kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, November 5, 2017

തെക്കോട്ടിറങ്ങുന്ന മണങ്ങൾ


ആരാണെന്നെ
നട്ടതെന്നറിയില്ല
തന്തയില്ലായ്മ രേഖപ്പെടുത്തിയ
മുറ്റത്തിന്റെ
തെക്കേക്കോണിൽ

നനച്ചിട്ടില്ലാരും
ദയാലുവായ
തെരുവുനായൊഴികെ
ഇറയോട്
പ്രേമിച്ചു പെയ്ത
മഴയൊഴികെ

വളർത്തിയില്ലാരും
ചാരാൻ പടരാൻ
തലപ്പുകൾക്കെന്നും
തുടിപ്പുകൾക്കെന്നും
പുറം പോക്കിന്റെ
നാനാർഥങ്ങൾ മാത്രം

വദനം ഭാവം പകർന്നതോ
കവിൾ കാന്തിയാർന്നതോ
പുതിയ പുഞ്ചിരി
സഞ്ചരിച്ചതോ പാടാൻ
കവികളുണ്ടായില്ല

എനിക്കു വേണ്ടി
പുത്തതാണ്
കാറ്റ് സമ്മതിച്ചില്ല
എന്റെത് അവന്റെ
കൂടിയാണത്രേ
സന്തോഷവും സങ്കടവും

മുറ്റം ചെത്തിക്കോരാൻ
വന്ന തമിഴനാണ്
ഇന്ത ച്ചെടിയെ
മുടിച്ചു പോട്ടുമാ
എന്ന് ചോദിച്ചു കേട്ടത്

മുല്ലയോ
അങ്ങിനൊരു ചെടി
ഇവിടെയുണ്ടായിരുന്നോ
അതാണ്
അതാണ്
ഇന്നലെ തെക്കേ ജനൽ
തുറന്നിട്ടപ്പോൾ
ഒരു മണം അരിച്ചു വന്നിരുന്നത്
എന്തായാലും നിർത്തണ്ട
മണത്തിന് ഗാർഡനിൽ
എത്രയെത്ര പൂക്കൾ
തന്തയുള്ളവർ

അങ്ങനെ
തന്തയില്ലാത്തവർ
ഊരും പേരുമില്ലാത്തവർ
വർഗ ഗുണമോ
ശാസ്ത്രനാമമോ
ഇല്ലാത്തവർ
ആരും നടാതെ വളർന്നവർ
പൂവിട്ടവർ
ഒരു നാസാദ്വാരത്തിലോ
കയറാത്തവർ
നാടുകടത്തപ്പെട്ടവർ

വധശിക്ഷക്ക്
വിളിക്കുമ്പോൾ മാത്രം
പേരു കിട്ടുന്നവർ
വേരോടെ പിഴുതെടുത്ത്
തെമ്മാടിക്കുഴിയിൽ
മറചെയ്യപ്പെടുന്നവർ

ഒഴിവാക്കപ്പെടേണ്ടവരുടെ
കുലങ്ങൾ തുന്നി വച്ച
സുവിശേഷ പുസ്തകങ്ങൾ
എല്ലാ പുറത്തിലും
നിറയാൻ വിധിക്കപ്പെട്ട
വേണ്ടാപ്പേരുകൾ...


*ശിവപ്രസാദ് പാലോട്*

No comments:

Post a Comment