെന്ന സന്ദേഹവും ഒരു വിളഞ്ഞ തേങ്ങയും ഒരേ പോലെ മുഴങ്കൈയ്യില്‍ എടുത്ത് കോലായ കേറി വന്നപ്പോള്‍ മീനാക്ഷിയും ആദ്യം അത് കാര്യമാക്കിയില്ല.
അന്തിക്കറുപ്പ് തൊടിയിലേക്ക്‌ പതിയെ പടര്‍ന്ന് പോലെ കാലിലെ ചെറിയ രണ്ടു കടിപ്പാടില്‍ നിന്നും നാരായണന്‍ നായരുടെ ദേഹത്തേക്ക് നീലിമ പടര്‍ന്നതും നിലക്കാത്ത വിയര്‍പ്പും അതിനൊടുവില്‍ മീനാക്ഷിയെ എന്ന വിളിയിലെ തണുപ്പും പടി കയറി വന്ന ആള്‍ക്കൂട്ടവും എന്തിനെന്നറിയാതെ പകച്ച മൂന്നു കുഞ്ഞി കണ്ണുകളും മീനാക്ഷിയമ്മക്ക് ഇന്നത്തെ പോലെ മുന്നില്‍. തെക്കേ തൊടിയിലേക്ക്‌ എടുത്തു കൊണ്ട് പോകുമ്പോള്‍ നാട്ടുകാരണവര്‍ ചുരുട്ടി തന്ന ഒറ്റ മുണ്ടിനുള്ളില്‍ ഒരു കാലു തെല്ലു പൊട്ടിയ കണ്ണട ഉണ്ടായിരുന്നത് അന്ന് തൊട്ടും മീനാക്ഷിയമ്മ ഇടക്കെടുത്ത് വച്ച് നോക്കാറുണ്ട്. ചില നേരത്ത് കാഴ്ച വല്ലാതെ മങ്ങുന്നു എന്ന് തോന്നുമ്പോള്‍ അത് ഒരു സമാധാനം ആണെന്ന് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ പോകാന്‍ ഉള്ള ഊര് ചുറ്റലിനിടയില്‍ എത്തിയ വേലുവിനോട്‌ പറയുകയും ചെയ്തു.
മക്കളെയൊക്കെ പിന്നെ ഒരു വിധം നന്നായി വളര്‍ത്തി. പെട്ടയോ ചെവാലോ എന്ന് തിരിയാത്ത പ്രായത്തിലുള്ള കുട്ടികള്‍ക്ക് പിന്നെ എന്തിനും ഏതിനും അമ്മ മാത്രം. പലപ്പോളും രണ്ടു കണ്ണും രണ്ടു കാതും പോരായിരുന്നു. ആയിരം കണ്ണും കാതുമായി മീനാക്ഷിയമ്മ കുട്ടികള്‍ക്ക് കാവലിരുന്നു. ഈറ്റ് പാമ്പിന്റെ ശ്രദ്ധയോടെ. അന്നൊന്നും ഒരു ഭാഗം, പിരിച്ചില്‍ മനസ്സില്‍ എവിടെയും ഉണ്ടായിരുന്നില്ല.
“ഞങ്ങള്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അമ്മ എതിര്‍ നില്ക്കരുത്”
മൂത്തവന്റെ വാക്കുകള്‍ ആദ്യം കോലായ കേറി വന്നത് ഒരു പകപ്പോടെ മീനാക്ഷിയമ്മ കേട്ട് നിന്നു.
“അമ്മേടെ ഒരു കാര്യത്തിനും മുടക്ക് വരില്ല, മകളുടെ വയ്ക്കുകല്‍ പൊടിഞ്ഞ കണ്ണീര്‍ ഇടതു കൈ കൊണ്ട് തുടച്ചു മീനാക്ഷിയമ്മ പതറി
അമ്മെക്കു ഇനി വയ്യാത്ത കാലാ.. ആരടെ കൂടെ വേണം എങ്കിലും നിക്കാലോ..ഞങ്ങള്‍ തയ്യാറാ മൂന്നാമന്റെ ശബ്ദത്തിന് തറവാട്ടു തെങ്ങില്‍ നിന്നും ഒരു പട്ട ശരേന്നു താഴേക്കു വീഴുന്ന താളം പോലെ തോന്നിച്ചപ്പോള്‍ അമ്മ കണ്ണുകള്‍ ദൂരേക്ക്‌ പായിച്ചു. നിങ്ങള്‍ എന്താ എന്ന് വച്ചാ ഒന്ന് വേഗം തീരുമാനിക്ക്.. എനിക്ക് വേറെ ജോലിയുണ്ട്..
