kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Wednesday, September 19, 2018

കടം



     കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാടത്തിനരുകിലാണ് ആ വീട്.
വരമ്പുകളിൽ വരിയായി വച്ച തെങ്ങുകൾ... ദൂരെ നിന്ന് നോക്കിയാൽ തെങ്ങിൻ
തോട്ടമെന്ന് തോന്നിപ്പിക്കുന്നത്ര കുലച്ചു ഭാരം തൂങ്ങിയ
പാണ്ടിത്തെങ്ങുകൾ. വാൾച്ചാമി എന്ന ജന്മിയുടെ കളമായിരുന്നു ആ വീട്.. പാടം
കൊയ്ത്തും മെതിയും നടത്താനാവുമ്പോൾ മൂപ്പർക്ക് താമസിക്കാനും പണിക്കാരുടെ
സൗകര്യത്തിനുമായി കെട്ടിയിട്ട ഒരു ഓടിട്ട ഒറ്റപ്പുര.. ഒരടുക്കള,
ഒരിടനാഴി, മച്ച്, അത്രമാത്രം.. തന്റെ മുത്തച്ചൻ പേരുകേട്ട
വാൾപ്പയറ്റുകാരനായിരുന്നെന്നും കാരണവരുടെ വാളും പരിചയും ഇന്നും
സൂക്ഷിക്കുന്ന കഥയും നാട്ടുകാരോട് പറഞ്ഞു പറഞ്ഞു സമ്പാദിച്ചപേരാണ്
വാൾച്ചാമി എന്നത്.. കളം നിൽക്കുന്ന അമ്പാട്ടു പാളയത്തെ അലച്ചൻകോട് എന്ന
സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്ററെങ്കിലും ദൂരമുള്ള കച്ചേരിമേട്ടിലാണ്
വാൾച്ചാമിയാരുടെ താമസം..
          കാലാകാലങ്ങളായി ഞങ്ങളുടെ ടി ടി ഐ യിലെ ആൺകുട്ടികളുടെ
ഹോസ്റ്റലാണ് ഈ കെട്ടിടം.’സീനിയേഴ്സ് പോകുമ്പോൾ ജൂനിയേഴ്സിന് കൈമാറുന്ന
പാരമ്പര്യ സ്വത്ത്.
ഇവിടെന്ന് പാടം വഴി നടന്നു പോയാലോ തെക്കെ ഗ്രാമം വഴി റോഡിനു പോയാലോ പത്തു
മിനിട്ടു കൊണ്ട് ടി ടി ഐ യിലെത്താം. ആഴ്ചയിലൊരിക്കലും ഒന്നിച്ചുള്ള അവധി
ദിവസങ്ങളിലും മാത്രം വീട്ടിലേക്ക് മടക്കം.കൂടെ ഷാജിയും ഫിറോസും.. പത്താം
തരവും പ്രീഡിഗ്രിയും കഴിഞ്ഞു നിൽക്കുന്ന സമയത്ത് അധ്യാപക പരിശീലനത്തിന്
അഡ്മിഷൻ കിട്ടി വന്നവർ... ഏതെങ്കിലും ഒരു സ്കൂളിലെ സ്ഥിരം ജോലി വിദൂര
സ്വപ്നമായി കൊണ്ടു നടക്കുന്നവർ.. വൈകുന്നേരങ്ങളിൽ ഞങ്ങൾ
നടക്കാനിറങ്ങും... മുറ്റത്ത് കോലമൊക്കെ വരച്ച് സന്ധ്യാനാമം ചൊല്ലുന്ന
വീടുകളുള്ള തെക്കെ ഗ്രാമത്തിലേക്കോ, പൊന്ത പിടിച്ചു കിടക്കുന്ന
