kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, July 29, 2018

ചിരിക്കാൻ പഠിക്കുന്നവർ



പുതിയ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ  ആദ്യം മനസ്സിൽ
ഒരാന്തലായിരുന്നു. പറിച്ചു നട്ട ചെടിയെപ്പോലെ പുതിയ മണ്ണിനോട്
പാകപ്പെടാത്ത ഒരു വാട്ടം. വീട്ടിൽ നിന്നും ഏറെ ദൂരം. പുതിയസഹപ്രവർത്തകർ.
കുട്ടികൾ.ഇനിസമരസപ്പെടേണ്ട പുതിയ ബെല്ലടികൾ
               പുതിയ ടീച്ചറെ വരവേൽക്കുമ്പോൾ കുട്ടികളുടെ
കുസൃതിക്കണ്ണുകൾ ഗോട്ടികൾ പോലെ തിളങ്ങി. പുതിയ അതിഥിയെ കൂട്ടത്തിൽ
ചേർക്കാനെടുക്കുന്ന അദൃശ്യമായ സമയപുസ്തകം ഒാരോരുത്തരുടെയും
മുഖത്തുണ്ടായിരുന്നു.

ആദ്യ ദിവസം തന്നെ മൂന്നാം ബഞ്ചിലെ അവന്റെ ചിരിവട്ടം  തന്റെ മനസ്സിൽ
പതിഞ്ഞിരുന്നു. എത്രയോകാലെ പരിചയമുള്ള  ഒരു ചിരിയുടെ കുശലാന്വേഷണം പോലെ
എവിടെയോ കണ്ടുമറന്ന ഒരു മുഖം അന്നേ മനസ്സിൽ വരഞ്ഞു കിടന്നു.

അവനോട് എന്തു ചോദിച്ചാലും ചിരിക്കേ ഉള്ളൂ ടീച്ചർ ഒന്നും പറയില്ല

എന്തോ ഒരു ചോദ്യം അവനോടായി ചോദിച്ചപ്പോൾ അടുത്തിരുന്നവന്റെ മറുപടി.
അതെന്താ അങ്ങിനെ എന്ന ഭാവത്തിൽ അവനെ നോക്കിയപ്പോളൊക്കെ
എന്തിനുവേണ്ടിയെന്നറിയാത്ത ഒരു ചിരിതന്നെയായിരുന്നു മറുപടി.
                 പതുക്കെ പതുക്കെ പുതിയ ക്ളാസ് പരിചിതമായി തുടങ്ങി.കളർ
പെൻസിൽ കൊണ്ട് ചുവരുകളിൽ വരച്ചുവച്ച ഗുഹാചിത്രങ്ങളുടെ അർഥങ്ങൾ
പിടികിട്ടിത്തുടങ്ങി.പുതിയ ടീച്ചറോട് അവർ വിശേഷങ്ങൾ പങ്കിടാൻ തുടങ്ങി.
രാവിലെത്തെ ഗുഡ് മോർണിങ്ങിന്റെ യാന്ത്രികത വിട്ട് അതിലേക്ക് ഇത്തിരി
സ്നേഹമൊക്കെ കലരാൻ തുടങ്ങി.
                             പലപ്പോഴും അവനെ ഇണക്കാനായി അടുത്തു ചെന്നു.
വള്ളിയും പുള്ളിയുമില്ലാത്ത ഗൃഹപാഠങ്ങൾ കാണിച്ചു തരുമ്പോൾ അവൻ
ചിരിക്കുകയല്ലാതെ ഒന്നും പറയാറില്ല.വായിക്കാൻ പറഞ്ഞാലും അതേ ചിരി.

ടീച്ചറേ പഴയ ടീച്ചർ അവനെ നുള്ളീട്ടും കൂടി അവൻ മിണ്ടീട്ടില്ല.. അപ്പളും ചിരിക്കും

അടുത്തിരുന്നവന്റെ മുൻവിധി കലർന്ന വാക്കുകൾ താനെത്രമാത്രം
കേൾക്കുന്നുണ്ടെന്ന് അവനൊരു ചിരിയിലൂടെ അളവെടുക്കുന്നുണ്ടായിരുന്നു.
സ്റ്റാഫ് മുറിയിൽ മറ്റു ടീച്ചർമാരോട് ചോദിച്ചപ്പോഴും  അവനെക്കുറിച്ചുള്ള
സംശയം മാറിയതുമില്ല.

