kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, May 23, 2017

7:30 AM

കരിന്തിരി


എന്റെ ചിതലരിച്ച നാഡികൾ
നിന്റെ വിരൽത്തുമ്പിലെ
വൈദ്യുതി കൊണ്ട്
ഉയിർത്തെഴുന്നേൽക്കട്ടെ

നിലച്ചുപോയ
ഹൃദയത്തിന് മേൽ
ഒരുമ്മ കൊണ്ട്
ചലനമാവട്ടെ

ഇടറിപ്പോകുന്ന
ശ്വാസമൊക്കെയും
ഗാനമാകട്ടെ
ഒരു പുല്ലാങ്കുഴലായ്
ചുണ്ടുകളോടിണചേരുക

ജs പിടിച്ച നെറുകയിലേക്ക്
ആസക്തിയുടെ സർപ്പങ്ങളായ്
നിൻ വിരലുകളാഴ്ന്നു പോകട്ടെ..

ഉമിനീരുകളൊന്നിച്ച്
അസ്തമിക്കപ്പെട്ട
വാക്കുകളൊക്കെയും
രസനയിൽ തീയായ് വന്നുദിക്കട്ടെ..

നിർജീവകോശങ്ങളിൽ
നിൻ നഖ, ദന്തക്ഷതങ്ങളിൽ
നിന്ന് തൃപ്തിയുടെ
നിണം പൊടിയട്ടെ

പലായനം ചെയ്ത
ഉറവകളൊക്കെയും
നിന്റെ ദീർഘാലിംഗനത്തിൽ
സമുദ്രം തേടി ശാന്തമാവട്ടെ

ആലസ്യത്തിന്റെ
അഗ്നി കോണിൽ
ആയിരം മഴവില്ലുകളായി
പുഞ്ചിരിയൊളിപ്പിച്ച്

സുചികളെല്ലാം താഴ്ത്തി
അങ്കനങ്ങളെല്ലാം പൂജ്യമാക്കി
കാലിൽ നിന്നും
മുഖത്തേക്ക് വലിച്ചിടുന്ന
ആശുപത്രിപ്പുതപ്പിനുള്ളിൽ

ഹേ... മരണമേ
ഈ ഘനമൗനയാമത്തിൽ
നിനക്കുമെനിക്കും
ഇതു മധുവിധു

Sunday, May 21, 2017

4:54 AM

കറിക്കത്തി...



                                                    ഒപ്പം ജോലി ചെയ്തിരുന്ന പീതാംബരന്റെ വീട് നഗരത്തിനടുത്തുള്ള ഹൌസിംഗ് കോളനിയിലാണ് .പെൻഷൻ പറ്റിയതിൽ പിന്നെ കൂടി ക്കാഴ്ചകൾ കുറഞ്ഞു... അവൻ നഗരത്തിന്റെ തിരക്കിലും താൻ ഗ്രാമത്തിന്റെ ഉള്ളൊതുക്കത്തിലേക്കും ചുരുണ്ടു... ഇന്ന് സമയമുണ്ട്.. അവനെ ഒന്ന് കാണണം..

             സ്റ്റോപ്പില്‍ നിന്നും ഏറെ അകലത്തില്‍ അല്ലെന്നും ഏതു ഓട്ടോക്കാരനോട് അവന്റെ പേര്‍ പറഞ്ഞാലും കൊണ്ട് എത്തിക്കുമെന്നും അവന്‍ മുമ്പ് പറഞ്ഞിരുന്നു ..ഓട്ടോ പിടിക്കണ്ട ..നടക്കാം എന്ന് വച്ചു ..ടാറിട്ട റോഡ് ആണ് തലങ്ങും വിലങ്ങും ..മുറ്റങ്ങള്‍ ഒക്കെ ടൈല്‍ വിരിച്ചു കൂറ്റന്‍ ഗെയിറ്റുകള്‍ ഒക്കെ ഉള്ള ഒരേ മുഖച്ഛായ തോന്നിപ്പിക്കുന്ന വീടുകള്‍ ..അവന്റെ വീട്ടുപേര് ധനശ്രീ എന്നാണ്.. ഒരു ബാങ്കില്‍ കാഷ്യര്‍ ജോലി ചെയ്യുന്ന  ഒരാള്‍ വേറെ എന്ത് പേരിടാന്‍ ആണ് എന്നാണത്രേ പുതിയ വീട് വാങ്ങിച്ചു മാറുമ്പോള്‍ അവന്റെ മകന്‍ അവനോടു ചോദിച്ചത് ...
                                   
                          ചില വീടുകളില്‍ നന്നേ ചെറുപ്പം ഉള്ള മാവുകള്‍ ..നിറയെ മാങ്ങയും ..ഒട്ടുമാവുകള്‍ ആയിരിക്കണം ..പഴേ പോലെ പടര്‍ന്നു പന്തലിച്ചു നിക്കുന്ന മാവുകളൊക്കെ ഒക്കെ ഇത്തിരി സ്ഥലത്ത് എങ്ങിനെ വളര്‍ത്താന്‍ പറ്റും ..പക്ഷെ ആ മാങ്ങകളുടെ രുചി ഒട്ടു മാങ്ങകള്‍ക്ക് കിട്ടില്ല ..തെങ്ങുകളും ഉണ്ട് ..വലിയ സ്കൂള്‍ ബാഗും തൂക്കി നില്‍ക്കുന്ന കുട്ടികളെപ്പോലെ ..തേങ്ങ കൊണ്ട് തെങ്ങിനെ കാണാത്ത പോലെ ..ഒക്കെ പുതിയ ഇനങ്ങള്‍ ആയിരിക്കണം .ചില വീടിന്റെ ഒക്കെ മുകളില്‍ വലിയ പന്തലും ചട്ടികളും ഒക്കെ കാണാം ..പച്ചക്കറി കൃഷി .മട്ടുപ്പാവിലെ കൃഷി അല്ലെ ഇപ്പോളത്തെ ഫാഷന്‍  ..
                            എതിരെ ഒരു മോട്ടോര്‍ സൈക്കിള്‍ വരുന്നത് കണ്ടു അല്പം വശമൊതുങ്ങിയായി നടപ്പ് .അതിശയമായിപ്പോയി .ഒരു പെണ്‍കുട്ടി ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരികയാണ് .പിറകില്‍ മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട് .പെണ്‍കുട്ടികള്‍ സാധാരണ ചെറിയ വണ്ടികള്‍ ഒക്കെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് .ഇത് ആദ്യമായായിരുന്നു ..വഴിയില്‍ ഒരിടത്ത് കരാട്ടെ പരിശീലത്തിന്റെ ബോര്‍ഡ് കണ്ടു .പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ്സുകള്‍ എന്ന് വലിയ അക്ഷരത്തില്‍ ..
                                    നടന്നു നടന്നു ധനശ്രീ എന്ന ബോര്‍ഡു വച്ച ഗെറ്റ് കണ്ടു ..എങ്ങിനെ നോക്കിയിട്ടും തുറക്കാന്‍ പറ്റുന്നില്ല ..കുറെ ശ്രമിച്ചപ്പോളാണ് ഗേറ്റിന്റെ നടുവിലെ പാളിയില്‍ ഒരാള്‍ക്ക്‌ കടക്കാന്‍ പാകത്തില്‍ ഒരു ചതുരവും തണ്ടും വേറെ കണ്ടത് ..ഓരോ വീടിനും എന്തെല്ലാം രഹസ്യങ്ങള്‍ ..അത് തുറന്നു .ചരല്‍ വിരിച്ച മുറ്റത്തേക്ക്‌ കടന്നു ..ഒന്ന് രണ്ടു മുരടനക്കി ..എത്തിപ്പാളി നോക്കി ..നായയൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി ..പണ്ടൊക്കെ വീടുകളില്‍ ചെല്ലുമ്പോള്‍ ഉള്ള ശീലം ആണ് ..വിളിച്ചു ചെന്നില്ലെങ്കില്‍ വളര്‍ത്തുനായുടെ കടി ഉറപ്പാണ് ..ഓരോ വീട്ടിലും കാണും ഒന്നോ രണ്ടോ എണ്ണം ...