പുഴയോരത്തേക്കോ, ചിലപ്പോഴൊക്കെ ഒഴുക്കു കുറഞ്ഞ ഭാഗം നോക്കി അപ്പുറം
കടന്ന് പ്രതിഷ്ഠയേ തെന്ന് തിരിച്ചറിയാത്ത ആ ക്ഷേത്രത്തിന്റെ പടവിലോ വരെ.
പലപ്പോഴും ശവഘോഷയാത്രകൾക്ക് പിന്നണിയായി ചുടുകാട്ടിലേക്ക്.. തണ്ടിൽ
കെട്ടിയുറപ്പിച്ച കസേരയിൽ സർവ്വാഭരണ വിഭൂഷിതനായി ഇരിക്കുന്ന പരേതൻ...
മുമ്പിൽ സദിരു കൊട്ടി കുഴലൂതി നടക്കുന്ന സംഘം.. ശവമടക്കിനുള്ള യാത്രക്ക്
ചെറിയ ഒരുത്സവത്തിന്റെ ഭാവമുണ്ടാകും
       ഒരു ദിവസത്തെ യാത്രയിൽ ഒരു ചായക്കടയിൽ കയറി.. അവിടെ പത്രം
വായിച്ച് നേപ്പാളിലെ വിശേഷങ്ങൾ ഘോര ഘോരം ചർച്ച ചെയ്യുന്ന നാട്ടുകാർ..
അങ്ങിനെ ആ സ്ഥലത്തിന് ഞങ്ങളിട്ട പേരാണ് കാഡ്മണ്ഡു. നേപ്പാളിന്റെ
തലസ്ഥാനം.
        വീടിന്റെ അയൽപ്പക്കത്ത് ഒരു കുടിലുണ്ട്.. ഓല മേഞ്ഞ കൂരയിൽ
കഴിയുന്ന കുടുംബം.. ,കുട്ടികളായ രുക്കുവും ഭാമയും കൃഷ്ണദാസും ദേവദാസും
എപ്പോഴും ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദർശകരാണ്..ആൺ കുട്ടികൾ രണ്ടും എൽപി
സ്കൂളിലും ഭാമ പത്താംതരത്തിലും പഠിക്കുന്നു. പഠിക്കാൻ മോഹമുണ്ടായിട്ടും
പണമില്ലാത്തതിനാൽ പ്രിഡിഗ്രി പകുതിയിൽ പതറി നിർത്തി രുക്കു.
ആ വ്യസനം കൊണ്ടായിരിക്കണം ഞങ്ങളുടെ റിക്കോർഡ് വർക്കിലും
നോട്ടെഴുത്തിലുമൊക്കെ താൽപര്യത്തോടെ വന്നു സഹായിക്കുമായിരുന്നു അവൾ. ഭാമ
കല്ലിച്ചുപോയൊരു പെണ്ണാണ്.. വയസു പതിനഞ്ചായെങ്കിലും  ഉയരം നന്നേ കുറഞ്ഞ്
മെല്ലിച്ച് ഒരു ബോൺസായ് രൂപം. ഞങ്ങൾ മാഷമ്മാരാവാൻ പഠിക്കുന്നവരായതുകൊണ്ട്
പാഠഭാഗത്തെ സംശയങ്ങൾ ചോദിക്കാൻ മിക്കപ്പോഴും അവളെത്തും…
          കഞ്ഞിയും മുട്ട പുഴുങ്ങിയതിനും അപ്പുറത്തുള്ള പാചകമോ കടയിൽ
നിന്നും വാങ്ങുന്ന പാക്കറ്റ് അച്ചാറിനപ്പുറം വിഭവങ്ങളോ ഇല്ലാത്ത ഹോസ്റ്റൽ
ജീവിതത്തിലെ ആൺപിറപ്പുകൾക്ക് ചിലപ്പോളൊക്കെ ചേമ്പുകറിയും രസവുമൊക്കെ വേലി
ചാടിയെത്തും. അന്തിയാകുമ്പോൾ മുമ്പിലെ ഏതെങ്കിലും ഒരു തെങ്ങിൽ കയറി
ഇളനീരോ തേങ്ങയോ കട്ടുപറിക്കും... ഭൂമിയുടെ അവകാശികൾ


