kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, July 29, 2018

അശ്വമേധം



ശാപം കിട്ടിയ കുതിരകൾ
മേഘങ്ങളായും
മേഘങ്ങൾ മനുഷ്യരായുമായിരിക്കണം
പൊക്കിൾക്കൊടിമുറിച്ചത്

കവിത കൊണ്ട് കെട്ടിയ
കുരുക്കുകൊണ്ട്
ഒരു കുതിരയുടെ കഴുത്തിൽ
ഞാൻ കയറിട്ടു പോകുന്നു

ആ കയറിൽ പിടിച്ച്
മുകളിലേക്ക് കയറുമ്പോളൊക്കെ
കുതിര ചിനച്ചു കൊണ്ട് പായുന്നു
തൂങ്ങിക്കിടന്ന്
താഴെ മാമലകളെക്കാണുമ്പോൾ
അവയുടെ നരച്ച മുടിയിൽ
കാടു കൂട്ടിയപേനുകളുടെ
മഹാപ്രസ്ഥാനങ്ങൾ കാണുന്നു
ജട പിടിച്ച മുടിയഴിച്ചിട്ട്
ഭ്രാന്തിയായ ഒരു കാറ്റ്
പട്ടങ്ങളെ മുലയൂട്ടുന്നു.
പക്ഷാഘാതം വന്ന് ചിറി കോടിയ
പുഴ വികൃതമായി
പാടാൻ ശ്രമിക്കുന്നു

തല പോയതെങ്ങുകൾ
ഭൂമിയുടെ ഗർഭപാത്രത്തിലേക്ക്
നീളുന്ന കുഴലുകളാകുന്നു
ശരിക്കും ഭൂമിയാണ് അമ്മ
ഭൂമി പെറ്റിട്ട കുട്ടിയാണാകാശം
ഓരോ മരവും
പൊക്കിൾക്കൊടികളാണ്

നട്ടുച്ചക്ക്
കാണാമറയത്തുള്ള
കുതിരയുടെ കഴുത്തിൽ നിന്നും
തൂങ്ങിക്കിടന്ന്
തലങ്ങും വിലങ്ങും കാഴ്ച കാണുന്നൊരാളെ
എല്ലാ പുസ്തകങ്ങളിലും
ഭ്രാന്തനെന്നേ വരച്ചു വെച്ചിട്ടുണ്ടാകൂ

കാരണം
കടലെന്നാൽ
ഈ കറുമ്പൻ കുതിരകളുടെ
സ്രവങ്ങൾ കെട്ടി നിന്നുണ്ടായതാണ്
ഓരോ തിരയിലും
കരയടുപ്പിക്കാനുള്ള
പല കപ്പലുകളുടെ പ്രേതങ്ങളുണ്ട്

കയറിലൂടെ പിടിച്ചു കയറുന്നതാണ് ചരിത്രം
പിടി വിട്ടാൽ വീണുടയുന്നതാണ്
അതിന്റെ ധനതത്വശാസ്ത്രം

കുതിരയുടെ പുറത്തിരുന്ന്
കടിഞ്ഞാണും ചാട്ടയും
വലിച്ചെറിയുന്നവരാണ് ഭീരുക്കൾ
ഓടിക്കുന്നവന്റെ ഇഷ്ടത്തിന് പായുന്ന കുതിരകളെ അവർക്ക് ഭയമായിരിക്കും..
ഭ്രാന്തൻ കുതിരയുടെ
കുഞ്ചിരോമങ്ങൾ കൊണ്ടാണ്

മഴവില്ല് തുന്നിയുണ്ടാക്കുന്നത്
ഭ്രാന്തില്ലെങ്കിൽ
അതൊരു കഴുത പോലെ
വിധേയനാകും
മഴവില്ലു പോയിട്ട്
തെരുവു വേശ്യയുടെ
വെട്ടിയൊതുക്കിയ പുരികം പോലും
ഉണ്ടാകാനിടയുമില്ല...

ഇവിടെ എത്രമാത്രം കുതിരകാണെന്നോ
കുളമ്പടികളിൽ നിന്ന്
മിന്നലുണ്ടാക്കി
ഓരോ നിശ്വാസത്തിൽ നിന്നും
വാൽനക്ഷത്രങ്ങളുണ്ടാക്കി
ലഹരിയുടെ കുരുക്ഷേത്രത്തിൽ
തേരുകളെ മറിച്ചിടുന്നത്..

വരൂ
വിശപ്പ് , ദാഹം ,
കെട്ട പ്രണയങ്ങൾ,
വഴുക്കുന്ന കാമം വലിച്ചെറിഞ്ഞ്

നിങ്ങൾക്ക് മാത്രം കഴിയുന്ന
ഈ അശ്വമേധത്തിൽ
ശാപം കിട്ടിയ ഒരു മേഘമാവൂ


*ശിവപ്രസാദ് പാലോട്*

No comments:

Post a Comment