            ഗംഭീരന്‍ വീടാണ് ..ഇരുനില .കോളിങ്ങ് ബെല്ലടിച്ചപ്പോൾ ആദ്യം ഒരനക്കവും ഉണ്ടായില്ല ..ആളില്ലേ എന്ന് സംശയിച്ചു പുരക്കു ചുറ്റും ഒരാവൃത്തി നടന്നു ..ജനാലയില്‍ ഒക്കെ ഒന്ന് മുട്ടി നോക്കി ..പിന്നെയും കോളിംഗ് ബെല്‍ അമര്‍ത്തിഅടിച്ചു ...ആളില്ലേ എന്നൊരു ചോദ്യം വെറുതെ എറിഞ്ഞു .കുറച്ചു കഴിഞ്ഞു  ഒരു പെൺകുട്ടി വാതിൽ പാതി  തുറന്നു...

പീതാംബരൻ ഇല്ലേ..?

മുത്തഛനും മുത്തശിയും  പുറത്തു പോയല്ലോ... ഇപ്പൊ വരുമെന്ന് പറഞ്ഞു.

എന്നാൽ ഞാനിവിടെ ഇരുന്നോട്ടെ...? പീതാംബരന്റെ ഒപ്പം ജോലി ചെയ്തയാളാ....... അവൻ വന്ന് കണ്ടിട്ടേ പോകുന്നുള്ളൂ...
ആ സ്വാതന്ത്ര്യത്തോടെ അവളുടെ സമ്മതമില്ലാതെ തന്നെ വാതിലൂടെ കയറി  സോഫയിൽ ഇരുന്നു.. അവൾക്കറിയില്ലല്ലോ പീതാംബരനും ഞാനും തമ്മിലുള്ള ബന്ധം...

വിരാമം പോലെ നിന്നിരുന്ന അവള്‍ വാതിലിന്റെ അടുത്തുനിന്നും മാറി വിസിറ്റിംഗ് റൂമിനെയും ഡൈനിംഗ് ഹാളിനെയും വേര്‍തിരിക്കുന്ന കര്‍ട്ടനുപിറകിലേക്ക്  ചോദ്യചിഹ്നം പോലെ മായാന്‍ ശ്രമിച്ചു .

മോളുടെ പേരെന്താ ?

    ഒരു ചോദ്യം കൊണ്ട് അവളെ ഞാന്‍ ചേര്‍ത്തു നിര്‍ത്താന്‍ നോക്കി ..
പീതാംബരന്റെ പേരക്കുട്ടിയാകണം ..നേരെത്തെ കണ്ടിട്ടില്ല ..കണ്ടിട്ട് പതിനാറോ പതിനേഴോ ആയിക്കാണും ..മകന്റെ വിവാഹത്തിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പോയത് ഓര്‍മയില്‍ വന്നു മിന്നി .


പഞ്ചമി പി എസ് നായര്‍ .

ആഹാ നല്ല പേരാട്ടോ ..

      അതിലെ പി പീതാംബരന്‍ ആകും എന്ന് മനസ്സില്‍ ആലോചിച്ചു .പേരുകള്‍ ഒക്കെ എന്തെല്ലാം തരത്തില്‍ മാറുന്നു എന്നൊരു പിടിയും ഇല്ല ..ഈയിടെ മകന്റെ കുട്ടി വീട്ടില്‍ പറയുന്ന കെട്ടു .അവളുടെ ഒരു കൂട്ടുകാരിയുടെ പേര് അചുന എന്നാണത്രേ ..അവളുടെ അച്ഛന്‍ പാര്‍ടിക്കാരന്‍ ആയതു കൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നതിന്റെ ചുരുക്കം അവള്‍ക്കു പേരിട്ടതാണത്രേ ..

             തിടുക്കപ്പെട്ടു ഉണ്ടാക്കിയ ഒരു ഇളം ചിരിയോടെ അവള്‍ പിന്നെയും ഉള്ളിലേക്ക് പോകാന്‍ ഒരുങ്ങി ..അവളിട്ട ഉടുപ്പ് അവളെ ഒരു പൂമ്പാറ്റയെ പോലെ തോന്നിപ്പിച്ചു ...അനേകം ഞൊറികളും അലുക്കുകളും തൊങ്ങലും ഒക്കെ ഉള്ള എല്ലാ നിറങ്ങളും കൂടി മറിഞ്ഞ ഒരുടുപ്പ്‌ ..

മോളുടെ ഉടുപ്പ് നന്നായിട്ടുണ്ട് ട്ടോ ..മുത്തശന്‍ എടുത്തു തന്നതാണോ ?

അല്ല അച്ചന്‍ എടുത്തു തന്നതാ ..

അവളുടെ കണ്ണുകളിലൂടെ എന്തൊക്കെയോ ഭാവങ്ങള്‍ മുങ്ങിയും മറിഞ്ഞും പോകുന്നു ..ഇപ്പോളത്തെ കുട്ടികള്‍ ഒക്കെ ഇങ്ങിനെയാ ..ഒരു ചോദ്യവും അവര്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല ...ഉത്തരങ്ങളും അലക്ഷ്യങ്ങള്‍ ആയിരിക്കും ..നല്ല പൊടിപ്പുള്ള കുട്ടി ..നടക്കുമ്പോള്‍ ഒരു താളം അവള്‍ സൂക്ഷിക്കുന്നപോലെ ..

മോള്‍ നൃത്തം പഠിച്ചിട്ടുണ്ടോ

എന്താ അങ്ങിനെ ചോദിച്ചത് ..?

അല്ല നടക്കുന്ന കണ്ടപ്പോള്‍ തോന്നി ..വീട്ടിലെ കുട്ടിയും നൃത്തം ഒക്കെ പടിക്കുന്നുണ്ടേ ..ഗുരുവായൂര്‍ ആയിരുന്നു അരങ്ങേറ്റം ...ഭയങ്കര ചിലവാ ..ഡാന്‍സ് ടീച്ചര്‍ക്ക് ഇരുപത്തയ്യായിരം ..കൂടാതെ കസവ് സാരി തന്നെ ദക്ഷിണ വേണം എന്ന് നിര്‍ബന്ധവും ..പക്ക മേളക്കാര്‍ക്കും മേയ്ക്കപ്പുകാര്‍ക്കും  ദക്ഷിണ വേറെ ..ചെലവു താങ്ങില്ല കുട്ട്യേ ...അരങ്ങേറ്റം കഴിഞ്ഞതോടെ നിര്‍ത്തി ..

അവള്‍ ഉടുപ്പ് ഒന്ന് കൂടി പിടിച്ചിട്ടു ശരിയാക്കി ..ഊര്‍ന്നു പോയിരുന്ന ഷാള്‍ എടുത്തു ശരിക്കിട്ടു ..ഡൈനിംഗ് ഹാളിലെ കസേരയില്‍ കര്‍ട്ടനു പിന്നില്‍ പോയി ഇരുന്നു ..