കുട്ട്യോൾടെ തന്തക്ക് കിട്ടുന്നത് കുടിക്കാൻ തികയില്ല
        അവരുടെ അമ്മക്ക് ഭർത്താവിനെപ്പറ്റിപ്പറയാൻ കുറച്ചു വാക്കുകളേ
വേണ്ടു.. അതിലപ്പുറം അയൽപ്പക്കത്തെ അന്തിത്തർക്കങ്ങളിൽ കുട്ടികളുടെ
കരച്ചിലിനൊപ്പം വേലി കടന്നെത്താറുണ്ടല്ലോ.കുട്ടികൾക്ക് ചിലപ്പോഴൊക്കെ
എന്തെങ്കിലും ഞങ്ങൾ വാങ്ങിക്കൊടുക്കും.. ഒരു പേന കടലാസുപെൻസിൽ,, മിഠായി
ഒക്കെ.കുട്ടികളുടെ പുന്നാരത്തിന് നിന്നു കൊടുക്കാറുള്ള കൊണ്ട് അവർക്ക്
തന്നോടൊരിത്തിരി ഇഷ്ടം കൂടുതലുമുണ്ട്

എടാ കോഴ്സ് കഴിഞ്ഞാലും നീയിവിടെ നിക്കേണ്ടി വരുന്ന ലക്ഷണമാണ്…
     കൂട്ടുകാരുടെ കളിയാക്കലുകൾ.. പത്താംതരമായതോടെ ഭാമസംശയം ചോദിച്ചു
വരവ് അധികമായി .. അസൈൻമെൻറ് പേപ്പർ വാങ്ങാൻ, റബ്ബർ വാങ്ങാൻ, പേന വാങ്ങാൻ,
മൈലാഞ്ചി വാങ്ങാൻ എന്നൊക്കെപ്പറഞ്ഞ് അഞ്ചും പത്തുമായി വാങ്ങാൻ തുടങ്ങി

ചേട്ടാ കടമായിട്ട് മതി.. വാൾ ചാമ്യാർ തേങ്ങയിടാൻ വന്നാ മടക്കിത്തരാ…
      വാൾച്ചാമി തേങ്ങയിടീക്കാൻ തുടങ്ങിയാൽ വാരിക്കൂട്ടാനും, കുട്ട
നിറയ്ക്കാനുമൊക്കെ കുട്ടികൾ കൂടും.. രണ്ടുറുപ്പികയും ചില്ലറയുമൊക്കെ അയാൾ
കൊടുക്കുന്നത് കൂട്ടി വച്ച് ചില ദിവസം അവൾ കടം കുറശേ വീട്ടിയിട്ടുമുണ്ട്…

കടം കൊടുക്കലൊക്കെ നിർത്തിക്കോ... നമ്മള് ഒരു മാസം കഴിഞ്ഞാ
പോകേണ്ടവരാ...വേണ്ടാത്ത അടുപ്പമുണ്ടാക്കണ്ട... പതുക്കെ അകറ്റാൻ
നോക്കിക്കോ…

കൂട്ടുകാർ ഉപദേശിക്കാൻ തുടങ്ങി. രാത്രി വൈകിയും കുട്ടികൾ ഞങ്ങളോടൊപ്പം
ഇരിക്കുന്നതിൽ മറ്റയൽപക്കക്കാർ ഗോസിപ്പ് പറയാൻ തുടങ്ങിയതും അവർ
ഓർമ്മിപ്പിച്ചു.കുട്ടികളെ അകറ്റാൻ കാര്യമില്ലാതെ അവരോട് ദേഷ്യപ്പെടാനും
തിരക്കു നടിക്കാനുമൊക്കെ തുടങ്ങി. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു.ഒരു
ദിവസം അവരുടെ അമ്മ വന്ന് ഓരോന്നു പറഞ്ഞു കരയാൻ തുടങ്ങി…

നിങ്ങളും പോവാണല്ലേ... വഴിപോക്കൻമാരെ സ്നേഹിക്കാൻ പാടില്ല… അവര്
ഒരിക്കപ്പോകും. പോയാൽ പിന്നെ ആ വിഷമം കാണും.

ഭാമയോട് ഒരു ദിവസം ഇത്തിരി കടുപ്പിച്ച് പറഞ്ഞു..