ആകുട്ടി ചെറിയ ക്ളാസ് മുതൽക്കേ അങ്ങിനെയാണ്. പ്രത്യേകിച്ച് ശല്യം
ഒന്നുമില്ല. അല്പ സ്വല്പം എഴുതും വരക്കൂം ഒക്കെ ചെയ്യും. എന്താ ചെയ്യാ
അതിന്റെ അവസ്ഥ അങ്ങിനെയാ..
ഒരെത്തും പിടിയും  തരാത്ത കുട്ടി.
വനജ ടീച്ചറാണ് അത്രയെങ്കിലും പറഞ്ഞത്.

                  അങ്ങനെയിരിക്കെ  ഇന്ന് രാവിലെ വന്ന് ഏറെക്കഴിഞ്ഞ്
നോക്കിയപ്പോൾ അവനുണ്ട് വാടിയ ചിരിയുമായി ഇരിക്കുന്നു, തൊട്ടു
നോക്കിയപ്പോൾ പൊള്ളുന്ന പനി.

എടാ നിനക്ക് നന്നായി പനിക്കുന്നുണ്ടല്ലോ..

ഉത്തരമായി വിറയ്ക്കുന്ന ഒരു ചിരി. ഒാഫീസിൽ പറഞ്ഞപ്പോൾ അവനെ വീട്ടിൽ
കൊണ്ടുപോയി ആക്കാൻ തീരുമാനമായി. അവന്റെ അടുത്തിരിക്കുന്നവനെയും
കൂടെക്കൂട്ടി ഒാട്ടോയിൽ കയറി. ഇത്തിരി ദൂരം പോയപ്പോൾ ഇനി ഒാട്ടോ പോകില്ല.
നടന്നു പോകണം അവന്റെ വീട്ടിലേക്ക്.ഒാട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ
അപ്രതീക്ഷിതമായി അത് സംഭവിച്ചു.

ടീച്ചർ ഞാനിവിടന്ന് ഒറ്റക്ക് പോയിക്കോളാം..ടീച്ചർ പൊയ്ക്കോ..

അപരിചിതമായ അവന്റെ ശബ്ദം ഏതു കാട്ടുപക്ഷിയുടെതാണെന്ന്
ഒാർത്തുകിട്ടുന്നുണ്ടായിരുന്നില്ല. ആദ്യമായിട്ടല്ലേ അവൻ സംസാരിച്ചു
കേൾക്കുന്നത്.

അല്ല..ഇങ്ങിനെ പനിക്കുന്ന നിന്നെ ഒറ്റക്കു വിടാൻ പറ്റില്ല. അല്ല അപ്പോ
നിനക്ക് മിണ്ടാൻ ഒക്കെ അറിയാം അല്ലേ,,,? അവനോട് അല്പം കയർക്കേണ്ടിയും
വന്നു, കൂടെയുള്ള കുട്ടിക്ക് മുമ്പിലായി അവൻ നടന്നു.

ഒറ്റ വരമ്പ് കടന്ന് തോടിനിട്ട തെങ്ങുതടിയിൽ ചവിട്ടി അപ്പുറത്തേക്ക്. ഈ
ദൂരം മുഴുവൻ നടന്നാണല്ലോ ഇവൻ വരുന്നതെന്ന്  മനസ്സിൽ ഒാർത്തപ്പോള്‍ നേരം
വൈകിയതിന്  പുറത്തുനിർത്തിയ കുട്ടികളുടെ മുഖങ്ങൾ അറിയാതെ വന്നുപോയി.
 വരിയൊലിച്ചുണ്ടായ ചാലുപോലെയുള്ള വഴി ചെന്നെത്തിയത് പൊളിഞ്ഞ വീടിന്റെ
ഉമ്മറത്ത്. ഒരു ഭാഗം മുഴുവനായി ഇടിഞ്ഞു വീണിട്ടുണ്ട്. ബാക്കി ഭാഗം മുകളിൽ
ടാർപോളിൻ പൊതിഞ്ഞു കെട്ടിയിരിക്കുന്നു. മുറ്റത്ത് ആൾപ്പെരുമാറ്റം
കേട്ടിട്ടാകണം ഉള്ളിൽ നിന്നും ഒരു ശബ്ദം

ആരാത്..?