ഞാന്‍ ടീപ്പോയിയുടെ മുകളില്‍ ഇരുന്ന പത്രവും വാരികകളും എല്ലാം അലസമായി മറിച്ചുനോക്കിക്കൊണ്ടിരുന്നു ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ .

മോളെ അച്ഛനും അമ്മയുമൊക്കെ എവിടെ ?

അവര്‍ ഒരു കല്യാണത്തിനു പോയി ..

മോള്‍ ഒറ്റക്കാ വീട്ടില്‍ അല്ലെ ...

അകത്തു നിന്നും ഉത്തരമുണ്ടായില്ല ...പാദസരങ്ങളിട്ട രണ്ടു കാലുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ പറ്റുന്നത് ..

അതെന്താ മോള്‍ പോകാഞ്ഞത് ..?

പോരണ്ട പറഞ്ഞു ...

അതെന്താ അവര്‍ അങ്ങിനെ പറഞ്ഞത് ..?

ഒന്നൂല്യ ..പോയില്ലാന്നു മാത്രം ...

പോകായിരുന്നു മോളെ ...ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കെണ്ടിയിരുന്നില്ലല്ലോ ?

അകത്തു നിന്നും ഒരു മൂളല്‍ മാത്രം  കേട്ടു..ചിലപ്പോള്‍ പറ്റാത്തോണ്ട് ആയിരിക്കും എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..ഇപ്പോളെത്തെ കുട്ടികള്‍ ഒക്കെ നേരെത്തെ മുതിരും ...

മോള്‍ എന്തിനാ പഠിക്കുന്നത് ..?

പ്ലസ് ടു

നല്ല മാര്‍ക്കൊക്കെ ഉണ്ടോ ?

ഉം

വീട്ടിലെ കുട്ടി പത്തിലാ ..കണ്ടമാനം പഠിക്കാന്‍ ഉണ്ടാകും അല്ലെ ?

ഉം

അവള്‍ കര്‍ട്ടനു പിറകില്‍ നിന്നും എഴുനേറ്റു വന്നു ..കൈ എത്തിച്ചു ടീപ്പോയിമേല്‍ ഇരുന്ന മൊബൈല്‍ എടുക്കാന്‍ ആഞ്ഞു ...അതവളുടെ കയ്യില്‍ നിന്നും താഴെ വീഴുകയും ചെയ്തു ...ബാറ്ററിയും പുറം കവരും വേര്‍ പിരിഞ്ഞു അത് മൂന്നു കഷണം ആയി മാറിയിരുന്നു ..കവര്‍ വന്നു എന്റെ കാല്‍ച്ചുവട്ടില്‍ വീണു ...

അയ്യോ ഫോണ്‍ കേടായോ മോളെ ..?

അവള്‍ അവളുടെ അരികില്‍ വീണ ബാറ്ററി അടുത്ത കഷണത്തില്‍ ചേര്‍ത്ത് വച്ചു പിന്നെയും അകത്തേക്ക് പോകാന്‍ ഒരുങ്ങി ..

ദാ മോളെ കവര്‍ ..ഞാന്‍ അതെടുത്ത് അവളുടെ അടുത്തേക്ക് നടന്നു ..അവള്‍ അവിടെ നിന്നും എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് നടന്നു ..അതിനിടയില്‍
അവിടെ വച്ചോളൂ എന്ന് വിളിച്ചു പറഞ്ഞു ..ഞാന്‍ അവള്‍ ഇരുന്ന കസേരയില്‍ കവര്‍ വച്ചു പിന്നെയും  സോഫയില്‍ വന്നിരുന്നു ..കുറെ നേരത്തേക്ക് പിന്നെ ഒച്ചയൊന്നും ഇല്ല ..

വന്ന സമയം ശരിയായില്ല ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ ? ഈ കുട്ടി ഉണ്ടായത് നന്നായി..കാത്തിരിക്കുന്നതിനു ഇടയില്‍ വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാലോ ..അവള്‍ ചിലപ്പോള്‍ അടുക്കളയില്‍ എനിക്കായി എന്തെങ്കിലും വെള്ളം കലക്കുകയായിരിക്കും ..അല്ലെങ്കില്‍ ചായയോ കാപ്പിയോ ...ഇപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ വല്ലതും അറിയുമോ ആവോ ,,..

അകത്തു നിന്നും ആരോടോ ഫോണില്‍ സംസാരിക്കുന്നത്  അവ്യക്തമായി കേട്ടു..അല്ലെങ്കിലും കുറച്ചു ദൂരെ നിന്നുള്ള ചെറിയ ശബ്ദമൊന്നും ഇപ്പോള്‍ കേള്‍ക്കാതായി ..രണ്ടു ചെവിയും അമ്പത് ശതമാനമേ കേള്‍വി ഉള്ളൂ ..മെഷീന്‍ വക്കേണ്ടി വരും എന്നാണു കഴിഞ്ഞ മാസം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ..പ്രായമായി വരികയല്ലേ ..പതുക്കേ പതുക്കെ ഒന്നും കേള്‍ക്കാതാകുമായിരിക്കും ..


ഒന്ന് വേഗം വരുന്നുണ്ടോ ...? ഞാന്‍ ഇവിടെ ഒറ്റക്കാ എന്നറിയില്ലേ ..എന്നൊക്കെ അവള്‍ കയര്‍ത്തു പറയുന്നുണ്ട് ..പാവം ..താനിപ്പോള്‍ എത്തിയത് ഒരു കണക്കിന് നന്നായി അവള്‍ക്കും ഒരു കൂട്ടായല്ലോ ..അല്ലെങ്കില്‍ അവള്‍ ഒറ്റയ്ക്ക് ഈ വീട്ടില്‍ പേടിച്ചു ഇരിക്കണ്ടേ ..

മോളെ പേടിക്കണ്ടാ ട്ടോ ..ഞാന്‍ മുത്തശന്‍ വന്നിട്ടേ പോകുന്നുള്ളൂ ...ഒറ്റയ്ക്ക് ഇരിക്കണ്ട ..മോള്‍ക്ക്‌ ആയീച്ചാല്‍ ഊണ് കഴിച്ചോ ട്ടോ ..

ഞാന്‍ അകത്തേക്ക് ഒന്ന് നോക്കി പറഞ്ഞു ...

എനിക്ക് പേടിയൊന്നും ഇല്ലല്ലോ അതിനു ..ഞാന്‍ ചെറിയ കുട്ടി ഒന്നും അല്ലല്ലോ ...

അവളുടെ ഉത്തരത്തില്‍ നേരെത്തെ ഇല്ലാത്ത കനം.പെണ്‍കുട്ടികളായാലും വേണം ധൈര്യം ..ഭാവിയില്‍ ഒരു വീട് കൊണ്ട് നടക്കേണ്ടതല്ലേ ..വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നില്ലേ ..നാല്പതാം വയസ്സില്‍ ആയിരുന്നു തന്റെ കല്യാണം ..വീടോ ആളൊഴിഞ്ഞ ഒരു പാടത്തിന്‍ വക്കത്ത് ..താന്‍ ജോലി കഴിഞ്ഞു വരും വരെ ദേവകി എങ്ങിനെ പേടിക്കാതെ ഒറ്റയ്ക്ക് ഇരുന്നു കാണും ? അന്ന് ഇന്നത്തെ പോലെ ടി വി യും ഫോണും ഒന്നും ഇല്ലാത്ത കാലം ..