പിന്നേ.. കടം കൂടിക്കൂടി ഇപ്പോ നൂറ്റി നാൽപ്പന്തഞ്ചുമായി.. ഞങ്ങൾക്കിനി
ഇവിടെ ഒരു മാസേ ഉള്ളൂ... അതിന് മുമ്പ് തന്നു വീട്ടണം…

വീട്ടാം ചേട്ടാ... ചാമ്യാർ തേങ്ങയിടാൻ വരട്ടെ.

പിന്നേ... അയാൾ തന്നാ പരമാവധി അഞ്ചു രൂപ കിട്ടും... അതൊന്നും
എനിക്കറിയണ്ട.. എനിക്കെന്റെ കാശു കിട്ടണം…

ചേട്ടൻ ഇങ്ങനെയൊന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടല്ലല്ലോ…. ഞാൻ കടം
വീട്ടിക്കൊള്ളാം….അന്നവൾ കരഞ്ഞുകൊണ്ടാണ് മടങ്ങിയത്.
പിന്നെ പിന്നെ ഭാമ പഴയതുപോലെ വരാതായി.. ഇടക്കൊരു ദിവസം കണ്ടപ്പോൾ താൻ
വീണ്ടും നൂറ്റിനാൽപ്പത്തിയഞ്ചു രൂപയുടെ കണക്കെടുത്തിട്ടു.. അവൾ ഒന്നും
പറയാതെ തല കുമ്പിട്ട് നടന്നു പോയി..
എടാ... അതിനെ വല്ലാതെ മെരട്ടണ്ട ട്ടോ... അത് വല്ലതും ചെയ്താ നീ സമാധാനം
പറയേണ്ടി വരും…

കൂട്ടുകാരുടെ ഭീഷണി.പണം തിരിച്ചു കിട്ടാനായിരുന്നില്ല.. അത് ‘ അവൾക്ക്
തിരിച്ചു തരാനാകില്ലെന്നുമറിയാം.ചോദിക്കുമ്പോൾ അവൾ വിഷമിച്ച് അകന്നു
പോകട്ടെ എന്ന് കരുതിയായിരുന്നു.
        അങ്ങിനെ കോഴ്സ് തീരാനായി.. ഞങ്ങളുടെ പരീക്ഷ അടുത്തു.. ഓരോ
വിഷയത്തിന്റേയും റിക്കോർഡുകൾ ഹാജരാക്കേണ്ട സമയമായി.തിരക്കോട് തിരക്കായി.
ആഴ്ചയിയിലൊരിക്കൽ വീട്ടിലേക്കുള്ള പോക്ക് മുടങ്ങി... രാപകൽ ഒഴിവില്ലാത്ത
വെട്ടലും ഒട്ടിക്കലും...
       അന്ന് കൂട്ടുകാരെല്ലാരും ഇടക്കൊരു ചായ കുടിക്കാൻ പുറത്തു പോയ
വൈകുന്നേരം സമയം.. ഒരു റെക്കോർഡ് ബുക്ക് തീർക്കാൻ വേണ്ടി താൻ
വീട്ടിൽത്തന്നെ ഇരുന്നു. വെട്ടാനും ഒട്ടിക്കാനുമുള്ള പേപ്പറും കത്രികയും
പശയുമായി മല്ലയുദ്ധം നടത്തലാണ് ഒരു ശരാശരി അധ്യാപക വിദ്യാർത്ഥിയുടെ
ജീവിതം
         പെട്ടെന്ന് ഭാമ മുറിയിലേക്ക് കയറി വന്നപ്പോൾ താൻ ഷർട്
തപ്പിയെടുത്ത് ഇടാൻ ഓടി.. അർധ നഗ്നനായി ഒരു പെൺകുട്ടിയുടെ മുമ്പിൽ
നിൽക്കേണ്ടി വരുന്ന ഒരു കൗമാരക്കാരന്റെ ജാള്യത പൊതിഞ്ഞു
ബട്ടൻസിട്ടപ്പോളെക്കും അവൾ മുറിയുടെ ഉള്ളിലേക്ക് കയറി ചുമരിന് മറഞ്ഞു
നിന്നു.. ഇപ്പോൾ പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് ഭാമയെ കാണാൻ കഴിയില്ല.
ഒറ്റക്ക് ഒരു മുറിയിൽ ഭാമയോടൊപ്പം ഇരിക്കേണ്ടി വന്ന സമയം മുതൽ
തന്റെയുള്ളിൽ നുരയുന്ന പേടിയോട് മത്സരിച്ചു കൊണ്ടിരുന്നു..ഒപ്പം പഠിച്ച
പെൺകുട്ടികൾ അടുത്തു പെരുമാറുമ്പോൾ പോലും ഹൃദയമിടിപ്പുയരുന്നതാണ്...
സംസാരിക്കുമ്പോൾ അവരുടെ മുഖത്തു നോക്കുമ്പോൾ വല്ലാത്ത ആഴത്തിലുള്ള തന്റെ
തന്നെ ഉള്ളിലേക്ക് ഇഴയുന്ന ഒരു പാമ്പുണ്ടായിരുന്നു ഒപ്പം…


