kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, July 28, 2018

മത്സ്യകന്യക

കുളിക്കാനിറങ്ങിയതായിരുന്നു
വീർപ്പുമുട്ടലിന്റെ
ഇരുപത്തിയെട്ടാം നാളിന്റെ
മൂവന്തിയിൽ
തന്നിൽ നിന്നുമടർന്നുപോയ
അണ്ഡകടാഹത്തെ
ഓർത്തു മുങ്ങുമ്പോൾ

ഒരു മീനുണ്ട്
കണകാലിൽ മുഖമുരച്ച്
ചെകിളകൾ കൊണ്ട്
തൃsകളെ ഇക്കിളിപ്പെടുത്തി

എന്നിലുള്ള എല്ലാ പുഷ്പങ്ങളെയും
തളിരുകളെയും
കാടുകളെയും
കുന്നുകളെയും, താഴ്വരകളെയും

ചിറകുകൊണ്ടിളക്കി വാലിട്ടടിച്ച്
കണ്ണിമ കൊണ്ടുപോലും
തികച്ചും
അവന്റെതായ ഈ കുളത്തിന്റെ
ആഴങ്ങളിലേക്ക്
എന്നെ ക്ഷണിച്ചു കൊണ്ടു പോയത്
അടിത്തട്ടിൽ
നീലക്കല്ലുകളുടെ ശയ്യയിൽ
പാതിയടഞ്ഞ കൺപോളകൾക്കുള്ളിലൂടെ

അവനെക്കണ്ടു
അരക്കു മീതേ മനുഷ്യനും
താഴേക്ക് അഴകളന്ന
ഒരൊത്ത ആൺമീൻ
ഞാനെന്നെനോക്കുമ്പോൾ
അരക്കു മീതേ മനുഷ്യനും
താഴേക്ക് വല്ലാതെ മെഴുക്കമുള്ള
പെൺപിറപ്പ്


എത്ര പ്രാവശ്യമക്കരെയിക്കരെ
നീന്തിയെന്നോ
എത്രവർഷങ്ങൾ മുങ്ങിമരിച്ചെന്നോ
ആലോചിക്കുമ്പോളൊക്കെ
ചുണ്ടുകളെ മുദ്രവച്ചടക്കുകയാണവൻ

അവസാനത്തെ അലക്
വെയിലും വറ്റിയപ്പോൾ
കുളത്തിൽ നിന്ന് കയറി

മറന്നു പോയ അടിവസ്ത്രങ്ങളെടുത്ത്
നടക്കുമ്പോഴും
വഴിയൊക്കെയും
സ്വച്ഛസ്ഫടിക ജലവീഥിയാവുകയും
എനിക്കെന്നോടു തന്നെ
കൊതിച്ചു പോകുന്ന
അത്രമേൽ നഗ്നമായ
ഒരു മീനുടൽ കൊണ്ട്
ഞാൻ തുഴയുകയായിരുന്നു….
ഒരിക്കലും വീടെത്താതിരിക്കാൻ

ശിവപ്രസാദ് പാലോട്

No comments:

Post a Comment