അവള്‍ പിന്നെയും  ഫോണില്‍ വിളിക്കുന്നുണ്ട് ..വേഗം വരില്ലേ ..എന്നൊക്കെത്തന്നെ ചോദ്യങ്ങള്‍ ..അവള്‍ പിന്നെയും കര്‍ട്ടനു പിറകിലെ കസേരയില്‍ വന്നിരുന്നു ..കര്‍ട്ടന്‍ ചെറുതായി നീക്കി .ഇപ്പോള്‍ എനിക്കവളെ മുഴുവനായും കാണാം .അവള്‍ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ട് ..ചിലപ്പോള്‍ പീതാംബരന്‍ വരുന്നുണ്ടോ എന്ന് നോക്കുകയാവണം.വീട്ടിലെ കുട്ടിയും ഇങ്ങിനെയാ ..പെന്‍ഷന്‍ വാങ്ങി ചെല്ലുമ്പോള്‍ എപ്പോളും ഒരു പൊതി കയ്യില്‍ കരുതും .അത് അവള്‍ക്കുള്ളതാണ് ..കുട്ടികള്‍ക്ക് അതൊക്കെ അല്ലെ ഒരു സന്തോഷം ..അച്ഛന് ഇപ്പോളും അവള്‍ ഇള്ളക്കുട്ടി ആണെന്നാ വിചാരം എന്നൊക്കെ മകന്‍ തന്നെ കളിയാക്കും ..എന്നാലും പുറത്ത് പോയി വരുമ്പോള്‍ പതിവ് മുടക്കിയിട്ടില്ല ഇതു വരെ .

മോള്‍ക്ക്‌ കോളേജില്‍ കൂട്ടുകാരൊക്കെ ഇല്ലേ ?

പിന്നെ ഒത്തിരി പേരുണ്ട് ..എന്റെ ഫ്രണ്ടിന്റെ പപ്പയാ ഇവിടത്തെ എസ് ഐ .
പിന്നെ വേറെ ഒരാളുടെ മമ്മിയാ പഞ്ചായത്ത് പ്രസിഡന്റ്റ്..ഇവിടെന്നു നാലാമത്തെ വീടുകളാ ..

നന്നായി മോളെ ..കൂട്ടുകാര്‍ ധാരാളം വേണം ..മോള്‍ടെ മുത്തശനും ഞാനും അങ്ങിനെ ആയിരുന്നു ..ഒരു പാത്രത്തില്‍ നിന്നായിരുന്നു ഊണ്..ലവനും കുശനും എന്നൊക്കെ ആയിരുന്നു ഞങ്ങളെ ഓഫീസില്‍ കളിയാക്കിയിരുന്നത് ..ഒക്കെ ഒരു കാലം ..എങ്ങിനെ കഴിഞ്ഞിരുന്ന ആളുകളാ ...ഇപ്പൊ കണ്ട കാലം മറന്നു ..

മോള്‍ടെ കഴുത്തിലെ മാല എത്ര പവനാ ? അച്ചന്‍ വാങ്ങി തന്നതാവും ല്ലേ ..ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ സ്വര്‍ണത്തിന് ഒക്കെ ഇന്നത്തെ അപേക്ഷിച്ച് നിസാര വിലയെ ഉള്ളൂ .അന്ന് ശമ്പളവും അങ്ങിനെയാ ട്ടോ ..കുവായിരുന്നു .അന്നത്തെ ഒരു പതിനായിരത്തിനു ഇന്നത്തെ ഒരു ലക്ഷത്തിന്റെ മേല്‍ വിലയുണ്ടാകും ..

  ഇത് ഫാന്‍സിയാ ...അവള്‍ ഉടുപ്പിന്റെ ഷാള്‍ മാല കാണാത്ത വിധം മറച്ചിട്ടു ഇടതു കൈയ്യിലെ വളകള്‍ക്ക് മേല്‍ വലതു കൈ അമര്‍ത്തി വച്ചു .


മുത്തശന്‍ ഒരു പൈസ വെറുതെ കളയില്ല ട്ടോ ..നല്ലപോലെ പണം ഉണ്ടാകും അവന്റെ ബാഗില്‍ ഇപ്പോളും ..അല്ലെ മോളെ ..ഞങ്ങള്‍ ഒക്കെ അങ്ങിനെ വളര്‍ന്നവരാ ..ചെലവക്കുന്നെടത്ത് എന്തിനായാലും ഒരു കണക്കുണ്ടാകും ..

അറിയില്ല ..അതൊക്കെ അവര്‍ക്കന്നെ അറിയൂ ..അവള്‍ പറഞ്ഞു ..ശരിയാ

കുട്ടിക്ക് എങ്ങിനെ അറിയാനാ ..?അതും പെണ്‍കുട്ടി അല്ലെ ...അവര്‍  വരട്ടെ .വീടൊക്കെ ഒന്ന് നടന്നു കാണണം ..

മുത്തശന്‍ ഇപ്പോള്‍ വരും ന്നാ പറഞ്ഞത് ..അച്ഛനും വരും ..എന്റെ ഫ്രണ്ട് പറഞ്ഞില്ലേ എസ് ഐ യുടെ മോന്‍ ..അവനു എന്റെ നോട്ട് എഴുതിയെടുക്കാന്‍ വേണമെത്രേ ..അവനും ഇപ്പോള്‍ വരും ...അവള്‍ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി ..

മോളേ ഇത്തിരി വെള്ളം കുടിക്കാൻ വേണം..നല്ല ദാഹം .ഉച്ചക്ക് ഒരു ഗുളിക കഴിക്കാനും ഉണ്ട് ..

ഞാന്‍ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ഭാവിച്ചു ..
അവൾ ഒന്നു തറപ്പിച്ചു നോക്കി .. ഇടക്കിടെ തിരിഞ്ഞു നോക്കി ഉള്ളിലേക്ക് പോയി.......

. ദാ വെള്ളം

ഇടം കൈ കൊണ്ട് അവൾ ഗ്ലാസ് നീട്ടി... അവൾ ഇട്ടിരുന്ന ഉടുപ്പിന്റെ ഞൊറികൾക്കിടയിൽ വലതു കൈ കൊണ്ട് ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ അവൾ ഒളിപ്പിച്ചു പിടിച്ച വസ്തു കണ്ട് ഇറക്കുകയായിരുന്ന വെള്ളം എന്റെ തൊണ്ടയിൽ തടഞ്ഞു...അതിന്റെ മിന്നുന്ന വായ്ത്തല എന്നെ നോക്കി അസാമാന്യ ആത്മവിശ്വാസത്തോടെ ചിരിക്കുണ്ടായിരുന്നു..അവളും  ..

2:56 AM

കണ്ണും കാതും

കണ്ണും കാതും
-----------------


അച്ചാ
ഇതിലെ ഒരു വണ്ട്‌  ഉംഉംഉം എന്നു ഒച്ചയുണ്ടാക്കി പറന്നു പോയത്
അച്ചന്‍ കണ്ടോ ?

മോബൈലിലെ ചാറ്റ് മുറിഞ്ഞു പോകുന്നതിന്റെ രസക്കേടില്‍
ഇല്ലല്ലോ ...ഞാന്‍ കണ്ടില്ല എന്ന മറുപടിയോടെ ഞാന്‍ അവനെ നോക്കി


അതേയ് അച്ചാ അച്ഛന്റെ കണ്ണും ചെവിയും  വലുതല്ലേ ..അതാ ചെറുതൊന്നും  കാണുകയും കേള്‍ക്കുകയും ചെയ്യാത്തത് ..എന്റെ കണ്ണും ചെവിയും ചെറുതല്ലേ ..അതാ എനിക്കതൊക്കെ കാണാനും കേള്‍ക്കാനും പറ്റണത്...