സര്‍വേക്കാരന്റെ വാക്കുകളിലൂടെ തെല്ലിട നാലുപേര്‍ക്കിടയില്‍ ഒതുങ്ങി നിന്ന കാലം പുറത്തേക്ക് കുതറിചാടി.. അമ്മ ഒരു നെടുവീര്‍പ്പോടെ ഉള്ളിലേക്ക് പോകുന്നത് മൗനം സമ്മതം ആയി എടുത്തു മക്കള്‍ മുറ്റത്തേക്ക്‌ ഇറങ്ങി.. അല്ല അമ്മയെ ആരുടെ കൂടെ നിക്കാനാ ഭാവം ? നിങ്ങള്‍ ആരാച്ചാ നിര്‍ത്തിക്കോ, എന്റെ ഒപ്പം ടൗണിലെ രീതിയൊന്നും അമ്മക്ക് പിടിക്കില്ല.. മൂത്തയാളുടെ മുന്‍‌കൂര്‍ ജാമ്യം കോലായ കടന്നു ഇടനാഴിയിലെ ഉമ്മറപ്പടിയില്‍ എത്തി.
“എനിക്കൊന്നും നടക്കില്ലട്ടോ, മൂപ്പര്‍ക്കും എനിക്കും ജോലിക്ക് പോകേണ്ടതാ.. നീ നിര്‍ക്കോടാ…
മകള്‍ ഒരു പന്തുകളിക്കാരന്റെ കനിഷത്ത്തോടെ തന്നെ മൂന്നാമന് തട്ടി കൊടുക്കുന്നത് മച്ചിലേക്ക് കയറുമ്പോള്‍ മീനാക്ഷിയമ്മയുടെ ചങ്കില്‍ തടഞ്ഞു.,, അമ്മക്കെ വയസായി വരികയാ, എനിക്കാണെങ്കില്‍ മൂക്കറ്റം കടവും..നിങ്ങള്‍ രണ്ടാളും നല്ല സ്ഥിതി ഉള്ളവരാ…നിങ്ങള്‍ വേണം അമ്മയെ നോക്കാന്‍ മൂന്നാമന്റെ വാക്കുകള്‍ക്കോപ്പം പച്ചച്ചു നിന്ന തൈത്തെങ്ങു വേനലിലെ ഒരു ഇടിക്കു നിന്ന് കത്തുന്നത് മീനാക്ഷിയമ്മ കണ്ടു.
പുറത്ത് ചങ്ങലയുടെ കിലുക്കം പല തവണ ഉയര്‍ന്നു താണ്‌ വന്നു. ചെറിയ ഒച്ചയുയര്‍ത്തലുകള്‍, സമാധി തറ എന്ത് ചെയ്യണം,? തെക്കേ തൊടിയിലെ പുളിമാവ് ആരുടെ ഭാഗത്തില്‍ വരും എന്നൊക്കെയുള്ള ചര്‍ച്ചകള്‍. കണ്ണീര്‍ മുഴുവനായി വറ്റി എന്ന് ഉറപ്പായപ്പോള്‍ മീനാക്ഷിയമ്മ പതുക്കെ എഴുനേറ്റു, പുറത്തെ ബഹളങ്ങള്‍ എല്ലാം ഒതുങ്ങി. മച്ചിലെ പത്തായത്തിന്റെ മൂലയില്‍ മടക്കി വച്ച ഒറ്റമുണ്ടും അതിന്റെ മടക്കിനുള്ളിലെ പഴഞ്ചന്‍ കണ്ണടയും മെല്ലിച്ച കൈകള്‍ കൊണ്ട് പതിയെ തപ്പിയെടുത്ത് കണ്ണീരു കൊണ്ട് നനഞ്ഞ ഉടുമുണ്ടിന്റെ കോന്തല കൊണ്ട് രണ്ടു ചില്ലും തുടച്ചു. പഴകിയ മുണ്ട് നാലായി മടക്കി ചുമലില്‍ ഇട്ടു. കണ്ണടയുടെ കാലുകള്‍ പതുക്കെ നിവര്‍ത്തി മൂക്കത്ത് വച്ചുറപ്പിച്ചു കോലായ കടന്നു ഉമ്മറത്തിണ്ണയില്‍ കാലിന്‍മേല്‍ കാലും കയറ്റി വച്ച് മീനാക്ഷിയമ്മ മുറ്റത്തേക്ക്‌ നോക്കി
ഒന്നും കാണാന്‍ ആവുന്നില്ലല്ലോ. തൊടിയും പാടവും ഒക്കെ എവിടെയോ മറഞ്ഞ പോലെ. കണ്ണട ഒന്ന് കൂടി എടുത്തു തുടച്ചു വച്ച്.. പിന്നെയും പിന്നെയും നോക്കി.
ഒരു കണ്ണടക്കും കാണാന്‍ ആവാത്തത് ചിലതുണ്ടല്ലോ എന്ന് സമാധാനിച്ചു ചാവടിയിലേക്ക് കയറി. മീനാക്ഷിയമ്മ തല തെക്കോട്ട തന്നെ അല്ലെ എന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി മലര്ന്നു നീണ്ടു നിവര്ന്നു കിടന്നു…

No comments:

Post a Comment