അച്ഛാ ഞാനാ..പനി അധികമായപ്പോൾ ടീച്ചർ കൊണ്ടു വന്നതാ..

പൊട്ടിയ ഒാടുകഷണങ്ങൾ പതറിക്കിടന്ന മുറ്റത്ത് അവിടിവിടെ കണ്ണീരുറവപോലെ
കെട്ടിക്കിടക്കുന്ന ഇറവെള്ളം.തൊടിയിൽ ചുവന്നു ചിരിക്കുന്ന
ഭ്രാന്തൻപൂക്കൾ.

വാതിൽ അവൻ ഒന്നു തൊട്ടപ്പോളേക്കും തുറന്നു.

ടീച്ചർ പൊയ്ക്കോളൂ..

പിന്നെയും കാട്ടു പക്ഷിയുടെ ചിലമ്പൽ. അവന്റെ സമ്മതത്തിന് വഴികൊടുക്കാതെ
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ അസ്ഥി പഞ്ജരമായി ഒരു മനുഷ്യൻ പായിൽ
കിടക്കുന്നു.


അഛ്ചനാ..തെങ്ങിൽ നിന്നും  വീണതാ..

അതു പറയുമ്പോൾ അവന്റെ ചിരി മാഞ്ഞുപോയിരുന്നു.

പനിച്ചുകിടന്നാലും നോക്കാൻ ആരുമില്ല. ടീച്ചറേ അതാ സ്കൂളിൽ വിട്ടത്.

പായിൽ നിന്നും ശബ്ദം വിറച്ചു പൊന്തി.

അമ്മ..അമ്മയെവിടെ..?

അവള് എനിക്കും ഇവനും മരുന്നു വാങ്ങാൻ പോയിരിക്കുകയാണ്.

ഈ സമയം അവന്‍ ബാഗ് മൂലക്ക് ചാരി വച്ചു. മണ്ണടർന്ന നിലത്ത് പലയിടത്തും
കുഴികളിൽ നനവുണ്ടായിരുന്നു.

എന്നാ ടീച്ചറ് പൊയ്ക്കോളൂ..

അവന്റെ ശബ്ദത്തിൽ എന്തോ ഒരു നിർബന്ധത്തിന്റെ കനം. പടിക്കലെത്തിയപ്പോൾ
പിറകില്‍ നിന്ന് ഒരു വിളി കേട്ടു..

ടീച്ചറേ..

ടീച്ചർ ചോദിക്കാറില്ലേ എന്നാ ഒരു ചോദ്യത്തിനും
ഉത്തരമില്ലാത്തെതെന്ന്..എന്തിനാ എപ്പളും  ചിരിക്കണേ എന്ന്..?


ഈ കുട്ടി എന്താണിങ്ങനെ പെട്ടെന്ന് ചോദിക്കുന്നത് എന്ന ഭാവത്തോടെ ഞാനും
ഒപ്പം വന്ന കുട്ടിയും ഒന്ന് പിറകിലേക്ക് നിന്നു.

ടീച്ചറേ ഞാനെന്തിനാ ടീച്ചറേ ചിരിക്കുന്നത്..? ടീച്ചർ കണ്ടില്ലേ
കരഞ്ഞിട്ടെന്താ കാര്യം ടീച്ചറേ..
അവന്റെ ചോദ്യത്തിന്  പെട്ടൊന്നൊരു ഉത്തരം പറയാൻ കഴിയാത്തതിനാൽ ഞാൻ അവനെ
നോക്കി ചിരിച്ചു. ഒന്നിനും ഒരുതീർപ്പുമില്ലാത്ത വെറും ചിരി. അപ്പോൾ അവനും
ചിരിക്കുന്നണ്ടായിരുന്നു. മടക്കയാത്രയിൽ  കൂടെ വന്ന കൂട്ടിയെ ഞാൻ വല്ലാതെ
ചേർത്തുപിടിച്ചു. അവനും ചിരിക്കുന്നുണ്ടായിരുന്നോ..?


ശിവപ്രസാദ് പാലോട്

No comments:

Post a Comment