ഞാന്‍ എന്റെ കണ്ണും ചെവിയും ഒന്ന് തപ്പി നോക്കി .ശരിയാ അവന്റെതിനേക്കാള്‍ വലുതാണ്‌ ..കണ്ണും ചെവിയും വലുതായി പോയത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ട കാഴ്ചകളുടെയും  ശബ്ദങ്ങളുടെയും ഒരു കണക്ക്  മനസ്സിലൂടെ എഞ്ചുവടി പട്ടിക പോലെ പാഞ്ഞു പോയി .

Sunday, May 14, 2017

8:35 PM

പേരില്ലാപ്പുഴ



കളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും

ഇളവെയിലുകള്‍ നിന്നുടെ കവിളുകള്‍
നുള്ളിച്ചെറുതായിട്ടെന്നോ
അതുകാണാന്‍ നിന്നെപ്പലവുരു
ഇരുകയ്യിലെടുത്തോരോര്‍മകള്‍
കണ്ണുകളില്‍ പൂക്കളുമായി
ഇടവഴിയിലൂടെ വരുമ്പോള്‍
വിരലുകളില്‍ തൂങ്ങി നീയും
കലപിലകള്‍ ചോദ്യവുമായി
ഉരുളും ചെറുകല്ലുകള്‍ മന്ത്രം
ഉരുവിട്ടു മറഞ്ഞൂ കാലം
നീയോ പൊരിമണലില്‍ പോലും
പൂവിട്ടു കളങ്ങള്‍ തീര്‍ത്തു
പല ചുഴികള്‍ നിന്നിലുണര്‍ന്നു
പതപൊട്ടിച്ചിരിയല തീര്‍ത്തു
അനുരാഗമൊളിച്ച മനം പോല്‍
ഉന്മാദമൊഴുക്കായ് നീയും
ഒരു വേളയിലെന്നെ നോക്കി
ചെറുതായൊരു കണ്ണുമിറുക്കി
പല നാളുകള്‍ നീയൊഴുകുമ്പോള്‍
മാനതാരൊരു സാഗരമായി
മംഗല്യത്താലി പണിഞ്ഞെന്‍
കൊന്നമരം നിന്നെക്കാത്തൂ
ചെറു മീനുകള്‍ നിന്നെത്തൊട്ടേ
പുളകങ്ങള്‍ പൊട്ടി വിരിഞ്ഞു
എവിടെത്തെറ്റീ നിന്‍ വഴികള്‍
എവിടെപ്പോയ് നിന്നുടയാടകള്‍
തെരുവോരക്കൊതി കണ്‍മിഴിയും
അഭിസാരികയായോ നീയും
മരവിച്ചൂ നിന്‍ കണ്ണിണകള്‍
പതറിപ്പോം ചുണ്ടുകളല്ലോ
ചതിവലകള്‍ പെട്ടുകുരുങ്ങീ
ചിതറിപ്പോയ് നിന്റെ കിനാവുകള്‍
ഇല്ലിനിമേല്‍ നീയെന്നായി
പാഴ്ക്കാടിന്‍ പ്രേതം മാത്രം
പിളര്‍നാവുകള്‍ കൊണ്ടേ നാഗം
കാമത്താല്‍ നിന്നെയുഴിഞ്ഞു
ചത്തും മലര്‍ന്നും
കെട്ടിക്കിടന്നു നാറിയും
കവിളൊട്ടി
കണ്ണീരുവറ്റി
മെയ്യുണങ്ങി ,മനമുണങ്ങി
വീര്‍പ്പടങ്ങി
തെക്കോട്ട്‌ തലവച്ചു
കാല്‍വിരല്‍ കെട്ടി
കണ്ണിമയടപ്പിച്ച്
കോടിപ്പോം ചുണ്ടുകളമര്‍ത്തി
വെള്ളപുതപ്പിച്ചു
നിന്നെ ചിതയിലേക്കെടുക്കുമ്പോള്‍
കളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും
7:55 AM

വേട്ടയിറച്ചി




മമ്മീ മമ്മീ
ഞങ്ങളിന്ന്
ഒരു സാധനത്തെ പിടിച്ചല്ലോ

മരത്തിന്റെ
മുകളിലായിരുന്നു
രണ്ടെണ്ണം ഉണ്ടായിരുന്നു
ഇലകള്‍ക്കിടയില്‍
ഊഞ്ഞാലുകെട്ടി
രണ്ടും കൂടി എന്തോ
രഹസ്യം പറഞ്ഞു
മുട്ടിയുരുമ്മി
ഒളിച്ചിരിക്കുകയായിരുന്നു ..

ഞങ്ങള്‍ പമ്മി പമ്മി
ഒച്ചയെടുക്കാതെ
തോക്കെടുത്ത്
ഉന്നം നോക്കി ഒറ്റ വെടി
വെളുത്ത കട്ടച്ചോരയൊക്കെ
ഒലിപ്പിച്ചുരുണ്ട്
രണ്ടും തട്ടിപ്പിടഞ്ഞു താഴെ
വീണപാടെ
കരിയിലകള്‍ക്കിടയിലേക്ക്
രക്ഷപ്പെടാന്‍ നോക്കി
ഞങ്ങളുണ്ടോ വിടുന്നു
പിടിച്ചുപിടിച്ചു കൊണ്ടുവന്നു
കത്തിയെടുത്ത്
തോലൊക്കെ ജീവനോടെ
ചെത്തിയുരിഞ്ഞു
പിടയുന്നൊക്കെ ഉണ്ടായിരുന്നു
അനക്കം വിടും മുമ്പേ
കഷണം കഷണമാക്കി
കടിച്ചു പറിച്ചു
രണ്ടിനേം ഈമ്പി വലിച്ചു
കാര്‍ന്നു കാര്‍ന്നു
കൊന്നു തിന്നു
എല്ലൊക്കെ വലിച്ചെറിഞ്ഞു..

നല്ല രസം ഉണ്ട് ട്ടോ
മാങ്ങേടെ ഇറച്ചി ..

Wednesday, May 10, 2017

10:24 PM

സുഹറയും ബാല്യകാലസഖിയും



                      അതിസാധാരണമായ കതാതന്തുക്കളില്‍ നിന്നും ഇതിഹാസം രചിക്കുന്ന സാഹിത്യകാരന്മാരുണ്ട്.അവരില്‍ ഒരാളാണ്
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍. ബഷീറിന്റെ കൃതിയായ ബാല്യകാല സഖി ആരെടുയും ജീവിതത്തില്‍ നിന്ന് ഏറെ അകലെയല്ല ..ആരും അനുഭവിക്കാത്ത വികാരവുമല്ല .ആ കഥയില്‍ നിന്നും ചീന്തിയെടുത്ത കണ്ണീര്‍ കൊണ്ട് പരന്ന അക്ഷരങ്ങളുടെ ഒരേടാണ് സുഹറ.കഥാപ്രസംഗക്കാരുടെ ശൈലി കടമെടുത്ത് പറഞ്ഞാല്‍ അവളാണ് നമ്മുടെ കഥാ നായിക .