വിക്കി വിക്കിക്കൊണ്ട് അവളോട് ചോദിച്ചു

ഭാമ എന്തിനാ വന്നത്..?

ചേട്ടാ... ചേട്ടന് ഞാൻ നൂറ്റിനാൽപ്പത്തിയഞ്ചു രൂപ തരാനുണ്ട്... ചേട്ടൻ
തന്നെയല്ലേ പറഞ്ഞത്..? നിങ്ങടെ ക്ലാസ് കഴിയാനായി... അടുത്ത ദിവസം വീട്
ഒഴിയണം.. അതിന് മുമ്പെ കടം വീട്ടണമെന്ന്….?
അതിനിപ്പോൾ ഇവിടെ? എന്താ പണം കൊണ്ടുവന്നിട്ടുണ്ടോ??
അത്... ചേട്ടാ...

തന്റെയടുത്തേക്ക് അവൾ ഒന്നുകൂടി നീങ്ങിയിരുന്നപ്പോൾ അവളിൽ നിന്ന് ഒരകലം
പാലിക്കാൻ വേണ്ടി ഞാനും നീങ്ങി..

അത് ചേട്ടാ... എന്റെ കയ്യിൽ പൈസയില്ല... ആരും തരാനുമില്ല... ചേട്ടനറിഞ്ഞൂടെ..

അപ്പോൾ തരില്ലെന്നല്ലേ.. ഇല്ലങ്കിൽ വേണ്ട... പൊയ്ക്കോ…

അതല്ല ചേട്ടാ... ചേട്ടനും ജോലി ഇല്ലല്ലോ... ചേട്ടന്റെ വീട്ടുകാർ തന്ന
പൈസയല്ലേ…? വാങ്ങീട്ട് തരാതിരുന്നത് എനിക്ക് വെഷമമാണ്... അതോണ്ട്…

    അവൾ തന്റെ കയ്യിലേക്ക് കയറിപ്പിടിച്ചപ്പോൾ ഒരട്ടയെ കുടഞ്ഞെറിയും പോലെ
ഞാൻ തട്ടി മാറ്റി...മുറിയുടെ വാതില്കലേക്ക് എല്ലാർക്കും
കാണാവുന്നയിടത്തേക്ക് മാറിയിരുന്നു.. ആരെങ്കിലും കണ്ടു വന്നാലുള്ളതോർത്ത്
ചങ്കിലെ വെള്ളം വറ്റി..അവളാകട്ടെ ചുമരിന്റെ ഭാഗത്തു മറഞ്ഞു നിന്ന്
പിന്നെയും ഉള്ളിലേക്ക് വലിക്കുകയാണ്.

ചേട്ടൻ എന്താന്നു വച്ചാൽ ചെയ്തോളൂ.. അല്ലാണ്ടെ കടം വീട്ടാൻ എനിക്ക് വേറെ വഴീല്ല.

എന്തു ചെയ്യാൻ…??