ബാല്യകാലസഖി ആദ്യവായനയില്‍ നായകനായ മജീദിന്റെ കഥയായി തോന്നുമെങ്കിലും ബഷീറിന്റെ പിറകില്‍ ആകാശത്തോളം പൊക്കത്തില്‍ നില്‍ക്കുന്ന സുഹറയെ ആ വലിപ്പം കൊണ്ട് നമ്മള്‍ കാണാതെ പോകുകയാണ് .കഥയില്‍ ആദ്യം പരിചയപ്പെടുന്ന ഏഴു വയസ്സുകാരിയായ സുഹറ.തന്റെടത്തിന്റെ ആള്‍രൂപം .എന്തിനും എന്തിനും ഏതിനും കരയുന്ന പൊട്ടി പെണ്ണല്ല .മജീദ്‌ ഇങ്ങോട്ട് നാവു നീട്ടി കാണിക്കുമ്പോള്‍ അങ്ങോട്ടും തിരിച്ചു കാണിക്കുന്ന അസ്സല്‍ ഫെമിനിസ്റ്റ് .എടീ എന്ന് വിളിച്ചതിന് അയല്‍ക്കാരനെ മാന്തുന്ന.അവന്‍ കരയുമ്പോള്‍ അതിനെ പരിഹസിക്കുന്ന പോരാളി.തന്റെ കുടുംബം ദാരിദ്ര്യത്തിലാണേന്നോ വീട് ഓല മേഞ്ഞതാനെന്നോ ഒരു തരി അപകര്‍ഷതാ ബോധവും തൊട്ടു തീണ്ടാത്തവള്‍ തന്നെ .മജീദോ വീട്ടുകാരോ പോലും നീ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അവള്‍ക്ക്.മജീദ്‌ പേനാക്കത്തിയുമായി വരുമ്പോള്‍ പോലും ഞാന്‍ ഇനിയും മാന്തുമെന്നു വെല്ലുവിളിക്കുന്ന ഉശിരത്തി .

      പുറത്തെ സുഹറ ഇതാണെങ്കില്‍ അകത്തെ സുഹറ അലിവിന്റെ ആത്മാവ് .താന്‍ കണ്ട രണ്ടു മാങ്ങ പറിച്ച മജീദ്‌ അത് രണ്ടും അവള്‍ക്കു കൊടുക്കുമ്പോള്‍ ഒന്ന് മതി എന്ന് സ്നേഹപ്പെട്ടവള്‍. അവന്റെ ദേഹത്തെ പുളി ഉറുമ്പുകളെ അവള്‍ നുള്ളിയെടുത്ത് ഇഷ്ടം കൂടുന്നു .ഏതൊരു പെണ്‍കുട്ടിയും കാണുന്ന പതിവ് സ്വപ്‌നങ്ങള്‍ ..വിവാഹം ജീവിതം ഒക്കെ മനസ്സില്‍ കാക്കുന്നവളാണ് സുഹറയും..
മജീദ്‌ മനോരാജ്യത്തില്‍ പണിയുന്ന മാളികയില്‍ അവള്‍ എന്നെ രാജകുമാരിയായി കൂട് കൂട്ടിയിട്ടുണ്ട് . മനോരാജ്യത്തില്‍ ആ മാളികയുടെ ഉദ്യാനത്തിന് വെള്ളം നനക്കുന്നത് അവളാണ് .ആ രാജകൊട്ടാരത്തിനായി അവള്‍ ത്യജിക്കുന്നത് താന്‍ അരുമയായി ,തന്റെ ആയുധമായി പരിപാലിക്കുന്ന മൂര്‍ച്ചയുള്ള നഖങ്ങള്‍ ആണ് . വലിയ കിനാവുകള്‍ ഒന്നും ഇല്ലാത്ത ശരാശരി പെണ്‍കൊടിയായിരുന്നു സുഹറ.മജീദ്‌ മനപ്പായസം ഉണ്ണുന്ന മാളിക അവള്‍ക്കു വാഴയോളമോ തെങ്ങിനോളമൊ ഒക്കെയേ പോക്കമുള്ളൂ .അതിലപ്പുറം ചിന്തിക്കുവാന്‍ അവളുടെ ഉള്ളിലെ ഗ്രാമീണ നിഷ്കളങ്കതക്ക് കഴിയുന്നില്ല .അവനൊത്ത് കഴിയുന്ന ഒരു കുടില്‍ തന്നെയാണ് അവളുടെ രാജകൊട്ടാരം

 

 ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് കണ്ടു പിടിച്ച മഹാ ഗണിത വിശാരദന് കണക്കു പഠിപ്പിക്കുന്നത് സുഹറയാണ്



                     കഥയുടെ രണ്ടാം ഭാഗത്ത് പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന യുവതിയായി സുഹറ മാറുന്നു .മജീദിന്റെ വീട്ടില്‍ തന്നെ അവരില്‍ ഒരാളായി  സമയം ചിലവഴിക്കുന്ന സുഹറ മറ്റാരോടും ഇല്ലാത്ത കാതരമായ എന്തോ ഒരു ഇഷ്ടം മജീദിനോട് തനിക്കുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു .കഥയുടെ കൊടുംവളവില്‍ മജീദ് ബാപ്പയുമായി പിണങ്ങി ആരോടും സുഹറയോടും കൂടി ഒന്നും പറയാതെ നാടുവിടുമ്പോള്‍ സുഹറയുടെ കാത്തിരിപ്പുകളുടെ തുടക്കമാകുന്നു .മജീദ്‌ തിരിച്ചു വരും എന്ന് അവള്‍ വിശ്വസിക്കുകയും മരണം വരെ അവനുവേണ്ടി കാത്തിരിക്കാന്‍ തയ്യാറാവുകയും ചെയ്ത് പറയാതെ പോയ ആ ദിവ്യ പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാകുന്നു .ആ കാത്തിരിപ്പിനിടയില്‍ കാലം കുതിച്ചു പായുന്നു .സമപ്രായക്കാരുടെയെല്ലാം വിവാഹം കഴിയുന്നു .മജീദിനെ കുറിച്ച് ഒരു വിവരവും ഇല്ല താനും .അങ്ങിനെ സുഹറയുടെ ജീവിതകണക്ക് തെറ്റി വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിനു അവള്‍ക്ക് കീഴടങ്ങേണ്ടി  വരുന്നു.ഇവിടെ അന്നത്തെ സമൂഹ വ്യവസ്ഥക്ക് വ്യക്തി കീഴടങ്ങേണ്ടി വരുന്ന കാഴ്ചയാണ് .പുരനിറഞ്ഞു വീട്ടില്‍ നില്‍ക്കുന്ന സുന്ദരിയായ യുവതി  വീട്ടുകാര്‍ക്ക് ഭാരമാണ് .അവളുടെ മനസ്സിന്റെ ചോദ്യങ്ങള്‍ക്കാകട്ടെ ഒരു ഉത്തരവും ഇല്ല അവിവാഹിതയായി പിടിച്ചു നില്‍ക്കാന്‍ അവള്‍ക്കു കഴിയുന്നില്ല എന്ന് കാണാം .നിസ്സഹായത , സമൂഹത്തിന്റെ പൊതു ചിന്താഗതിക്ക് പൊരുത്തപ്പെടല്‍  എന്നിവ ആദര്‍ശങ്ങളെ അന്നും ഇന്നും എങ്ങിനെ മാറ്റുന്നു എന്നതിന് ഉദാഹരണമായി സുഹറ മാറുന്നു .
  കഥയുടെ നരകഘട്ടം സുഹറയെ ദാമ്പത്യത്തിലൂടെ വരവേല്‍ക്കുന്നു .മറ്റൊരു ഭാര്യയും കുട്ടികളും ഉള്ള കശാപ്പുകാരനായ മണവാളന്‍ .അയാള്‍ കെട്ടിയത് താന്‍ എന്ന സ്ത്രീയെ അല്ല അവളുടെ സ്വര്‍ണത്തെയും അവള്‍ക്കു ലഭിക്കാവുന്നു ഓഹരിയെയും ആയിരുന്നെന്നു വൈകാതെ അവള്‍ തിരിച്ചറിയുന്നു .പുരുഷ കേന്ദ്രീകൃതമായ കുടുംബ ചുറ്റുപാടില്‍ അവള്‍ക്കു മര്‍ദ്ദനം നേരിടേണ്ടി വരുന്നു .പട്ടിണി കിടക്കേണ്ടി വരുന്നു .പണിക്കു പോയി കൂലി തേടേണ്ടി വരുന്നു .ചെറുപ്പത്തില്‍ കാണുന്ന തന്റെടിയായ പെണ്‍കുട്ടിയില്‍ നിന്ന്  മാനസിക മരണം സംഭവിച്ച് പ്രതികരിക്കാന്‍ കഴിയാത്ത ജീവിയായി സഹനം മഹാമന്ത്രമാക്കിയുള്ള  സുഹറയുടെ ഇതര ജീവിതം .ഭര്‍ത്താവിന്റെ ചെയ്തികളെ കുറിച്ച്  ധര്മരോഷം കൊള്ളുമ്പോള്‍ മാത്രം അവളിലെ പോരാളി പിടഞ്ഞെഴുന്നെല്‍ക്കുന്നു . തന്റെ ആത്മാവിനെ തമസ്കരിച്ച് യാന്ത്രികമായി ജീവിതത്തിന്റെ കയറ്റിരക്കങ്ങളില്‍ നീങ്ങുന്ന സ്ത്രീയുടെ ജീവിതത്തിറെ പര്യായമായി അവള്‍ മാറുന്നു .


ജീവിതം അതിന്റെ മൂര്‍ച്ചയുള്ള എല്ലാ ആയുധങ്ങള്‍ കൊണ്ടും ആക്രമിക്കുംപോഴും അതിനു മീതെ ഒക്കെ വീണ്ടും പ്രതീക്ഷയുടെ അമൃതു പുരട്ടി ആശ്വസിക്കുന്നതില്‍ ആണ് സുഹറ വിജയിക്കുന്നത് .വാര്‍പ്പ് മാതൃകയില്‍ ചിന്തിക്കുന്നവര്‍ക്ക്  അത് പരാജയം ആയി തോന്നാമെങ്കിലും .ചെറിയ മോഹഭംഗങ്ങള്‍ കൊണ്ട് ആത്മഹത്യയിലേക്ക് നീങ്ങുന്ന പരിചിത പ്രണയ കഥകളില്‍ നിന്നും ബാല്യകാലസഖിയെ മാറ്റി ചിന്തിപ്പിക്കുന്നതും ഇത് തന്നെ                                
           
         ഒരു വേള മജീദ്‌ തിരിച്ചു വരുമ്പോള്‍  അവള്‍ അവന്നരികില്‍  ഓടിഎത്തുന്നു .ഭര്‍ത്താവിന്റെ വീട്ടിലേക്കു ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിക്കുമ്പോള്‍ വീണ്ടും ഉന്മേഷവതിയായ ബാലകാലസഖി തിരിച്ചു വരവ് കാണിക്കുന്നു . പക്ഷെ കാത്തിരിപ്പിന്റെ ആഴം പിന്നെയും കൂടുന്നു .തന്റെ സഹോദരിമാരെക്കൂടി കേട്ടിച്ചയക്കേണ്ട ഉത്തരവാദിത്തമുള്ള ആങ്ങളയുടെ മനസ്സോടെ വീണ്ടും കാശുണ്ടാക്കാന്‍ മജീദ്‌ യാത്രയാകുന്നു .ഈ അവസരത്തില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പോലും സുഹറ മജീദിന്റെ കുടുംബ ചുമതല കൂടി ഏറ്റെടുക്കുന്നു .അല്ലെങ്കിലും അവര്‍ തമ്മില്‍ ഒരു വിവാഹത്തിനു പ്രസക്തി ഇല്ലല്ലോ .അങ്ങിനെ ചിന്തിച്ചാല്‍ അവര്‍ മാനസികമായി എന്നോ വിവാഹിതരാണല്ലോ .സ്നേഹത്തെ ജീവിതത്തിന്റെ ശുദ്ധിയായി കാണുന്ന തത്വശാസ്ത്രമാണ് ഈ നായികയുടെത് ,മാംസ നിബന്ധമല്ല സുഹറയുടെ രാഗം .വലിയ കാലയളവ്‌ കഴിഞ്ഞു മജീദ്‌ തിരിച്ചെത്തുമ്പോള്‍ ക്ഷമയുടെ ആള്‍രൂപമാണ് സുഹറ.പരാതികളുടെയോ പഴിചാരലുകളുടെയോ കെട്ടഴിക്കാതെ എന്തെ ഒരു കത്ത് പോലും അയക്കാഞ്ഞത് എന്ന ഒറ്റ ചോദ്യത്തില്‍ അവള്‍ ഒതുങ്ങുന്നു.മനസ്സ് കൊണ്ട് അവന്‍ പണിഞ്ഞ മാളികയിലെ രാജകുമാരിയായ അവള്‍ അവസാനമായി അവനെ ഒന്ന് കണ്ടിട്ട് മരിക്കാന്‍ ആണ് ആഗ്രഹിക്കുന്നത് .അല്ലാതെ സുഖിച്ചു ജീവിക്കണം എന്ന പ്രായോഗികതയല്ല ദുരാഗ്രഹമല്ല ..അവനെ ഒന്നടുത്ത് കണ്ടാല്‍ തന്നെ ധന്യമായി തീരുന്ന ജീവിതമാണ്‌ അവളുടേത്‌ . അവരുടെ സമാഗമത്തില്‍ അവര്‍ ബാല്യകാലത്തെ കളിക്കൂട്ടുകാര്‍ അല്ല .അവള്‍ വിവാഹിതയായ ഒരുവള്‍ ആണ് .അവരെ കുറിച്ച് നാട്ടുകാര്‍ പലതും പറയുന്നു .സ്ത്രീയുടെ ജീവിതത്തില്‍ കളങ്കം പറ്റിയാല്‍ ഉള്ള കഷ്ടത്തെ കുറിച്ച് മജീദ്‌ തന്നെ അവളെ ഓര്‍മപ്പെടുത്തുമ്പോള്‍ കളങ്കം പറ്റട്ടെ മറ്റെങ്ങുന്നുമാല്ലല്ലോ ..എന്നവള്‍ മറുപടി പറയുന്നു .സ്നേഹത്തിന്റെ പേരിലുള്ള കളങ്കം അവള്‍ക്കു പത്തരമാറ്റുള്ള വിശുദ്ധിയാണ് .
 