ചേട്ടന് ഇഷ്ടമുള്ളതൊക്കെ…

അവൾക്കൊരു തരി പോലും ജാള്യതയില്ല.. പതിനഞ്ചു വയസുകാരിയായ ഒരു
പെൺകുട്ടിയുടെ ലജ്ജയില്ല.. എല്ലാം തീരുമാനിച്ചുറച്ച് ആത്മഹത്യ ചെയ്യാൻ
പുറപ്പെട്ടവരുടെ ഭാവം…

ഇഷ്ടമുള്ളതൊക്കെയെന്ന് പറഞ്ഞാൽ? നീ പൈസ തിരിച്ചു തരണ്ട പോയേ.. അല്ലങ്കിൽ
ഞാനിപ്പോ പുറത്തു പോകും…

ചേട്ടാ... വേറെ ഒരു വഴീം ഇല്ലാഞ്ഞിട്ടാ...അവൾ കരച്ചിലിന്റെ വക്കോളമായി
    ബോൺസായ് രൂപം വിട്ട് ഭാമ വലുതാവുകയാണ്.. തന്നെക്കാൾ ഉയരത്തിൽ.. ആകാശം
മുട്ടെ .പതിനഞ്ചു വയസിൽ ജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്ത പെൺകുട്ടി..
പറയുന്നതോ ചെയ്യുന്നതോ എന്തെന്ന് ആലോചിക്കാനുള്ള കഴിവില്ലാത്തവൾ.. അതോ
എല്ലാം അറിയുന്നവളോ

വേഗം ചേട്ടാ... കുറച്ചു കഴീമ്പളേക്കും വീട്ടിൽ അമ്മ വരും.. അതിന് മുമ്പേ
എനിക്ക് പോണം. ഇവിടേം ചേട്ടന്റെ കൂട്ടുകാര് വരില്ലേ.. വേഗം..

അവൾ പിന്നെയും തന്നെ പിടിച്ചു വലിച്ച് അവളിലേക്ക് അടുപ്പിക്കുകയാണ്..
അഴിഞ്ഞു പോകാൻ നിൽക്കുന്ന അവളുടെ മേൽക്കുപ്പായത്തിനുള്ളിലൂടെ  അവളുടെ
അടിയുടുപ്പുകൾ തെളിയുന്നു. മെല്ലിച്ച കൈകൾക്ക് കാരിരുമ്പിന്റെ ദൃഢത...
തന്റെ ബലം കുറഞ്ഞ് താനവളിലേക്ക് അടുക്കുകയാണോ എന്ന തോന്നലിൽ നിന്ന്  ഞാൻ
‍ഞെട്ടിക്കിതച്ചു..
    ഭാമക്കിപ്പോൾ ഒരു കൂറ്റൻ പക്ഷിയുടെ മുഖമാണ്.. ഭൂമിക്കു മേൽ പറക്കുന്ന
അതിന്റെ കണ്ണുകൾ തന്നെ തിരയുകയാണ്.. ഇറുക്കാൻ വേണ്ടി വിടർത്തിപ്പിടിച്ച
അതിന്റെ കാലുകൾ വല്ലാതെ താഴത്തേക്ക് തൂങ്ങിക്കിടക്കുന്നു. വല്ലാതെ
വെളുത്തു വിളറിപ്പോയ അതിന്റെ അടിഭാഗം എനിക്കുകാണാനുണ്ട്.

ചേട്ടാ.. വേറെ ഒന്നും തരാനില്ലാത്തോണ്ടാ…അവൾ കരഞ്ഞു പോയിരുന്നു
     അവൾ ചാരിനിന്ന ചുവരിൽ നിന്നും അടർന്ന് തന്റെ നേരെ നടക്കുന്നതു കണ്ട്
അറക്കാൻ പിടിച്ചിടത്തു നിന്ന് കുതറിയോടുന്ന പോത്തിനെപ്പോലെ ഞാൻ
മുറിയിറങ്ങി പുറത്തേക്ക് ഓടി.
ഭാമ ഇപ്പോഴും പിറകേയുണ്ട്...

ശിവപ്രസാദ് പാലോട്

No comments:

Post a Comment