         കഥയുടെ അവസാനത്തില്‍  കവിളുകള്‍ ഒട്ടി കൈ വിരലുകളുടെ ഏപ്പുകള്‍ മുഴച്ച് നഖങ്ങള്‍ തേഞ്ഞു വികൃതരൂപമായി മാറുന്ന സുഹറ. രോഗാവസ്ഥയില്‍ മജീദ്‌ വന്നോ എന്ന് അന്വേഷിച്ചു അവന്റെ ഉമ്മയുടെ മടിയില്‍ തല വച്ച് മരിക്കുന്ന സുഹറ.എവിടെയുമെത്താത്ത ഈ കാത്തിരിപ്പും പൂര്‍ത്തിയില്ലായ്മയും  തന്നെയാണ് സുഹറയെ ചോദ്യചിഹ്നമാക്കുന്നത് .പരിചിതമായ് പല കഥകളില്‍ എല്ലാം നേടിഎടുക്കുന്ന നായികമാരേക്കാള്‍ എല്ലാം നഷ്ടപ്പെടുന്ന കഥയാകും സുഹറയുടെത് .ആ നഷ്ടപ്പെടുത്തലുകളിലൂടെ ആണ് അവള്‍ സ്വത്വം നേടുന്നതും .ഒട്ടും നൈരാശ്യബോധമില്ലാത്ത കാത്തിരിപ്പാണ് സുഹറയുടെത്

                അകലെ കല്‍ക്കത്ത നഗരത്തില്‍ ഒരു കെട്ടിടത്തിന്റെ ടെറസ്സില്‍ മജീദിന് മുമ്പില്‍ ബഷീര്‍ അവതാരിപ്പിക്കുന്ന ഭീതിജനകമായ പാതിരാനിലാവില്‍ മുല്ലപ്പൂവിന്റെ പരിമളവും ,കുപ്പിവളകളുടെ കിലുക്കവും ആയി തികഞ്ഞ സൌന്ദര്യത്തോടെ അവന്റെ മുഖത്തേക്ക് കുനിഞ്ഞു സ്നേഹാര്‍ദ്രമായി ഞാനാണ് സുഹറ എന്നവള്‍ മൊഴിയുന്നു . എവിടെയോക്കൊയോ  കാമുകനെ താന്‍ തിരഞ്ഞു നടന്നെന്നും താന്‍ മരിച്ചു പോയി എന്നും പള്ളിപ്പറമ്പില്‍ കിഴക്കേ മൂലയില്‍ പിലാവിന്റെ ചോട്ടിലാണ് തന്നെ അടക്കിയതെന്നും അവള്‍ അവനെ അറിയിക്കുന്നു . അവന്റെ നാമം മാത്രം ജപിച്ചു അവസാന ശ്വാസം എടുത്തവള്‍ക്ക് മരണത്തിനപ്പുറം അവനോടു ആത്മാവിന്റെ ഭാഷയില്‍ ഉള്ള സംഗമം.സമയവും ദൂരവും അതിരിടാത്ത സ്നേഹത്തിന്റെ പരകോടിയില്‍ ഉള്ള  വിശുദ്ധമായ കൂടിച്ചേരല്‍ . ആ മായക്കാഴ്ച്ചക്ക് പിറകെ നാട്ടില്‍ നിന്നും വരുന്ന ഉമ്മയുടെ കത്തില്‍ നിന്നും തന്റെ സഖിയുടെ വേര്‍പാട് മജീദ്‌ അറിയുന്നു .

                         ആഗ്രഹം  പൂര്‍ത്തിയാകാതെ വിടപറയുന്ന സുഹറയുടെ കഥയാണ് ബാല്യകാലസഖി എന്നിവിടെ കാണാം .മലയാളത്തിലെ മറ്റെല്ലാ നോവലുകളുടെയും നായികാ സങ്കല്‍പ്പങ്ങള്‍ സുഹറയുടെ നിഷ്കളങ്ക ഹൃദയ സ്പന്ദനങ്ങള്‍ കൊണ്ട് മാറ്റി മറിക്കപ്പെടുന്നു ..മരണം ഇവിടെ തീരെ ചെറിയ ഒരു ദുരന്തമായി മാറുന്നു .അതിനേക്കാള്‍ വലുതാണല്ലോ ജീവിതത്തിന്റെ ഏടുകള്‍ .ദാരിദ്യം ,സ്ത്രീധനം തുടങ്ങിയ സാമൂഹ്യ ദുരാചാരങ്ങള്‍,കുടുംബത്തിലും സമൂഹത്തിലും സ്ത്രീക്ക് നേരിടേണ്ടി വരുന്ന അതിരുകള്‍ ,പീഡനങ്ങള്‍ , അന്തമില്ലാത്ത നൈരാശ്യം ഇല്ലാത്ത കാത്തിരിപ്പ് ,എന്നിവയുടെ എല്ലാം കടുംവരയാണ് സുഹറ..ഒരു കഥ എന്നതിനപ്പുറം അന്നത്തെ സമൂഹത്തിന്റെ ജീവനാണ് നായിക .കഷ്ടപ്പാടിനും കാത്തിരിപ്പിനും എല്ലാം സ്നേഹത്തിന്റെ മഞ്ഞുകൊണ്ടാണ് പുതപ്പ്.
               തന്റെടി,സ്നേഹമയി,പരിശുദ്ധ പ്രണയത്തിന്റെ കാമുകി , മാനസികമായി ഇഷ്ടമല്ലാഞ്ഞിട്ടും വീട്ടുകാര്‍ക്ക് വഴങ്ങുന്ന കുടുംബ വിധേയ , ദുരിതങ്ങള്‍ക്കിടയിലും പൊരുതി ജീവിക്കുന്ന ക്ഷമാശീല , തന്റെ ജീവിതത്തെ താനിഷ്ടപ്പെട്ട രൂപത്തില്‍ തിരിച്ചു കിട്ടാന്‍ പിന്നെയും പിന്നെയും പ്രതീക്ഷകളില്‍ മുഴുകുന്ന കിനാവുകാരി ,ആരോടും പരിഭവം കാണിക്കാതെ വിധിഹിതത്തെ മാനിക്കുന്ന ഗ്രാമീണത ഇങ്ങിനെ എല്ലാമായ സുഹറയുടെ കഥയാണ് ബാല്യകാലസഖി . നായകനായ മജീദിന്റെ വീക്ഷണത്തിലൂടെയാണ് ബഷീര്‍ കഥ പറഞ്ഞതെങ്കിലും കഥ മുന്നോട്ടു വക്കുന്നത് സുഹറയുടെ ജീവിതമാണ് .അതിന്റെ ഉയര്‍ച്ച താഴ്ചകളാണ് .
              സുഹറ ആദ്യന്തം കത്തിക്കൊണ്ടിരുന്ന ഒരു റാന്തല്‍ വിളക്കാണ്.ചിലപ്പോള്‍ അത് തെളിഞ്ഞു കത്തുന്നു .ചിലപ്പോള്‍ കാറ്റില്‍ ഇടറുന്നു .കെട്ടുപോകും എന്ന്  വായനക്കാരന്‍ കരുതുന്നിടത്ത് അത് നാടകീയമായി കത്തി നില്‍ക്കുന്നു ,അവസാനനിമിഷം വരെ അതിന്റെ ജ്വാലയില്‍ , കെട്ടുകഴിഞ്ഞപ്പോള്‍ അത് സൃഷ്ടിക്കുന്ന ആത്മീയ വെളിച്ചത്തില്‍ ആണ് മജീദും മറ്റു കഥാപാത്രങ്ങളും തെളിയുന്നത് തന്നെ . അങ്ങിനെ ബാലകാലസഖി തികച്ചും സുഹറയുടെ കഥയായി മാറുന്നു